X

ജിദ്ദ കെ.എം.സി.സി സുരക്ഷാ പദ്ധതിയില്‍ സ്‌കോളര്‍ഷിപ്, കാരുണ്യം പദ്ധതികള്‍ കൂടി

ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിക്കു കീഴില്‍ സ്‌കോളര്‍ഷിപ്, കാരുണ്യ കൈനീട്ടം എന്നീ രണ്ടു പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി 14-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്.

2023 വര്‍ഷത്തെ അംഗത്വ കാമ്പയിന്‍ നവംബര്‍ 15 നു ആരംഭിക്കും. ഡിസംബര്‍ 31 വരെ തുടരും. അംഗങ്ങളാകുന്നവരുടെ മക്കള്‍ക്ക് ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്കും ചരിത്രം, നിയമം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണ പഠനത്തിനും (പി.എച്ച്ഡി, എം.ഫില്‍) ആണ് സ്‌കോളര്‍ഷിപ് നല്‍കുക. വിദ്യാഭ്യാസ ശാക്തീകരണത്തോടൊപ്പം ഗവേഷണ പഠന രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഗവേഷണ പഠനം നടത്തുന്നത് ഇന്ത്യയിലോ ഇന്ത്യക്ക് പുറത്ത് ലോകത്തെ ഏത് യൂനിവേഴ്സിറ്റിയിലായിരുന്നാലും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ക്രിയ ഐ.എ.എസ് അക്കാദമിയിലെ വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്തും ജിദ്ദ കെ.എം.സി.സി സഹകരിക്കുന്നുണ്ട്.

ദീര്‍ഘകാലം പ്രവാസിയായിരുന്ന ശേഷം നാട്ടിലെത്തി നിത്യജീവിതത്തിനും രോഗ ചികിത്സക്ക് പോലും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതാണ് കാരുണ്യ കൈനീട്ടം പദ്ധതി. ഇത്തരക്കാര്‍ക്ക് നിശ്ചിത സംഖ്യ പദ്ധതിയുടെ ഭാഗമായി നല്‍കും. പദ്ധതി കാലയളവില്‍ മരണപ്പെടുന്ന ഗുണഭോക്താവിന്റെ കുടുംബത്തിന് 5 ലക്ഷം വരെ മരണാനന്തര വിഹിതവും രോഗം വരുന്നവര്‍ക്ക് ചികിത്സാ സഹായവും എക്സിറ്റില്‍ പോകുന്നവര്‍ക്ക് ടിക്കറ്റും നിലവില്‍ നല്‍കി വരുന്നുണ്ട്.പദ്ധതിയില്‍ അംഗമായി പ്രവാസം നിര്‍ത്തി 60 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് വര്‍ഷമായി എല്ലാ മാസവും പ്രവാസി പെന്‍ഷനും നല്‍കി വരുന്നു. കോവിഡ് കാലത്ത് നാട്ടില്‍ പോയി കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളുടെ വീടുകളിലേക്ക് സ്നേഹ സമ്മാനം എന്ന പേരില്‍ ഭക്ഷണ കിറ്റുകളും കോവിഡ് കാലത്ത് ജിദ്ദയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കോവിഡ് കരുണ്യഹസ്തം ഭക്ഷണ കിറ്റുകളും മരുന്ന് കിറ്റുകളും ജിദ്ദ കെ.എം.സി.സി വിതരണം ചെയ്തിരുന്നു

അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാ പദ്ധതി അംഗങ്ങള്‍ക്ക് പദ്ധതി വിഹിതമായി 5 കോടിയിലേറെ രൂപ വിതരണം ചെയ്തു. ഈ കാലയളവില്‍ മരണപ്പെട്ട 70 പേരുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായവും മുന്നൂറോളം പേര്‍ക്ക് ചികിത്സാ ആനുകൂല്യവും നൂറിലേറെ പേര്‍ക്ക് ടിക്കറ്റും നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, ജിദ്ദ കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, നിസാം മമ്പാട്, ലത്തീഫ് മുസ് ല്യാരങ്ങാടി എന്നിവരും സംബന്ധിച്ചു

 

web desk 3: