kerala
കേരളത്തില്‍ ഇന്ന് 543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,298 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14,838 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 460 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 88 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 4389 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,631 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 507 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 872 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 123, കൊല്ലം 61, പത്തനംതിട്ട 59, ആലപ്പുഴ 4, കോട്ടയം 171, ഇടുക്കി 59, എറണാകുളം 171, തൃശൂര്‍ 48, പാലക്കാട് 5, മലപ്പുറം 30, കോഴിക്കോട് 67, വയനാട് 26, കണ്ണൂര്‍ 44, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,57,300 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
kerala
ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
kerala
രഞ്ജിത്ത് ജോണ്സണ് വധക്കേസ്: അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കേസിലെ ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്‍ സ്വദേശിയായ പാമ്പ് മനോജ്, നെടുങ്ങോലത്തെ കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളത്തെ കൈതപ്പുഴ ഉണ്ണി, വടക്കേവിള സ്വദേശിയായ കക്ക പ്രണവ്, ഡീസന്റ് വണ്‍ സ്വദേശിയായ വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. പ്രതികള്‍ 25 വര്‍ഷത്തെ കഠിന തടവ് പൂര്‍ത്തിയാക്കിയ ശേഷമേ ശിക്ഷയില്‍ ഇളവ് ലഭിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചു.
2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് ജോണ്സണ് കൊല്ലപ്പെട്ടത്. ‘ പ്രാവ് വാങ്ങണം ‘ എന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ ഒരു ക്വാറിയിലെ മാലിന്യത്തിലേക്ക് മൃതദേഹം തള്ളി ഉപേക്ഷിച്ചു. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ രഞ്ജിത്ത് വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെ പ്രധാന കാരണം എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
kerala
‘ഹാല്’ സിനിമ രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം എങ്ങനെ ന്യായീകരിക്കും; ഹൈക്കോടതി
ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
‘ഹാല്’ സിനിമയിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍, ഡിവിഷന് ബെഞ്ച് കത്തോലിക്കാ കോണ്‍ഗ്രസിനെ കടുത്ത ചോദ്യങ്ങളിലൂടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ എന്താണ് സംഘടനയുടെ മര്യാദയെയോ ‘അന്തസ്സിനെയോ’ ബാധിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി സംസാരിച്ചത്. സിനിമയിലെ ഏതെങ്കിലും രംഗം നീക്കണമെന്നോ കൂട്ടിച്ചേര്‍ക്കണമെന്നോ കോടതി നിര്‍ദ്ദേശിക്കാനാവില്ലെന്നും, ഒരു സിനിമയെ വിമര്‍ശിക്കാന്‍ മുമ്പ് അത് കാണേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മിശ്രവിവാഹം സിനിമയുടെ കേന്ദ്രവിഷയമല്ലെയെന്നും, അതില്‍ സംഘടനയ്ക്ക് എങ്ങനെ നഷ്ടമുണ്ടാകുന്നുവെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കത്തോലിക്കാ കോണ്‍ഗ്രസിന് എതിരല്ലെന്നതും കോടതി ഓര്‍മ്മപ്പെടുത്തി. കേസില്‍ അന്തിമ ഉത്തരവിനായി അപ്പീല്‍ മാറ്റിവച്ചിരിക്കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണമനുസരിച്ച്, സിനിമ ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നു എന്നതും താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിക്കുന്നു എന്നതുമാണ് അപ്പീലിന്റെ പ്രധാന വാദങ്ങള്‍. കൂടാതെ ‘ധ്വജപ്രണാമം’ ‘ഗണപതിവട്ടം’ ‘സംഘ കാവലുണ്ട്’എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു. രാഖി ദൃശ്യത്തില്‍ മൂടല്‍ വരുത്തുകയും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നു. സിനിമയ്ക്ക് വെറും എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം റദ്ദാക്കിയതോടെയാണ് ഈ സംഭവവികാസങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടിയത്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News18 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala19 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

