Connect with us

News

9/11 ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപ് ജയിക്കണം; ബിന്‍ ലാദന്റെ മരുമകള്‍

ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മക്ക് ആവശ്യമാണെന്ന് നൂര്‍ ബിന്‍ പറഞ്ഞു. ലോകത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്റെ കീഴില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു

Published

on

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ച് ഉസാമ ബിന്‍ലാദന്റെ മരുമകള്‍ നൂര്‍ ബിന്‍ ലാഡിന്‍. ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മക്ക് ആവശ്യമാണെന്ന് നൂര്‍ ബിന്‍ പറഞ്ഞു. ലോകത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്റെ കീഴില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ട്രംപിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കണം. ട്രംപിന്റെ ദൃഢനിശ്ചയത്തെയാണ് താന്‍ ആരാധിക്കുന്നത്. അത് അമേരിക്കയുടെ മാത്രമല്ല, പാശ്ചാത്യ നാഗരികതയുടെയും ഭാവിക്ക് തന്നെ ആവശ്യമാണ്. കഴിഞ്ഞ 19 വര്‍ഷമായി യൂറോപ്പില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും കാരണം റാഡിക്കലായുള്ള മുസ്ലീം മുന്നേറ്റങ്ങളാണെന്നാണ് നൂറിന്റെ വാദം. ഇവര്‍ യൂറോപ്യന്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും നുഴഞ്ഞു കയറിയെന്നും നൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിലൂടെയും ആക്രമണത്തിന് മുതിരും മുമ്പ് വിദേശ ശക്തികളില്‍ നിന്നും അമേരിക്കയെയും ജനങ്ങളെയും ട്രംപിന് സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. ട്രംപ് തന്നെയാണ് വീണ്ടും അമേരിക്കയുടെ തലപ്പത് വരേണ്ടതെന്ന് നൂര്‍ ബിന്‍ ലാദന്‍ വിശ്വസിക്കുന്നു. മിനസോട്ടയിലെ അമേരിക്കന്‍ പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ എന്ന സ്ത്രീയെ തള്ളിപ്പറയുകയും ചെയ്തു അവര്‍. സ്വന്തം രാജ്യത്തെ തള്ളിപ്പറയുകയാണ് ഇല്‍ഹാന്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

ലാദന്‍ എന്നല്ല ലാഡിന്‍ എന്നാണ് തങ്ങളുടെ കുടുംബപ്പേര് എന്നാണ് നൂര്‍ പറയുന്നത്. എല്ലാ കാലത്തും താന്‍ ട്രംപിനെ മാത്രം പിന്തുണയ്ക്കും. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്ത സ്ഥാനാര്‍ത്ഥി ബൈഡനും ഐഎസ്‌ഐഎസ്സിന് പൂര്‍ണ്ണ ശക്തി നേടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ കാഴ്ച വെച്ചിട്ടുള്ളു/വെയ്ക്കുകയുള്ളു എന്നാണ് നൂറിന്റെ വാദം.

ബിന്‍ ലാദന്റെ തലമുറയാണെങ്കിലും, സ്വിറ്റ്‌സര്‍ലാന്റിലാണ് ജീവിക്കുന്നതെങ്കിലും താന്‍ ഒരു ‘അമേരിക്കന്‍ അറ്റ് ഹാര്‍ട്ട്’ ആണെന്നും തന്റെ കുട്ടിക്കാലം മുതല്‍ കിടപ്പുമുറിയില്‍ അമേരിക്കന്‍ പതാക ഇപ്പൊഴും സൂക്ഷിക്കുന്നുണ്ടെന്നും നൂര്‍ പറയുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയോടൊപ്പം പതിവായി താന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നെന്നും നൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

kerala

സിപിഐക്ക് സീറ്റ് നല്‍കി; കൊല്ലത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറി രാജിവച്ചു

Published

on

സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജിനൽകിയത്.

ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ പ്രാദേശിക നേതൃത്വത്തോട് ചർച്ച ചെയ്യാതെ മുൻ എസ്എഫ്‌ഐ നേതാവിന് സീറ്റ് നൽകിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇടപെട്ട് അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ അജിത്തിന് പകരം ചുമതല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ സനിൽകുമാറിന് നൽകിയിരിക്കുകയാണ്.

Continue Reading

india

ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം

പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.

Published

on

ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.

ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

Continue Reading

Trending