Video Stories
ലോകം ഗാന്ധിജിക്കൊപ്പമാണ് ഗോദ്സെ കുറ്റവാളി മാത്രം

പി. ഇസ്മായില്‍ വയനാ
മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്‍ക്കി, ഫലസ്തീന്, ഉസ്ബക്കിസ്ഥാന്, ലബനോന്‍, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാമ്പുകള്‍ ഇറക്കികൊണ്ടായിരുന്നു അദ്ദേഹത്തെആദരിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ലോകം അയവിറക്കുമ്പോള്‍ ഗാന്ധി പിറന്ന നാട്ടില്‍ സംഘ്പരിവാരങ്ങള്‍ അദ്ദേഹത്തെനിന്ദിക്കാന്‍ മത്സരിക്കുകയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു ഹിന്ദു മഹാസഭ നേതാവ് പൂജശകുന്‍ പാണ്ഡയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി മഹാത്മാവിനെ വധിച്ചത്. 1948 മുതല്‍ മധ്യപ്രദേശിലെ ലക്ഷമണ് ബാഗ് സന്‍സ്താനിലെ ബാപ്പു ഭവനില്‍ സൂക്ഷിച്ചുവരുന്ന അദ്ദേഹത്തിന്റെ ചിതാഭസ്മം മോഷ്ടിക്കാനും രാജ്യദ്രോഹി എന്നെഴുതിവെക്കാനും ജന്മദിനത്തില് ആളുകളുണ്ടായി.
ഗുജറാത്തിലെ സുഫലം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടനക്ക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ഒന്‍പതാം ക്ലാസിലെ പരീക്ഷാചോദ്യപേപ്പറില്‍ ഗാന്ധി എങ്ങിനെ ആത്മഹത്യ ചെയ്തു എന്ന ചോദ്യമുണ്ടായതും യാദൃച്ഛിക സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും നേരിട്ട് ഗാന്ധി നിന്ദ നടത്തുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്ക്കാരം തുടര്‍ച്ചയായ നാല് വര്‍ഷമാണ് വിതരണം ചെയ്യുന്നതില്‍ വിമുഖത കാട്ടിയത്. നോബേല്‍ സമ്മാനത്തോട് കിടപിടിക്കുന്ന ഒന്നായാണ് ലോകം ഗാന്ധി സമാധാന പുരസ്ക്കാരത്തെ നോക്കികാണുന്നത്. ഗാന്ധിയുടെ 125ാം ജന്മദിനം കൊണ്ടാടിയ 1995ലാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. മോദി ഭരണം കയ്യാളിയ 2015, 2016, 2017, 2018 തുടങ്ങിയ വര്‍ഷങ്ങളില്‍ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിതരണം സാധ്യമാവാതിരുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കാരണം നിരത്തിയത്. കോര്പറേറ്ററുകളുടെ ലക്ഷം കോടി കടം എഴുതിതള്ളിയവര്‍ക്കും പട്ടേല്‍ പ്രതിമക്കായി 3000 കോടി വിനിയോഗഗിച്ചവര്‍ക്കും ഗാന്ധി പുരസ്ക്കാരത്തിനായി വര്‍ഷം ഒരു കോടി മാറ്റിവെക്കാന്‍ കഴിയാതെ പോയത് സാമ്പത്തിക പരാധീനതയല്ല, മറിച്ച് ഗാന്ധി വിരോധം കൊണ്ടുള്ള ഉദാസീനത മാത്രമായിരുന്നു. ശക്തമായപ്രതിഷേധത്തെ തുടര്‍ന്ന് നാല് വര്‍ഷത്തെ അവാര്‍ഡുകള്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മനമില്ലാമനസ്സോടെ വിതരണം ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധതിരാവുകയായിരുന്നു.
കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ വാര്‍ഷിക കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഗാന്ധിജിയുടെ സുപ്രസിദ്ധമായ നൂല്‍നൂല്‍ക്കുന്ന ചിത്രത്തിന് പകരം മോദി നൂല്‍നൂല്‍ക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തിലാണ് തിരുകി കയറ്റിയത്. ചര്‍ക്ക, ഖാദി തുടങ്ങിയ ഗാന്ധിയുടെ സമരരൂപങ്ങള്‍ കവര്‍ച്ച ചെയ്തുകൊണ്ടുള്ള മോദിയുടെ വേഷം കെട്ടിലിന് ഇന്നത്തെ കാലത്ത് ഗാന്ധിയേക്കാളും മോദിക്കാണ് വിപണന സാധ്യതയെന്ന ലജ്ജാവഹമായ തരത്തിലായിരുന്നു കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖര്‍ അന്ന് വിശദീകരണം നല്‍കിയത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നായിരുന്നു മോദിയെ വിശേഷിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന മോദി ട്രംപിന്റെ തെറ്റ് തിരുത്താന്‍ തയ്യാറായില്ല. മോദിയെ രാഷ്ട്രപിതാവായി കാണാന്‍ കഴിയാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഇതോടനുബന്ധിച്ച് പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെയോ തനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് രാഷ്ട്രപിതാവ് എന്ന് വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫെഡ്നാവിസിനെയോ തിരുത്തിപ്പിക്കാനും മോദി ഇന്നോളം ശ്രമിച്ചിട്ടില്ല.
രാഷ്ട്രപിതാവായ ഗാന്ധിയെ നിന്ദിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ ഗോദ്സെയെ പൂജിക്കുന്നവരുടെയും പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ പലപ്പോഴായി ഭരണകൂടം മടി കാട്ടുകയാണ്. ‘ഗോദ്സെ ഒരാളെ കൊന്നു. കസബ് 74 പേരെയും രാജീവ് ഗാന്ധി 17000 പേരെയും കൊന്നു. ആരാണ് ക്രൂരന് എന്ന് നിങ്ങള്‍ വിലയിരുത്തണം’. വിഷലിപ്തമായ പ്രസ്താവന നടത്തിയ നളിന്‍ കുമാര്‍ കട്ടീലിനെ എം.പിയാക്കിയതും തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബി.ജെ.പി അധ്യക്ഷനാക്കി വാഴ്ത്തിയതും മോദി – അമിത്ഷാ കുട്ടുകെട്ടായിരുന്നു. ഗോദ്സെയാണ് യഥാര്‍ത്ഥ ദേശസ്നേഹിയെന്നാവര്‍ത്തിച്ച പ്രജ്ഞാസിങ് ഠാക്കൂറിന് പാര്‍ലമെന്റിലേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. നന്ദി ഗോദ്സെ 30.1.1948 എന്ന് ട്വീറ്റ് ചെയ്ത് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിച്ച നിധി ചൗധരി ഐ.എ.എസിന് സ്ഥാനചലനം സംഭവിക്കാത്തവിധം കസേര ഉറപ്പിച്ചതും ഗാന്ധി പാക്കിസ്താന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ അനില്‍ സൗമിത്രക്ക് കയ്യാമം വീഴാതെ രക്ഷപ്പെട്ടതുമെല്ലാം ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍ മൂലമാണ്.
ഇന്ത്യയിലെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരതരത്നം ഗാന്ധി വധക്കേസിലെ ഏഴാം പ്രതിയായിരുന്ന സവര്‍ക്കറിന് നല്കി വന്ദിക്കാനുള്ള ആലോചനയിലാണിപ്പോള്‍ ബി.ജെ. പി നേതൃത്വം മുഴുകിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാഛാദനം ചെയ്ത ബി.ജെ.പിക്കാര്‍ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്നമെന്നത് മുഖ്യ വാഗ്ദാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യാ വിഭജനത്തിന് വിത്തുപാകി ദ്വിരാഷ്ട്ര വാദം ആദ്യമായി മുഴക്കിയത് ഹിന്ദുമഹാസഭയുടെ സ്ഥാപകന്‍കൂടിയായ വിനായക് ദാമോദര്‍ സവര്‍ക്കറായിരുന്നു. 1923 ലാണ് ഹിന്ദുത്വ എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്. ഈ ചിന്തയിലൂന്നിയാണ് ആര്.എസ്.എസിന്റെ കാഴ്ചപാടുകള്‍ ഉരവംകൊണ്ടത്.
ജയില്‍ മോചിതനാകുന്നതിനായി ബ്രട്ടീഷുകാര്‍ക്ക് മുന്നില്‍ 1913, 1920, 1921 എന്നീ വര്‍ഷങ്ങളിലായി ആറ് തവണയാണ് അദ്ദേഹം മാപ്പപേക്ഷ എഴുതികൊടുത്തിട്ടുള്ളത്. ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കിമാറ്റാന്‍ ശിഷ്ടകാലം ചിലവഴിക്കും എന്ന വ്യവസ്ഥയിലാണ് 1924ല്‍ ജയില്‍ മോചിതനായത്. 1942 ല്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത പൈതൃകത്തിനുടമയായ സവര്‍ക്കറും ഗോദ്സെയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നില നിന്നിരുന്നത്. സവര്‍ക്കറുടെ അനുഗ്രഹാശിസ്സുകളോടെ ഗോദ്സെ ആരംഭിച്ച അഗ്രാണി എന്ന പത്രമാണ് പിന്നീട് ഹിന്ദു രാഷ്ട്രയായി മാറിയത്. സവര്‍ക്കര്‍ എഴുതിയ ഹിന്ദുത്വ എന്ന ഗ്രന്ഥം ഗോദ്സെയുടെ ഇഷ്ട പുസ്തകമായിരുന്നു. വികാരത്തിന്റെ ഫലം എന്നാണ് ഗാന്ധിവധത്തെകുറിച്ച് സവര്‍ക്കര്‍ പ്രതികരിച്ചത്. ഗാന്ധിയുടെ മതേതര വീക്ഷണമാണ് സവര്‍ക്കരുടെയും സംഘ്പരിവാരങ്ങളുടെയും വിരോധത്തിനടിസ്ഥാനം. എല്ലാ മത വിശ്വാസികളെയും ചേര്‍ത്ത്പിടിക്കുന്ന വിശാലമായ ചിന്താഗതിയുടെ പ്രചാരകനായിരുന്നു ഗാന്ധി. തങ്ങളുടെ ഹിന്ദുത്വരാഷ്ട്രം എന്ന അജണ്ടയുടെ മുനയൊടിച്ചത് ഭാരതീയന്റെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഗാന്ധിജിയുടെ മതേതര ചിന്തകളാണ്. അക്കാരണത്താലാണ് 1948 ജനുവരി 30 ന് ഗാന്ധിയെ വധിച്ചത്.
രക്തസാക്ഷിത്വത്തിന്റെ എഴുപത് വര്ഷങ്ങള്ക്ക്ശേഷവും ഗാന്ധിയന്‍ ആശയങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതും ഗോദ്സെയുടെ പേരില്‍ ക്ഷേത്രം പണിയുന്നതും ഗാന്ധി വിരുദ്ധര്‍ക്ക് പരമോന്നത ബഹുമതികള്‍ തൂക്കിവില്‍ക്കുന്നതുമെല്ലാം ദുഷ്ട ചിന്താഗതിയുടെ ഭാഗമാണ്. ഇന്ത്യയുടെ പാര്‍ലമെന്റില്‍ അംഗങ്ങള്‍ നാഥുറാം വിനായക് ഗോദ്സെ എന്ന് ഉച്ചരിച്ചാല്‍ അത് ഔദ്യോഗിക രേഖകളില്‍നിന്ന് നീക്കംചെയ്യും. 1956 ലാണ് ഗോദ്സെയുടെ പേരുച്ചരിക്കുന്നതിന് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്. ഗാന്ധിയുടെ ഘാതകനെ അത്രത്തോളം അറുപ്പും വെറുപ്പോ ടെ യുമാണ് രാഷ്ട്രശില്പികള് നോക്കികണ്ടത്. ഗോദ്സെയെ രാജ്യസ്നേഹിയായി പ്രഖ്യാ പിക്കുന്നതും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതും കടുത്ത രാജ്യദ്രോഹ കുറ്റമാണ്. ഗാന്ധി നിന്ദകരെ കല്‍തുറങ്കിലടക്കുംവിധമുള്ള നിയമനിര്‍മാണങ്ങള്‍ക്കായി ഗാന്ധി സ്നേഹികള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഗാന്ധിയെ ഫാസിസ്റ്റുകള്‍ എത്രമാത്രം നിഷ്കാസിതനാക്കാന്‍ ശ്രമിച്ചാലും മതേതരത്വത്തിന്റെ ജീവവായു ശ്വസിക്കുന്നവര്‍ അതിനെ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് മോദിയുടെ തട്ടകത്തില്‍നിന്നും ഉയര്‍ന്നുവന്ന ആയുഷ് ചതുര്‍വേദി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗം. വാരാണസിയിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആയുഷ് ചതുര്‍വേദി ഗാന്ധിയുടെ 150ാം ജന്മവാര്ഷികത്തില് സ്കൂളില്‍ നടത്തിയ പ്രസംഗത്തില്‍ ഗോദ്സെ യുഗത്തില്‍ ഞാന്‍ ഗാന്ധിക്കൊപ്പമാണ് എന്നായിരുന്നു ഉറക്കെ പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ കാലാവസ്ഥ ഉച്ചകോടിയിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പേടിപ്പിച്ചത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗമായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയുഷിന്റെ പ്രസംഗമാണിപ്പോള്‍ മോദിയുടെ ഉറക്കം കെടുത്തിയതും. ആയുഷ് ചതുര്‍വേദി ഒറ്റക്കല്ല ഭാരതത്തിലെ ജനകോടികളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നതും ഞങ്ങളും ഗാന്ധിക്കൊപ്പമെന്നാണ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി