Culture

2011ലെ ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളി; ആരോപണവുമായി അര്‍ജുന റണതുംഗ

By chandrika

July 14, 2017

കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് രണതുംഗ ആവശ്യപ്പെട്ടു.

എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെങ്കിലും ഒരുദിവസം സത്യം പുറത്തുകൊണ്ടുവരുമെന്നും രണതുംഗ പറഞ്ഞു. 2011 ലോകകപ്പില്‍ ടെലിവിഷന്‍ കമന്റേറ്ററായി രണതുഗ ഇന്ത്യയിലെത്തിയിരുന്നു.

2011 ഏപ്രില്‍ രണ്ടിനു നടന്ന ഫൈനല്‍ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി (91*) യായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 28 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ വീണ്ടും മുത്തമിട്ടത്.