Connect with us

Video Stories

പണിതിട്ടും പണിതിട്ടും തീരാത്ത ദേശീയപാത

Published

on

രാജ്യത്തെതന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ദേശീയപാത-544ന്റെ ആറു വരിപ്പാതാവികസനം തുടങ്ങിയിട്ട് വര്‍ഷം ഏഴു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിന്റെ നല്ലൊരുഭാഗത്തിന്റെ നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് മുതല്‍ വിവിധ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചും സാധനങ്ങളുമായി പോകുന്നവരുടെയും എണ്ണമറ്റ വാഹനയാത്രക്കാരുടെയും ഏക ആശ്രയമായ സേലം-കന്യാകുമാരി ദേശീയ പാതയിലെ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള 28 കിലോമീറ്റര്‍ ഭാഗമാണ് ഏറെക്കാലമായി പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. ഇതിനിടയിലെ ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കമാണ് വടക്കഞ്ചേരിക്ക് സമീപം തൃശൂര്‍ ജില്ലാതിര്‍ത്തിയായ കുതിരാന്‍ മലയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ തുരങ്കം നിര്‍മിക്കാന്‍ വനംവകുപ്പിന്റെ ഉള്‍പ്പെടെ അനുമതി ലഭിക്കാന്‍ വൈകിയെങ്കിലും അതിനുശേഷവും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ ആശങ്കകളും ദുരിതവുമാണ് യാത്രക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ നിന്നടക്കമുള്ള അതിവിദഗ്ധ തൊഴിലാളികളെയും ബൂമര്‍പോലുള്ള അത്യാധുനിക യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തുരങ്ക നിര്‍മാണം ഒച്ചിനേക്കാള്‍ പതുക്കെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഇതിന്റെ പണി തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നിര്‍മാണം മുടന്തി നീങ്ങുക തന്നെയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലുള്ളവര്‍ പ്രയോജനപ്പെടുത്തുന്ന പാത കൂടിയാണ് ദേശീയപാതയുടെ പാലക്കാട് -മണ്ണുത്തി ഭാഗം. തൃശൂര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആതുരാലയങ്ങളിലേക്കുള്ള റൂട്ടും ഇതുതന്നെ. വളരെ കഷ്ടതരമാണ് ഈ ഭാഗത്തെ യാത്ര. വര്‍ഷകാലത്തുപോയിട്ട് ഇപ്പോള്‍ പോലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് ഈ ഭാഗം. മണ്ണുത്തി, ഇരുമ്പുപാലം, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മേല്‍പാലങ്ങളും പാതിവഴിയിലാണ്. കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുകള്‍ കേരളത്തിന് പുറത്തേക്ക്് കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന പ്രധാന റൂട്ടാണിതെന്നത് നമ്മുടെ റോഡ് വികസനവുമായി ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു. കൊച്ചി മുതുല്‍ പാലക്കാട് വരെയുള്ള ജില്ലകളിലേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും യന്ത്ര സാമഗ്രികളുമൊക്കെ കൊണ്ടുവരുന്ന പ്രധാന പാതകൂടിയാണിത്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പിന്നിട്ടിരിക്കവെയാണ് അതിനുശേഷമുള്ള ഭാഗം ഇന്നും അഴിയാക്കുരുക്കായി തുടരുന്നത്.
തൊഴിലാളികളുടെ പണിമുടക്കാണ് പണി പുരോഗമിക്കുന്നതിന് തടസ്സമെന്നാണ് കരാറുകാര്‍ പറയുന്നതെങ്കില്‍ അതിന് കാരണം അവര്‍ക്ക് അര്‍ഹമായ ശമ്പളവും വേതനവും സമയാസമയം കൊടുത്തുതീര്‍ക്കാന്‍ കഴിയാത്തതാണെന്നതാണ് വാസ്തവം. ഇത്രയും പ്രധാനമായ നിര്‍മാണ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രഗതി കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ കമ്പനിയുടെ നിരുത്തരവാദിത്തവും ആര്‍ജവമില്ലായ്മയുമാണ് ഇതിന് വഴിവെച്ചതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ഇല്ലാതായതാണ് മുഖ്യതടസ്സമായി നിലകൊള്ളുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനുകീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് പാത നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല. എന്നാല്‍ സേലം മുതലുള്ള ഭാഗം പാലക്കാട് വടക്കഞ്ചേരി വരെ നാലു വരിയായി വീതികൂട്ടാന്‍ കാട്ടിയ വ്യഗ്രതയും താല്‍പര്യവും എന്തുകൊണ്ട് ബാക്കിഭാഗത്ത് ഇല്ലാതെ പോയി എന്നത് ചോദ്യച്ഛിഹ്നമായി ജനങ്ങളുടെയും നിത്യയാത്രക്കാരുടെയും മുന്നില്‍ തുറിച്ചുനില്‍ക്കുകയാണ്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് പാറപൊട്ടിക്കേണ്ടതില്ലാത്തതാണ് എന്ന കാരണം സമ്മതിച്ചാല്‍ തന്നെ വടക്കഞ്ചേരി-മണ്ണുത്തി ഭാഗത്ത് സാധാരണഗതിയില്‍ എടുക്കേണ്ട സമയമല്ല കരാറുകാര്‍ എടുത്തത്. പല തവണയായി ഒരു വര്‍ഷത്തോളമാണ് പാത നിര്‍മാണം മുടങ്ങിയത്. മഴക്കാലത്തെ പഴിച്ചെങ്കിലും മറ്റൊരു പ്രധാന കാരണമായത് കരാറുകാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പയുടെ പലിശ കുമിഞ്ഞുകൂടിയതുമൂലം തുടര്‍ ഫണ്ട് അനുവദിക്കാതിരുന്നതിനാലാണ്. സര്‍ക്കാരിന്റെ ഇടപെടലുകള്‍മൂലം അടുത്തകാലത്താണ് വായ്പ വീണ്ടും അനുവദിച്ചുതുടങ്ങിയത്. പറഞ്ഞസമയത്ത് പണി തീര്‍ക്കാതിരുന്നതാണ് പണം തുടരെ അനുവദിക്കാതിരിക്കാനുള്ള കാരണമായി ബാങ്കുകള്‍ പറഞ്ഞത്. അതിനിടെ കല്ലും ചീളുകളും തുരങ്കത്തിന് സമീപം താമസിക്കുന്നവരുടെ പുരകളിലും പരിസരത്തും വന്നുപതിക്കുന്നുവെന്ന പരാതികൂടിയായതോടെ പണി വീണ്ടും നിലക്കുകയായിരുന്നു.
കുതിരാന്‍ തുരങ്കത്തിന്റെ ഇടതു പാത പണി പൂര്‍ത്തിയായെങ്കിലും നിലച്ചിരിക്കുന്നത് വലതു പാതയിലാണ്. കഴിഞ്ഞ ആഗസ്റ്റിലോ വര്‍ഷാവസാനത്തോടെയോ ഇടതുപാത തുറന്നുകൊടുക്കുമെന്ന് കരാറുകാര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല തുരങ്കത്തിനകത്തെ സുരക്ഷാക്രമീകരണങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞില്ല. നിരവധി വലിയ ചരക്കുവാഹനങ്ങള്‍ ഒരേസമയം കടന്നുപോകുന്ന റൂട്ടിലെ തുരങ്കത്തില്‍ ഉണ്ടായേക്കാവുന്ന അപകട ഭീഷണി ഓര്‍മിപ്പിക്കാന്‍ സംസ്ഥാന അഗ്നിശമനസേനക്ക് തന്നെ ഇടപെടേണ്ടിവന്നു. തുരങ്കത്തിലേക്കുള്ള അപ്രോച്ച് പാതയും ഇരുമ്പുപാലത്തിന് ബദലായ കൂറ്റന്‍ പാലവും നിര്‍മാണം പൂര്‍ത്തിയാക്കുന്നതും വൈകുകയുണ്ടായി. ഇതേ പാതയില്‍ വടക്കഞ്ചേരി ഭാഗത്ത് പണിപൂര്‍ത്തിയായി ഭാഗികമായി തുറന്നുകൊടുത്ത ഭാഗങ്ങളില്‍ പൊട്ടല്‍ കണ്ടതും കരാറുകാരുടെ അനാസ്ഥയിലേക്കും ഭാവിയിലെ ഭീഷണിയിലേക്കുമാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഈ ഭാഗം പൊളിച്ചുപണിതെങ്കിലും ദേശീയ പാതയുടെ കാര്യത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒളിച്ചുകളിക്കുകയാണെന്ന പരാതിക്ക് ഇതിടയാക്കി.
ആദ്യ ഘട്ടത്തിലെ പതിവു പരിദേവനങ്ങളും പരാതികളും മാറ്റിവെച്ച് സര്‍ക്കാര്‍ നല്‍കിയ തുക സ്വീകരിച്ചാണ് ദേശീയപാതയരികിലെ സ്വകാര്യ ഭൂമികള്‍ പൊതു ആവശ്യം കണക്കിലെടുത്ത ദേശസ്‌നേഹം മുന്‍നിര്‍ത്തി നാട്ടുകാര്‍ വിട്ടുനല്‍കിയത്. എന്നാല്‍ അതിനെപോലും പരിഹസിക്കുന്ന രീതിയിലായി ദേശീയപാത 544ലെ വടക്കഞ്ചേരി-മണ്ണുത്തിപാത നിര്‍മാണം. ജനങ്ങളുടെ ചെലവില്‍ നിര്‍മിക്കുന്ന പ്രധാന പദ്ധതിക്ക് ഇത്രയും കാലതാമസം വരാന്‍ കാരണമാകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ വൃന്ദവും ബന്ധപ്പെട്ട സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുകതന്നെ വേണം. കേന്ദ്ര സര്‍ക്കാരിന്റെ മേലാളന്മാര്‍ക്ക് പ്രസ്താവന നടത്താന്‍ മാത്രമുള്ള പദ്ധതിയായി കേരളത്തിലെ ജനോപകാരപ്രദമായ ഒരു പദ്ധതി മാറാന്‍ പാടില്ലായിരുന്നു. സേലം, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ ആറുവരി ഇതിനകം യാഥാര്‍ത്ഥ്യമായിരിക്കെ, കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ മികച്ച ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താന്‍. ഇരുഭാഗത്തെയും ജനപ്രതിനിധികളും ഇനിയെങ്കിലും മൗനം വെടിഞ്ഞേതീരൂ.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending