Connect with us

Video Stories

ചാരക്കേസിലെ തൂലികക്കറ ആരു മായ്ക്കും

Published

on

അഹമ്മദ് ഷരീഫ് പി.വി

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ നീണ്ട 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ചാരക്കേസില്‍ പരമോന്നത നീതിപീഠത്തില്‍നിന്നും നീതി സമ്പാദിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനം നമ്പി നാരായണന് നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടൊപ്പം കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്കുള്ള മാര്‍ഗവും രീതിയും അന്വേഷിക്കുന്നതിനായി മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും സുപ്രീംകോടതി നിയമിച്ചു. വിധി ആശ്വാസകരം തന്നെ. വാസ്തവം തേടാത്തവരുടെ തൂലികയില്‍ കൂടി അവാസ്തവം ഒഴുകി ചാരനെന്ന് അകാരണമായി മുദ്രകുത്തി ഒരു മനുഷ്യന്റെ ജീവിതം ചവിട്ടിയരച്ചതിന് നഷ്ടപരിഹാരം ഒരിക്കലും ഒരു പരിഹാരമൊന്നുമല്ലെങ്കിലും ഇത് ആശ്വാസം പകരുന്ന വിധിയാണ്. ഈ വിധിയോടൊപ്പം ചാരക്കേസില്‍ ചന്ദ്രിക സ്വീകരിച്ച നിലപാടുകളുടെ വിജയവുമാണിത്. ഒരു മാധ്യമമെന്ന നിലയില്‍ അന്ന് ചന്ദ്രിക സ്വീകരിച്ചത് ശരിയായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായതാണെങ്കിലും സുപ്രീംകോടതി വിധി ഇത് ഊട്ടിയുറപ്പിക്കുന്നു. എഴുത്തുകാരന്‍ സക്കറിയ്യ, മാധ്യമ പ്രവര്‍ത്തകരായിരുന്ന കെ.എം റോയ്, റഹീം മേച്ചേരി തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ അന്ന് ചാരക്കേസില്‍ ശാസ്ത്രജ്ഞരെ പ്രതിരോധിക്കാനുണ്ടായിരുന്നുള്ളൂ. അന്നവരൊക്കെയും രാജ്യദ്രോഹിക്കുവേണ്ടി സംസാരിക്കുന്നവരായിരുന്നു.
മാധ്യമങ്ങള്‍ ചാരക്കേസില്‍ ആരോപണ വിധേയരായവരോട് ചെയ്തത് അക്ഷന്തവ്യമായ അപരാധമാണ്. പൊലീസിന്റെ വിചിത്ര ഭാവനയെന്ന സുപ്രീംകോടതി വിധിയുടെ ചുവട്പിടിച്ച് പത്രങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകള്‍ എഴുതുമ്പോള്‍ അന്ന് ഇതേ വിചിത്ര ഭാവനക്ക് നിറം ചാലിച്ചവരായിരുന്നു തങ്ങളെന്നത് അഭിനവ ഷെര്‍ലക് ഹോംസുമാര്‍ ഓര്‍ക്കണം. ഇന്നത്തെ പെട്രോള്‍ വിലക്ക് കാരണം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് പറയുന്നത് പോലുള്ള തെളിവുകളും ഭാവനയുമാണ് അന്ന് പത്രങ്ങളില്‍ പീലി വിടര്‍ത്തി നിന്നാടിയത്. നമ്പി നാരായണന് അനുകൂലമായി വിധി പുറത്ത്‌വന്നതിന് പിന്നാലെ നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ മനുഷ്യാവകാശം സംബന്ധിച്ച് ചര്‍ച്ചയും ഉപ ചര്‍ച്ചയും നടത്തുകയും നിറംപിടിപ്പിച്ച മനുഷ്യാവകാശ പോരാട്ട വീര്യത്തിനായി അച്ചുനിരത്തുകയും ചെയ്ത മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്‍മാരും തങ്ങളുടെ മുന്‍കാല ചെയ്തികളും നിലപാടുകളും ഈ അവസരത്തില്‍ വീണ്ടു വിചാരം നടത്തേണ്ടത് കാവ്യനിതീയാണ്. അത്രക്കുണ്ട് അന്ന് ഒഴുക്കിയ തൂലികക്കറകള്‍. ആടിനെ പട്ടിയാക്കുക, എന്നിട്ട് അതിനെ പേപ്പട്ടിയായി ചിത്രീകരിക്കുക, ശേഷം തല്ലിക്കൊല്ലുക എന്ന ഗീബല്‍സിയന്‍ രീതിയാണ് ഐ. എസ്.ആര്‍.ഒ ചാരക്കേസ് ഉയര്‍ന്നുവന്ന സമയത്ത് ഏതാണ്ട് മിക്ക മാധ്യമങ്ങളും ചെയ്തതെന്ന് പറയാതെ വയ്യ. 1994 നവംബര്‍ 14ന് തിരുവനന്തപുരത്തെ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിസ കാലാവധി അവസാനിച്ചുവെന്നറിയിച്ച് എത്തിയ മാലിക്കാരി മറിയം റഷീദ ചാര യുവതിയായതും ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാകിസ്താന് വിറ്റു തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്നാണെങ്കില്‍ ട്രോളര്‍മാര്‍ ട്രോളിക്കൊല്ലുമായിരുന്നു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പരതുന്ന സി.പി.എമ്മുകാര്‍ അക്കാലത്ത് ഏത് പക്ഷത്തായിരുന്നെന്ന് ആലോചിക്കുന്നത് ഗുണകരമാവും. കേസ് സി.ബി.ഐ അവസാനിപ്പിച്ച സമയത്ത് അത് വീണ്ടും അന്വേഷിക്കാന്‍ 1996ലെ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതും അതിനു വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമാണ്. അതിനെതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു കോടതി വിധി. സി.ബി.ഐ ക്ലോസ് ചെയ്ത കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ട എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പങ്കെല്ലാം മറന്നാണ് കേവലം ചാരക്കേസിനെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ തളക്കാന്‍ ശ്രമിക്കുന്നതെന്നതാണ് മറ്റൊരു വൈരുധ്യം. നമ്പി നാരായണന് നീതി ലഭിച്ചപ്പോഴും ഇതേ കേസില്‍ നീതി ലഭിക്കാതെ പോയവരാണ് ആരോപണ വിധേയരായ മറ്റുള്ളവര്‍. 1994 നവംബറില്‍ ചാരക്കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്ത് കേരളത്തിലെ മാധ്യമ (സങ്കല്‍പ അപസര്‍പക കഥ എഴുത്തുകാര്‍) കേസരികളെന്ന് എക്കാലവും അവകാശപ്പെടുന്നവര്‍ പടച്ചുവിട്ട ഇക്കിളിക്കഥകളും പൈങ്കിളി തലക്കെട്ടുകളും ചെറുതായിരുന്നില്ല.
ചന്ദ്രികയും ഏഷ്യാനെറ്റും മാത്രമാണ് അന്ന് ചാരക്കേസ് ആസ്പദമാക്കി കൊച്ചു പുസ്തകം അടിക്കാതിരുന്നത്. ചാരക്കേസിലെ പുറത്ത്‌വന്ന ചില കഥകളുടെ പിതൃത്വം പരിശോധിക്കാനിറങ്ങിയാല്‍ നാണിച്ചുപോകും. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നിറംപിടിപ്പിച്ച കഥ ആദ്യം കൊടുത്ത പത്രം തനിനിറമാണ്. 1994 നവംബര്‍ 18. ദേശാഭിമാനിയാണ് തനിനിറത്തെ പിന്തുടര്‍ന്നത്. പിന്നെ മംഗളവും മനോരമയും മാതൃഭൂമിയും കേരള കൗമുദിയും. പലരുടേയും െൈബലൈന്‍ സ്റ്റോറികള്‍ ഇക്കാലത്താണെങ്കില്‍ കുറ്റാന്വേഷണ നോവല്‍ വിഭാഗത്തില്‍ അച്ചടിച്ച് വിതരണം ചെയ്യാവുന്ന തരത്തിലായിരുന്നു. അക്കാലത്ത് കലാ കൗമുദിയില്‍ ഒരു ശാസത്രജ്ഞന്റെ മരണവും മുഖ്യമന്ത്രിയായിരുന്ന കരുണാകരനേയും ചേര്‍ത്തു വേറെയും കഥകള്‍ പറന്നിറങ്ങിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും വാര്‍ത്താ ചാനലുകള്‍ എക്‌സ്‌ക്ലൂസീവുകളും സെന്‍സേഷണലിസവും വാരി വിതറാന്‍ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നതിനാല്‍ പത്രങ്ങള്‍ അടിച്ചു വിടുന്ന ഏത് കഥയും മലയാളി തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലമായിരുന്നു. പല പേരുകളില്‍ പരമ്പരകളും കഥകളും അടിച്ചിറക്കാന്‍ പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ മത്സര ഓട്ടത്തിലായിരുന്നു. എട്ടാമന്‍ അമ്പോ ഭയങ്കരന്‍, ഒര്‍മാനിയ, മാലിക്കാരിയുടെ ബാഗില്‍ രഹസ്യരേഖകള്‍, മറിയം റഷീദ മാജിക്കും പഠിച്ചു, പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്, കിടപ്പറയിലെ ട്യൂണ മത്സ്യം, തോട്ടത്തിലെ വയര്‍ലസ്, മാതാഹാരി മുതല്‍ മറിയം റഷീദ വരെ തുടങ്ങി പരമ്പരയും ഇക്കിളി കഥകളും. മാലിയില്‍ പറന്നിറങ്ങി മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റെയും ‘ഭീകരപ്രവര്‍ത്തനങ്ങളുടെ’ കഥകള്‍ പരമ്പരയായി എഴുതിയാണ് മറ്റു ചില മാധ്യമ പ്രവര്‍ത്തകര്‍ സായൂജ്യമണിഞ്ഞത്. ചന്ദ്രിക പത്രം മാത്രമാണ് അന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ച് വാര്‍ത്തകള്‍ നല്‍കിയത്. ചന്ദ്രികയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറായിരുന്ന (ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍) ടി.പി കുഞ്ഞമ്മദ് വാണിമേലാണ് ചാരക്കേസിന്റെ ചാരംമൂടിയ സത്യങ്ങള്‍ തുറന്നെഴുതിയത്. നമ്പി നാരായണനെ പിന്തുണച്ച് ചന്ദ്രിക 1995 ജനുവരി 5ന് മുഖപ്രസംഗമെഴുതിയപ്പോള്‍ ‘ചാരസുന്ദരിയുടെ സമുദായ പക്ഷം’ എന്നു പറഞ്ഞ് ദേശാഭിമാനി പരിഹസിച്ച് പിറ്റേ ദിവസം വാര്‍ത്ത എഴുതി. ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസം വാര്‍ത്തയില്‍ ദുരൂഹതയെന്ന് ചന്ദ്രികയില്‍ കുഞ്ഞമ്മദ് വാണിമേല്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന്റെ പേരില്‍ ചന്ദ്രികക്കെതിരെ ഐ.ബി അന്വേഷണം എന്ന വാര്‍ത്തയാണ് പിറ്റേ ദിവസം ദേശാഭിമാനിയില്‍ നിരന്നത്.
1994 ഡിസംബറിലെ ചന്ദ്രിക പത്രത്തില്‍ ഒരു ദിവസത്തെ 8 കോളം ഒന്നാം പേജ് വാര്‍ത്ത ‘മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല’ എന്നായിരുന്നു. പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് ‘ചാരവൃത്തി; മുസ്‌ലിംലീഗിന്റെ പങ്കും അന്വേഷിക്കണം എന്ന്. എങ്ങനെയുണ്ട്? മേമ്പൊടിയായി തലേ ദിവസത്തെ ചന്ദ്രികയുടെ പത്ര കട്ടിങ്ങും. വാര്‍ത്ത പ്രസിദ്ധീകരിച്ച ചന്ദ്രിക പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം ഇങ്ങനെയായിരുന്നു. ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം’ എന്നായിരുന്നു ആ ചോദ്യം. ഇന്ന് മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്നവര്‍ അന്നത്തെ പത്രങ്ങള്‍ തുറന്ന് നോക്കിയാല്‍ ഒരേ അമ്മക്ക് പിറന്ന കുറേ മക്കളെ കാണാം. ഏറെയും സാമ്യതകള്‍ ഏറെയുള്ള ഇരട്ടപെറ്റ മക്കള്‍ തന്നെ.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending