Connect with us

Video Stories

ഉണരാന്‍ കരുത്തേകിയ രക്തസാക്ഷിത്വം

Published

on

എം. ജോണ്‍സണ്‍ റോച്ച്

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. പാവപ്പെട്ടവരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനും ഹിന്ദുത്വം എന്നാല്‍ എന്തെന്ന് വിശദീകരിക്കുകയും ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ചതിനുമാണ് ഗൗരി കൊല്ലപ്പെട്ടത്. അവരെ കൊല്ലാന്‍ നിയോഗിച്ചവര്‍ തിരശീലക്ക് പിറകിലാണെങ്കിലും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ പ്രവീണ്‍ ലിംകറും പരശുറാം വാക്‌മോറിയും കെ.ടി നവീന്‍കുമാറും പിടിയിലായിട്ടുണ്ട്. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഭ്രാന്തമായ മതാന്ധത ബാധിച്ചവരും ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെ പറ്റിയും മനസ്സിലാക്കാത്തവരുമാണ്.
തീവ്രഹിന്ദുത്വ ഫാസിസത്തിനെതിരെ ‘ഗൗരി ലങ്കേഷ്’ പത്രികയില്‍ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതാണ് അവരെ കൊല്ലാന്‍ പ്രധാന കാരണം. തീവ്ര ഹിന്ദുത്വത്തിനെതിരെ മനുഷ്യരുടെ ഉള്ളില്‍ തട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നുവെന്നും അത് കൂടുതല്‍ ഉറപ്പിക്കാനാണ് തീവ്രഹിന്ദുവര്‍ഗീയത ശ്രമിക്കുന്നതെന്നും ‘ഗൗരി ലങ്കേഷ്’ പത്രികയിലൂടെ അവര്‍ തുറന്നെഴുതി. തെറ്റായ രീതിയില്‍ ഹിന്ദുധര്‍മ്മത്തെ വ്യാഖ്യാനിക്കപ്പെടുന്നതായി ഗൗരി ചൂണ്ടിക്കാണിച്ചു. മൂര്‍ച്ചയുള്ള ചോദ്യശരങ്ങളുമായി വാര്‍ത്താസമ്മേളനങ്ങളിലും ചാനലുകളിലും ഹിന്ദുവര്‍ഗീയവാദികളെ നേരിട്ടു. ഇത് തീവ്ര ഹിന്ദുത്വ ഭീകരവാദികള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഹിന്ദു വര്‍ഗീയവാദത്തെ അവര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിക്കുമായിരുന്നു. യുക്തിബോധവും മതനിരപേക്ഷതയും പുലര്‍ത്തുന്നവരെ ജീവനൊടുക്കി നടത്തുന്ന കൊലവിളികള്‍ ഹിന്ദുത്വ തീവ്രവാദികളെ ഒറ്റപ്പെടുത്തുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം കൊലവിളികള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വെറുക്കുന്ന കാര്യമാണെന്നത് ഇവര്‍ വിസ്മരിക്കുന്നു.
ഇന്ത്യ മതങ്ങളുടെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും യുക്തിചിന്തയുടെയും നാടാണ്. അതിലൂന്നി നിന്നാണ് ഗൗരി എന്നും മുന്നോട്ട്‌പോയിരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് മനുവാദത്തിനെതിരെ അവര്‍ പോരാടിയത്. മതേതരത്വത്തോടും ജനാധിപത്യത്തോടും ഭരണഘടനയോടും എന്നും അവര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഹിന്ദുക്കളുടെ മാത്രമാണെന്ന വാദത്തിനെതിരെ അവര്‍ നിരന്തരം ശബ്ദം ഉയര്‍ത്തിക്കൊണ്ടിരുന്നതിനാലാണ് അവരെ ഹിന്ദുത്വ തീവ്രവാദി സംഘടനയില്‍പെട്ട സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനാവാതെ ഒരു സ്ത്രീയെ കൊല്ലാന്‍ വെടിയുണ്ടകളെ ആശ്രയിച്ചത് ഭീരുത്വമാണ്.
ഗൗരി ചാനല്‍ ചര്‍ച്ചകളിലൂടെ ജാതി ഉന്മൂലനത്തിനും സമത്വാധിഷ്ഠിത സമൂഹത്തിനും ലിംഗസമത്വത്തിനും വേണ്ടി വാദിച്ചു. ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ചൂണ്ടിക്കാണിച്ച് ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. സാമൂഹിക തിന്മകളെയും അതിക്രമങ്ങളെയും തന്റെ ശബ്ദത്തിലൂടെയും തൂലിക പടവാളാക്കിയും അവര്‍ തുറന്നുകാട്ടി. ഇതിനായി മുഴുവന്‍ കരുത്തും സര്‍ഗാത്മകതയും സമര്‍പ്പിച്ചു. ദുരിതമനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നുകൊണ്ട് ജാതി-മതം എന്നതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ് സനാതന്‍ സന്‍സ്തയുടെ കൊലക്കത്തിക്ക് അവര്‍ ഇരയായത്.
സര്‍ഗാത്മകത പ്രകടിപ്പിക്കുന്നവരുടെ നേരെ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ സമുന്നത എഴുത്തുകാരന്‍ എം.ടിക്കു നേരെയും മികച്ച ചലച്ചിത്ര സംവിധായകന്‍ കമലിനു നേരെയും ആക്രോശം നടത്തി. പെരുമാള്‍ മുരുകനെ വധിച്ചു. എം.എഫ് ഹുസൈന് സ്വന്തം നാട് വിടേണ്ടി വന്നു. ഗുലാം മാലിക്കിന് ഇന്ത്യയില്‍ ഗസല്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സങ്കുചിതത്വം പറഞ്ഞു. ധബോല്‍ക്കറെയും ഗോവിന്ദപന്‍സാരെയും കല്‍ബുഗിയെയും കൊലപ്പെടുത്താനുപയോഗിച്ച അതേ രീതിയും കാരണവുമാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുക്കാനും സ്വീകരിച്ചത്. ഇവരെല്ലാം ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ എഴുതുകയും ചിന്തിക്കുകയും ചെയ്തിരുന്നവരായിരുന്നു. ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ച് എഴുതുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നു. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനായില്ലെങ്കില്‍ അവരെ കൊല്ലുക എന്ന രീതിയാണ് മത തീവ്രവാദികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആശയങ്ങളെ തോക്കുകൊണ്ട് ഇല്ലാതാക്കാമെന്ന അവരുടെചിന്ത വ്യാമോഹം മാത്രമാണ്. എഴുത്തിലൂടെയും വാക്കുകളിലൂടെയും ഹിന്ദു ഫാസിസ്റ്റുകളുമായി നിരന്തരം കലഹിച്ച ഗൗരിലങ്കേഷിന്റെ അഭിപ്രായപോരാട്ടത്തിന് കൊലപാതകമാണ് ശിക്ഷയെന്ന് വിധിച്ചത് മനുഷ്യകുലത്തിന്റെ പ്രാകൃത കാലഘട്ടത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ആ ശബ്ദം എന്നെന്നേക്കുമായി അമര്‍ത്തിക്കളയാമെന്ന് കണക്കുകൂട്ടിയവര്‍ക്ക് ആ രക്തസാക്ഷിത്വം തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഗൗരിയേക്കാള്‍ വധിക്കപ്പെട്ട ഗൗരിയാണ് ഹിന്ദു തീവ്രവാദികളുടെ മുന്നില്‍ അപകടകാരിയായി മാറിയിരിക്കുന്നത്. ഗൗരി പുരോഗമന ചിന്തകളെ മുന്നോട്ടു നയിക്കാനുള്ള കരുത്തായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് ആവേശവും പ്രചോദനവുമായി അവര്‍ മാറുന്നു. ഗൗരിയുടെ രക്തസാക്ഷിത്വത്തിനു ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സമൂഹം ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബഹുസ്വരതയും ജനാധിപത്യവും അടിസ്ഥാനപ്പെടുത്തിയുള്ള സമൂഹ പുനഃസൃഷ്ടിക്കായി ഗൗരിയുടെ രക്തസാക്ഷിത്വം കരുത്തേകുന്നു.
സര്‍ഗാത്മക മനസ്സുകളെയും യുക്തിചിന്തയെയും ഭയപ്പെടുത്തിയും ആക്രമിച്ചും നിശ്ബദമാക്കാനാവില്ല. ഗൗരി ലങ്കേഷിന്റെ ശബ്ദം അവര്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തീവ്ര ഹിന്ദു മത മൗലികവാദികള്‍ പ്രതീക്ഷിച്ചതില്‍ നിന്ന് കടകവിരുദ്ധമായ ഫലമാണ് കൊല്ലപ്പെട്ട ഗൗരിലങ്കേഷില്‍ നിന്നും ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊടും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരികയും അവരെയും നിയമത്തിനുമുന്നില്‍ നിര്‍ത്തുകയും വേണം. അതിലൂടെ സത്യത്തെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് നിയമവ്യവസ്ഥ തെളിയിക്കുകയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending