Culture
ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനാഘോഷം പ്രചരിപ്പിച്ച് എംബസി എഫ് ബി പേജ്; ഗള്‍ഫിലും കാവിവത്കരണത്തിന് ശ്രമമെന്ന് പരാതി

അശ്‌റഫ് തൂണേരി
ദോഹ: ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും ആര്‍ എസ് എസ് നേതാവും ഭാരതീയ ജനസംഘം മുന്‍ പ്രസിഡന്റുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിന്‍ തന്നെ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ ‘ഔദ്യോഗിക’- പരിപാടിയെന്ന് സംഘാടകര്‍ അവകാശവാദമുന്നയിക്കുമ്പോള്‍ തന്നെയാണ് എംബസി ഇതിനു ന്യായീകരണമെന്നോണം ചിത്രങ്ങള്‍ തലക്കെട്ട് സഹിതം പ്രചരിപ്പിക്കുന്നത്. ഇതിനകം വിവാദമായ ഫെയ്‌സ്ബുക്ക് പേജിലെ പ്രചാരണത്തിനെതിരെ ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫിലും കാവിവത്കരണത്തിനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ‘ഇന്ത്യ ഇന്‍ ഖത്തര്‍’ അഥവാ എംബസി ഓഫ് ഇന്ത്യ ഖത്തര്‍ എന്ന ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് ചടങ്ങിന്റെ ആറ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറ്റി ഒന്നാമത് ജയന്തി ആഘോഷങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് പോസ്‌ററ്. പക്ഷെ പരിപാടിയുടെ സംഘാടകര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അല്ലതാനും. ബി ജെ പിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ (ഒ എഫ് ഐ ഖത്തര്‍) ആണ് ദീന്‍ ദയാല്‍ ജന്മദിന പരിപാടിയായ ‘അന്ത്യോദയ’ യുടെ സംഘാടകരെന്ന് അവര്‍ തന്നെ മാധ്യമങ്ങള്‍ക്കയച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷെ എംബസിക്ക് അത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പരിപാടിയായത് എങ്ങിനെയെന്ന് ദുരൂഹമാണ്. അതിനിടെ ഐ സി സി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്ന് മാനേജിംഗ് കമ്മിറ്റിയംഗം എ പി മണികണ്ഠന്‍ പറഞ്ഞു.
അതേസമയം തങ്ങളെ ഈ പരിപാടി സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹിയുടെ വാദം. ”ഇന്ത്യന്‍ എംബസി നടത്തേണ്ടുന്ന പരിപാടിയാണിത്. എംബസിയുടെ ഔദ്യോഗിക സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്.”- ഒ എഫ് ഐ ഖത്തര്‍ പ്രസിഡന്റ് പ്രശാന്ത്കുമാര്‍ ‘ചന്ദ്രിക’-യോട് പറഞ്ഞു. എങ്കില്‍ എംബസിക്ക് ഔദ്യോഗികമായി നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് എംബസി തങ്ങളെ നടത്തനേല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒ.എഫ്.ഐ കൈമാറിയ ക്ഷണക്കത്തില്‍ എംബസിയുമായി സഹകരിച്ച് എന്ന് പറയുന്നുമില്ല. ചടങ്ങിന്റെ ബാനറിലാകട്ടെ ‘ഇന്‍ അസോസിയേഷന്‍ വിത്ത് എംബസി ഓഫ് ഇന്ത്യ ഖത്തര്‍’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, എംബസി സി എ കോണ്‍സെലര്‍ രാജേഷ് കാംബ്ലെ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. കെ എന്‍ മദുസൂദനന്‍ പിള്ളൈ ആണ് നാട്ടില്‍ നിന്ന് അതിഥിയായി എത്തിയത്. വ്യാഴാഴ്ച വൈകീട്ട് എട്ടിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലായിരുന്നു പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ദീന്‍ദയാല്‍ അനുസ്മരണ ചടങ്ങ് നടന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കോളെജുകളിലും സര്‍വ്വകലാശാലകളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ അതിന് തയ്യാറല്ലെന്നും കാവിവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടിയാണിതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാടെടുത്തിരുന്നു.
എംബസി നിലപാടിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍
രാഷ്ട്രീയ സ്വയം സേവക സംഘം നേതാവിന്റെ ജന്മദിന പരിപാടിയുടെ പ്രചാരകരായി എംബസി മാറുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വലിയണമെന്നും ഖത്തര്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി വ്യക്തമാക്കി. ”ഇത്തരം നടപടികള്‍ പക്ഷാപാതിത്വം മാത്രമല്ല ഇന്ത്യയുടെ മതേതര നിലപാടിന് കളങ്കം ചാര്‍ത്തുന്നതും ഗള്‍ഫില്‍ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.” അദ്ദേഹം വിശദീകരിച്ചു. ”ബി ജെ പിയുടേയോ ആര്‍ എസ് എസ്സിന്റേയോ പോഷക സംഘടനകളുടെ പരിപാടിയുടെ പ്രചാരണമല്ല എംബസിയുടെ ജോലി. ഖത്തറിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്ക് പേജ് വഴി ഇങ്ങനെ പ്രചരിപ്പിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്ന് മാത്രമല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് തിരുത്താന്‍ തയ്യാറാവണം. ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ എന്തു പറയണമെന്ന കാര്യത്തില്‍ ജാഗ്രതയോടെ പെരുമാറാനാണ് അധികൃതര്‍ തയ്യാറാവേണ്ടത്”- ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ് പറഞ്ഞു. വിവിധ ജാതി മത സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരേ സ്ഥാനം നല്‍കേണ്ടുന്ന ഇന്ത്യന്‍ എംബസി പക്ഷാപാതപരമായി പെറുമാറുന്നത് ശരിയല്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്നും സംസ്‌കൃതി ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ വ്യക്തമാക്കി. ആര്‍ എസ് എസ് പരിപാടി ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ചടങ്ങായി മാറുന്നത് തെറ്റായ പ്രവണതയാണെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ പ്രദോഷ്‌കുമാര്‍ പറഞ്ഞു. ഒരിക്കലും ഈ പരിപാടി എംബസി എഫ് ബി പേജില്‍ ഷെയര്‍ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ