kerala
കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ ചൂട് അസഹനീയമായ നിലയിലേക്ക് ഉയർന്നതോടെ പൊതുജനങ്ങൾക്കായി സർക്കാർ പ്രത്യേക ആരോഗ്യ മാർഗരേഖ പുറത്തിറക്കി. അന്തരീക്ഷത്തിലെ ഈർപ്പം (Humidity) കൂടുതലായതിനാൽ രേഖപ്പെടുത്തിയതിനേക്കാൾ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ ‘സെൽഫ് ലോക്ക്ഡൗൺ’ മാതൃകയിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പകൽ 11 മുതൽ 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’
സൂര്യപ്രകാശം ഏറ്റവും ശക്തമാകുന്ന പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. അനാവശ്യ യാത്രകൾ മാറ്റിവെക്കണമെന്നും വീടിനുള്ളിലും ജോലിസ്ഥലത്തും കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഭക്ഷണത്തിലും വസ്ത്രത്തിലും ശ്രദ്ധ വേണം
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക. മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ഒഴിവാക്കുക.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ പുറത്തിറങ്ങുമ്പോൾ നിർബന്ധമാക്കുക.
നിയന്ത്രണങ്ങളും തൊഴിൽ ക്രമീകരണവും
തൊഴിൽ വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് പകൽ സമയത്തെ പുറംപണികൾക്ക് കർശന നിയന്ത്രണമുണ്ട്. തൊഴിലുറപ്പ് ജോലികൾ 11 മണിക്ക് ശേഷം പൂർണ്ണമായും നിർത്തിവെക്കണം. ട്രാഫിക് പോലീസുകാർക്ക് യൂണിഫോമിൽ ഇളവ് അനുവദിച്ചു.
പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ കലാകായിക പരിപാടികളോ പൊതുയോഗങ്ങളോ പാടില്ല. ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ്, പകൽപ്പൂരങ്ങൾ എന്നിവയ്ക്ക് സമയക്രമീകരണം ഏർപ്പെടുത്തണം.
പ്രത്യേക പരിഗണന നൽകേണ്ടവർ
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ പകൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കാൻ തദ്ദേശവാസികൾ ശ്രദ്ധിക്കണം.
kerala
കോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം വൻ ലഹരിമരുന്നു വേട്ട. രണ്ടു കിലോ എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്റീൻ, മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഫീഖ് (35) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പിടികൂടിയ ലഹരിമരുന്നിന് മൂന്നു കോടിയോളം രൂപ വിലവരും.
പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപമാണ് ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് എക്സൈസ് കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡ് ലഹരിമരുന്ന് കണ്ടെടുത്തത്. എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരം അനുസരിച്ച് മണിക്കൂറുകൾ കാത്തിരുന്നാണ് കാർ പിടികൂടിയത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
പിടിയിലായ ഫാത്തിമ നസ്റീൻ സമൂഹമാധ്യമ വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. പിടിയിലായ ഷഫീഖ് മുൻപും നിരോധിത ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ആളാണെന്നാണ് എക്സൈസ് സംഘം നൽകുന്ന വിവരം. സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിൽ ഒന്നാണിത്.
പിടിയിലായവർ വിൽപ്പനക്കാരാണോ അതോ ഇടനിലക്കാരാണോ എന്നത് അന്വേഷിച്ചു വരികയാണ്. ഫാത്തിമയെയും ഷഫീഖിനെയും ചോദ്യംചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പേരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.
kerala
‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
പ്രവാസലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിപ്പോയ ഒരു മലയാളി കുടുംബത്തിന് ആശ്രയമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കെ.എം.സി.സി.യും നടത്തിയ ഇടപെടല്‍ മാനവികതയുടെ ഉത്തമ ഉദാഹരണമാകുന്നു. ചികിത്സാ ബില്ലായി നല്‍കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ തങ്ങളുടെ ഇടപെടലിലൂടെ ഇളവ് ചെയ്യുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറക്കുകയും ചെയ്തതോടെ ഒരു കുടുംബത്തിന്റെ വലിയ നോവിനാണ് ആശ്വാസമായത്.
കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാല്‍ (വേണു) ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ ഷാര്‍ജയിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ ചികിത്സാ ചെലവ് ഏകദേശം 75 ലക്ഷം രൂപയോളം (3 ലക്ഷം ദിര്‍ഹം) എത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ആശുപത്രി അധികൃതര്‍ ബില്ലില്‍ ഇളവ് നല്‍കിയെങ്കിലും 45 ലക്ഷത്തോളം രൂപ (2,17,000 ദിര്‍ഹം) അടച്ചാലേ മൃതദേഹം വിട്ടുകിട്ടുമായിരുന്നുള്ളൂ.
സാധാരണക്കാരായ കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഈ ഘട്ടത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സീമയും കുടുംബവും സഹായത്തിനായി മുസ്ലിം ലീഗ് – കെ.എം.സി.സി നേതാക്കളെ സമീപിക്കുന്നത്.
വിവരമറിഞ്ഞ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉടന്‍ തന്നെ ആശുപത്രി ഉടമ ഡോ. ഷംസീര്‍ വയലിലുമായും രാജ്യസഭാംഗം ഹാരീസ് ബീരാനുമായും ബന്ധപ്പെട്ടു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടതോടെ, അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയില്‍ നിന്ന് വെറും 40,000 ദിര്‍ഹം മാത്രമായി ചുരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ വമ്പിച്ച ഇളവാണ് തങ്ങളുടെ ഒറ്റ വാക്കില്‍ സാധ്യമായത്.
ബാക്കി തുക സമാഹരിക്കാന്‍ ഇന്‍ഡ്യന്‍ അസോസിയേഷന് ഷാര്‍ജ, തണല്‍, പ്രവാസി സംഘടനകള്‍ തുടങ്ങി 13-ഓളം സംഘടനകള്‍ മുന്നിട്ടിറങ്ങി. കെ.എം.സി.സി നേതാവ് നിസാര്‍ തളങ്കരയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി.
‘ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കാരുണ്യം. രാഷ്ട്രീയ-മത സങ്കുചിതത്വങ്ങള്‍ക്കപ്പുറം മനുഷ്യത്വം ഇന്നും ജീവിക്കുന്നു എന്ന് തങ്ങള്‍ തെളിയിച്ചു.’സീമ, കൗണ്‍സിലര്‍, കാഞ്ഞങ്ങാട് നഗരസഭ.
സന്ദീപ് വാര്യര്‍ നല്കിയ നിര്‍ദ്ദേശാനുസരണം കെ.എം.സി.സി നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, അബു മഹിനബാദ് തുടങ്ങിയവരുടെ ഏകോപനവും ഈ ദൗത്യത്തില്‍ നിര്‍ണ്ണായകമായി. വേണുഗോപാലിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാത്രി പത്തരയ്ക്കുള്ള ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കും.
വിപല്ഘട്ടങ്ങളില് പ്രവാസികള്‍ക്ക് തണലായി നില്ക്കുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളും, കക്ഷി രാഷ്ട്രീയത്തിനപ്പുറം സ്നേഹത്തിന്റെ പാതയൊരുക്കുന്ന സാദിഖലി തങ്ങളുടെ നേതൃത്വവും ഒരിക്കല്‍ കൂടി നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്.
kerala
ദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
വീട്കൂടൽ ചടങ്ങ് സംഘടിപ്പിക്കുന്നത് പാർട്ടി അല്ല എന്നും ചടങ്ങ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത് തങ്ങൾ ആണെന്നും ഗുണഭോക്താക്കൾ വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളിലേക്കുള്ള ഗൃഹപ്രവേശ ചടങ്ങിനായി പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കൾ. വീട് കൂടൽ ചടങ്ങിന് 12000 രൂപ വീതം മുസ്ലിം ലീഗ് പിരിക്കുന്നു എന്നായിരുന്നു നവമാധ്യമങ്ങളിൽ പ്രചാരണം. വീട്കൂടൽ ചടങ്ങ് സംഘടിപ്പിക്കുന്നത് പാർട്ടി അല്ല എന്നും ചടങ്ങ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത് തങ്ങൾ ആണെന്നും ഗുണഭോക്താക്കൾ വ്യക്തമാക്കി. ഈ മാസം 27ന് തിങ്കളാഴ്ചയാണ് 51 കുടുംബങ്ങൾ താമസം മാറുന്നത്. കുട്ടികളുടെ പരീക്ഷയും തെരഞ്ഞെടുപ്പും കഴിഞ്ഞ് മുസ്ലിംലീഗിന്റെ പ്രധാന നേതാക്കളുടെ കൂടി സാന്നിധ്യത്തിൽ ചടങ്ങ് നടത്തുന്നതിനാണ് ഈ ദിവസം നിശ്ചയിച്ചത്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഈ കാര്യങ്ങളെല്ലാം തീരുമാനിച്ചത്. വീട് കൂടലിന് പാർട്ടി പണംപിരിക്കുന്നു എന്ന് പറഞ്ഞ് ഇതിന് മുന്നിട്ടിറങ്ങിയ ഞങ്ങളെ അപമാനിക്കുകയാണ് ദേശാഭിമാനിയെപ്പോലുള്ള പത്രങ്ങൾ ചെയ്തതെന്നും ഗുണഭോക്താക്കൾ പറഞ്ഞു.
വീട് കൂടൽ ചടങ്ങ് നടത്തുന്നത് ഗുണഭോക്താക്കളാണ്. ഈ വിഷയത്തിൽ പാർട്ടിയുടെ ഒരു ഘടകത്തിനും ബന്ധമില്ല. അവരുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ചെലവിലേക്കാണ് ഗുണഭോക്താക്കൾ തന്നെ പണം പിരിച്ചത്. ഗൃഹപ്രവേശത്തിന് പന്തൽ, ഭക്ഷണം, വേദി, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയവ ക്രമീകരിക്കേണ്ടതുണ്ട്. ഇതിനാണ് ഗുണഭോക്താക്കൾ തന്നെ പണം പിരിക്കുന്നത്. മുസ്ലിംലീഗിന് ഇതിൽ ഒരു ബന്ധവുമില്ല. നിലവിൽ ഉണ്ടായത് അനാവശ്യ വിവാദമാണെന്നും ഇതിൽ പ്രയാസമുണ്ടെന്നും ഗുണഭോക്താക്കൾ പറഞ്ഞു. ഓരോരുത്തരും ഗൃഹപ്രവേശം നടത്തുന്നതിന് പകരം ഒന്നിച്ച് ചെയ്താൽ ചെലവ് കുറയും എന്നതിനാൽ ഒരു കാറ്ററിങ് ടീമിനെ സമീപിച്ചാണ് അവർ അതിനുവേണ്ട തുക നിശ്ചയിച്ചത്. ഗുണഭോക്താക്കളുടെ കുടുംബങ്ങളും പ്രധാന നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
-
News2 days agoയുഎഇയില്‍ പാസ്പോര്‍ട്ട് സേവനം ഇനി അല്‍ഹിന്ദ് ട്രാവല്‍സിന്
-
kerala2 days agoസംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത പവര്‍കട്ട്
-
kerala2 days agoഅന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം
-
News1 day agoഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ
-
india15 hours agoതമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
-
News11 hours agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala6 hours agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
kerala3 hours ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും

