kerala

വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി

By webdesk13

March 02, 2024

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.

കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു സംഭവം. ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം. 72 ലക്ഷം രൂപയും നഷ്ടപരിഹാരം ഷീല ആവശ്യപ്പെട്ടു.

ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.