Connect with us

india

കാവഡ്‌ യാത്ര; ഹരിദ്വാര്‍ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാഭരണകൂടം; പ്രതിഷേധത്തിന് പിന്നാലെ നീക്കം ചെയ്തു

പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

Published

on

ഉത്തരാഖണ്ഡില്‍ കാവഡ്‌ തീര്‍ത്ഥാടകരുടെ യാത്ര കടന്നുപോകുന്നയിടത്തെ മസ്ജിദ് ഷീറ്റിട്ടുമൂടി ജില്ലാഭരണകൂടം. ഹരിദ്വാര്‍ മസ്ജിദാണ് തുണികള്‍കൊണ്ടും ഷീറ്റുകൊണ്ടും കെട്ടിമറിച്ചത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തു.
പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാവഡ്‌ യാത്ര കടന്നുപോകുന്ന റൂട്ടിലെ 2 മുസ്‌ലിം പള്ളികളുടെയും ഒരു മഖ്ബറയുമാണ് ഷീറ്റിട്ടും വെള്ള തുണികള്‍ കൊണ്ടും ചിലര്‍ മറിച്ചത്. എന്നാല്‍, വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ വൈകുന്നേരത്തോടെ ഷീറ്റുകള്‍ നീക്കം ചെയ്തു.
ജ്വാലപൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുസ്‌ലിം പള്ളികള്‍ക്കും മഖ്ബറകള്‍ക്കും മുന്നില്‍ മുളകൊണ്ട് ഉയരത്തില്‍ കെട്ടി മറിച്ചിട്ടുമുണ്ട്. ഈ നടപടി സംബന്ധിച്ച് ഭരണപരമായ ഒരു ഉത്തരവും ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്നും കാവഡ്‌ യാത്രയ്ക്കിടെ ഇത്തരമൊരു നടപടി ആദ്യമാണെന്നും പള്ളിയിലെ മൗലാനയും മസാറിന്റെ ഭാരവാഹികളും പറഞ്ഞു.
വിഷയത്തില്‍ ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍ സമാധാനം നിലനിര്‍ത്താനാണ് ഇത്തരം നടപടികള്‍ എന്നായിരുന്നു ക്യാബിനറ്റ് മന്ത്രി സത്പാല്‍ മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രിയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് അത്ര വലിയ കാര്യമല്ല. കെട്ടിടങ്ങള്‍ നിര്‍മാണത്തിലിരിക്കുമ്പോള്‍ നമ്മള്‍ അതിനെ മറക്കാറില്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
എന്നാല്‍ വിഷയത്തില്‍ പ്രദേശവാസികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ ജില്ലാ ഭരണകൂടം ഈ ഷീറ്റുകളും തുണിയും നീക്കം ചെയ്യുകയായിരുന്നു. ഇത്തരമൊരു കാര്യം ഇത്രയും കാലത്തിനിടെയുള്ള തന്റെ പൊതുപ്രവര്‍ത്തനത്തില്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നയീം ഖുറേഷി പറഞ്ഞു.
‘ഞങ്ങള്‍ മുസ്‌ലിംകള്‍ എല്ലായ്‌പ്പോഴും ശിവഭക്തരുടെ കാവഡ്‌ യാത്രയെ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ലഘുഭക്ഷണം ക്രമീകരിക്കുകയും ചെയ്തിരുന്നു. കാവഡ്‌ യാത്രയെന്നത് ഹരിദ്വാറിലെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു. ഇങ്ങനെയൊരു മറയിടുന്ന പാരമ്പര്യം ഇതുവരെയുണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു. .
കന്‍വാര്‍ മേള ആരംഭിക്കുന്നതിന് മുമ്പ് ഭരണകൂടം ഒരു യോഗം ചേര്‍ന്ന് ഹിന്ദു, മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ എസ്.പി.ഒ.മാരാക്കിയിരുന്നതായും ഖുറേഷി പറഞ്ഞു. കന്‍വാരിയ തീര്‍ത്ഥാടകര്‍ വിശ്രമിച്ചിരുന്നത് പള്ളികള്‍ക്കും മസാറുകള്‍ക്കും പുറത്തുള്ള മരങ്ങളുടെ തണലില്‍ ആയിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്, മസാറിന്റെ കാര്യസ്ഥരിലൊരാളായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു,
മസ്ജിദുകളും മസാറുകളും ഷീറ്റിട്ട് മറയ്ക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ആശ്ചര്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ റാവു അഫാഖ് അലി പറഞ്ഞു.
‘ഇത് മുന്‍പ് നടന്നിട്ടില്ല. ചില കന്‍വാരിയര്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. എല്ലാവരും എല്ലാ മതത്തേയും ബഹുമാനിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് പള്ളികള്‍ മൂടുന്നു, നാളെ ക്ഷേത്രങ്ങള്‍ ഈ രീതിയില്‍ മൂടിയാല്‍ എന്ത് സംഭവിക്കും?’ അദ്ദേഹം ചോദിച്ചു.
ഇത് സുപ്രീം കോടതിയോടുള്ള അവഹേളനമാണെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മനയും പറഞ്ഞു. കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളോടും പഴക്കച്ചവടക്കാരോടും കടകള്‍ക്ക് മുകളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതിക്ക് എതിരാണ് ഈ നടപടി.
ബദരീനാഥ്, മംഗ്ലൂര്‍, ചിത്രകൂട്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പരാജയങ്ങളില്‍ നിന്ന് ബി.ജെ.പി ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ ഒന്നാണെന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. ബി.ജെ.പിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയം ആളുകള്‍ തള്ളിക്കളയും. തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ പഠിക്കുന്നില്ല, സൂര്യകാന്ത് ധസ്മന പറഞ്ഞു.

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending