Connect with us

Culture

സ്വിസ്സുകാർ തുലച്ചു കളഞ്ഞ വലിയ അവസരം

Published

on

സ്വീഡന്‍ 1 – സ്വിറ്റ്‌സര്‍ലാന്റ് 0

#SWESUI

#WCReviewShafi

‘ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍?’ എന്നു തോന്നിക്കുന്ന മത്സരങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്‍ എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്‍ജിയം – ജപ്പാന്‍ മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളി ആകര്‍ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്‌സര്‍ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനവര്‍ക്ക് അര്‍ഹതയുമുണ്ടായിരുന്നു. പക്ഷേ, എങ്ങനെയോ അടിച്ച ഒരു ഗോളില്‍ ജയിച്ച് സ്വീഡന്‍ അവസാന എട്ടിലേക്ക് ടിക്കറ്റ് നേടി. സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി വന്നിട്ടും ക്വാര്‍ട്ടറില്‍ കയറാതെ സ്വിസ്സുകാര്‍ മടങ്ങുകയും ചെയ്തു.

മൈതാനമധ്യത്തില്‍ കളി മെനയ്തും ആസൂത്രിത നീക്കങ്ങളിലൂടെ ബോക്‌സില്‍ കയറിയും കുറ്റമറ്റ രീതിയില്‍ ഫിനിഷ് ചെയ്തും കൊണ്ടുള്ള പന്തുകളിക്ക് ഉന്നത ശേഷിയുള്ള കളിക്കാരും അതിനനുസരിച്ചുള്ള കേളീശൈലിയും വേണം. ഇന്നത്തെ കളിയില്‍ ഇരുടീമുകള്‍ക്കും അസാധാരണ മികവുള്ള താരങ്ങളോ ശൈലീകാരന്മാരായ കോച്ചുമാരോ ഇല്ലായിരുന്നു. കളിക്കു മുമ്പ് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞ് സ്വിറ്റ്‌സര്‍ലാന്റ് സ്വന്തം ശവക്കുഴി തോണ്ടി. ഉയരക്കാരായ മുന്നേറ്റക്കാര്‍ക്ക് വായുവിലൂടെ പന്തെത്തിച്ചു നല്‍കിയ സ്വീഡനാകട്ടെ, നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് വലയിലാക്കി, ആ ലീഡ് സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു.

ഗൂഢതന്ത്രങ്ങളൊന്നുമില്ലാതെയുള്ള ഓപണ്‍ ഗെയിമുകളില്‍, മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെടാന്‍ ഒരൊറ്റ ഗോള്‍ ധാരാളമാണ്. തമ്മില്‍ ഭേദപ്പെട്ട ടീമുകള്‍ക്ക് തുടക്കം മുതലേ മത്സരം കൈവശപ്പെടുത്തിയില്ലെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് എതിരാളി ഭാഗ്യം തങ്ങളുടേതാക്കും. കട്ടപ്പാടങ്ങളിലെ സെവന്‍സ് മുതല്‍ ലോകകപ്പ് വേദി വരെ അതില്‍ കാര്യമായ മാറ്റമില്ല. ഗോളടിക്കുകയും അത് സംരക്ഷിക്കാന്‍ പിന്നില്‍ കോട്ടകെട്ടുകയും ചെയ്യുന്ന ശൈലിയും ഫുട്‌ബോളിന്റെ ഭാഗമാകയാല്‍ അതിനെ കുറ്റംപറയാനുമില്ല. നിരന്തരമായ ആക്രമണങ്ങളിലൂടെ ആ കോട്ട ഭേദിച്ച് സമനില കണ്ടെത്തുകയും മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് പിന്നെ എതിര്‍ടീമിന് ചെയ്യാനുണ്ടായിരുന്നത്. ഷര്‍ദാന്‍ ഷഖീരി ഡീപ്പില്‍ നിന്നും റോഡ്രിഗസ് ഇടതുഭാഗത്തു നിന്നുമൊക്കെ തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ അപകടകരമായ രീതിയില്‍ താണിറങ്ങിയെങ്കിലും അവയില്‍ തലവെക്കാന്‍ പാകത്തിലുള്ള ക്വാളിറ്റി സ്‌ട്രൈക്കര്‍മാര്‍ ഇല്ലാതിരുന്നതാണ് സ്വിറ്റ്‌സര്‍ലാന്റിന് തിരിച്ചടിയായത്. അര്‍ധാവസരങ്ങളില്‍ അവര്‍ ഷോട്ടുതിര്‍ക്കാന്‍ മുതിര്‍ന്നപ്പോഴൊക്കെ ശരീരം കൊണ്ട് നിരപ്പലകയിട്ട് സ്വീഡന്‍കാര്‍ അത് വിഫലമാക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലാന്റിന് അനായാസം തോല്‍പ്പിക്കാമായിരുന്ന ടീമായിരുന്നു സ്വീഡന്‍. ഗോളൊഴികെ എല്ലാ മേഖലയിലും അവര്‍ മുന്‍തൂക്കം പുലര്‍ത്തുകയും ചെയ്തു. 1954-നു ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്താനുള്ള സുവര്‍ണാവസരം പാഴാക്കിയെന്ന കുറ്റബോധത്തില്‍ അവര്‍ക്ക് റഷ്യയില്‍ നിന്നു മടങ്ങാം. അതേസമയം, 1958-നു ശേഷം ഇതാദ്യമായി തുടര്‍ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനലിനൊരുങ്ങാം. അവിടെ എതിരാളികള്‍ ഇംഗ്ലണ്ടോ കൊളംബിയയോ, ആരായിരുന്നാലും മുന്നോട്ടുള്ള ഗമിക്കണമെങ്കില്‍ ഇന്നത്തെ കളി കളിച്ചാല്‍ മതിയാവില്ല. വേറൊരു രീതിയില്‍, പ്രീക്വാര്‍ട്ടര്‍ ജയിച്ചാല്‍ സെമിബെര്‍ത്ത് എന്ന സാധ്യതയിലേക്കാണ് ഇംഗ്ലണ്ടും കൊളംബിയയും ബൂട്ടുകെട്ടുന്നത് എന്നും പറയാം.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending