Connect with us

kerala

ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍; അറഫ സംഗമം ഇന്ന്

അറഫ സംഗമം ഇന്ന്

Published

on

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും . ‘ലബൈക് അല്ലാഹുമ്മ ലബൈക്’ എന്ന പവിത്രമന്ത്രങ്ങളാല്‍ അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്‍ വിശ്വാസി ലക്ഷ ങ്ങള്‍ നാഥന് മുന്നില്‍ കരളു രുകി പ്രാര്‍ത്ഥിക്കും.

അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്‍ സംഗമിക്കുന്നത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള്‍ ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്‍ അണിചേരാന്‍ തീര്‍ത്ഥാടകര്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തോടെയാണ് മിനായില്‍ നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്‍ അറഫാ സംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും. സഊദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്‍.

ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്‍ ഒത്തുകൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്‍ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്‍പ്പടെ 34 ഭാഷകളില്‍ അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യും.

പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്‍വിയത്ത് ദിനമായ ഇന്നലെ രാപകല്‍ ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്‍പ്പണത്തില്‍ അലിഞ്ഞു ചേര്‍ന്നു. ശിഷ്ട ജീവിതത്തില്‍ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്‍ത്തി അവര്‍ കണ്ണിരൊഴുക്കി.

മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. നിരവധി പേര്‍ പുലര്‍ച്ചെ മുതല്‍ കാല്‍ നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്‌ക്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും.

Trending