Connect with us

Health

ശ്രദ്ധിക്കുക; നിങ്ങളുടെ തലവേദനയ്ക്ക് കാരണം ഈ ഭക്ഷണശീലമാകാം

Published

on

ഒരു കാരണവുമില്ലാതെ പെട്ടെന്ന് നിങ്ങള്‍ക്ക് തലവേദന വരാറുണ്ടോ? തലവേദന ഉണ്ടാകാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല എന്നാണ് പൊതുവേ പറയാറ്. ഒരു തലവേദന വന്നാല്‍ അത് നമ്മള്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളേയും ഏറ്റവും മോശപ്പെട്ട രീതിയില്‍ തന്നെ ബാധിക്കും. ഉറക്കക്കുറവ്, ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങള്‍, മാനസ്സിക സമ്മര്‍ദ്ദം എന്നിവയൊക്കെ ഒരാള്‍ക്ക് തലവേദന ഉണ്ടാക്കുന്നതിനുള്ള ഏറ്റവും സാധാരണ കാരണങ്ങളാണ്. എന്നാല്‍ തലവേദനയുണ്ടാക്കുന്ന കാര്യത്തില്‍ ഇവയെ കൂടാതെ നാം ശ്രദ്ധിക്കാതെ വിട്ടു കളയുന്ന മറ്റൊരു സാധാരണ കാര്യം കൂടിയുണ്ട്. അതിനെ തിരിച്ചറിയുന്നതില്‍ പലപ്പോഴും നാം പരാജയപ്പെട്ടു പോകുന്നു. നമ്മുടെ ഭക്ഷണ ശീലമാണത്.

ഒരാള്‍ക്ക് തലവേദന സമ്മാനിക്കുന്നതിന് പിന്നില്‍ ചില ഭക്ഷണങ്ങളും കാരണമായേക്കാം. തലവേദന ഉണ്ടാക്കുന്നതിന് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

മദ്യം

ചില വൈനുകളും മറ്റ് ലഹരിപാനീയങ്ങളും പുതുമയോടെ സൂക്ഷിക്കുന്നതിനായി സള്‍ഫൈറ്റുകള്‍ ചേര്‍ക്കപ്പെടുന്നു. മൈഗ്രെയ്ന്‍ പ്രശ്‌നമുള്ള ആളുകളില്‍ ഇത് കടുത്ത തലവേദനയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ നിങ്ങള്‍ കുടിക്കുന്ന നിങ്ങളുടെ ലഹരി പാനീയങ്ങളില്‍ സള്‍ഫൈറ്റുകള്‍ ഇല്ലായെല്ലെങ്കിലും, മദ്യം മൂലം ശരീരത്തിന് സംഭവിക്കുന്ന നിര്‍ജ്ജലീകരണം പലപ്പോഴും നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

സോഡയും കോളയും

കൃത്രിമ മധുരപലഹാരങ്ങള്‍ പലതും തലവേദന, തലകറക്കം, ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സോഡ കുടിക്കുന്ന എല്ലാവര്‍ക്കും തലവേദന ഉണ്ടാകാറില്ലെങ്കിലും ചില ആളുകള്‍ക്ക് തലവേദന ഉണ്ടാകുന്നതിന് ഇതൊരു കാരണമാകാം.

ചിലതരം മാംസ ഭക്ഷണങ്ങള്‍

ഹോട്ട് ഡോഗ്, ബേക്കണ്‍ എന്നിവ പോലുള്ള ആധുനിക ശൈലി ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മാംസങ്ങള്‍ (Cured meats) കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതാണ്. എന്തുകൊണ്ടാണിതെന്നും ഇതിനു പിന്നില്‍ എന്തെങ്കിലും ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമോ എന്നും എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണ നിര്‍മ്മാതാക്കള്‍ ഇവയെ സംരക്ഷിക്കുന്നതിനായി നൈട്രേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. ഈ സംയുക്തങ്ങള്‍ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് തലവേദന ഉണ്ടാക്കുന്നതിന് കാരണമാകും. ഇതുകൂടാതെ ഇത്തരം മാംസങ്ങളില്‍ അമിതമായ അളവില്‍ ഉപ്പും അടങ്ങിയിട്ടുണ്ടാവും. ഇതും ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിനും തലവേദനയ്ക്കുമൊക്കെ കാരണമാകും.

സോയാ സോസ്

സോയ സോസില്‍ സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലാണുള്ളത് ഇത് നിങ്ങളുടെ ശരീരത്തെ മുഴുവന്‍ എളുപ്പത്തില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ശരീരത്തില്‍ ഉണ്ടാവുന്ന നേരിയ നിര്‍ജ്ജലീകരണം പോലും അസഹനീയമായ തലവേദനയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ.

ച്യൂയിംഗ് ഗം

ഇടയ്ക്കിടെ ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍, ഇത് നിങ്ങളുടെ പതിവ് തലവേദനയ്ക്കുള്ള ഒരു കാരണമാകും എന്നറിയാമോ? ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനമനുസരിച്ച്, മുഖത്തും കഴുത്തിലുമൊക്കെ നീണ്ടുനില്‍ക്കുന്ന പേശികളുടെ അമിതമായ സങ്കോചങ്ങളാണ് തലവേദന ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നത്.

അവോക്കാഡോ

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യഫലങ്ങളില്‍ ഒന്നാണ് അവോക്കാഡോ. എന്നാല്‍ ചിലര്‍ക്ക് അവോക്കാഡോ കഴിച്ചു കഴിഞ്ഞാല്‍ തലവേദനയുടെ ലക്ഷണങ്ങള്‍ രൂപപ്പെടുന്നത് കാണാറുണ്ട്. ഇതിനും കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ടൈറാമൈനുകളാണ്. ഇത് രക്തക്കുഴലുകളെ ചുരുക്കാനും പിന്നീട് വികസിപ്പിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നു. അവക്കാഡോ കഴിച്ചു കഴിഞ്ഞാല്‍ ഒരാളില്‍ തലവേദനകള്‍ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്.

വാഴപ്പഴം ചീസ്

എറ്റവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിലൊന്നായ വാഴപ്പഴവും ചിലപ്പോഴൊക്കെ ചില തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. കുറേക്കാലം ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചീസിലും ടൈറാമൈനുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ഉള്ളില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ രക്തക്കുഴലുകളെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടുകൊണ്ട് രക്തക്കുഴലുകളുടെ വികസനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്നതിലേക്ക് നയിക്കും.

MSG അടങ്ങിയ ഭക്ഷണവസ്തുക്കള്‍

രാസപരമായി അമിനോ ആസിഡുകളായി വിഭജിക്കപ്പെടുന്ന ഒരു തരം സസ്യ പ്രോട്ടീനാണ് ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍. നാം നിത്യേന കഴിക്കുന്ന ചില ഭക്ഷണങ്ങളുടെ രുചിയും സുഗന്ധവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു. ഇതില്‍ നിന്നും പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകളിലൊന്നായ ഗ്ലൂട്ടാമിക് ആസിഡിന് ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഗ്ലൂട്ടാമേറ്റുകളെ പുറപ്പെടുവിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തോടൊപ്പം കൂടിചേര്‍ന്നുകൊണ്ട് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) രൂപപ്പെടുന്നതിന് കാരണമാകുന്നു. കുറെ നേരത്തേക്ക് ഓക്കാനം, തലവേദന എന്നിവയുണ്ടാക്കുന്നതിന്റെ ഒരു രാസസങ്കലനമാണ് MSG.

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending