kerala
ജാമിഅ നൂരിയ സ്വകാര്യ സർവകലാശാല ആരംഭിക്കും
ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജാമിഅ നൂരിയ്യയിൽ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. തുടർ പ്രവർത്തനങ്ങൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്യാധുനിക സംവിധാനവും മൂല്യബോധവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതി തയ്യാറാക്കി ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
അക്കാദമിക് മികവ് നേടുന്നതിനും വിദ്യാർത്ഥികളുടെ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി, ഉന്നത പഠനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി വർത്തിക്കുന്ന സ്വകാര്യ സർവകലാശാലയായിരിക്കും സ്ഥാപിക്കുക. വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിന് ബൗദ്ധിക വളർച്ചയും നൈപുണ്യ വികസനവും പരിപോഷിപ്പിക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും.
ആഗോളതലത്തിൽ ആവശ്യമായ അറിവും കഴിവുകളും നേടുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ, അത്യാധുനിക ഗവേഷണം എന്നിവയിൽ നിർദ്ദിഷ്ട സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യവസായ സഹകരണം, സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി സർവകലാശാല നടപ്പിൽ വരുത്തും.
കൂടാതെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും സ്കോളർഷിപ്പ് അടക്കമുള്ള പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ശക്തവും ചലനാത്മകവും മൂല്യാധിഷ്ഠതവുമായ പഠന അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്ർ ഒരുക്കും.
സർക്കാറിന്റെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സർവകലാശാലയുടെ ഘടന, പ്രോഗ്രാമുകൾ, ഫാക്കൽറ്റി, പ്രവേശന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ജാമിഅ നൂരിയ്യയുടെ കീഴിൽ സർവകലാശാല തുടങ്ങുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ നിലവിലുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
യോഗത്തിൽ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി അബ്ദുൽഹമീദ് എംഎൽഎ, എംസി മായിൻ ഹാജി, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയിൽ ഉമ്മർ ഫാറൂഖ്, വി പി മുഹമ്മദലി ഹാജി തൃക്കടീരി, അരിക്കുഴിയിൽ ബാപ്പുട്ടി ഫൈസി, കുന്നത്ത് അലി ഹാജി, കല്ലടി അബൂബക്കർ, പുളിയക്കുത്ത് ഹനീഫ, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, പറമ്പൂർ മുഹമ്മദ് ബാബു, ഡോ റഷീദ് അഹമ്മദ് പി എന്നിവർ പ്രസംഗിച്ചു.
kerala
മഴപ്പോര്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. ഇന്നും നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലെ റെഡ് അലര്‍ട്ടിന് പുറമേ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
kerala
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍
മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. വര്‍ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്ന അതേ സര്‍ക്കാറാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനായി കോടികള്‍ ചെലവിടുന്നത്.
kerala
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കോളജുകള്‍ക്ക് അവധി ബാധകമല്ല.
മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെ്ന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി. കുട്ടനാട് താലൂക്കിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമല്ല.
നാളെ (ജൂണ്‍ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച ( ജൂണ്‍ 16) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുംഅവധി ബാധകമാണ്.
തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
gulf3 days ago
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്