kerala
‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
പ്രവാസലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിപ്പോയ ഒരു മലയാളി കുടുംബത്തിന് ആശ്രയമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കെ.എം.സി.സി.യും നടത്തിയ ഇടപെടല്‍ മാനവികതയുടെ ഉത്തമ ഉദാഹരണമാകുന്നു. ചികിത്സാ ബില്ലായി നല്‍കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ തങ്ങളുടെ ഇടപെടലിലൂടെ ഇളവ് ചെയ്യുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറക്കുകയും ചെയ്തതോടെ ഒരു കുടുംബത്തിന്റെ വലിയ നോവിനാണ് ആശ്വാസമായത്.
കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാല്‍ (വേണു) ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ ഷാര്‍ജയിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ ചികിത്സാ ചെലവ് ഏകദേശം 75 ലക്ഷം രൂപയോളം (3 ലക്ഷം ദിര്‍ഹം) എത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ആശുപത്രി അധികൃതര്‍ ബില്ലില്‍ ഇളവ് നല്‍കിയെങ്കിലും 45 ലക്ഷത്തോളം രൂപ (2,17,000 ദിര്‍ഹം) അടച്ചാലേ മൃതദേഹം വിട്ടുകിട്ടുമായിരുന്നുള്ളൂ.
സാധാരണക്കാരായ കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഈ ഘട്ടത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സീമയും കുടുംബവും സഹായത്തിനായി മുസ്ലിം ലീഗ് – കെ.എം.സി.സി നേതാക്കളെ സമീപിക്കുന്നത്.
വിവരമറിഞ്ഞ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉടന്‍ തന്നെ ആശുപത്രി ഉടമ ഡോ. ഷംസീര്‍ വയലിലുമായും രാജ്യസഭാംഗം ഹാരീസ് ബീരാനുമായും ബന്ധപ്പെട്ടു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടതോടെ, അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയില്‍ നിന്ന് വെറും 40,000 ദിര്‍ഹം മാത്രമായി ചുരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ വമ്പിച്ച ഇളവാണ് തങ്ങളുടെ ഒറ്റ വാക്കില്‍ സാധ്യമായത്.
ബാക്കി തുക സമാഹരിക്കാന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഷാര്‍ജ, തണല്‍, പ്രവാസി സംഘടനകള്‍ തുടങ്ങി 13-ഓളം സംഘടനകള്‍ മുന്നിട്ടിറങ്ങി. കെ.എം.സി.സി നേതാവ് നിസാര്‍ തളങ്കരയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി.
‘ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കാരുണ്യം. രാഷ്ട്രീയ-മത സങ്കുചിതത്വങ്ങള്‍ക്കപ്പുറം മനുഷ്യത്വം ഇന്നും ജീവിക്കുന്നു എന്ന് തങ്ങള്‍ തെളിയിച്ചു.’സീമ, കൗണ്‍സിലര്‍, കാഞ്ഞങ്ങാട് നഗരസഭ.
സന്ദീപ് വാര്യര്‍ നല്‍കിയ നിര്‍ദ്ദേശാനുസരണം കെ.എം.സി.സി നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, അബു മഹിനബാദ് തുടങ്ങിയവരുടെ ഏകോപനവും ഈ ദൗത്യത്തില്‍ നിര്‍ണ്ണായകമായി. വേണുഗോപാലിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാത്രി പത്തരയ്ക്കുള്ള ഫ്‌ലൈറ്റില്‍ നാട്ടിലെത്തിക്കും.
വിപല്‍ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് തണലായി നില്‍ക്കുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളും, കക്ഷി രാഷ്ട്രീയത്തിനപ്പുറം സ്‌നേഹത്തിന്റെ പാതയൊരുക്കുന്ന സാദിഖലി തങ്ങളുടെ നേതൃത്വവും ഒരിക്കല്‍ കൂടി നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്.
kerala
ദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
വീട്കൂടൽ ചടങ്ങ് സംഘടിപ്പിക്കുന്നത് പാർട്ടി അല്ല എന്നും ചടങ്ങ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത് തങ്ങൾ ആണെന്നും ഗുണഭോക്താക്കൾ വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമ്മിച്ച വീടുകളിലേക്കുള്ള ഗൃഹപ്രവേശ ചടങ്ങിനായി പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കൾ. വീട് കൂടൽ ചടങ്ങിന് 12000 രൂപ വീതം മുസ്ലിം ലീഗ് പിരിക്കുന്നു എന്നായിരുന്നു നവമാധ്യമങ്ങളിൽ പ്രചാരണം. വീട്കൂടൽ ചടങ്ങ് സംഘടിപ്പിക്കുന്നത് പാർട്ടി അല്ല എന്നും ചടങ്ങ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത് തങ്ങൾ ആണെന്നും ഗുണഭോക്താക്കൾ വ്യക്തമാക്കി. ഈ മാസം 27ന് തിങ്കളാഴ്ചയാണ് 51 കുടുംബങ്ങൾ താമസം മാറുന്നത്. കുട്ടികളുടെ പരീക്ഷയും തെരഞ്ഞെടുപ്പും കഴിഞ്ഞ് മുസ്ലിംലീഗിന്റെ പ്രധാന നേതാക്കളുടെ കൂടി സാന്നിധ്യത്തിൽ ചടങ്ങ് നടത്തുന്നതിനാണ് ഈ ദിവസം നിശ്ചയിച്ചത്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഈ കാര്യങ്ങളെല്ലാം തീരുമാനിച്ചത്. വീട് കൂടലിന് പാർട്ടി പണംപിരിക്കുന്നു എന്ന് പറഞ്ഞ് ഇതിന് മുന്നിട്ടിറങ്ങിയ ഞങ്ങളെ അപമാനിക്കുകയാണ് ദേശാഭിമാനിയെപ്പോലുള്ള പത്രങ്ങൾ ചെയ്തതെന്നും ഗുണഭോക്താക്കൾ പറഞ്ഞു.
വീട് കൂടൽ ചടങ്ങ് നടത്തുന്നത് ഗുണഭോക്താക്കളാണ്. ഈ വിഷയത്തിൽ പാർട്ടിയുടെ ഒരു ഘടകത്തിനും ബന്ധമില്ല. അവരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ചെലവിലേക്കാണ് ഗുണഭോക്താക്കൾ തന്നെ പണം പിരിച്ചത്. ഗൃഹപ്രവേശത്തിന് പന്തൽ, ഭക്ഷണം, വേദി, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയവ ക്രമീകരിക്കേണ്ടതുണ്ട്. ഇതിനാണ് ഗുണഭോക്താക്കൾ തന്നെ പണം പിരിക്കുന്നത്. മുസ്ലിംലീഗിന് ഇതിൽ ഒരു ബന്ധവുമില്ല. നിലവിൽ ഉണ്ടായത് അനാവശ്യ വിവാദമാണെന്നും ഇതിൽ പ്രയാസമുണ്ടെന്നും ഗുണഭോക്താക്കൾ പറഞ്ഞു. ഓരോരുത്തരും ഗൃഹപ്രവേശം നടത്തുന്നതിന് പകരം ഒന്നിച്ച് ചെയ്താൽ ചെലവ് കുറയും എന്നതിനാൽ ഒരു കാറ്ററിങ് ടീമിനെ സമീപിച്ചാണ് അവർ അതിനുവേണ്ട തുക നിശ്ചയിച്ചത്. ഗുണഭോക്താക്കളുടെ കുടുംബങ്ങളും പ്രധാന നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
kerala
അന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം
ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്.
തൃശൂര്‍: ഓര്‍ക്കുന്നുണ്ടോ 114 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം. ഇന്നലെ തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജീവനുകള്‍ കത്തിയമരുമ്പോള്‍ ഓര്‍മ്മകള്‍ 10 വര്‍ഷവും 11 ദിവസവും പിന്നിലേക്ക് പാഞ്ഞു. ഇന്നുവരെ കേരളം കണ്ടത് നിരവധി വെടിക്കെട്ട് ദുരന്തങ്ങളാണ്. ഓരോ ദുരന്തങ്ങ ള്‍ക്കും വഴിയൊരുക്കിയത് ആവര്‍ത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകള്‍. ഇന്നലെ സ്‌ഫോടനം നടന്ന മുണ്ടത്തിക്കോട്ടും വീഴ്ച ആവര്‍ത്തിക്കപ്പെട്ടു. അഗ്‌നിശമന സേനക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പടക്ക നിര്‍മeണം നടത്തിയത്. ദുരന്തസ്ഥലത്തെത്താന്‍ അഗ്‌നിശമനസേനക്ക് സമീപത്തെ മതില്‍ വരെ തകര്‍ക്കേണ്ടി വന്നു.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30നായിരുന്നു 114 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ ദുരന്തം. ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 750 പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാര്‍ എന്നായിരുന്നു കുറ്റപത്രം. വലിയ രീതിയിലുള്ള വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ദുരന്തത്തില്‍ 2.75 കോടിയുടെ പൊതുമുതല്‍ നശിക്കുകയും നൂറുകണക്കിന് വീടുകള്‍ക്ക് പൂര്‍ണമായും ഭാഗികമായും നാശമുണ്ടാകുകയും ചെയ്തു.
വലിയ വായില്‍ ചര്‍ച്ചകള്‍ അതിനു മുമ്പും ശേഷവും നടന്നെങ്കിലും ദുരന്തങ്ങള്‍ പിന്നെയും ആവര്‍ത്തിച്ചു. അതേ വര്‍ഷം (2016) മരട് കൊട്ടാരം ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെ ചേരുവാരം വെടിപ്പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 2013ല്‍ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് വെടിക്കട്ട് ദുരന്തത്തല്‍ ആറ് ജീവനാണ് പൊലിഞ്ഞത്. 2011ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചും 13 പേര്‍ മരിച്ചിരുന്നു. 2008 ഫെബ്രുവരി 18ന് മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈനാമിട്ട് ആളുകളുടെ ഇടയില്‍ വീണു പൊട്ടി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2006ലെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. 1999ല്‍ പാലക്കാട് ആളുരീല്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ എട്ട് പേര്‍ ക്ക് ജീവഹാനി സംഭവിച്ചു. 1998 പാലക്കാട് കുഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയില ണ്ടായ പൊട്ടിത്തറിയില്‍ 13 പേരാണ് മരിച്ചത്. 1997ല്‍ തൃശ്ശൂര്‍ ചിയ്യാരം പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 1990കൊല്ലം മലനടയില്‍ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്.
kerala
സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത പവര്‍കട്ട്
വരും ദിവസങ്ങളിലും ചൂട് വര്‍ധിച്ചാല്‍ ഔദ്യോഗികമായി തന്നെ പവര്‍കട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന സുചനയാണ് അധികൃതര്‍ നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്നലെ മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗങ്ങളിലൊന്നാണ്. ചൂട് അസഹനീയമായതോടെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ച് 6013 മെഗാ വാട്ടിലെത്തി.
വൈദ്യുതി ആവശ്യം ഇനിയും ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാല്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. പ്രസരണ ശൃംഖലയുടെ
പരമാവധി ശേഷിയായ 6300 മെഗാവാട്ടിലേക്ക് ആവശ്യകത അടുത്തുകൊണ്ടിരിക്കുന്നത് വൈദ്യുതി ബോര്‍ഡിനെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഫീഡറുകള്‍ നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കാനാണ് നിലവിലെ ആലോചന. ചൂട് അസഹനീയമായതോടെ എയര്‍ കണ്ടീഷണറു കളുടെയും കൂളറുകളുടെയും ഉപയോഗം കുത്തനെ ഉയര്‍ന്നതാണ് വൈദ്യുതി ഉപഭോഗം ഇത്രത്തോളം വര്‍ധിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ദിനം പ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. നിലവില്‍ സംഭരണശേഷിയുടെ 37 ശതമാനത്തില്‍ താഴെ മാത്രമാണുള്ളത്.
വേനല്‍ കടുത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതോടെ പുറത്തു നിന്ന് ഏകദേശം 88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നത്. ഉപഭോഗം വര്‍ധിക്കുന്നതിന് ആനുപാതികമായി പുറത്ത് നിന്നും വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ബാധ്യതയും പിന്നാലെ ഉപഭോക്താക്കളുടെ തലയില്‍ വരും.
ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിലവില്‍ തന്നെ പല സബ് സ്റ്റേഷനുകളിലും ലോഡ് കൂടുമ്പോള്‍ വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. നിലവിലെ പ്രസരണ ശേഷി പരമാവധി ഉപയോഗിക്കുന്നതിനാല്‍ പീക്ക് സമയങ്ങളില്‍ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് വര്‍ധിച്ചാല്‍ ഔദ്യോഗികമായി തന്നെ പവര്‍കട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന സുചനയാണ് അധികൃതര്‍ നല്‍കുന്നത്.
-
News2 days agoയുഎഇയില്‍ പാസ്പോര്‍ട്ട് സേവനം ഇനി അല്‍ഹിന്ദ് ട്രാവല്‍സിന്
-
kerala2 days agoസംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത പവര്‍കട്ട്
-
kerala1 day agoഅന്ന് പുറ്റിങ്ങല്‍, ഇന്ന് മുണ്ടത്തിക്കോട്; ഓര്‍മ്മകള്‍ പിന്നിലേക്ക് പാഞ്ഞ 10 വര്‍ഷം
-
News1 day agoഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ
-
india12 hours agoതമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
-
News8 hours agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala3 hours agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍

