Culture
‘ചാരക്കഥകളുടെ മറുവശം’: നമ്പി നാരായണനെ പ്രതിരോധിച്ച് അന്ന് ‘ചന്ദ്രിക’ പറഞ്ഞത്

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. നിയമയുദ്ധത്തിനു വേണ്ടി 25 വര്‍ഷം നഷ്ടമായ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച പരമോന്നത നീതിപീഠം സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തു.
മാലി വനിത മറിയം റഷീദ ഇന്ത്യയിലെത്തിയെന്ന് പറയുന്ന 1994 ഒക്ടോബര്‍ എട്ടു മുതല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വരെ വിഷയത്തില്‍ നടന്ന മാധ്യമ വിചാരണ എടുത്തുപറയേണ്ടതാണ്. തെളിവുകളുടെ അഭാവത്തിലും പ്രതിസ്ഥാനത്തു നിര്‍ത്തി മാധ്യമങ്ങള്‍ അന്ന് നമ്പി നാരായണനെ രാജ്യദ്രോഹിയാക്കി. ഉത്തരവാദബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും വാര്‍ത്താമാധ്യമങ്ങളും പ്രചരിപ്പിച്ച അപവാദങ്ങളെ പ്രതിരോധിച്ച് ‘ചന്ദ്രിക’ മാത്രമാണ് അന്ന് വാര്‍ത്തകള്‍ നല്‍കിയത്.
1995 ജനുവരി അഞ്ചിന് ‘ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗം വായിക്കാം:
ചാരക്കഥകളുടെ മറുവശം
തിരുവനന്തപുരത്തെ ഇന്ത്യയുടെ പ്രതിരോധ ആസ്ഥാനമായി ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ശാസ്ത്രീയ നേട്ടങ്ങളിലൂടെ ഇന്ത്യയെ വിശ്വപ്രശസ്തിയുടെ ചക്രവാളത്തിലേക്കുയര്‍ത്തിയ ഐ.എസ്.ആര്‍.ഒയുടെ സാന്നിധ്യമാണ് ഇന്ദിരയെ ഇപ്രകാരം പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്. ശാസ്ത്രസിദ്ധികളെയും സാങ്കേതിക വൈദഗ്ധ്യത്തെയും പിടിച്ചുയര്‍ത്തി, പുതിയ നൂറ്റാണ്ടിലേക്ക് രാഷ്ട്രത്തെ നയിക്കാന്‍ ശ്രമിച്ചുപോന്ന ഐ.എസ്.ആര്‍.ഒക്ക് രാഷ്ട്രാന്തരീയ പ്രാധാന്യം തന്നെയുണ്ട്. രാജ്യത്തിന്റെ സുപ്രധാനമായ പ്രതിരോധ കവിചങ്ങളിലൊന്നാണ് ഈ കേന്ദ്രം. എന്നാല്‍ മഹത്തും ബ്രഹത്തുമായ ഒരു മഹാ ദൗത്യമേറ്റെടുത്ത ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ അപവാദ ശരങ്ങളോടു മുഖം കുനിച്ചു നില്‍ക്കുകയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ രക്ഷകര്‍ എന്ന് നാമിത്ര കാലവും കരുതിപോന്ന വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ, ഒരു മാദക സുന്ദരിയുടെ മേനി വെളുപ്പിനു മുമ്പിലോ മദ്യക്കുപ്പികള്‍ക്ക് മുമ്പിലോ രാഷ്ട്രത്തിന്റെ വിലമതിക്കാന്‍ കഴിയാത്ത പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തവരാണ് എന്നറിയുമ്പോള്‍ ഏത് രാജ്യസ്‌നേഹിയുടെ ഹൃദയമാണ് നൊമ്പരപ്പെടാതിരിക്കുക? ഐ.എസ്.ആര്‍.ഒയില്‍ നടന്നതായി പറയപ്പെടുന്ന ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സത്യമിപ്പോഴും വളരെയകലെ നില്‍ക്കുന്നു. പക്ഷെ ഒരു കാര്യം സൂര്യപ്രകാശം കണക്കെ വ്യക്തമായിരിക്കുന്നു. ഈ സംഭവം ലോകത്തിനു മുമ്പില്‍ നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുകയും, പ്രതിബദ്ധതയും രാജ്യസ്‌നേഹവുമുള്ള പ്രതിരോധ ശാസ്ത്രജ്ഞന്മാരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്തിരിക്കുന്നു എന്നതാണത്.
ഏറ്റവുമൊടുവില്‍ ചില പത്രങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളും കഥകളും ഊറിച്ചിരിക്കാന്‍ വക നല്‍കുന്നവയാണ്. ഇതേ വരെ ചാരപ്രവര്‍ത്തനത്തിന് പിറകില്‍ പാക്കിസ്താന്റെ ഐ.എസ്.ആര്‍.ഒയെക്കുറിച്ചുള്ള മുറവിളിയായിരുന്നു കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് പ്രതിരോധരംഗത്തെ ഇന്ത്യയുടെ വന്‍ മുന്നേറ്റത്തെ തടുക്കാനും, നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ മനോവീര്യത്തെ തകര്‍ക്കാനും അമേരിക്കയെ പോലുള്ള വന്‍ ശക്തികള്‍ നടത്തിയ നീക്കമാണ് ഈ ചാരക്കഥകള്‍ക്ക് പിന്നിലുള്ളത് എന്നാണ്. മുമ്പ് ഒരു കാമുകിയും കാമുകനും പ്രണയനൈരാശ്യം കൊണ്ട് കെട്ടിത്തൂങ്ങി മരിച്ചുവത്രെ. അതു കണ്ടു വന്ന ഒരു വഴിപോക്കനെ നോക്കി ഒരു നാടന്‍ കവി ചോദിച്ചത് പോലെ അമേരിക്കക്ക് ഈ ചാരക്കഥ മിനയുന്നതില്‍ പ്രത്യേക താല്‍പര്യമുണ്ടാവാം. പക്ഷേ ഈ ചാരക്കഥകളുടെ മരത്തില്‍ കെട്ടിത്തൂങ്ങി മറ്റുള്ളവര്‍ എന്തിന് ആത്മപീഡനത്തിനൊരുങ്ങുന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ഇവിടെയാണ് ഉത്തരവാദബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും വാര്‍ത്താമാധ്യമങ്ങളും പ്രചരിപ്പിക്കുന്ന അപവാദങ്ങളെക്കുറിച്ച് ചിലത് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നത്. ഇവിടെ ചാരക്കഥകളെക്കുറിച്ച് നിരന്തരമായി പ്രസ്താവനകളിറക്കുകയും വാര്‍ത്തകള്‍ മിനയുകയും ചെയ്യുന്ന ചിലരുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ച് പാക് ചാരന്മാരുടെ താവളമെന്ന് വിശേഷിപ്പിക്കുന്നത് പതിവാക്കിയ മുസ്‌ലിം വിരോധം കൊണ്ട് അന്ധരായ ചില രാഷ്ട്രീയ നേതാക്കള്‍, ചാര പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയിലെ ലീഗ്കാരെയോ മുസ്‌ലിംകളെയോ ഏര്‍പ്പെടുത്താന്‍ മാത്രം ബുദ്ധിമോശം കാണിക്കുന്നവരാണ് പാക്കിസ്താന്‍ ഗവണ്‍മെന്റ് എന്ന് വിശ്വസിക്കാനുള്ള മൗഢ്യം ഇവിടെ ബി.ജെ.പിക്കാര്‍ക്ക് മാത്രമേയുണ്ടാവുകയുള്ളൂ. എ.ഐ.സി.സി ഓഫീസില്‍ നിന്ന് തന്നെ പാക്ചാരന്‍ പിടിക്കപ്പെട്ടിട്ടുണ്ടോ. ഒരു പാക് മന്ത്രി രഹസ്യമായി വന്നു ബി.ജെ.പി നേതാക്കളെ കണ്ടതായി ലോക്‌സഭയില്‍ പ്രസ്താവിക്കപ്പെട്ടതാണ്. മുമ്പ് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചില പ്രമുഖര്‍ക്ക് മുസ്‌ലിംലീഗും മലപ്പുറം ജില്ലയുമായിട്ടായിരുന്നില്ല ബന്ധമുണ്ടായിരുന്നത്. മറിച്ച് ബി.ജെ.പിയുമായിട്ടായിരുന്നു. വിഭജന വേളയില്‍ പാക്കിസ്താനില്‍ കുടുങ്ങിപ്പോയ പിതാവ് വാര്‍ദ്ധക്യകാലത്ത് മക്കളെ കാണാന്‍ വന്നാല്‍ അയാളെ പോലും ചാരനായി മുദ്രക്കുത്തുന്നത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. മണ്ണില്‍ നമുക്ക് അതിരുകളിട്ട് വേര്‍തിരിക്കാം. പക്ഷെ മനുഷ്യഹൃദയങ്ങളെ അതിരുകളിട്ട് വേര്‍തിരിക്കാനാവുമോ? അച്ഛനും മകനും അമ്മക്കും മകള്‍ക്കുമിടയില്‍ രാജ്യത്തിന്റെ അതിര്‍രേഖ വരച്ചു നമുക്ക് അവരെ വിഭജിച്ചു നിര്‍ത്താനാവുമോ? വാജ്‌പൈ, മല്‍ക്കാനി, തുടങ്ങിയ പാക് വംശജരടക്കമുള്ള ബി.ജെ.പി നേതാക്കളും മഹാറാണി ഗായത്രിദേവി, സുബ്രഹ്മണ്യസ്വാമി, കുഷ്‌വന്ത്‌സിംഗ് തുടങ്ങിയ പ്രശസ്ത വ്യക്തികളുമൊക്കെ ഇടക്കിടക്ക് പാക്കിസ്താനില്‍ പോവുന്നതില്‍ ഒരു അനൗചിത്യവും കാണാത്തവര്‍ ഒരു വൃദ്ധന്‍ പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലെ തന്റെ പുത്രനെ കാണാന്‍ എത്തുന്നതില്‍ മാത്രം ചാരപ്രവര്‍ത്തനം കാണുന്നത് വിരോധാഭാസമാണ്.
മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളില്‍ പാക്കിസ്താന്റെ നാവികക്കപ്പളുകള്‍ എത്തുന്നുവെന്നും ഐ.എസ്.ഐ ചാരന്മാര്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കി രാഷ്ട്രഭദ്രതയെ തകര്‍ക്കുന്നുവെന്നും പ്രചരിപ്പിക്കുന്ന ചില രാഷ്ട്രീയക്കാര്‍ ഇവിടുണ്ടല്ലോ. പാക് വിരോധത്തിന്റെ പേരില്‍ മാത്രം നിലനില്‍ക്ുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലുണ്ടെങ്കില്‍ ഇന്ത്യയെ ചൂണ്ടികാണിച്ചു ജനങ്ങളില്‍ ഭീതി വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ പാക്കിസ്താനിലുമുണ്ട്. രണ്ട് കൂട്ടരുടെയും സ്വരത്തിലും മുദ്രാവാക്യത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ലക്ഷ്യം ഒന്ന് തന്നെയാണ്. അധികാരം ഐ.എസ്.ഐക്ക് ഇന്ത്യയില്‍ വന്ന ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കേണ്ട ആവശ്യമുണ്ടോ? ആ പണി കൂലിയില്ലാതെ നിര്‍വഹിച്ചു കൊണ്ട് ഐ.എസ്.ഐയെ നമ്മുടെ ചില രാഷ്ട്രീയക്കാര്‍ എത്ര കാലമായി സഹായിച്ചു പോരുന്നു? പള്ളി പൊളിക്കുന്ന ബി.ജെ.പിക്കാരും, രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കലാശാലകള്‍ക്ക് പോലും തീക്കൊളുത്തുന്ന മാര്‍ക്‌സിസ്റ്റുകളും, അക്രമത്തിന്ഞറെ വഴി തേടുന്ന ഉത്തര്‍ഖണ്ഡ്, ഖലിസ്ഥാന്‍, കാശ്മീര്‍, ഗൂര്‍ഖാലാന്റ് പ്രക്ഷോഭകരും, വര്‍ഗ്ഗീയ ജാതിയ ലഹളകള്‍ കുത്തിപ്പൊക്കല്‍ തന്നെയല്ലേ? ലക്ഷദ്വീപില്‍ പാക് ഹെലികോപ്റ്ററുകള്‍ അനധികൃതമായി എത്തുന്നുവെന്നും, മലപ്പുറം ജില്ലയില്‍ പാക് കപ്പലുകള്‍ അനധികൃതമായി വരുന്നുവെന്നും പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ സുരക്ഷാ സംവിധാനം ഏറ്റവും ദുര്‍ബ്ബലമാണ് എന്ന് വിളിച്ചറിയിച്ചു കൊണ്ട് ലോകത്തിനു മുമ്പില്‍ രാജ്യത്തെ കൊച്ചാക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും സമുദ്രാതിര്‍ത്തിയും ഇത്ര നഗ്നവും പ്രത്യക്ഷവുമായ രീതിയില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്, ബി.ജെ.പി. ഓഫീസില്‍ ചായ കൊണ്ട് വരുന്ന ബോയിക്ക് പോലും അത് കണ്ടുപിടിക്കാന്‍ ഇത്ര എളുപ്പത്തില്‍ കഴിഞ്ഞിട്ടും ഈ അതിര്‍ത്തിലംഘനങ്ങളൊന്നും കണ്ടുപിടിക്കാന്‍ നമ്മുടെ നാവികസേനക്കും വ്യോമസേനക്കും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ആ സംവിധാനങ്ങളെ നമ്മള്‍ തീറ്റിപ്പോറ്റുന്നത്?
ബി.ജെ.പിയുടെയും ബി.ജെ.പിയെ കവച്ചുവെക്കുന്ന മുസ്‌ലിംവിരോധവും ലീഗ് വിരോധവുമുള്ള മറ്റ് ചിലരുടെയും രാഷ്ട്രീയ വിരോധം അല്‍പ്പമെങ്കിലും ശമിപ്പിക്കാന്‍ ഇത്തരം ജല്‍പനങ്ങള്‍ ഉപകരിച്ചേക്കാം. പക്ഷെ അതിന് രാജ്യം നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. പി.എസ്.എല്‍.വി-2 അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാവുകയും ക്രയോജനിക് സാങ്കേതിക വിദ്യ നമ്മുടെ കൈപ്പിടിയില്‍ എത്താന്‍ പോവുകയും റോക്കറ്റ് വിക്ഷേപണരംഗത്ത് അമേരിക്കക്കും ഫ്രാന്‍സിനും, ചൈനക്കും റഷ്യക്കുമൊപ്പം എത്താന്‍ നമുക്കവസരം കൈവരികയും ചെയ്ത മുഹൂര്‍ത്തത്തിലാണ് ഈ ചാരക്കഥകള്‍ നമ്മുടെ യശസ്സിന് കളങ്കം ചാര്‍ത്തിയതും നമ്മുടെ മനോവീര്യത്തെ തകര്‍ത്തത് എന്നുമുള്ള വസ്തുത നമ്മള്‍ ഗൗരവപൂര്‍വ്വം കാണേണ്ടിയിരിക്കുന്നു.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
film18 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്