Connect with us

Culture

ഐ.എസ്.എല്‍: സന്നാഹമൊരുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലന്റിലേക്ക്

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്. ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും. സെപ്തംബര്‍ രണ്ടിന് തായ്‌ലാന്റിലേക്ക് തിരിക്കുന്ന ടീം 23ന് തിരിച്ചു വരും. വിവിധ ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരത്തിനിറങ്ങും. സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല. ലാലിഗ പ്രീസീസണിന് മുന്നോടിയായി അഹമ്മദാബാദിലായിരുന്നു ടീമിന്റെ പരിശീലനം. 31 അംഗ സ്‌ക്വാഡാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 11 മലയാളികള്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളുമുണ്ട്. സെര്‍ബിയന്‍ പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ പുതുതായി എത്തിയപ്പോള്‍ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നീ വിദേശ താരങ്ങളെ നിലനിര്‍ത്തി. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്. ഐ.എസ്.എലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനുള്ള ശ്രമമാണ് ഡേവിഡ് ജെയിംസിന്റേത്.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending