Connect with us

Culture

ഒരുമിച്ചു നില്‍ക്കാം ഒന്നിച്ച് വിജയിക്കാം- സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

എന്റെ പ്രവൃത്തി പാവപ്പെട്ടവരെ സംരക്ഷിക്കലാക്കണമേ
വേദനിക്കുന്നവരെയും ദുര്‍ബലരെയും സ്‌നേഹിക്കുന്നവനാക്കേണമേ
എന്റെ അല്ലാഹുവേ,
എന്റെ അല്ലാഹുവേ തിന്മകളില്‍ നിന്ന് എന്നെ കാത്തുകൊള്ളേണമേ
ഏതു മാര്‍ഗമാണോ നല്ലത് അതിലൂടെ എന്നെ വഴിനടത്തേണമേ.

Published

on

വീര വണക്കം
ഒന്‍ട്രി നെയ് വോം വെട്രി പെര്‍വോം
(ഒരുമിച്ചു നില്‍ക്കാം ഒന്നിച്ച് വിജയിക്കാം)
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/ ലുഖ്മാന്‍ മമ്പാട്
ചുപ്‌കേ ചുപ്‌കേ രാത് ദിന്‍… കാഫി രാഗത്തില്‍ ഹസ്രത്ത് മൊഹാനിയുടെ വരികള്‍ ചെന്നൈ കലൈവാണര്‍ അരംഗം ഹൈദരലി തങ്ങള്‍ നഗരിയില്‍ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി ആലപിക്കുമ്പോള്‍ നിശയുടെ കരിമ്പടം തേങ്ങി; ഏഴര മിനുട്ടിന്റെ വഴിദൂരത്തിനപ്പുറം രാജാജി ഹാളിന്റെ അകത്തളങ്ങള്‍ ഏഴര പതിറ്റാണ്ടിന്റെ ഓര്‍മ്മത്തേരിലേറി ആത്മാഭാമനത്തിന്റെ പ്രതിധ്വനി സൃഷ്ടിച്ചു. കോണ്‍ഗ്രസ്സിന്റെ ചാലക ശക്തിയായും കമ്മ്യൂസ്റ്റ് പാര്‍ട്ടിയുടെ തുടക്കക്കാരനായും ഡോ.ബി.ആര്‍ അംബേദ്കറുടെ തോഴനായും മാത്രമല്ല, ഖാഇദെ അഅ്‌സം ജിന്നാ സാഹിബിന്റെ വലംകയ്യായും സെയ്ദ് ഫസലുല്‍ ഹസന്‍ എന്ന ഹസ്രത്ത് മൊഹാനി ഉണ്ടായിരുന്നല്ലോ. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വിപ്ലവ ഗാഥ രാജ്യത്തിന് സംഭാവന ചെയ്ത് ഉശിരിന്റെ മുഷ്ടിചുരുട്ടിച്ച ഹസ്രത്ത് മൊഹാനിയാണ് അഹിംസയുടെ പ്രവാചകനായ മഹാന്മാഗാന്ധിജിയെ പോലും തലകുലുക്കിച്ച് പൂര്‍ണ്ണ സ്വരാജ് (ആസാദിഏകാമില്‍) എന്ന പ്രമേയം അവതരിപ്പിച്ചത്; സ്വയം ഭരണ മോഹത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ദിശചൂണ്ടിയത്. അതേ ഹസ്രത്ത് മൊഹാനിയുമുണ്ടായിരുന്നു, സ്വതന്ത്ര്യ ഇന്ത്യയില്‍ ഖാഇദെമില്ലത്തിന്റെ വിളികേട്ട് രാജാജി ഹാളിലെത്തിയ തലയെടുപ്പുള്ള നേതാക്കളുടെ കൂട്ടത്തില്‍. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്ന അദ്ദേഹം അതില്‍ ഒപ്പിടാതെ വേറൊരു ഇങ്കിലാബ് തീര്‍ത്തതും പില്‍ക്കാലത്ത് രാഷട്രീയ വനവാസം സ്വയം വരിച്ചതുമൊക്കെ മറ്റൊരു കൗതുകം.
ചുപ്‌കേ ചുപ്‌കേ രാത് ദിന്‍,
ആസു ബഹാനാ യാദ് ഹെ്;
ഹംകോ അബ് തക് ആഷികി കാ,
വോ സമാനാ യാദ് ഹെ…
രാവും പകലും രഹസ്യമായി,
കണ്ണീരൊഴുകിയത് ഓര്‍മ്മയുണ്ട്;
അനുരാഗത്തിന്റെ ഉന്മാദ നാളുകള്‍,
അതേ പോലെ ഇന്നും ഓര്‍ക്കുന്നു…
മുഗള്‍ സംസ്‌കാര നൊമ്പരങ്ങളെ അടയാളപ്പെടുത്തുന്നയീ ഉര്‍ദു കവിത, ഗുലാം അലി ‘നിക്കാഹ്’ എന്ന ചിത്രത്തില്‍ ആലപിച്ചതോടെ അനശ്വമായതും പ്രശസ്തിയുടെ അതിരുകള്‍ ഭേദിച്ചതുമൊക്കെ ചരിത്രം. മുസ്്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മളന ഭാഗാമായി തലേന്ന് നടന്ന സംഗമത്തിന് തിരശ്ശീലയിട്ട ഗസല്‍ രാവ് വിശ്വമഹാകവി ഡോ.അല്ലാമാ ഇഖ്ബാലിന്റെ ലബ്ബ ആതി ഏ ദുആയില്‍ തുടങ്ങി ചുപ്‌കേ ചുപ്‌കേ രാത് ദിന്‍ലൂടെ ഒഴുകി മാര്‍ച്ച് 10ന്റെ ഘടികാരം ഉണര്‍ന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബും കെ.എം സീതി സാഹിബും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും സത്താര്‍ സേട്ടുസാഹിബും ഹസനലി പി. ഇബ്രാഹിമും കെ.എം മൗലവിയും ഹസ്രത്ത് മൊഹാനിയും ഉപ്പിസാഹിബും പോക്കര്‍ സാഹിബും പി.കെ. മൊയ്തീന്‍ കുട്ടി സാഹിബും എന്‍.വി അബ്ദുസ്സലാം മൗലവിയും കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബും മെഹബൂബ് അലി ബേഗുമെല്ലാം ഇന്ത്യയില്‍ അവശേഷിച്ച അഞ്ചു കോടി മുസ്്‌ലിംകളുടെയും മറ്റു പതിത പിന്നോക്ക ന്യൂനപക്ഷങ്ങളുടെയും ഭാഗധേയം കുറിക്കാന്‍ ഒന്നിച്ചിരുന്ന അതേ രാജാജി ഹാളിലേക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരത്തിനിപ്പുറം കടന്നു ചെല്ലുമ്പോള്‍ വികാരംകൊണ്ട് വരിഞ്ഞുമുറുകാത്ത, വാക്കുകള്‍ കണ്ഠത്തില്‍ ശ്വാസം മുട്ടാത്ത, ആത്മാഭിമാനം കൊണ്ട് കണ്ണുനീരൊഴുകാത്തവരായി ആരുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തെ കുറിച്ച് നാഷണല്‍  പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഇമാമെ ഹിന്ദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മനസ്സ് തുറക്കുന്നു.
സ്വപ്‌നം പോലെ തോന്നന്നു; പുതു പുലരിയുടെ പ്രത്യാശയിലേക്കുളള ഉണര്‍ച്ച. ചെന്നൈയിലെത്തിയാല്‍ ഒരു തീര്‍ത്ഥയാത്രപോലെ വല്ലാജാ മസ്ജിദ് അങ്കണത്തിലെ ഖാഇദെമില്ലത്തിന്റെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നതൊരു പതിവാണ്. അപ്പോള്‍, കടലിരമ്പം പോലെ ഭൂതകാലത്തിലേക്കു ചരിത്രം പിടിച്ചു വലിക്കും. വര്‍ത്തമാനകാല ബോധം വീണ്ടെടുക്കുമ്പോള്‍ ഭാവിയിലേക്കുള്ള ഊര്‍ജ്ജവും ആവാഹിച്ച് സലാം ചൊല്ലി മടങ്ങും. മാര്‍ച്ച് പത്തിന്റെ പത്തുമണിയില്‍ ഖാഇദെമില്ലത്തിന്റെ ചാരത്തു ചെല്ലുമ്പോള്‍ ജനനിബിഢമായിരുന്നു. വെള്ളിയാഴ്ച ദിവസം ഇതൊരു പുതുമയല്ലത്രെ. പ്രൊഫ.ഖാദര്‍ മൊയ്തീന്‍ സാഹിബും പതിവില്ലാത്ത വെള്ള രോമത്തൊപ്പിയിട്ട പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ നൂറുക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരുമാണ് വിശാമായ അങ്കണത്തില്‍ നിറയെ. തമിഴ്‌നാട് ഗവണ്മെന്റ് മുഖ്യ ഖാളി മൗലാനാ മുഫ്തി ഡോ.സലാഹുദ്ധീന്‍ മുഹമ്മദ് അയ്യുബിയുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ ചൊല്ലുമ്പോള്‍, അനുജന്‍ അബ്ബാസ് അലി ശിഹാബിന്റെയും ജേഷ്ഠ സഹോദര പുത്രന്‍ റഷീദ് അലി ശിഹാബിന്റെയും മുഖത്തേക്ക് ഒളിക്കണ്ണിട്ടു നോക്കി; പലരെയും പോലെ അവരുടെയും ഹൃദയവായ്പ് കണ്ണൂകളിലൂടെ ഒഴുകുന്നു. അര നൂറ്റാണ്ടിനപ്പുറം വിടപറഞ്ഞൊരാളുടെ ഖബറിനരികെ നിന്ന് പുതുതലമുറയിലെ കുട്ടിപോലും, ഇന്നലെ വിടപറഞ്ഞ രക്തബന്ധുവിന്റെ മുമ്പിലെന്നപോലെ വിതുമ്പുന്നു; അദ്ദേഹത്തിനു വേണ്ടി മനമുരുകി പ്രാര്‍ത്ഥനാ വചസ്സുകളിലൂടെ ഹൃദയത്തോട് ചേര്‍ക്കുന്നു; സുകൃതം ചെയ്ത ജന്മം. തലമുറകളെ കൂട്ടിയോജിപ്പിക്കുന്ന ആത്മ ബന്ധമാണ് ഖാഇദെമില്ലത്തും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും. അര കിലോമീറ്ററിനപ്പുറം രാജാജി ഹാളിനകവും പുറവും സൂചികുത്താനിടമില്ലാത്ത വണ്ണം നിറഞ്ഞതായി  മൊബൈല്‍ ഫോണ്‍ വിളിയെത്തുന്നു; വേഗം അവിടെയെത്തണം.
രാജാജി ഹാളിലെ പ്രതിജ്ഞ
1948 മാര്‍ച്ച് 10ന് മുസ്്‌ലിംലീഗ് രൂപം കൊണ്ട രാജാജി ഹാളിന്റെ (ബാക്വിറ്റിംഗ് ഹാള്‍) അകത്തളത്തിലൊന്നു കയറുകയെന്നത് എത്രയോ കാലത്തെ മോഹമാണ്. പിറവിയുടെ മുക്കാല്‍ നൂറ്റാണ്ടിന്റെ പൂര്‍ണ്ണദിനത്തില്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കുന്ന കൗതുകത്തോടെയാണ് അവിടേക്കെത്തിയത്. അകത്തളത്തില്‍ പാദമൂന്നിയപ്പോള്‍ എന്തുകൊണ്ടോ വികാരം കൊണ്ട് തൊണ്ട വരണ്ടു. പതിത ജനകോടികളുടെ പ്രാര്‍ത്ഥനാസാഫല്യമായി ഉദിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ ധ്വജവാഹകര്‍ ഏഴര പതിറ്റാണ്ടിനിപ്പുറം അഭിമാനകരമായ അസ്തിത്വത്തിന്റെ തലയെടുപ്പോടെ വന്നിരിക്കുകയാണ്. സുനാമി കണക്കെ ഓര്‍മ്മകള്‍ മനസ്സില്‍ ഓളംതല്ലുന്നു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല.
1799ലെ നാലാം ആംഗ്ലോമൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തി ശ്രീരംഗപട്ടണം ഉള്‍പ്പെടെ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയതിന്റെ വിജയ സ്മാരകമായി നിര്‍മ്മിച്ചതാണിത്. മൂന്നാം ആംഗ്ലോമൈസൂര്‍ യുദ്ധത്തില്‍ തന്നെ മലബാര്‍ ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയിരുന്നല്ലോ. മദിരാശിയും മംഗലാപുരവും ബംഗലുരുവും മലബാറും ശ്രീരംഗപട്ടണവും തുടങ്ങിയ പ്രവിശാലമായ ഭൂപ്രദേശം 14 വര്‍ഷക്കാലം അടക്കി ഭരിച്ച ടിപ്പുവിന്റെ മൈസൂര്‍ സാമ്രാജ്യം വീഴ്ത്തിയ സ്മാരകത്തിലിരിക്കുമ്പോള്‍, ഇന്നത്തെ കേരളം ഉള്‍പ്പെട്ട ഭൂപ്രദേശത്ത് ടിപ്പു തീര്‍ത്ത അടിസ്ഥാന സൗകര്യ വികസനവും സാമൂഹ്യ നീതിക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും ചെയ്ത സേവനങ്ങളും മനസ്സില്‍ മിന്നിമറഞ്ഞു.
ഖാഇദെമില്ലത്തിന് ഇതേ ഗവണ്‍മെന്റ് ബാക്വിറ്റിംഗ് ഹാള്‍ (രാജാജി ഹാള്‍) ലഭിച്ചതും ഒരു നിമിത്തമായിരിക്കണം. സ്വാതന്ത്ര്യാനന്തരം സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ അവശേഷിച്ചവരുടെ കൗണ്‍സില്‍ യോഗം ചേരാന്‍ മദ്രാസ് നഗരത്തില്‍ ഒരിടവും കിട്ടാത്ത സാഹചര്യത്തില്‍ മുസ്്‌ലിംലീഗ് ഔദ്യോഗികമായി പിരിച്ച് വിടാനാണ് കൗണ്‍സില്‍ യോഗമെന്ന് പ്രതീക്ഷിച്ചാണ് ഈ സര്‍ക്കാര്‍ അതിഥി മന്ദിരം അനുവദിക്കപ്പെട്ടത്. മുസ്‌ലിംലീഗിന്റെ ചരമക്കുറി പ്രതീക്ഷിച്ച് കൗണ്‍സിലിന് വിട്ടുകൊടുത്തവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അവിടെനിന്ന് നവചൈതന്യത്തോടെ പുതുപ്പിറവി തന്നെ സംഭവിച്ചു. ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറലും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന സി.രാജഗോപാലാചാരി എന്ന രാജാജിയുടെ പേരിലായ ഈ ചരിത്ര സമുഛയം പിന്നെയും കഥകള്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ 1952ല്‍ മുസ്്‌ലിംലീഗിന്റെ അഞ്ച് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് രാജാജി മുഖ്യമന്ത്രിയായതെന്നതും മനസ്സില്‍ കുളിരായ് പടര്‍ന്നു. രാജാജി ഹാള്‍ ഒരടയാളമാണ്; ഭൂതവും ഭാവിയും പൊടിതട്ടിയെടുക്കുന്ന ദ്രാവിഡപ്പെരുമ.
ആദ്യകാല നേതാക്കളായ മര്‍ഗുബ് ഹുസൈന്‍, അബ്ദുല്‍ ഹമീദ് അന്‍സാരി (ഡല്‍ഹി), അബ്ദുല്‍ ഖാലിഖ്, ഖൈറുല്‍ ഇസ്്‌ലാം മൊല്ല (പശ്ചിമ ബംഗാള്‍), സി.ടി അഹമ്മദ് അലി, എം.സി മുഹമ്മദാജി, പി.എച്ച് സലാം ഹാജി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, ജമാല്‍ മുഹമ്മദ് വയനാട് (കേരളം), പത്മശ്രീ ഡോ.ഹക്കീം സയ്യിദ് ഖലീഫത്തുല്ല, വളങ്കയ്മാന്‍ പി.കെ.ഇ അബ്ദുല്ല, കുളച്ചാല്‍ പ്രൊഫ.എസ് ഷാഹുല്‍ ഹമീദ്, ഗൂഡല്ലൂര്‍ കെ.പി മുഹമ്മദ് ഹാജി (തമിഴ്‌നാട്), സമീഉല്ല അന്‍സാരി (മഹാരാഷ്ട്ര), മുഹമ്മദ് മസ്ഹര്‍ ഷഹീദ് (തെലുങ്കാന), ശറഫുദ്ധീന്‍ അന്‍സാരി (രാജസ്ഥാന്‍), മൊയ്‌നുദ്ധീന്‍, മീര്‍ മുഹമ്മദ് എന്നിവരെ ഉപഹാരം നല്‍കി പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍ സ്വയം ആദരിക്കപ്പെടുന്നതായാണ് തോന്നിയത്. ഖാഇദെമില്ലത്ത് ഉള്‍പ്പെടെയുളളവരുമായി ഒന്നിച്ച് പ്രവര്‍ത്തിച്ച തലമുറകളോട് ചേര്‍ന്നു നില്‍ക്കുന്നത് എത്ര ഭാഗ്യമാണ്.
പ്രതിജ്ഞ പുതുക്കേണ്ട സമയമാണ്. പി.കെ കുഞ്ഞാലിക്കുട്ടി (മലയാളം), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഇംഗ്ലീഷ്), ഡോ.എം.പി അബ്ദുസമദ് സമദാനി (ഉര്‍ദു), ഖുറം അനീസ് ഉമര്‍ (ഹിന്ദി), എന്‍ ജാവീദുളള (കന്നട), അഡ്വ.ബഷീര്‍ അഹമ്മദ് (തെലുങ്ക്), ജാഫറുള്ള മൊല്ല (ബംഗാളി) എന്നിവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി രാജ്യത്തിന്റെ 18 സംസ്ഥാനങ്ങളില്‍ നിന്നായെത്തിയ നേതാക്കളും പ്രവര്‍ത്തകരും അതേറ്റു ചൊല്ലി; മനസ്സിലുള്‍കൊണ്ടു. ഞാന്‍ ചെവിയോര്‍ത്തു; അന്തരീക്ഷത്തില്‍ ഹോണറബിള്‍ എക്‌സിറ്റന്‍സ് എന്ന പ്രതിധ്വനി.
ഒന്നാകലിന്റെ മണിയറ തുറന്ന്
വൈരത്തിന്റെയും അസഹിഷ്ണുതയുടെയും ദുഷ്ടലാക്കിന് രാഷ്ട്രീയത്തെ പുകമറയാക്കുന്ന കാലത്ത് സ്‌നേഹത്തിന്റെ പൂമരത്തണലേകുന്ന മുസ്‌ലിംലീഗിന്റെ കാരുണ്യത്തിന്റെ മുഖമുദ്ര പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിലും ഉറപ്പുവരുത്താനായി എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടാക്കിയത്. എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എഴുപത്തിയഞ്ച് യുവമിഥുനങ്ങളെ ഒന്നിപ്പിക്കാമെന്ന നിര്‍ദേശത്തോടെ തമിഴ്‌നാട് എ.ഐ.കെ.എം.സി.സിക്കാര്‍ രംഗത്തുവന്നപ്പോള്‍ സമയം അധികമില്ലായിരുന്നു. ജാതിക്കും മതത്തിനും അപ്പുറം യോഗ്യരായവരെ തിരഞ്ഞെടുക്കുകയെന്നതു തന്നെയാണ് ഇക്കാര്യത്തില്‍ ശ്രമകരമായ കടമ്പ. ലഭിച്ച അപേക്ഷകളില്‍ നിന്ന് 17 പേരെ ആദ്യഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. ഇതില്‍ ഹൈന്ദവനും െ്രെകസ്തവനും മുസ്‌ലിമുമെല്ലാമുണ്ടായിരുന്നു. നവമ്പറില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തിരശ്ശീലവീഴും മുമ്പ് കോയമ്പത്തൂരിലും (15), ട്രിച്ചിയിലും (15), തിരുനല്‍വേലിയിലും (15), രാമനാഥപുരത്തും (13) നടക്കുന്ന സമൂഹ വിവാഹങ്ങളോടെ പിറന്നാള്‍ സമ്മാനമായുള്ള തിരുമണങ്ങള്‍ പൂര്‍ത്തിയാവും.
പിറ്റേന്ന് പ്രഭാതത്തില്‍ ലഭിച്ച പത്രങ്ങളുടെയെല്ലാം ചെന്നൈ എഡിഷന്‍ സമ്മേളന മയം. കേരളത്തില്‍ ഇതൊരു പുതുമയല്ല. മാധ്യമങ്ങളുടെ പരിലാളനയേറ്റു വളര്‍ന്ന പാര്‍ട്ടിയല്ല. മുസ്‌ലിംകള്‍ക്ക് പാക്കിസ്ഥാനില്‍ പോകരുതോ എന്ന് എഡിറ്റോറിയല്‍ എഴുതിയ മുത്തശ്ശി പത്രം ഉള്‍പ്പെടെ മുസ്‌ലിംലീഗ് അടയാശപ്പെടുത്തിയ നന്മയുടെ രാഷ്ട്രീയത്തെ എഡിറ്റോറിയലിലൂടെ മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരത്തിനിപ്പുറം പ്രകീര്‍ത്തിക്കുന്നു. നൂറ്റാണ്ടിന്റെ പെരുമയുള്ള മലയാള മനോരമ എഡിറ്റോറിയല്‍ രണ്ടു തവണ വായിച്ചു. അവരതില്‍ സാക്ഷ്യം പറഞ്ഞു: ”വിഭജനത്തിനുശേഷമുള്ള അപരവല്‍ക്കരണം ഇന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയഭാവി എന്തായിരിക്കണമെന്നതിലും എങ്ങനെയായിരിക്കണമെന്നതിലും ഇരുട്ടുനിറച്ച കാലത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് രൂപീകരിക്കുന്നത്. എന്നാല്‍, മതനിരപേക്ഷ ഇന്ത്യയില്‍ ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ലീഗ് തികഞ്ഞ വ്യക്തതയോടെ സമൂഹത്തിനു മുന്‍പില്‍വച്ചു… സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി വാദിച്ചപ്പോള്‍തന്നെ അതു മറ്റാരുടെയും അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടാകരുതെന്നു ലീഗിനു നിര്‍ബന്ധമുണ്ടായിരുന്നു… ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തെ ആധുനിക രാഷ്ട്രീയത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും വഴിയേ കൈപിടിച്ചു നടത്തിയത് ലീഗിന്റെ എടുത്തുപറയേണ്ട സംഭാവനയാണ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു സ്‌കൂളുകള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ സ്ഥാപിക്കാനും നിരന്തരം ബോധവല്‍ക്കരണം നടത്താനും ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ സാമ്പത്തികശേഷിയും മനുഷ്യശേഷിയും ഇത്രയേറെ ഉപയോഗിച്ച ഉദാഹരണങ്ങള്‍ നമ്മുടെ രാഷ്ട്രീയചരിത്രത്തില്‍ നന്നേ കുറവാണ്. കെ.എം.സീതിസാഹിബിന്റെയും സി.എച്ച്.മുഹമ്മദ് കോയയുടെയും നേതൃത്വത്തില്‍ നടന്ന വിദ്യാവിപ്ലവം മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല, നാടിന്റെതന്നെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നാഴികക്കല്ലായി. സംഘടനാചട്ടക്കൂട് ഭേദിച്ച സന്നദ്ധ, ക്ഷേമ പ്രവര്‍ത്തനങ്ങളും ലീഗ് മുന്നോട്ടുവച്ച വേറിട്ട പ്രവര്‍ത്തനമാതൃകയാണ്… സമുദായത്തിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ ഉണര്‍വ് ഉപയോഗപ്പെടുത്തി, പുതിയകാല രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതില്‍ ലീഗിന് ഇനിയും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രഖ്യാപിത ലക്ഷ്യത്തില്‍ ഉറച്ചുനിന്നുതന്നെ, രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സര്‍ഗാത്മകമായി ഇടപെടാനും മുസ്്‌ലിംലീഗിനു കഴിയട്ടെ…”
ഇതു പ്രമേയമല്ല, ജീവിതം
ചെന്നൈ കലൈവാണര്‍ അരംഗം ഹൈദരലി തങ്ങള്‍ നഗരിയില്‍ നടന്ന പ്രതിനിധി സമ്മേളനം കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. 18 സംസ്ഥാനങ്ങളില്‍ നിന്നായി 1750 പേരാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. പുറത്തെ സ്‌ക്രീനില്‍ മറ്റുള്ളവര്‍ക്ക് വീക്ഷിക്കാനും സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍, ഒന്നും മതിയാവാത്ത സ്ഥിതിയായിരുന്നു. സമയ കൃത്യത ഉറപ്പാക്കാന്‍ ദേശീയ പ്രസിഡന്റ് മുനീറെ മില്ലത്ത് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ് തന്നെ മുന്നില്‍ നിന്നപ്പോള്‍ ഗാംഭീര്യം ഒന്നുകൂടി ഉണര്‍ന്നു. കാര്യമാത്ര പ്രസക്തമായ വിഷയാവതരണവും ചര്‍ച്ചയുമെല്ലാം മതേതര ഇന്ത്യയുടെ വീണ്ടെടുപ്പില്‍ ചുറ്റിത്തിരിഞ്ഞു. രാജ്യത്തെ കാര്‍ന്നു തിന്നുന്ന വര്‍ഗീയ ഭീഷണിക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന രാഷ്ട്രീയ പ്രമേയം കൂടുതല്‍ ആഴത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നതായിരുന്നു. അണിയറയില്‍ നേതാക്കള്‍ പ്രത്യേകമിരുന്ന് പ്രമേയങ്ങള്‍ സമഗ്രമായി തന്നെ പരിശോധിച്ചാണ് കരട് തയ്യാറാക്കിയത്. നേതൃതല ചര്‍ച്ചയിലൂടെ രാഷ്ട്രീയ പ്രമേയങ്ങളും സംഘടനാ പ്രമേയങ്ങളും കുറ്റമറ്റതാക്കി അംഗീകരിച്ചു. സംഘടനയുടെ മുന്നോട്ടുള്ള ഗമനത്തിലെ കൈപുസ്തകമാവേണ്ട സര്‍വ്വ മേഖലകളെയും പ്രതിപാതിക്കുന്ന പ്രമേയങ്ങള്‍ക്ക് പുറമെ ഭരണകൂടങ്ങളോടുള്ള പ്രമേയങ്ങളും പ്രത്യേകം രൂപപ്പെടുത്തി.
വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏക മതരാഷ്ട്രഭാഷസംസ്‌കാരം അടിച്ചേല്‍പ്പിക്കല്‍, രൂക്ഷമായ വിലക്കയറ്റം, വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ വേട്ട, പൗരത്വവിവേചനം, ആരാധനാലയങ്ങളുടെ കട്ടോഫ് നിയമം ദുര്‍ബലപ്പെടുത്തല്‍ എന്നിവക്കെതിരായ മുന്നറിയിപ്പും ജാതി സെന്‍സസ്, പ്രവാസി വോട്ടവകാശം വേഗത്തില്‍ ഉറപ്പാക്കല്‍ തുടങ്ങി കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിലെ മഹാസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ ജനലക്ഷങ്ങള്‍ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. ഏക സിവില്‍ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും നിര്‍ദേശക തത്വമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയത്.
സമാപന സമ്മേളന വേദിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുമ്പില്‍ അവതരിപ്പിച്ച രണ്ടു പ്രമേയങ്ങളോടും ഉടനടിയാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലേതിന് സമാനമായി ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാക്കുക, ജയിലില്‍ അന്യായമായി കഴിയുന്ന ന്യൂനപക്ഷങ്ങളെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതായ സ്റ്റാലിന്റെ പ്രഖ്യാപനങ്ങള്‍ മുന്‍കാല അനഭവങ്ങളുടെ തനിയാവര്‍ത്തനമായി. 2008ല്‍ മുസ്്‌ലിംലീഗിന്റെ ജമാഅത്തുല്‍ ഉലമൈ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് ഉപ മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്‍ ഉലമ വെല്‍ഫയര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. 2010ല്‍ മുസ്്‌ലിംലീഗ് സമ്മേളനത്തില്‍ വെച്ച് സംവരണ ആവശ്യം മുന്നോട്ടു വെച്ചപ്പോള്‍ മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി കരുണാനിധി അന്നു തന്നെ ഉറപ്പ് നല്‍കി, മാസങ്ങള്‍ക്കകം സംവരണം നടപ്പാക്കി ഉത്തരവിറക്കിയതൊക്കെ എല്ലാവര്‍ക്കുമറിയാം.
മഹാസാഗരം; പെന്‍സ്മാരകം
കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിനെ കുറിച്ച് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രവിശാലമായ മൈതാനമാണെന്ന് കരുതിയിട്ടുണ്ടായിരുന്നില്ല. മുഖ്യമന്ത്രിമാരുടെ തസ്യപ്രതിജഞാ മാമാങ്കള്‍ വരെ നടത്താറുളള ഇവിടം നിറയാന്‍ ജനലക്ഷങ്ങള്‍ വേണ്ടിവരുമല്ലോയെന്നാണ് ചിന്തിച്ചത്. ഉച്ചയോടെ തന്നെ എല്ലാ ആശങ്കയും നീങ്ങി. ട്രെയിനിലും വിമാനത്തിലും മറ്റു വാഹനങ്ങളിലുമായി പതിനായിരങ്ങളാണ് ചെന്നൈയിലേക്ക് ഒഴുകിയത്. സമ്മേളനം പ്രമാണിച്ച് രണ്ടു ദിനം അവധി നല്‍കിയ കേരള നിയമസഭയും പ്രത്യേക ചാര്‍ട്ടേഡ് ട്രെയിനിലെത്തുന്ന പ്രതിനിധികള്‍ക്ക് സമ്മേളന നഗരിയിലെത്താന്‍ 30 ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാറും രാഷ്ട്രീയ സത്യസന്തതയുടെ മുക്കാല്‍ നൂറ്റാണ്ടിന്റെ യാത്രയെ അഭിവാദ്യം ചെയ്തത് ജനകോടികളുടെ ആത്മഹര്‍ഷത്തിന്റെ പ്രതിഫലനമാണ്.
ഗള്‍ഫില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പാണക്കാട്ടെത്തിയ അത്തിമുത്തുവിന്റെ ഭാര്യ മാലതി സന്തോഷത്തോടെ ഹരിതാഭിവാദ്യം നേരാനെത്തിയതു മുതല്‍ പ്രസവത്തിന്റെ രണ്ടാം മാസം കൈകുഞ്ഞിനെയുമായെത്തിയവരും തൊണ്ണൂറിലും ആവേശം ചോരാതെയെത്തിയ പേരാമ്പ്രയിലെ പച്ചക്കാക്കയുമെല്ലാം ചേര്‍ന്നാണ് വിസ്മയം തീര്‍ത്തത്. രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും തമിഴ്‌നാട്ടിലെ ഗ്രാമനഗരങ്ങളുടെ കൈവരികള്‍ അപ്പാടെ കൊട്ടിവാക്കത്തേക്ക് ലയിച്ചപ്പോള്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസാഗരമായി. കെട്ടിലും മട്ടിലും അതിന്റേതായ പ്രൗഢി തമിഴ്‌നാട് ഘടകം ഉറപ്പുവരുത്തി. സമ്മേളനത്തിന്റെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ദേശീയ നേതാക്കളായ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എം.പി, തമിഴ്‌നാട്ടിലെ നേതാക്കളായ കെ.എം.എ അബൂബക്കര്‍, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എക്‌സ് എം.പി തുടങ്ങി ഒരു ആഹ്വാനം കൊണ്ട് സ്വന്തം പണം മുടക്കി വാഹനം പിടിച്ച് ചെന്നൈയിലെത്തി ഖാഇദെമില്ലത്തിന്റെ നാട്ടില്‍ മുസ്‌ലിംലീഗിന്റെ ഇസ്സത്ത് കാക്കാനെത്തിയ ഓരോരുത്തരെയും ഹൃദയാഭിവാദ്യം ചെയ്യുന്നു.
മുഖ്യാതിഥിയായെത്തിയ എം.കെ സ്റ്റാലിനെ മുഖ്യമന്ത്രിയാവുന്നതിനു മുമ്പും ശേഷവും പലവട്ടം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മുസ്‌ലിംലീഗിനോടുള്ള അടുപ്പം ബോധ്യപ്പെട്ടതുമാണ്. ഡി.എം.കെയും ലീഗും തമ്മിലുള്ള ബന്ധത്തിന് ഇന്ത്യയോളം പഴക്കമുണ്ട്. പെരിയോറും അണ്ണാ ദുരൈയും സ്വന്തം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച ഖായിദെ മില്ലാത്തിനോടും മുസ്്‌ലിം ലീഗിനോടും തലമുറകള്‍ കൈ മാറിക്കൊണ്ടിരിക്കുന്ന പരിഗണനയാണിന്നും തുടരുന്നത്. സ്റ്റാലിന്റെ ഓരോ വാക്കും നോക്കും ചലനവും അടുത്തു നിന്ന് വീക്ഷിച്ചപ്പോള്‍ ഈ ഇഴയടുപ്പം ശരിക്കും ബോധ്യപ്പെട്ടു. നിങ്ങളുടെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ട് എന്നു പറഞ്ഞു നിര്‍ത്തിയ അദ്ദേഹം, ക്ഷമിക്കണം; നമ്മുടെ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം തന്നയില്‍ സന്തോഷമുണ്ട് എന്നാണ് കൂട്ടിച്ചേര്‍ത്തത്. അതൊരു ആലിംഗനമായാണ് എനിക്ക് തോന്നിയത്. ദ്രാവിഡ സ്വത്വം, ഇസ്‌ലാമിക് സ്വത്വം, ദളിത് സ്വത്വം എന്നിവയെയെല്ലാം കോര്‍പ്പറേറ്റ് സവര്‍ണ്ണതയുടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കേണ്ട സഹോദരങ്ങളാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് അദ്ദേഹം. ഇസ്‌ലാമുമായി ദ്രാവിഡ മുന്നേറ്റ കഴകത്തിനും കലൈഞ്ജര്‍ കരുണാനിധിക്കുമുളള ബന്ധം വിശദീകരിച്ചാണ് എല്ലാത്തിനും അദ്ദേഹം ആണയിട്ടത്. കലൈഞ്ജരുടെ ബാല്ല്യകാല സുഹൃത്ത് നാഗൂര്‍ ഷരീഫിനെ കുറിച്ച് സ്റ്റാലിന്‍ പറഞ്ഞപ്പോള്‍, ”ഇന്ത്യ എങ്കള്‍ താഴ്‌നാട്, ഇസ്്‌ലാം എങ്കള്‍ വെളിപാട്…” എന്ന അദ്ദേഹത്തിന്റെ പാട്ടാണ് എന്റെ മനസ്സില്‍ തുടികൊട്ടിയത്.
സമാപന സമ്മേളനത്തിലെത്തിയ സ്റ്റാലിന് എന്ത് ഉപഹാരം നല്‍കണമെന്നതില്‍ കാര്യമാത്രപ്രസക്തമായ ചര്‍ച്ചയാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയത്. തമിഴ് സംസ്‌കാരത്തിന്റെയും വാസ്തുവിദ്യയുടെയും പ്രതീകമായി മറീന ബീച്ചില്‍ തീരത്ത് നിന്ന് 360 മീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ കരുണാനിധിയുടെ സ്മാരകമായി സ്ഥാപിക്കാനിരിക്കുന്ന നിര്‍ദിഷ്ട ‘മുത്തമിഴ് അരിജ്ഞര്‍ ഡോ കലൈഞ്ജര്‍ പെന്‍ സ്മാരകം’ മാതൃക തന്നെ സ്റ്റാലിന് സമ്മാനിക്കാനാണ് ധാരണയായത്. എല്ലാ നിയമവും പാലിച്ച് പതിവ് ശില്‍പങ്ങളില്‍ നിന് വ്യത്യസ്ഥമായി ഉയരാന്‍ പോകുന്ന സാംസ്‌കാരിക നിലയത്തിനെതിരെ ഇല്ലാത്ത പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് സംഘപരിവാര്‍ രംഗത്തു വന്ന കാലത്ത് കലൈഞ്ജറോടുള്ള ആദരവും തമിഴ്‌നാട് സര്‍ക്കാറിനുള്ള ഐക്യദാര്‍ഢ്യവും കൂടിയാണത്. ജനാധിപത്യ മതേതര പോരാട്ടത്തിന് ബഹുമുഖതന്ത്രങ്ങള്‍ രൂപപ്പെടുത്തി പ്രാര്‍ത്ഥനാപൂര്‍വം മുന്നേറാനുള്ള വലിയ ഊര്‍ജ്ജമാണ് ചെന്നൈ സമ്മേളനം നല്‍കിയത്. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഉയര്‍ത്തിപ്പിടിക്കേണ്ട സമയമാണിത്. സ്റ്റാലിന്റെ മാസ്സ് ഡയലോഗ് തന്നെയാണ് ഈ സമ്മേളനത്തിന്റെ ആഹ്വാനവും. ഒന്‍ട്രി നെയ് വോം വെട്രി പെര്‍വോം; ഒരുമിച്ചു നില്‍ക്കാം ഒന്നിച്ച് വിജയിക്കാം…
രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍
പല സംഘടനകളും ഉദിച്ചേടത്തു തന്നെ വൈകാതെ അസ്തമിച്ച എത്രയോ സംഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. എന്നാല്‍, നാള്‍ക്കുനാള്‍ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് വെളിച്ചം വിതറുകയാണ് മുസ്്‌ലിംലീഗ്. അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് മാറ്റങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു മുസ്്‌ലിംലീഗ്. ഫാഷിസത്തിനെതിരെ യോജിക്കാവുന്നവരൊക്കെ കൂട്ടിയിണക്കി ഐക്യനിര ഉയരണം. വിയോജിപ്പുകള്‍ക്കപ്പുറം യോജിച്ചിരിക്കാവുന്ന ഒട്ടേറെ മേകലകളുണ്ടെന്നും പൊതു ശത്രുവിനെതിരെ കൈകോര്‍ക്കണമെന്നും മുസ്്‌ലിംലീഗ് പ്രമേയത്തിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ചെയ്യാവുന്നിടത്തോളം പാര്‍ട്ടി ചെയ്യും.
മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരം താണ്ടി മുസ്്‌ലിംലീഗ് വീണ്ടും ഖാഇദെമില്ലത്തിന്റെ മണ്ണിലെത്തുമ്പോള്‍, ഇസ്്മായില്‍ സാഹിബ് മുസ്്‌ലിംലീഗ് പിരിച്ചുവിട്ട് താങ്കളുടെ ഏതു ആവശ്യവും അറിയിക്കൂ; ഞാന്‍ പരിഹരിക്കാമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സിന്റെ അവസ്ഥ നമുക്ക് മുന്നിലുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രതിപുരുഷനായ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനോടും നെഹ്രുവിനോടുമെല്ലാം ഇസ്്മായില്‍ സാഹിബ് പറഞ്ഞത് ഒരേ കാര്യമായിരുന്നു. സ്വത്വബോധത്തോടെ ജീവിക്കാനാവാതെ അപരവല്‍ക്കരിക്കപ്പെടുന്ന കാലത്ത് അഭിമാനത്തോടെ മുന്നേറാനുള്ള കൂട്ടായ്മയാണ് മുസ്്‌ലിംലീഗ്. നെഹ്രുവിന്റെ പൗത്രന് പോലും ഹരിതക്കൊടിയുടെ തണല്‍ ഒരു ആശ്വാസമായത് കാവ്യനീതി.
ചെന്നൈ ദേശീയ സമ്മേളനത്തില്‍ തമിഴ്‌നാട്ടിലെ ഘടകക്ഷികളായ ഡി.എം.കെ, കോണ്‍ഗ്രസ്സ്, സി.പി.ഐ, സി.പി.എം, തമിഴ് മാനിലാ കോണ്‍ഗ്രസ്സ് നേതാക്കളെയൊക്കെ ക്ഷണിച്ചത് വ്യക്തമായ കാഴ്ചപ്പാടോടെ തന്നെയാണ്. ദളിത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ ജിഹ്നേഷ് മേവാനി പ്രതിനിധി സമ്മേളനത്തിലും പൊതു സമ്മേളനത്തിലും സംസാരിച്ചത് മതേതര കക്ഷികളുടെ വിശാലമായ യോജിപ്പിനെ കുറിച്ചാണ്. സമാപന സമ്മേളനത്തിലെ മുഖ്യാതിഥി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാവട്ടെ ദ്രാവിഡ മണ്ണിലെ മുസ്്‌ലിംലീഗ്ഡി.എം.കെ മുന്നണിയുടെ സന്ദേശം രാജ്യവ്യാപകമാക്കണമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണകൂടത്തെ യോജിച്ച് നിന്ന് താഴെയിറക്കുമെന്നും പ്രഖ്യാപിച്ചത് വെറും വാക്കായല്ല കാണുന്നത്.
കേരളത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് യു.ഡി.എഫാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19ഉം നേടിയതും ആ വിശ്വാസ്യതയുടെ ബലത്തിലാണ്. കേരളവും തമിഴ്‌നാടും പുതുച്ചേരിയും ഉള്‍പ്പെട്ട മേഖലയിലാണ് മുസ്്‌ലിംലീഗും സി.പി.എംസി.പി.ഐ കക്ഷികളും ഡി.എം.കെയുമുളളത്. ഇവ അപ്പാടെ ബി.ജെ.പിയിലേക്ക് പോവാതെ നോക്കിയാല്‍ അതു ആകെ സീറ്റിന്റെ പത്തു ശതമാനമേ (60 എണ്ണം) വരൂ. ഉത്തര്‍ പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ പാറ്റേണുകളും സഖ്യങ്ങളും ഫലപ്രദമായി ഉരുത്തിരിയണം. രാഹുലും, മമതയും, സ്റ്റാലിനും, തേജസ്വിയാദവും തുടങ്ങി സമ്പന്നമായ നേതൃനിര ഒന്നിച്ചിരുന്ന് തന്ത്രങ്ങള്‍ മെനഞ്ഞാല്‍ തീര്‍ച്ചയായും അല്‍ഭുതങ്ങള്‍ സംഭവിക്കും. പതിത ജനകോടികളുടെ ആത്മഹര്‍ഷം ഉയരുകയായി…
തുടരേണ്ട ശാന്തിയാത്ര
കേരളത്തിലെ അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമം നടന്നപ്പോള്‍ നമ്മള്‍ 14 ജില്ലകളിലും സഞ്ചരിച്ചാണ് എല്ലാവരെയും വിളിച്ചു കൂട്ടി സൗഹൃദം ഊട്ടിയുറപ്പിച്ചത്. പിന്നീട് ആ ശാന്തി യാത്ര ബംഗളുരു, ചെന്നൈ, മുംബൈ നഗരങ്ങളിലേക്കുമെത്തി. ഇതു കൂടുതല്‍ ഫലപ്രദമായി വ്യാപിപ്പിക്കാനാണ് മുസ്‌ലിംലീഗ് തീരുമാനം. ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാത്തൊരു പ്രശ്‌നവുമില്ലെന്നതാണ് നേര്. വിയോജിക്കുന്നതിലേറെ കാര്യങ്ങള്‍ യോജിക്കാനുണ്ടെന്നതാണ് നേര്. സംസാരിച്ച് സമാധാനമുണ്ടാക്കുകയും അനീതിയെ നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയില്‍ ഉറച്ചു നിന്ന് നേരിടുകയുമെന്നതാണ് മുസ്‌ലിംലീഗ് രീതി. ഇക്കാര്യത്തില്‍ കാപട്യമോ ഒളിച്ചുകളിയോ മുതലെടുപ്പോ ലീഗിന്റെ നയമല്ല.
ബാബരി മസ്ജിദ് ധ്വംസന കാലം പോലെ, ക്വത്വയില്‍ പിച്ചിച്ചീന്തി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടപ്പോള്‍ വാര്‍ടസപ്പ് ഹര്‍ത്താല്‍ നടത്തി പ്രകോപനം സൃഷ്ടിച്ചതൊരു ഉദാഹരണമാണ്. ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ നേരിട്ട് കാശ്മീരിലേക്കയച്ച് ക്വത്വയിലെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുകയും നിയമ സഹായം ഉറപ്പുവരുത്തുതയുമായിരുന്നു മുസ്‌ലിംലീഗ്. അകാലത്തില്‍ പൊലിഞ്ഞ ആ വയലറ്റ് പൂവിന്റെ ജേഷ്ടത്തിയുടെ വിവാഹത്തിന് വിളിയെത്തിയപ്പോള്‍ പ്രതിനിധികളെ അയച്ചു മുസ്്‌ലിം ലീഗ് ആ ബന്ധം ഊട്ടിയുറപ്പിച്ചു. മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ലബ് പെ ആത്തി ഹെ ദുഹാ തമന്നാ മേരി എന്ന  പ്രാര്‍ത്ഥനാ ഗീതം യു.പിയിലെ സ്‌കൂളുകളില്‍ നിരോധിക്കപ്പെടുന്ന കാലത്താണ് അതു ചൊല്ലി സമ്മേളനത്തിന് മുസ്‌ലിംലീഗ് തിളക്കം കൂട്ടിയത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന മുശായറ (കവി സമ്മേളനം)ക്ക് തുടക്കമിട്ട് ആലപിച്ച അല്ലാമാ ഇഖ്ബാലിന്റെ ലബ് പെ ആത്തി ഹെ ദുഹാ വെറും പ്രാര്‍ത്ഥന മാത്രമല്ല; മുസ്്‌ലിംലീഗിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്.
ലബ് പെ ആത്തി ഹെ ദുഹാ തമന്നാ മേരി
സിന്‍ദഗീ ഷമ്മാ കീ സൂരത്ത് ഹോ ഖുദായാ മേരി
ഹോ മേരെ ദം സെ യൂന്‍ഹീ മേരെ വതന്‍ കീ സീനത്ത്
ജിസ് തരഹ് ഫൂല്‍ സെ ഹോതി ഹെ ചമന്‍ കീ സീനത്ത്
സിന്‍ദകീ ഹോ മേരി പര്‍വാനെ കീ സൂറത് യാ റബ്
ഇല്‍മ് കീ ഷമ്മാ സെ ഹോ മുജ്‌കോ മുഹബ്ബത് യാ റബ്
ഹോ മേരെ കാം ഗരീബോന്‍ കീ ഹിമായത് കര്‍നാ
ദര്‍ദമന്‍ദോന്‍ സെ സൈഫോന്‍ സെ മുഹബ്ബത് കര്‍നാ
മെരെ അല്ലാഹ്…
മെരെ അല്ലാഹ് ബുരായി സെ ബച്ചാനാ മുജ്‌കോ
നെക് ജോ റാഹ് ഹോ ഹസ് റാഹ് പെ ചലാനാ മുജ്‌കോ
മെരെ അല്ലാഹ് ബുരായീ സെ ബച്ചാനാ മുജ്‌കോ…
(എന്റെ ആഗ്രഹങ്ങള്‍ പ്രാര്‍ത്ഥനയായിട്ട് ചുണ്ടുകളിലേക്ക് വരുന്നു
എന്റെ ജീവിതം ഒരു മെഴുകു തിരിപോലെ മറ്റുളളവര്‍ക്ക് വേണ്ടി പ്രകാശിപ്പിക്കേണമേ
എന്റെ കാരണത്താല്‍ എന്റെ രാജ്യത്തിന് നീ ഇതുപോലുളള ഭംഗി നല്‍കേണമേ
എപ്രകാരമാണോ പൂന്തോട്ടത്തിന് പൂക്കള്‍ ഭംഗി നല്‍കുന്നത്
അതുപോലെ എന്റെ രാജ്യത്തിന് ഭംഗിനല്‍കുന്ന ഒരാളാക്കി എന്നെ മാറ്റേണമേ
എന്റെ ജീവിതം ഒരു ഇയ്യാംപാറ്റയെ പോലെയാക്കണമേ
വിജ്ഞാനത്തിന്റെ വിളക്കിനെ പ്രണയിക്കുന്ന ഇയാംപാറ്റയെപ്പോലെ
എന്റെ പ്രവൃത്തി പാവപ്പെട്ടവരെ സംരക്ഷിക്കലാക്കണമേ
വേദനിക്കുന്നവരെയും ദുര്‍ബലരെയും സ്‌നേഹിക്കുന്നവനാക്കേണമേ
എന്റെ അല്ലാഹുവേ,
എന്റെ അല്ലാഹുവേ തിന്മകളില്‍ നിന്ന് എന്നെ കാത്തുകൊള്ളേണമേ
ഏതു മാര്‍ഗമാണോ നല്ലത് അതിലൂടെ എന്നെ വഴിനടത്തേണമേ…)
– (ചന്ദ്രിക വീക്കെന്റ്: 2023 മാര്‍ച്ച് 19)

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending