india

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായത് 30,000ലധികം പേര്‍

By webdesk18

October 25, 2025

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നിക്ഷേപ തട്ടിപ്പിന്റെ ഇരയായത് 30,000ലധികം ആളുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിങ് റിപ്പോര്‍ട്ട് ചെയ്തു. ആകെ നഷ്ടം 1,500 കോടി രൂപയ്ക്ക് മുകളിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കേസുകളില്‍ 65 ശതമാനത്തിലും 3060 വയസ്സുള്ളവരാണ് പ്രധാനകര്‍.

തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ബെംഗളൂരുവിലാണ്, മൊത്തം നഷ്ടത്തിന്റെ നാലിലൊന്നും ഇവിടെ ഉണ്ടായിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചത് ഡല്‍ഹിയിലാണ്. ജോലിയുള്ളവരെയും മുതിര്‍ന്ന പ്രായക്കാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിനിരയായവരില്‍ ഏകദേശം 2,829 പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്.

റിപ്പോര്‍ട്ട് പ്രകാരം, സൈബര്‍കുറ്റവാളികള്‍ വിവിധ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കുന്നു. കേസുകളുടെ 20 ശതമാനത്തില്‍ ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. എന്‍ക്രിപ്റ്റഡ് സവിശേഷതയും ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്ന സൌകര്യവും ഈ പ്ലാറ്റ്ഫോമുകളില്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലിങ്ക്ഡ് ഇന്‍, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച തട്ടിപ്പുകള്‍ വളരെ കുറവായാണ് (0.31%) റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.