More
മുഷീറുല്‍ ഹസന്: ഭരണകൂട ഭീകരതയെ ചെറുത്ത ചരിത്രകാരന്
സലീല്‍ ചെമ്പയില്‍
(ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയയില്‍
ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)
വര്‍ഗീയ വിദ്വേഷത്തിന്റെ ആസുരകാലത്ത് ഒരു ചിരാത് കൂടിയണത്തു. ദക്ഷിണേഷ്യന്‍ ചരിത്രരചനയിലെ അതികായനായ പ്രൊഫസര്‍ മുഷീറുല്‍ ഹസന് മരണമടഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ മേവാത്തില്‍ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലുമപ്പുറമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചരിത്രകാരില്‍ ഒരാള്‍, ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ദീര്‍ഘകാലം അധ്യാപകന്, 2004 2009 കാലയളവില്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍, നാഷണല്‍ ആര്‍കൈവ്സ് ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധ്യക്ഷന്‍, തുടങ്ങിയ ഒട്ടനേകം പദവികള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിതൃതുല്യനായ ഒരു അധ്യാപകനായും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തങ്ങളുടെ സ്വകാര്യ അഹങ്കാരമായും അറിയപ്പെടും.
ജാമിയ മില്ലിയ്യ ഇസ്ലാമിയ ആയിരുന്നു പ്രൊഫസറുടെ പ്രവര്‍ത്തന വൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രം. അധ്യാപകനായും ഒടുവില്‍ ജാമിയയുടെ തലവനായും തന്റെ അക്കാദമിക ജീവിതത്തിലെ വലിയൊരു ഭാഗം ചിലവഴിച്ചത് അവിടെതന്നെ. പുസ്തകങ്ങളിലൂടെയും മറ്റു രചനകളിലൂടെയും അതിപ്രശസ്തനായ, താര പ്രഭാവമുള്ള പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ അതിരറ്റ് ഇഷ്ടപ്പെട്ടതില്‍ അത്ഭുതമില്ല. വൈസ് ചാന്‍സലറായി അദ്ദേഹമിരുന്ന അഞ്ചുവര്‍ഷം (2004-2009) ജാമിയയുടെ സുവര്‍ണ്ണകാലഘട്ടമായി അക്ഷരാര്‍ത്ഥത്തില്‍, ഒട്ടും അതിശയോക്തിയില്ലാതെ തന്നെ, വിലയിരുത്താനാവും.
വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ കൊണ്ടും പ്രാദേശിക ഗ്രൂപ്പ് പോരുകള്‍ കൊണ്ടും കലുഷിതവും സംഘര്‍ഷഭരിതവുമായ കാലത്താണ് പ്രൊഫസര്‍ മുഷീര്‍ വിസിയായി സ്ഥാനമേല്‍ക്കുന്നത്. ആക്രമണോത്സുകമായ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുടെ നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരന്തര സംഘര്‍ഷങ്ങള്‍ കാരണം അക്കാദമിക് വ്യവഹാരങ്ങള്‍ അസാധ്യമാക്കിയ ഒരു ഘട്ടത്തില്‍ ജാമിയ ദീര്‍ഘകാലം അടച്ചിടുകയും ഒടുവില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുകയും ചെയ്യേണ്ടിവന്നു. പക്ഷേ അതൊന്നും ജാമിയയുടെ അക്കാദമിക് അന്തരീക്ഷം മോശമാക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. സാമൂഹികശാസ്ത്ര പഠനങ്ങളില്‍ വിശിഷ്യാ വൈവിധ്യമാര്‍ന്ന പുതിയ കോഴ്സുകള്‍ ജാമിയയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്റര്‍ ഡിസിപഌനറി കോഴ്സുകളുടെ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചെടുത്തു. അന്ന് തുടങ്ങിയ പല കോഴ്സുകളും രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോഴ്്സുകളാണ്. മൂന്നാംലോക പഠന അക്കാദമി, ഇന്ത്യ അറബ് സാംസ്കാരിക കേന്ദ്രം, നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്ലിക്ട് സ്റ്റഡീസ്, കള്‍ച്ചര്‍ മീഡിയ ആന്‍ഡ് ഗവേണന്‍സ് സെന്റര്‍, കെ ആര് നാരായണന് സെന്റര്‍ ഫോര്‍ ദളിത് ആന്‍ഡ് മൈനോറിറ്റി സ്റ്റഡീസ് തുടങ്ങി നിരവധി സെന്ററുകള്‍ ജാമിയയില്‍ അദ്ദേഹം ആരംഭിച്ചു. ജാമിയയില്‍ പുതിയൊരു അക്കാദമിക് സംസ്കാരത്തിന്റെ പ്രൗഢമായ ചിഹ്നങ്ങളായി ഈ മിനാരങ്ങള്‍ ഉയര്ന്നുനില്ക്കുന്നു. പ്രമുഖമായ ഈ കേന്ദ്രങ്ങളെല്ലാം അദ്ദേഹം രൂപകല്പന ചെയ്തത് സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളെ പോലെയാണ്. മറ്റു യൂനിവേഴ്സിറ്റികളുമായി അക്കാദമിക് പങ്കാളിത്തം സാധ്യമാകുന്ന രീതിയില്‍ സര്‍വകലാശാലയില്‍ അക്കാദമിക് അധികാര വികേന്ദ്രീകരണം എങ്ങനെ സാധ്യമാകുമെന്ന ഉദാഹരണങ്ങളുമായിരുന്നു ഇവ.
പഠനകേന്ദ്രങ്ങള്‍ തുടങ്ങിയതോടൊപ്പം തന്നെ ഏറ്റവും മികച്ച അധ്യാപകരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത് നിയമിക്കുവാനും അദ്ദേഹം അത്യുത്സാഹത്തോടെ പ്രവര്‍ത്തിച്ചു. നിരവധി മികച്ച അധ്യാപകരെ അദ്ദേഹം ജാമിയയിലേക്കെത്തിച്ചു. പീസ് ആന്‍ഡ് കോണ്‍ഫ്ലിക്റ്റ് സ്റ്റഡീസില്‍ പ്രൊഫസര്‍ രാധ കുമാര്‍, പിന്നീട് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കാശ്മീര്‍ സമാധാന പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായി നിയമിതയായി. മൂന്നാംലോക പഠന അക്കാദമിയുടെ വിസിറ്റിംഗ് പ്രൊഫസര്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ എന്നീ സ്ഥാനത്തു നിന്നാണ് ഡോക്ടര്‍ ഹാമിദ് അന്‍സാരി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി പോവുന്നത്. സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലേക്ക് പ്രൊഫ. എകെ രാമകൃഷ്ണന്, ഇന്ത്യ അറബ് കള്‍ച്ചറല്‍ സെന്ററില്‍ പ്രൊഫ. എംഎച്ച് ഇല്യാസ്, ചിരിത്ര വിഭാഗത്തിലേക്ക് ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസിലെ പ്രഗല്ഭയായ പ്രൊഫസര്‍ ലക്ഷ്മി സുബ്രഹ്മണ്യം, പ്രോ-വൈസ് ചാന്‍സലര്‍ കാലത്ത് മുകുള്‍ കേശവന്, യോഗീന്ദര്‍ സിക്കന്ത് തുടങ്ങിയവരും ജാമിയയില്‍ എത്തി. അദ്ദേഹത്തിന്റെ വൈസ് ചാന്‍സലര്‍ കാലഘട്ടത്തിലാണ് ഡോക്ടര്‍ തന്‍വീര്‍ ഫസല്‍, മനീഷ സേഥി തുടങ്ങിയ യുവ അക്കാദമികളുടെ നീണ്ടനിര ജാമിയയിലേ ബൗദ്ധിക സംവാദങ്ങളെ സമ്പന്നമാക്കിയത്. ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് ധന്യമായ ആ കാലഘട്ടം ഇന്ന് ജാമിയയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. മിക്ക പരിപാടികളിലും വൈസ് ചാന്‍സലര്‍ ഉണ്ടാവും, ചിലപ്പോള്‍ ഉദ്ഘാടകനായോ മറ്റ് ചിലപ്പോള്‍ മുഖ്യ പ്രഭാഷകനായിട്ടോ ആവുമത്. മിക്കവാറും ശ്രോതാക്കളുടെ ഇടയില്‍ ആണ് അദ്ദേഹത്തെ കാണാന്‍ സാധിക്കാറ്. ജാമിയയുടെ പ്രൗഡമായ ദേശീയ സമര ചരിത്രം വിസ്മരിച്ച് പോകാതിരിക്കുവാനും സ്ഥാപനത്തിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍ സദാ ഉണര്‍ത്തുവാനും വേണ്ടി ജാമിയയുടെ കവാടങ്ങളേയും പൂന്തോട്ടങ്ങളേയും ചരിത്രപുരുഷന്മാരുടെയും വനിതകളുടയും പേരുചൊല്ലി വിളിച്ചു. അബുല്‍കലാം ആസാദും ഖുറത്തുല്‍ ഐന്‍ ഹൈദറും, മൗലാനാ മദനിയും ജാമിയയുടെ കവാടങ്ങളായി. ഗാന്ധിയും നെഹ്റുവും മൗലാനാ മുഹമ്മദലിയും നോം ചോംസ്ക്കിയും യാസര്‍ അറാഫത്തും എഡ്വേര്‍ഡ് സയെദും സെന്ററുകളായി. മീര്‍ തഖീ മീറും, മീര്‍ അനീസ് മീറും, ഗാലിബും, ഇഖ്ബാലും പൂന്തോട്ടങ്ങളായി ഇന്നും ജാമിയയില്‍ ജീവിക്കുന്നു.
2008ലെ ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടലും ശേഷമുയര്‍ന്ന പ്രതിഷേധങ്ങളുമാണ് മുഷീറുല്‍ ഹസന് എന്ന സ്ഥാപനമേധാവിയെ പിതൃതുല്യനായ ഗുരുവര്യരാക്കി വിദ്യാര്‍ത്ഥി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നല്‍കിയത്. 2008 സെപ്റ്റംബര്‍ 19ന് വെള്ളിയാഴ്ച ജുമുഅ യുടെ സമയത്തുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നു, രണ്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഭീതിതമായ അന്തരീക്ഷം മുഴുവന്‍ ജാമിയ നഗറിനേയും അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധമാക്കി. കൊല്ലപ്പെട്ടവര്‍ ജാമിയ വിദ്യാര്‍ത്ഥികളാണ് എന്നകാര്യത്തില്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ കനത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു. തൊട്ടടുത്ത ദിവസംതന്നെ വൈസ് ചാന്‍സലര്‍ ക്യാംപസിലെ അന്‍സാരി ഓഡിറ്റോറിയത്തില്‍ കലാലയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം നടന്നത് വ്യാജഏറ്റുമുട്ടലാണന്ന് പ്രഖ്യാപിക്കുകയും, നിയമ സഹായ സെല്‍ രൂപീകരിക്കുകയും ചെയ്യുന്നു. തിങ്ങിനിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ അദ്ദേഹം വിശദമാക്കി, ജാമിയ തന്റെ വിദ്യാര്‍ത്ഥികളുടെ മേലുള്ള ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് ഉറപ്പു പറഞ്ഞു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ സംഭവത്തെക്കുറിച്ച് നടത്തിയ പ്രസംഗം കുപ്രസിദ്ധമായിരുന്നു. ജാമിയയെ തീവ്രവാദി വളര്‍ത്തല്‍ കേന്ദ്രമായും വൈസ് ചാന്‍സലറെ അതിന്റെ പ്രധാന പരിശീലകനായും രാജ്യത്തെ സാധാരണക്കാരന്റെ നികുതിപ്പണം ഭീകരവാദികള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് ദുരുപയോഗം ചെയ്യുന്നു എന്നും പറഞ്ഞു നരേന്ദ്രമോദി അലറി പ്രസംഗിക്കുന്നത് രാജ്യം കേട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയെ കോണ്വൊക്കേഷന് ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ജാമിയ അഡ്മിനിസ്ട്രേഷന് ശ്രമിച്ചപ്പോള്‍, താങ്കളുടെ മുന്‍ നിലപാടില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്ന് ജാമിയ സമൂഹം മോദിയോട് തിരിച്ചു ചോദിച്ചു. പ്രതിഷേധം ഭയന്നിട്ടോ അതോ നിലപാടില്‍ മാറ്റം ഇല്ലാത്തതിനാലോ പ്രധാനമന്ത്രി ജാമിയയിലേക്ക് വന്നില്ല.
മുഷീറുല്‍ ഹസന്റെ ഉറച്ച നിലപാടും ബട്ല ഹൗസ് കേസില്‍ അറസ്റ്റിലായവര്‍ക്ക് നല്കിയ നിയമസഹായവും അദ്ദേഹത്തിന് സര്‍വ്വകലാശാലാ സമൂഹത്തിനുമപ്പുറം പൊതുസമ്മതി നേടിക്കൊടുക്കുന്നതിന് കാരണമായി. അതിന് കുറച്ചുകാലം മുമ്പ് നടന്ന സല്മാന് റുഷ്ദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാട് മുസ്ലിം സമുദായത്തില്‍നിന്ന് വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. വ്യാജഏറ്റുമുട്ടല്‍ നടന്നപ്പോഴും പലരും ആശങ്കപ്പെട്ടത് വിസി അത്തരമൊരു നിലപാട് എടുത്ത് അള്‍ട്രാ മതേതരത്വം ചമയുമോ എന്നായിരുന്നു. എന്നാല്‍ അന്‍സാരി ഓഡിറ്റോറിയത്തിലെ അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുശേഷം വിദ്യാര്‍ത്ഥികളും പൊതുജനവും അദ്ദേഹത്തിനു സിന്ദാബാദ് വിളിക്കുന്നത് ഇപ്പോഴും അവിടെ അലയടിക്കുന്നുണ്ട്. അന്ന് പറഞ്ഞ പിന്തുണ വെറും വാക്കില്‍ ഒതുങ്ങിയില്ല ജാമിയ ടീച്ചേഴ്സ് അസോസിയേഷനും ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷനും നിയമ സഹായവുമായി മുന്നോട്ടു പോയി.
ജാമിയയുടെ കയ്യേറ്റം നടത്തപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നിരന്തരമായ നിയമ പോരാട്ടം നടത്തിയ മുഷീര്‍ ഒരുപാട് സ്ഥലം തിരിച്ചു നേടുകയും നിരവധി പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന് ജാമിയയിലുള്ള ഭൂരിഭാഗം ഹോസ്റ്റലുകളും ഒന്നുകില്‍ അദ്ദേഹത്തിന്റെ കാലത്ത് പണികഴിപ്പിച്ചതോ അല്ലെങ്കില്‍ തുടങ്ങിവെച്ചതോ ആണ്. മാനവിക സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ പുതിയ കോഴ്സുകളും അതിപ്രഗത്ഭരായ അധ്യാപകരുടെ സാന്നിധ്യവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഹോസ്റ്റല്‍ സൗകര്യവുമൊക്കെ മുഷീറുല്‍ ഹസന്റെ നിത്യസാന്നിധ്യം ഓര്‍മപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ജാമിയയിലേക്ക് ആകൃഷ്ഠരാക്കിയതിന് സ്ഥാപനം ഈ ദീര്‍ഘദര്‍ശിയോടു കടപ്പെട്ടിരിക്കുന്നു.
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തേയും വിഭജനത്തെയും ദക്ഷിണേഷ്യന്‍ ഇസ്ലാമിക ചരിത്രത്തെയും, സംസ്കാരത്തെയും സമഗ്രമായി അടയാളപ്പെടുത്തിയ ചരിത്രകാരനാണദ്ധേഹം. ദക്ഷിണേഷ്യയിലെ ഇസ്ലാമിക് ജീവിതത്തിന്റെ വൈവിധ്യപൂര്‍ണമായ തലങ്ങളെ വ്യത്യസ്തമായ കോണുകളിലൂടെ അദ്ദേഹം വിശകലനം ചെയ്തു. സ്വതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിം ജീവിതത്തില്‍ വിശദീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് മുതലുള്ള മുസ്ലിം ബുദ്ധിജീവികളെ കുറിച്ചുള്ള പഠനം അതീവ ശ്രദ്ധനേടി. ദേശീയതയും, കമ്മ്യൂണല്‍ പൊളിറ്റിക്സും, കൊളോണിയല്‍ കാലത്തെ സാമൂഹിക ഘടനയും, ജാമിയ മില്ലിയയും, സമകാലിക മുസ്ലിം നിര്‍മ്മിതിയും, ആധുനികതയും, ഗാന്ധിയും, നെഹ്റുവും, ആസാദും എല്ലാം ആ അതുല്യപ്രതിഭയുടെ ഈടുറ്റ പഠനങ്ങളായി അക്കാദമിക ലോകത്തിനും ചരിത്രാന്വേഷികള്‍ക്കും മുതല്‍ കൂട്ടായി. ഇരുപതോളം പുസ്തകങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത അക്കാദമിക് ലേഖനങ്ങള്‍, പത്രക്കോളങ്ങള്‍, പ്രഭാഷണങ്ങള്‍, ജ്ഞാന മണ്ഡലങ്ങളെ പ്രശോഭിതമായ ഒരിക്കലും മങ്ങാത്ത അര നൂറ്റാണ്ടോളം നീണ്ട വിജ്ഞാന സപര്യ.
തനത് ‘കേംബ്രിഡ്ജ് സ്കൂള്‍’ ചരിത്രധാരയില്‍ നിന്ന് അല്പം വിഭിന്നമായാണ് വിഭജനത്തെക്കുറിച്ചുള്ള ഹസന്റെ പഠനങ്ങള്‍ നിലകൊണ്ടത്. സതീര്‍ത്ഥ്യയും സുഹൃത്തുമായ ആയിഷ ജലാലിനോടും ഈ വിഷയത്തില്‍ അദ്ധേഹം വിയോജിക്കുന്നുണ്ട്. ആര്. എസ്. എസ് ചിന്താധാര മുന്നോട്ടു വെക്കുന്ന പുണ്യഭൂമി-പിതൃഭൂമി വാദത്തിനെതിരെ അദ്ധേഹം ദക്ഷിണേഷ്യന്‍ മുസ്ലിംകളുടെ സാംസ്കാരിക സാമൂഹിക പൈതൃകത്തിന്റെ ശക്തമായ വേരുകള്‍ ഉയര്‍ത്തി ഫലപ്രദമായ അക്കാദമിക പ്രതിരോധം തീര്‍ത്തു. ഇസ്ലാമിക സംസ്കൃതിയുടെ വൈവിധ്യങ്ങളില്‍ അഭിമാനം കൊണ്ട അദ്ധേഹം തന്റെ കൃതികളില്‍ ഈ പ്രത്യേകതകളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.
ചരിത്രകാരനായും അദ്ധ്യാപകനായും മാര്‍ഗദര്‍ശിയായും സ്ഥാപനമേധാവി സകലമേഖലകളിലും തന്നെ കയ്യൊപ്പ് പതിപ്പിച്ചു അതീവ ലളിതമായി കടന്നുപോയ മഹാമനീഷി എന്നദ്ദേഹത്തെ ചരിത്രം ഓര്‍ത്തുവയ്ക്കും. ഫാസിസത്തിനെതിരെയും വര്‍ഗീയതയ്ക്കെതിരെയും കടുത്ത നിലപാടുകള്‍ എടുക്കാന്‍ പ്രാപ്തിയുള്ള ബുദ്ധിജീവികളുടെ വിയോഗം ഭീതിപ്പെടുത്തുന്നുണ്ട്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ സങ്കര സംസ്കാര പൈതൃകത്തെക്കുറിച്ച് ഭരണകൂടങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ കെല്‍പ്പുള്ളവരുടെ അഭാവം നമ്മുടെ നിലപാടുകളെയും ചെറുത്തുനില്പുകളെയും കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ ഇടവരുത്താതിരിക്കട്ടെ.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
india
പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍
ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന് ഇന്ത്യയിലെത്തുക
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും. ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന് ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.
23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ എന്നിവയില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഎസുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം.
india
‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകൾ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയിൽ പറയുന്നു. ആറ് തെളിവുകൾ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.
1. ജനങ്ങൾക്ക് പണം നൽകി വോട്ട്
തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യത്തെ തെളിവ് 10,000 രൂപയുടെ കൈക്കൂലിയാണെന്ന് ധ്രുവ് റാഠി പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറ് ദിവസം മുമ്പ് ഒക്ടോബർ 31നും രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് നവംബർ ഏഴിനുമുൾപ്പെടെ ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം എത്തി. ഇത് നിയമാനുസൃത കൈക്കൂലിയാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. ചെറുകിട ബിസിനസ് തുടങ്ങാനാണ് ഇത് നൽകിയത്. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് പണം നൽകി. ആറ് മാസത്തിന് ശേഷം ഈ സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ കൂടി നൽകുമെന്നും എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തു.
ജീവിക സെൽഫ്- ഹെൽപ് ഗ്രൂപ്പിൽ ചേർന്ന വനിതകൾക്കായിരുന്നു ഈ തുക നൽകിയത്. ഇവരെ ജീവിക ദീദി എന്നാണ് വിളിക്കുക. ഈ പദ്ധതിയുടെ ഗുണങ്ങളുടെ പശ്ചാത്തലത്തിൽ താനിതിനെ എതിർക്കുന്നില്ല. എന്നാൽ, ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. സെപ്തംബർ 26നാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ ഈ പണം കൈമാറുകയും ചെയ്തു. അതിലൂടെ അവരുടെ വോട്ടിനെ സ്വാധീനിച്ചു. ആദ്യം 10,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനവും കിട്ടുമ്പോൾ ആരാണ് വോട്ട് ചെയ്യാതിരിക്കുകയെന്ന് ധ്രുവ് റാഠി ചോദിക്കുന്നു.
പക്ഷേ ഇതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അധികാരത്തിലിരിക്കുന്ന പാർട്ടിയും സർക്കാരും ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ജനങ്ങൾക്ക് നൽകാൻ പാടില്ല. ഒക്ടോബർ ആറിനാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17, 24, 31, നവംബർ ഏഴ് ദിവസങ്ങളിൽ സ്ത്രീകൾക്ക് പണം നൽകി സർക്കാർ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടി പദ്ധതിയോ എന്ന് ധ്രുവ് ചോദിക്കുന്നു.
2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാരും 2024ൽ ആന്ധ്രാപ്രദേശ് സർക്കാരും 2023ൽ തെലങ്കാന ബിആർഎസ് സർക്കാരും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുമ്പ് ഇത്തരത്തിൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും അവർക്ക് നിർദേശം നൽകി. കാരണം ഇത് കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി- അദ്ദേഹം വ്യക്തമാക്കുന്നു.
2. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ
മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു എന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു. ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ബിജെപി പ്രവർത്തകരായ നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഇതിന്റെയെല്ലാം ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നിരവധി വ്യാജന്മാരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും എന്നാൽ അവർ മൗനം തുടരുകയാണെന്നും ധ്രുവ് പറയുന്നു.
3. സ്പെഷ്യൽ വോട്ടർ ട്രെയിനുകൾ
ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ബിജെപി വ്യാജ വോട്ടർമാരെ കൊണ്ടുവന്നു. അവരെക്കൊണ്ട് ബിഹാറിൽ വ്യാജ വോട്ട് ചെയ്യിച്ചു. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇവർ യഥാർഥ വോട്ടർമാരാണെങ്കിൽ അവർക്ക് സ്പെഷ്യൽ ട്രെയിനുകൾ എന്തിനാണെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെയെത്തിച്ചവർക്ക് ട്രെയിനുകളിൽ സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചില്ല.
4. സിസിടിവി നിയമങ്ങൾ മാറ്റി ദൃശ്യങ്ങൾ മറച്ചു
സിസിടിവി നിയമങ്ങളിൽ മാറ്റം വരുത്തി ക്രമക്കേടുകളെ മായ്ച്ചുകളഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതികളിൽ പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. എത്രയാൾ എത്തിയെന്നും വോട്ട് ചെയ്തെന്നും ഒരേ ആൾ തന്നെ വീണ്ടും വോട്ട് ചെയ്തോ എന്നുമൊക്കെ ഈ ദൃശ്യങ്ങളിലൂടെ അറിയാമായിരുന്നു. എന്നാൽ നിയമങ്ങൾ മാറ്റി ഈ സിസിടിവി ദൃശ്യങ്ങളെല്ലാം മറച്ചു.
ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. അതിനിത് ബെഡ്റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങൾ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേയെന്നും ധ്രുവ് റാഠി ചോദിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ധ്രുവ് റാഠി അടിവരയിടുന്നു.
5. പട്ടികയിൽനിന്ന് വോട്ടർമാരെ വ്യാപകമായി വെട്ടി
ജൂണിനും സെപ്തംബറിനും ഇടയിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടത്തിയത്. വോട്ടർ പട്ടിക പുതുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാൽ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. 7.89 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബിഹാർ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. അതായത്, 47 ലക്ഷത്തോളം വോട്ടർമാരെ വെട്ടി. എസ്ഐആറിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തത്.
പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് വോട്ട് വെട്ടൽ കൂടുതലും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാരിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത്, ആദിവാസി വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. എസ്ഐആറിന് ശേഷം തങ്ങളുടെ വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി നിരവധി വോട്ടർമാർ പറയുന്ന വീഡിയോകളും ധ്രുവ് റാഠി കാണിച്ചു. ചില വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റാരോ അവരുടെ വോട്ടുകൾ ചെയ്തിരുന്നു.
6. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാട്
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സഹായിച്ചത് എങ്ങനെയെല്ലാമാണെന്ന് ധ്രുവ് റാഠി ആറാമത്തെ തെളിവായി വിശദീകരിക്കുന്നു. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളിൽ മാത്രം കേന്ദ്രീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും സഹായമാകുംവിധമാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ കമ്മീഷൻ ക്രമീകരിച്ചത്. ബിജെപി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കൽപ്പോലും കമ്മീഷൻ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു, മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി. എന്നാൽ നടപടിയുണ്ടായില്ല. കാരണം മോദി സർക്കാരാണ് കമ്മീഷനെ തെരഞ്ഞെടുത്തതെന്നും ധ്രുവ് റാഠി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് തനിക്ക് കോടതിയിൽ പോയിക്കൂടാ എന്ന് നിങ്ങൾ ചോദിക്കും, എന്നാൽ 2023ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗദിപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് ഫയൽ ചെയ്യാനാവില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും ധ്രുവ് റാഠി വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാരിന് വേണ്ടി മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരങ്ങൾ കാണിക്കാൻ സാധിക്കുമെന്നും ധ്രുവ് റാഥി കൂട്ടിച്ചേർത്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
Environment8 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

