Connect with us

Video Stories

ചര്‍ക്കയിലെ വര്‍ക്കും തള്ളുകാരുടെ എക്‌സ്‌പോര്‍ട്ടിങും

Published

on

ശാരി പിവി

തള്ളി തള്ളി സംഘികള്‍ ഇപ്പോള്‍ ചരിത്രം അപ്പാടെ തള്ളാനുള്ള ശ്രമത്തിലാണ്. ഏതാണ്ടെല്ലാ മേഖലയിലും എന്റെ തല, എന്റ ഫുള്‍ ഫിഗര്‍ പരിപാടി ആഘോഷ പൂര്‍വം നടപ്പിലാക്കി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് രാഷ്ട്രപിതാവിന്റെ സ്‌പേസ് മാത്രമാണ്. ഇനിയിപ്പോള്‍ അതിലാണ് കണ്ണ്. കേന്ദ്ര സര്‍ക്കാറിന്റെ കലണ്ടര്‍ മുഴുവന്‍ 10 ലക്ഷം രൂപ വിലവരുന്ന ലാളിത്യത്തിന്റെ കോട്ടില്‍ മുങ്ങിയതിനു പിന്നാലെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഇത്തവണ ഇറക്കിയ കലണ്ടറും ഡയറിയും ഏറെ സവിശേഷതകളോടെയാണ് പുറത്തിറങ്ങിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇറക്കി വിട്ട് അവിടെ കോട്ടിട്ട മോദിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത മാതിരി വിവാദങ്ങളൊന്നും ആവശ്യമില്ലെന്നാണ് ഖാദി വകുപ്പ് പറയുന്നത്. മോദി നല്‍കിയ സേവനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പടം എന്തു കൊണ്ടും കലണ്ടറിലും ഡയറിയിലും ഇടം പിടിക്കാവുന്നതാണു പോലും. ഇതിനു മുമ്പും ഗാന്ധിയുടെ പടമില്ലാതെ ഡയറിയും കലണ്ടറും ഇറങ്ങിയിട്ടില്ലേ എന്നാണ് സര്‍ക്കാര്‍ തന്നെ ചോദിക്കുന്നത്. കലണ്ടറില്‍ ഗാന്ധിയുടെ ചിത്രം മാത്രമേ ഉണ്ടാകാവൂ എന്ന നിയമമൊന്നുമില്ല. അപ്പോള്‍ പിന്നെ എന്തിന് ഗാന്ധിക്കു വേണ്ടി വാശി പിടിക്കണമെന്നാണ് ചോദ്യം. അല്ലേല്‍ തന്നെ രാഷ്ട്രപിതാവിനെയൊക്കെ സംഘികള്‍ക്കു എന്തിനാ വേണ്ടത്. അതിര്‍ത്തിയിലെ പട്ടാളക്കാരുടെ പേരും പറഞ്ഞ് നാട്ടാരെ മുഴുവന്‍ പൊരിവെയിലത്തിട്ട് അമ്മാനമാടിയവര്‍ പട്ടാളക്കാരുടെ കാര്യത്തിലും ഈ നിസംഗത തന്നെയാണ് നടത്തുന്നതെന്നാണ് ഈയിടെ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അപ്പോള്‍ പിന്നെ ഗാന്ധിജിയോടായിട്ട് പ്രത്യേക മമതയൊന്നും കാണിക്കേണ്ടതില്ലല്ലോ?. താമര ചീഞ്ഞാല്‍ മഹാ ദുര്‍ഗന്ധമാണെന്ന് ഹരിയാനയിലെ മന്ത്രി അനില്‍ വിജ് തന്നെ വ്യക്തമാക്കിത്തന്നു കഴിഞ്ഞു. ഗാന്ധിയെ ഖാദി കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും മാത്രമല്ല, രാജ്യത്തെ മുഴുവന്‍ കറന്‍സികളില്‍ നിന്നും നീക്കി അവിടെ മോദിയെ കയറ്റുമെന്നാണ് ടിയാന്‍ പറഞ്ഞിരിക്കുന്നത്. 1000, 500 നോട്ടുകള്‍ നിരോധിച്ച് സകലരേയും പെരുവഴിയില്‍ ക്യൂ നിര്‍ത്തിയ ടീംസ് ആയതിനാല്‍ അനില്‍ വിജിന്റെ പ്രസ്താവന അങ്ങനങ്ങ് ചിരിച്ചു തള്ളേണ്ട. ഒത്താലൊരു മാങ്ങ, പോയാലൊരു ഏറ് എന്ന രീതിയില്‍ ഇത് ഒരു തരം ടെസ്റ്റ് ഡോസാണ്. കുറേ ചര്‍ച്ചക്കിട്ട് വിവാദമാക്കി ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ഇനി അതും സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ട. ഗാന്ധിക്കു പകരം ചിത്രമായി മോദിയെ കയറ്റി ഇരുത്താമെങ്കിലും അതു പടം മാത്രമേ ആകൂവെന്ന് സംഘികള്‍ക്ക് അറിയാത്തതിനാല്‍ ലതും സംഭവിക്കും. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത് ഫോട്ടോ ഷോപ്പില്‍ സൃഷ്ടിക്കപ്പെട്ടാല്‍ ആര്‍ക്കെങ്കിലും ഗാന്ധിയാകാന്‍ പറ്റുമോ എന്നാണ് ഡല്‍ഹി ഭരിക്കുന്ന ആപ്പുകള്‍ ചോദിക്കുന്നത്. ചര്‍ക്കയില്‍ നെയ്‌തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്‍നൂല്‍പും 10 ലക്ഷം രൂപയുടെ സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയും പറയുന്നു. സംഗതി ശ്ശി ശരിയുണ്ടു താനും. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം മോദി ഖാദി ഉപയോഗിച്ചതില്‍ പിന്നെ ഖാദിക്കു വെച്ചടി വെച്ചടി കയറ്റമാണത്രേ!. മോദി വെറും മോദിയല്ല പോലും യൂത്ത് ഐക്കണാണെന്നാണ് ചാണക സംഘികള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഖാദി വില്‍പ്പന 34 ശതമാനം വര്‍ധിച്ചത് ഈ ഐക്കണ്‍ കാരണമാണെന്നാണ് സംഘിശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പണ്ട് ഇതു പോലെ ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ കരുത്തുറ്റ ബ്രാന്‍ഡുകള്‍ ആയിരുന്നുവെന്ന് തിരിച്ചടിച്ചാണ് പ്രതിപക്ഷം ആശ്യാസം കണ്ടെത്തുന്നത്. ചാണക സംഘികളുടെ തലയിലും അതു തന്നെയാണോ എന്നറിയില്ല. പക്ഷേ ഹരിയാന മന്ത്രി ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിയാനുള്ള കാരണം കിറുകൃത്യമായി കണ്ടെത്തിയിട്ടുണ്ട്. നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നതിനാലാണത്രേ നോട്ടിന്റെ വിലയിടിയുന്നത്. അപ്പോള്‍ ആഗോള തലത്തിലുള്ള പ്രതിഭാസം ഡോളറിന്റെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ് രൂപയുടെ വിലയിടിഞ്ഞൂന്നും പറഞ്ഞ് എണ്ണക്കമ്പനികള്‍ ഇടക്കിടെ പെട്രോള്‍, ഡീസല്‍, പാചക വാതക വില കൂട്ടുന്നതൊക്കെ വെറുതെ പറ്റിക്കാനായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഗാന്ധിയുടെ പേരു കൊണ്ടാണ് ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞതെന്നും മേപ്പടിയാന്‍ കണ്ടെത്തിയിരിക്കുന്നു. ഗാന്ധി വിലയിടിച്ച ഖാദി ഉത്പന്നങ്ങളുടെ പ്രചാരകനായി മോദി വന്നതോടെ വില്‍പന 14ശതമാനം വര്‍ധിച്ചു. ഇതേ അവസ്ഥ നോട്ടിന്റെ കാര്യത്തിലും സംഭവിക്കും. അതിനാല്‍ കലണ്ടറുകളില്‍ നിന്ന് മാത്രമല്ല നോട്ടുകളില്‍ നിന്നും ഗാന്ധിയെ പിന്‍വലിക്കണമെന്നു കട്ടായം. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത പോലെ ഗാന്ധിയുടെ ഓര്‍മ്മ ഇല്ലാതാക്കാനായൊരു എളിയ ശ്രമം അത്രയേ ഉള്ളൂ. വിവരമില്ലായ്മ ഒരു തെറ്റൊന്നുമല്ല, പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കാന്‍ ഇത്തരം ചാണകസംഘികളെക്കൊണ്ട് മാത്രമേ സാധിക്കൂ. വിവാദം പരമാവധി ഉണ്ടാക്കുക പിന്നീട് മാപ്പു പറയുക ഇതാണ് പതിവ് രീതി. അത് ഇത്തവണയും മാറിയില്ലെന്നു മാത്രം. മംഗള്‍യാന്റെ ക്രെഡിറ്റ് അടിച്ചു മാറ്റിയതു പോലെ എല്ലാത്തിന്റെ ക്രെഡിറ്റും ചുളുവില്‍ കിട്ടിയാലോ. അതാണ് സംഘി (കു) ബുദ്ധി. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് വികേന്ദ്രീകൃതമായ അടിയന്തരാവസ്ഥയാണെന്ന് മുന്‍ ബിജെപി കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂറി പറഞ്ഞതിന്റെ അര്‍ത്ഥം പാര്‍ട്ടി ഓഫീസില്‍ ബുദ്ധി പണയം വെക്കാത്ത സംഘികളല്ലാത്തവര്‍ക്കൊക്കെ കുറേശ്ശേ ഓടിത്തുടങ്ങിയിട്ടുണ്ടാവും. ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുന്നത് പിരമിഡാകൃതിയിലുള്ള മാഫിയ ഭരണകൂടത്തിന് കീഴിലാണ് നാമെന്നാണ് ഷൂറി പറയുന്നത്. ഇവിടെ പ്രാദേശിക ഗുണ്ടകളാണ് നിയമം നടപ്പാക്കുന്നത്. എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് അവര്‍ കരുതുന്ന ആരേയും അവര്‍ തല്ലിച്ചതയ്ക്കും. കേന്ദ്രത്തിലുള്ളവര്‍ ഇവയെല്ലാം മറ്റൊരു രീതിയില്‍ കാണും. അടിത്തട്ടിലുള്ള ഗുണ്ടകള്‍ക്ക് വേണ്ട കാര്യകാരണ വിവരങ്ങളും വ്യാഖ്യാനങ്ങളുമെല്ലാം നല്‍കി ഒത്താശ ചെയ്യും. ഗോ രക്ഷകരും, ലൗ ജിഹാദുമെല്ലാം ഇതിന് ഉദാഹരണമാണ്. ആരേയും തല്ലിച്ചതയ്ക്കാനുള്ള കാരണങ്ങളായി ഇവ മാറും. പശുവിനോടുള്ള സ്‌നേഹം കൊണ്ടല്ല ഇത്, പക്ഷേ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണമാണിതെന്ന് ടിയാന്‍ പറയുന്നു. നിയമത്തിന് പുറത്ത് നിന്നാണ് എല്ലാം ചെയ്യുന്നത്. ഇതാണ് യഥാര്‍ത്ഥ ഫാസിസമെന്നും പഴയ ബി.ജെ.പി മന്ത്രി തന്നെ തുറന്നു പറയുമ്പോള്‍ പിന്നെ ശങ്കിക്കേണ്ടതില്ല താനും. മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് മാത്രമാണ് ഏക താല്‍പര്യമെന്നും അതിന് വേണ്ടി എന്തിനെ കൂട്ടുപിടിക്കാനും അദ്ദേഹത്തിന് മടിയില്ലെന്നുമാണ് പണ്ട് വിറ്റഴിക്കാനായി നിയോഗിക്കപ്പെട്ട മന്ത്രി പറയുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങളും പത്രങ്ങളില്‍ വരുന്നതുമെല്ലാം മോദി അറിയുന്നുണ്ടത്രേ. സ്വന്തമായൊരു സൂപ്പര്‍ രഹസ്വാന്വേഷണ സംഘം പോലും മോദിക്കുണ്ടെന്നാണ് അരുണ്‍ ഷൂറി പറയുന്നത്. കൂടെ കിടക്കന്നവന് രാപ്പനി കൃത്യമായി അറിയുന്നതിനാല്‍ അംഗീകരിക്ക തന്നെ വേണം. മോദിക്കെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവരും പെട്ടെന്ന് ഓരോ കേസിലകപ്പെടുമെന്ന് ഗുജറാത്തിലെ ഐപിഎസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയും, ടീസ്റ്റയേയുമെല്ലാം ഉദാഹരണമാക്കി ടിയാന്‍ പറയുന്നു. വെറുതെയല്ല എന്തു കോലാഹലമുണ്ടായാലും മുണ്ടുടുത്തവരും ഉടുക്കാത്തവരുമായ അഭിനവ മോദിമാര്‍ ഷോക്കേസിലെ പ്രതിമ കണക്കിന് മിണ്ടാതിരിക്കുന്നത്.
………………………………………………………………………………………………….
അങ്ങനെ ഒരിടവേളക്കു ശേഷം ചാണക സംഘികള്‍ വീണ്ടും എക്‌സ്‌പോര്‍ട്ടിങ് ആരംഭിച്ചിരിക്കയാണ്. പക്ഷേ അദ്വാനി ജനിച്ച രാജ്യത്തേക്കു മാത്രമാണ് എക്‌സ്‌പോര്‍ട്ടിങ്. രാജ്യത്തു നിന്നും ആരെയൊക്കെയാണ് കയറ്റി വിടേണ്ടത് എന്നതിന്റെ ലിസ്റ്റ് തയാറാക്കി കേരള സാക്ഷി മഹാരാജ് രാധാകൃഷ്ണന്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷേ ആള് ചില്ലറക്കാരനൊന്നുമല്ല, മഹാനാണ്, മഹാന്‍. ഇന്നാട്ടിലെ എല്ലാ കുഴപ്പങ്ങളുടേയും കാരണം ടിയാന് ക്രിസ്റ്റല്‍ ക്ലിയറായി അറിയാം. എം.ടിയാണ് പ്രധാന ശത്രു, തീര്‍ന്നില്ല സിനിമാ സംവിധായകന്‍ കമലിനോട് പാകിസ്താനിലോട്ട് പോകാനാണ് നിര്‍ദേശം. കമല്‍ വെറും കമലല്ല അദ്ദേഹം കമാലുദ്ദീനാണ് അതാണ് പ്രശ്‌നം. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നാണ് മറ്റൊരു ആവശ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെ. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെയുടെ സ്ഥാനമെന്നും മേപ്പടിയാന്‍ പറയുന്നു. കൂട്ടത്തില്‍ ഒരാളെ വിട്ടു പോയോ എന്നൊരു സംശയം ഇല്ലാതില്ല. ബീഫ് തിന്നവരും രണ്ട് പെറ്റവരുമൊക്കെ പാസ്‌പോര്‍ട്ട് എടുത്ത് കാത്തു നിന്നു കൊള്ളുക. നിങ്ങള്‍ക്കുള്ള ഊഴം താമസിയാതെ എത്തും. വല്ലയിടത്തും തീവെച്ചും വെട്ടിയും ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ കാരണക്കാരന്‍ ചെഗുവേരയാണെന്നാണ് രാധാകൃഷ്ണന്റെ കണ്ടു പിടുത്തം. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. അപ്പോ ഗുജറാത്ത് കലാപ കാലത്ത് അവിടുത്തെ സംഘികള്‍ ചെ പടങ്ങള്‍ കണ്ടിരുന്നോ ആവോ? . പക്ഷേ തള്ളല്‍ പ്രസ്താനക്കാര്‍ വരും മുമ്പേ താമരയിലുണ്ടായിരുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭന്‍ രാധാകൃഷ്ണനെ പച്ചക്കങ്ങ് തള്ളി. പ്രമുഖ മൊഴിമാറ്റക്കാരന്‍ ഉള്ളി സുരുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അച്ചടക്ക ലംഘനം. എം.ടി ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്‌നേഹിയാണെന്നും ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നുമാണ് പത്മനാഭന്‍ പറയുന്നത്. വായിച്ചാല്‍ പിന്നെ എക്‌സ്‌പോര്‍ട്ടിങ് നടക്കുമോ.

ലാസ്റ്റ് ലീഫ്: നോട്ട് റദ്ദാക്കല്‍ ആര്‍.ബി.ഐയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ബാങ്ക് ജീവനക്കാര്‍. ഒന്നു ചീയുമ്പോഴാണല്ലോ മറ്റൊന്നിന് വളമാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending