Connect with us

columns

കൊടിമരങ്ങള്‍ കാത്തവര്‍

948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പ്രായം ഒന്നേകാല്‍ വയസ്സ്. ഓര്‍മവെച്ച നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുസ്‌ലിംലീഗ്

Published

on

സി.പി. സൈതലവി

നരിപ്പറ്റയില്‍നിന്നൊരു പാട്ട് വന്നു പാണക്കാട്ട്. മണ്ണിലുംമാനത്തും രാഷ്ട്രീയംമുഴങ്ങുന്ന വടകര താലൂക്കിന്റെ കുന്നിറങ്ങി പുഴ കടന്നെത്തിയ ആ പാട്ടില്‍ തന്റെ ബാല്യ-കൗമാരം കേട്ട കഥകള്‍ ചിറകുവെച്ചു പറക്കുന്നതുകണ്ടു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പച്ചക്കൊടിയൊന്നുയര്‍ത്താന്‍, മുസ്‌ലിംലീഗ് എന്നു പറയാന്‍ ആരെയെങ്കിലും കിട്ടുമോ ഇന്നാട്ടില്‍ എന്നന്വേഷിച്ചലഞ്ഞ ഒരു തലമുറയുടെ ത്യാഗവും കണ്ണീരും സ്വപ്നങ്ങളും നിറഞ്ഞു തുളുമ്പിയ ഓര്‍മകള്‍. ആളും അധികാരവും പേരും പെരുമയും കൈവന്ന പുതിയ കാലം വീണ്ടുമൊരു മാര്‍ച്ച് 10നെ സമീപിക്കുമ്പോള്‍ നരിപ്പറ്റയിലെ പാട്ടു കേള്‍ക്കാം.
”മലനാട് നാട്ടില് നരിപ്പറ്റ ദേശത്ത്
കേള്‍ക്കണം നമ്മള്‍ അറിയാത്തൊരു കഥയുണ്ട്.
ലീഗ് മുളപ്പിക്കാന്‍ ഈ മണ്ണോട് മല്ലിട്ട
ഒരുപാട് പേരുടെ ത്യാഗം നാം കാണേണം
ബാഫഖി തങ്ങള് കൊയിലാണ്ടീന്നെങ്ങാനും
ഒ.കെ. മുഹമ്മദ് (കുഞ്ഞി) കണ്ണൂര്കാരനും
വി.എ.കെ പോക്കര്‍ ഹാജി നാദാപുരവും
നരിപ്പറ്റ വന്നിട്ട് ലീഗിന് വിത്തിട്ട്
നമ്പ്യത്താംകുണ്ടില് തങ്ങള് വന്നിട്ട്
പള്ളിക്കു ചേര്‍ന്നൊരു കല്ലിലിരുന്നിട്ട്
ബാഫഖി തങ്ങള് ചൊല്ലിപോല്‍ ഒരുകാര്യം
ഭാരമുള്ളൊരു കാര്യം പറയാന്‍ ഞാന്‍ വന്നത്
അണിചേര്‍ന്നു നില്‍ക്കാന്‍ അവകാശം നേടുവാന്‍
ഹരിതക്കൊടിക്കീഴില്‍ സംഘടിച്ചീടുവാന്‍
ജന്മി പ്രഭുക്കന്മാര്‍ ഒന്നും അതു കേട്ടില്ല
വ്യസനത്താല്‍ ബാഫഖി തങ്ങളും പോകുന്നേ
തിരികെ പോകുന്നേരം പിറകെ വന്നൊരു കൂട്ടര്‍
സിന്ദാബാദും ചൊല്ലി പിറകെ ഓടികൂടി
വണ്ടി നിര്‍ത്തിച്ചുപോല്‍ അതിലെ കൊടിയൂരി
മക്കളെ മാറോടണച്ചിട്ടു ചൊല്ലിപോല്‍
ഊരിയ പച്ചപ്പതാക കൊടുത്തിട്ട്
ഈ കൊടി നാട്ടുവീന്‍ നിങ്ങളിറങ്ങുവീന്‍
ജന്മിക്കിഷ്ടമില്ല കുടിയാനിതേന്തിയാല്‍
കുടിയൊഴിഞ്ഞുപോകാന്‍ കല്പന വന്നേക്കും
അതുതന്‍ നിമിത്തമായ് കൊടിയേന്താന്‍ ഭയമാണ്
ഉള്ളിലിരിപ്പൊന്നും പുറമെ ഭാവിച്ചൂടാ
എന്നിട്ടും തങ്ങളോടിഷ്ടപ്പെട്ടൊരു കൂട്ടര്‍
പാതിരാ നേരത്ത് ഒളിയോഗം ചേര്‍ന്നിട്ട്
വളര്‍ത്തി വലുതായതാണീ പ്രസ്ഥാനം
ഓര്‍ക്കേണം നമ്മളും അവരുടെ ത്യാഗങ്ങള്‍
(രചന: സി.പി കുഞ്ഞബ്ദുല്ല)

1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പ്രായം ഒന്നേകാല്‍ വയസ്സ്. ഓര്‍മവെച്ച നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുസ്‌ലിംലീഗ്. കൊടപ്പനക്കല്‍ വീടിന്റെ അകവും പുറവും ഹരിതമയം. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിനു നേതൃത്വം നല്‍കിയ മഹാപുരുഷന്‍മാരിലേറെപ്പേരെയും നേരില്‍കണ്ടും പരിചരിച്ചും അവരുമായി സഹവസിച്ചും കഴിഞ്ഞ കാലം.
അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗിനൊപ്പമുള്ള ജീവിതയാത്ര. 1962ല്‍ ഖാഇദേമില്ലത്ത് മത്സരിച്ച മഞ്ചേരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൊട്ട് സംഘടനാ പ്രവര്‍ത്തനരംഗത്തുണ്ട് തങ്ങള്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പുത്രന്‍. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരന്‍.
പല നാടുകളില്‍നിന്നായി പാണക്കാട് പൂക്കോയ തങ്ങളെ കാണാനെത്തുന്നവര്‍ ആതിഥേയനായി ഓടിനടക്കുന്ന ഈ പുത്രനുമായി കഥകളെത്രയോ പങ്കുവെച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും മുസ്‌ലിംലീഗിനായി ജീവിതം ഉരുകിത്തീര്‍ത്ത അനേകായിരം സാധാരണക്കാരുടെ കഥകള്‍. അവരൊന്നും നേതാക്കന്മാര്‍ എന്ന പട്ടികയിലിടം നേടിയില്ല. പദവികളിലിരുന്നില്ല. പത്രത്തില്‍ പേരച്ചടിച്ചു വന്നില്ല. ഒരു സദസ്സിലും മുന്നില്‍ തിക്കിത്തിരക്കിയില്ല. അവരാണ്മുസ്‌ലിംലീഗിന്റെ കൊടിമരങ്ങള്‍ കാത്തത്. ആ പേരുകളേറെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മനസ്സിലുണ്ട്; മാഞ്ഞുപോകാതെ.
നരിപ്പറ്റ പഞ്ചായത്തിലെ പ്രധാന മുസ്‌ലിംകേന്ദ്രമായ നമ്പ്യത്താംകുണ്ടിലേക്കു 1950കളില്‍ ബാഫഖി തങ്ങള്‍ പോകുന്നത് അത്രയും ദുര്‍ഘടമായ വഴികള്‍ താണ്ടിയാണ്. ആരും ക്ഷണിച്ചിട്ടല്ല. അവിടെയൊരു കമ്മിറ്റിയുണ്ടാക്കണമെന്നു തോന്നി. ജന്മിമാരും സ്വന്തം കുടിയാന്മാരും എന്ന സാമ്രാജ്യത്തില്‍ അന്നു മുസ്‌ലിംലീഗിനു ഇടമില്ലായിരുന്നു. നാടു ഭരിക്കുന്ന കക്ഷികളുടെ ഖജാന സൂക്ഷിപ്പുകാരായിരുന്നു പ്രമാണിമാര്‍.
റോഡരികിലെ കല്ലിലിരുന്ന്, ഒന്നു നില്‍ക്കണേ എന്ന ബാഫഖി തങ്ങളുടെ അഭ്യര്‍ത്ഥന കേള്‍ക്കാന്‍ മനസ്സില്ലാതെ സമ്പന്നവര്‍ഗവും ആശ്രിതരും തിരിഞ്ഞുനോക്കാതെ പോകുമ്പോള്‍ നിരാശനായി മടങ്ങുന്ന ആ വലിയ മനുഷ്യന്റെ പിറകെ ഓടിച്ചെന്ന് കാറിലെ കൊടിയൂരി മക്കളെ ഏല്‍പിച്ച് നെഞ്ചില്‍ കൊണ്ടുനടക്കണമിതെന്ന് വസിയത്ത് ചെയ്ത പിതാക്കന്മാരാണ് മുസ്‌ലിംലീഗിന്റെ അസ്സല്‍ പോരാളികള്‍. ഗ്രാമങ്ങളില്‍ സംഘടനക്ക് അസ്തിവാരമൊരുക്കിയവര്‍. അന്നൊരു പഞ്ചായത്ത് മെമ്പര്‍ പദവി പോലും പ്രതീക്ഷിക്കാനില്ലായിരുന്നു. പകരമുള്ളത് ജന്മിയുടെ കുടിയിറക്കും മര്‍ദനവും പൊലീസും കേസും.
അതിന്റെ വരുംവരായ്കകള്‍ ഗൗനിക്കാതെ പച്ചക്കൊടിയേന്തിയ ധീരന്മാരുടെ സഹനവും സമര്‍പ്പണവുമാണ് നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഒരു ജനതയെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കും പരിഗണനയുടെ വെളിച്ചത്തിലേക്കും അന്തസ്സുറ്റ ജീവിതത്തിലേക്കും നയിച്ചതെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍കൂടിയായ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു:
”ഈ പാട്ടില്‍ പറയുന്ന ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിനെ ഞാന്‍ കുട്ടിക്കാലം മുതല്‍ കാണുന്നുണ്ട്. 1950കളില്‍ തന്നെ കണ്ണൂര്‍ ഭാഗത്തേക്കു ബാപ്പയെ ക്ഷണിക്കാനും കൂട്ടിക്കൊണ്ടു പോകാനും വരും. കറുത്ത തൊപ്പി, ഷാള്‍, ഒരു ബാഗുമുണ്ടാകും. അദ്ദേഹം കേരളത്തില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ടവരാണെന്ന് പിന്നെയും കുറെ കാലം കഴിഞ്ഞാണു മനസ്സിലാക്കുന്നത്. വടക്കേമലബാറില്‍ ആദ്യകാലത്ത് പാര്‍ട്ടിക്കുവേണ്ടി അത്രയേറെ പ്രസംഗിച്ചവരുണ്ടാകില്ല. ഒടുവില്‍ ശബ്ദം തന്നെ നഷ്ടപ്പെട്ടു. എന്നിട്ടും കഴുത്തിലൊരു ഉപകരണം വെച്ച് അടഞ്ഞുപോയ ഒച്ചയില്‍ പ്രസംഗിച്ചു നടന്നു. തനിക്കുള്ളതെല്ലാം സമുദായത്തിനും നാടിനും പാര്‍ട്ടിക്കും നല്‍കി.
മഞ്ചേരിയിലെ ഹസ്സന്‍കുട്ടി കുരിക്കള്‍ ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്നു. ആരോഗ്യവും സമ്പത്തും തന്ത്രവുമെല്ലാം പാര്‍ടിക്കായി പയറ്റി. വലിയ ധൈര്യശാലി. മലപ്പുറത്ത് 1950ല്‍ കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മരണപ്പെട്ട ഉപതെരഞ്ഞെടുപ്പില്‍ മദിരാശി അസംബ്ലിയിലേക്ക് സ്ഥാനാര്‍ത്ഥിയാവാന്‍ ലീഗിനു ആരെയും കിട്ടുന്നില്ല. ഹൈദരാബാദ് ആക്ഷനും അറസ്റ്റുമൊക്കെ കഴിഞ്ഞ ഉടനെയാണ്. ബാപ്പയും കുരിക്കളും എന്‍.വി അബ്ദുസ്സലാം മൗലവിയും പാലക്കാട്ടെ ഹനീഫ ഹാജി (ഇ.എസ്.എം)യുമൊക്കെ ജയിലില്‍ കിടന്നവരാണ്. മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിച്ചതിനാണ് പിടിച്ചുകൊണ്ടുപോയത്. ആ പേടി എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കൊടുത്തിട്ടുപോലും ആരും വന്നില്ല. ഒടുവില്‍ കെ.എം സീതി സാഹിബും ബാഫഖി തങ്ങളും ബാപ്പ (പൂക്കോയ തങ്ങള്‍)യുമൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഹസ്സന്‍കുട്ടി കുരിക്കളെ നിര്‍ത്തിയത്. എം.കെ ഹാജിയും ചാക്കീരി അഹമ്മദ്കുട്ടിയും പെരൂല്‍ അഹമ്മദ് സാഹിബുമെല്ലാമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നല്ല ഭൂരിപക്ഷത്തിനു കുരിക്കള്‍ ജയിക്കുകയും ചെയ്തു. അതോടെയാണ് മലബാറില്‍ പാര്‍ട്ടി ഉണര്‍ന്നത്. അന്നത്തെ കാര്യമൊക്കെ പറഞ്ഞു കേട്ടതാണ്. ഹസ്സന്‍കുട്ടി കുരിക്കള്‍ പിന്നീട് കൊടപ്പനക്കല്‍ ബാപ്പയെ കാണാന്‍ വരുമ്പോഴൊക്കെ അന്നത്തെ കാര്യങ്ങള്‍ പറഞ്ഞുതരാറുണ്ട്. മഞ്ചേരിയില്‍ പാലാഴി അബൂബക്കര്‍ എന്നൊരു പ്രവര്‍ത്തകനുണ്ടായിരുന്നു. പള്ളിക്കമ്മിറ്റിയിലും അമ്പലത്തിലെ ഘോഷയാത്രക്കും ലീഗിന്റെ ജാഥക്കും ഒരേപോലെ മുന്നിലുണ്ടാകും. നാട്ടിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു സാധാരണക്കാരനായ ഈ ലീഗ് പ്രവര്‍ത്തകന്‍. തൃശൂരിലെ നാട്ടിക അബ്ദുല്‍ മജീദ് സാഹിബ് മുസ്‌ലിംലീഗിന്റെ ഓര്‍ഗനൈസറായി നടന്ന നേതാവാണ്. നല്ല വാഗ്മി. ജനസേവനത്തിനുള്ള എല്ലാ രേഖയും കടലാസും ബാഗിലുണ്ടാകും.
വയനാട്ടിലെ എസ്.ടി.യു നേതാവായിരുന്ന മുഹമ്മദ്കുഞ്ഞി സാഹിബ് പട്ടിണി കിടന്നു പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. കുറുവ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാങ്ങിലെ പി.കെ ബാപ്പുട്ടി സാഹിബ് നാട്ടുകാര്‍ക്കു വേണ്ടി ജീവിച്ചു. രാഷ്ട്രീയ പ്രേരിതമായി നല്‍കിയ കേസില്‍ കോഴിക്കോട് കോടതിയില്‍വെച്ച് എതിരാളികളുടെ കുത്തേറ്റു മരിക്കുകയായിരുന്നു. ‘മലപ്പുറം ജില്ല’ എന്ന ആശയം അദ്ദേഹമാണ് ആദ്യം പ്രമേയമായി കൊണ്ടുവന്നത്.
ചില പേരുകള്‍ ഓര്‍മയില്‍വന്നതാണ്. ഇങ്ങനെ ഒരുപാട് അടുപ്പമുള്ളവരുണ്ട്. ഇതു പറയാന്‍ കാരണം പല ശൈലിയിലുമുള്ള പ്രവര്‍ത്തകരും ഇടത്തരം നേതാക്കളും ഓരോ നാട്ടിലും പാര്‍ട്ടിക്കുണ്ടായി. അങ്ങനെയുള്ള ആയിരക്കണക്കിനു പേര്‍ സംഘടനക്കു വേണ്ടി സഹിച്ച കഷ്ടപ്പാടുകളുടെ നേട്ടമാണ് ഇന്നു കാണുന്നതെല്ലാം.
ഭാഷാ സമരത്തില്‍ മരണപ്പെട്ട മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരെപോലെ എത്രയോ പേര്‍ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളായി. അവരില്‍ ചിലര്‍ വളരെ ചെറുപ്രായമുള്ള യുവാക്കളായിരുന്നു. പലരും കുടുംബനാഥന്‍മാരായിരുന്നു. മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും ആശ്രയമായിരുന്നു. നമ്മുടെ ഈ പതാക ഉയര്‍ത്തിപ്പിടിക്കാനാണ് അവര്‍ ജീവന്‍ വെടിഞ്ഞത്. ഒരിക്കലും മറക്കാനാവില്ല. അങ്ങനെ തന്നെ എത്രയോ നേതാക്കന്മാര്‍ ഈ സംഘടനക്കായി ആരോഗ്യവും ആയുസ്സും കൊടുത്തു ചരിത്രത്തിന്റെ ഭാഗമായി. അവരെല്ലാം നമ്മുടെ പ്രാര്‍ത്ഥനയിലുണ്ടാവണം.
ഇന്നു ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. നാട്ടിലും പ്രവാസ ലോകത്തുമെല്ലാം സംഘടനയുടെ സന്ദേശം പ്രചരിപ്പിച്ചും അതിന്റെ വളര്‍ച്ചക്കായി ജീവിതത്തിന്റെ വലിയൊരു പങ്ക് നല്‍കിയും കഴിയുന്നു നമ്മുടെ കര്‍മഭടന്മാര്‍.
ഭയപ്പെട്ടു നില്‍ക്കുന്ന ഒരു ജനസമൂഹത്തിന് ആശ്വാസവും ആത്മധൈര്യവും അഭിമാനവും പകരുകയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദ്യ ദൗത്യം. വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. അതിലേക്കാണ് പ്രതീക്ഷയുടെ പതാകയുമേന്തി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ‘അഭിമാനകരമായ അസ്തിത്വം’ എന്ന മുദ്രാവാക്യവുമായി വന്നത്.
കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ്, കെ.എം മൗലവി, സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്, ജി.എം ബനാത്ത്‌വാല സാഹിബ്, ഇ. അഹമ്മദ് സാഹിബ് തുടങ്ങി പല കാലഘട്ടങ്ങളിലായി സംഘടനക്കു നേതൃത്വം കൊടുത്തവര്‍ മഹത്തായ ലക്ഷ്യത്തിലേക്കു നമ്മെ നയിച്ചു.
മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ കേരളമെങ്ങും വിശ്രമമില്ലാതെ പ്രസംഗിച്ചുകൊണ്ടിരുന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായ കെ.സി അബൂബക്കര്‍ മൗലവിയെ കാണാനും അദ്ദേഹത്തിനു കെ.എം.സി.സിയുടെ അവാര്‍ഡ് കൊടുക്കാനുമായി ഒരിക്കല്‍ അരീക്കോട്ടെ വീട്ടില്‍ ചെന്നു. റഹീം മേച്ചേരി, പുത്തൂര്‍ റഹ്മാന്‍, പി.വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി എന്നിവരൊക്കെയുണ്ട്. ‘ഒരു പഞ്ചായത്ത് മെമ്പര്‍പോലും ആകാമെന്ന് കരുതി ആരും മുസ്‌ലിംലീഗില്‍ ചേരേണ്ട’ എന്നു പറഞ്ഞിരുന്ന കാലത്തെകുറിച്ച് കെ.സി ഓര്‍മിപ്പിച്ചു. എന്നിട്ടു പറഞ്ഞു. അതൊക്കെ പോയി. മുഖ്യമന്ത്രിവരെ ആയില്ലേ മുസ്‌ലിംലീഗ്. ഇനി കേന്ദ്രത്തിലും ഒരു മന്ത്രി മുസ്‌ലിംലീഗിനുണ്ടായി കണ്ടിട്ട് മരിച്ചാല്‍മതി എന്ന്. കേന്ദ്രമന്ത്രിയായ ശേഷം ഇ. അഹമ്മദ് സാഹിബ് കെ.സി അബൂബക്കര്‍ മൗലവിയെ പോയി കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത് നമ്മള്‍ ഈ 73 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വീകാര്യതയുടെ ബഹുമതിയാണ്. കോണ്‍ഗ്രസ് മാത്രമല്ല, കമ്യൂണിസ്റ്റുകാരും മുസ്‌ലിംലീഗിനെ അംഗീകരിച്ചു. ഒരുമിച്ചു ഭരിച്ചു. മുസ്‌ലിംലീഗിന്റെ നയവും നിലപാടും ജനാധിപത്യത്തിനും മതേതരത്വത്തിനും ബലം നല്‍കുന്നതാണെന്ന് അവര്‍ക്കു ബോധ്യമുള്ളതുകൊണ്ടാണ്.
മുസ്‌ലിംലീഗിനു ശക്തിയുള്ള ഒരു പ്രദേശത്തും വര്‍ഗീയമായ ചേരിതിരിവുണ്ടാകില്ല. മതമൈത്രി കാത്തുസൂക്ഷിക്കുന്നു. ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനും അഴിമതിക്കും ജീര്‍ണതകള്‍ക്കുമെതിരെ മുസ്‌ലിംലീഗ് പൊരുതുന്നു. രാജ്യക്ഷേമത്തിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗത്തെല്ലാം വമ്പിച്ച പുരോഗതിക്കു മുസ്‌ലിംലീഗ് മുന്നില്‍നിന്നു. മാറ്റിനിര്‍ത്തപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിച്ചു. ഒരാള്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അവിടെ മുസ്‌ലിംലീഗ് ഓടിയെത്തി.
വീട് നിര്‍മാണം (ബൈത്തുറഹ്മ), ചികിത്സാ സഹായം (സി.എച്ച് സെന്റര്‍), സന്നദ്ധ സേവനം (കെ.എം.സി.സി, വൈറ്റ് ഗാര്‍ഡ്), വിദ്യാഭ്യാസ, നിയമ സഹായം, മറ്റു റിലീഫ് പ്രവര്‍ത്തനങ്ങള്‍ (ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍) തുടങ്ങി എല്ലാ രംഗത്തും മുസ്‌ലിംലീഗുണ്ട്. കലാപങ്ങള്‍ക്ക് ഇരയായവരെ ആശ്വസിപ്പിക്കാനും അവരുടെ പുനരധിവാസത്തിനും മുസ്‌ലിംലീഗ് പ്രയത്‌നിക്കുന്നു. നിയമനിര്‍മാണരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നു. തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റമാണ്. രാഷ്ട്രീയത്തിലെ ജയപരാജയങ്ങള്‍ സ്വാധീനിക്കാത്ത സേവനരംഗമാണ് മുസ്‌ലിംലീഗിന്റേത്.”
ഒരു വിത്തില്‍നിന്ന് നാടിനാകെ തണല്‍ നല്‍കുന്ന വന്‍വൃക്ഷത്തിലേക്കുള്ള മുസ്‌ലിംലീഗിന്റെ വളര്‍ച്ചാഘട്ടങ്ങളെ ഹൃദയത്തില്‍ തൊട്ടുപറയാനാവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്. മുസ്‌ലിംലീഗ് ഉപേക്ഷിക്കണമെന്ന അധികൃതരുടെ കല്‍പന നിരസിച്ചതിന് ജയില്‍ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പൂക്കോയ തങ്ങള്‍ എന്ന ധീരനേതാവിന്റെ പുത്രന്. 1948 സെപ്തംബറിലെ ഒരു സുബ്ഹിയില്‍ കൊടപ്പനക്കല്‍ വീട്ടില്‍നിന്നു പൊലീസ് വാനില്‍ കയറ്റി രാഷ്ട്രീയത്തടവുകാരനായി പൂക്കോയ തങ്ങളെ കൊണ്ടുപോകുന്നനേരം, എഴുന്നേറ്റിരിക്കാന്‍പോലുമാവാതെ മാരകരോഗത്താല്‍ പുളയുന്ന ഉമ്മയ്ക്കരികിലെ ഒരു വയസ്സുള്ള കുഞ്ഞിന്റെ പേരാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്നു കാണുന്ന സംഘടനാ വളര്‍ച്ചയുടെ പൂര്‍ണത വിളയിക്കാന്‍ വേദന വരിച്ച നാമങ്ങളിലൊന്ന്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending