kerala
അകാരണമായി പോലീസ് മര്‍ദ്ദനം; ദുരനുഭവം പങ്കുവെച്ച യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍
ട്രിപ്പില്‍ ലോക്ഡൗണിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ പോലീസ്രാജ് നടപ്പിലാക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഈ സംഭവം
മലപ്പുറം: കോവിഡ് പ്രോട്ടോകോളും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയമങ്ങളും പാലിച്ച് സാധനം വാങ്ങാനിറങ്ങിയ യുവാവിനെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിയിലാണ് മാസം വാങ്ങാനിറങ്ങിയ മുഹമ്മദ് അസ്ലമിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രിപ്പില്‍ ലോക്ഡൗണിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ പോലീസ്രാജ് നടപ്പിലാക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഈ സംഭവം. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെ അസ്ലമിനെ അനുകൂലിച്ചും പോലീസിനെ വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി.
ആറായിരത്തോളം ലൈക്കുകളും അത്രതന്നെ ഷെയറുകളും ലഭിച്ച പോസ്റ്റില്‍ പോലീസ് നരനായാട്ടിനെതിരെ കമന്റുകളും നിരവധിയാണ്. മുസ്ലിംയൂത്ത്ലീഗ് കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റിയംഗമായ അസ്ലമിനെ പിന്തുണച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയം പോലീസിനെയാണ് പ്രതികൂട്ടിലാക്കുന്നത്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ കാരണം നല്ല രീതിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ചീത്തപേരാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കണമെന്നുമാണ് മുസ്ലിംയൂത്ത്ലീഗ് ആവശ്യപ്പെടുന്നത്.
കൊഴിഞ്ഞില്‍ മുഹമ്മദ് അസ്ലമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
‘പോലീസാണു വൈറസ്’. ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയില്‍ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാന്‍ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാന്‍ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോള്‍ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു.എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യില്‍ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിര്‍ത്തിക്കുമ്പോള്‍ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാന്‍ വണ്ടിയൊതുക്കിയത്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോള്‍ എന്നാല്‍ വേഗം വിട്ടോ എന്നു അയാള്‍ പറഞ്ഞതും ഞാന്‍ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു. പോലീസിന്റെ ലാത്തി ജീവിതത്തില്‍ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോള്‍ ഞാന്‍ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്. നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിര്‍ത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാള്‍ക്കും വേണ്ടത് നിയമമല്ല ; ഇരയെയാണ്.
വാണിയമ്പലത്തെ മര്‍ദ്ധനവും മനസ്സില്‍ വന്നു. കേവലം ഒരു ഹെല്‍മെറ്റ് വെക്കാത്തതിനു പോലും എനിക്ക് പോലീസുകാര്‍ക്കു മുന്നില്‍ ഇതു വരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റര്‍ ബോര്‍ഡില്‍ 80,000 സാ കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്. ലോക്ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാല്‍ അത്യാവശ്യം പ്രാദേശിക പൊതുപ്രവര്‍ത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ ചെറു അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളില്‍ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍.
പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദര്‍ശിച്ചു, മഴക്കെടുതി വിലയിരുത്തി വാര്‍ഡു മുതല്‍ മുകളിലേക്കുള്ള ജനപ്രതിനികളോട് കാര്യങ്ങള്‍ അറിയിച്ചു. ഇതെല്ലാം എന്റെ അയല്പക്കത്തില്. അല്ലെങ്കിലും എനിക്കിത് കിട്ടണം, വീട്ടിലേക്ക് പാല് വാങ്ങാന്‍ കുറച്ചപ്പുറത്ത് ബൈക്കില്‍ പോകുമ്പോള്‍ പോലും ‘പാല് വാങ്ങാന്‍ ഇന്ന നമ്പര്‍ വാഹനത്തില്‍…’ എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..പോലീസിനെ സംബന്ധിച്ച് മാരക മര്‍ദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളില്‍ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാല്‍ ലാത്തിയമര്‍ന്ന് രാവിലെ തണര്‍ത്ത ഭാഗം ഇപ്പോള്‍ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാള്‍ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അടയാളങ്ങള്‍ മാറുമായിരിക്കും. ശരീരത്തില്‍ നിന്ന് ; മനസ്സില്‍ നിന്നല്ല. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരില്‍ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും. എന്നാലും ഒരുറപ്പുണ്ട്, അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ്, അന്യായമായിരുന്നെങ്കില്‍ നീയൊക്കെ അനുഭവിച്ചേ പോകൂ..
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.
kerala
മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.
മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ നടന്ന റീ പോളിംഗ് പൂര്‍ത്തിയായി. ആകെ 1077 വോട്ടര്‍മാരില്‍ 772 പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.
ഡിസംബര്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് ക്രമദോഷം ഉണ്ടായതായി വരണാധികാരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കമ്മീഷന് അന്നത്തെ പോളിംഗ് അസാധുവാക്കി റീ പോളിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആറാം നിയോജകമണ്ഡലത്തിന്റെയും ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അമ്പലക്കടവ് വാര്‍ഡിലാണ് ബൂത്ത് സ്ഥിതിചെയ്യുന്നത്.
kerala
ഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി.
വടക്കാഞ്ചേരി: ലോകല്‍ ബോഡി തിരഞ്ഞെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍ പട്ടികയിലും നിലനിന്നിരുന്നു. കുളപ്പുള്ളിയില്‍ ഇതിനകം വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ടെടുപ്പ് ബൂത്തില്‍ എത്തിച്ചതോടെ കൈയിലെ മഷിയടയാളം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു.
മലപ്പുറത്തും സമാനമായ സംഭവമാണ് നടന്നത്. പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ്, കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച റിന്റു അജയ് പിടിയിലായി. കൊടിയത്തൂരിലും പുളിക്കലിലും വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഇവര്‍ ഇരട്ടവോട്ട് ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
