Connect with us

Video Stories

കേരളത്തെ കടത്തില്‍ മുക്കുന്നതിന്റെ മണിമുഴക്കം

Published

on


രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്


മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല, കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തില്‍ മുക്കുന്നതിനുമുള്ള മണിനാദമാണ്. അതോടൊപ്പം കേരളം കണ്ട വലിയ അഴിമതികളിലൊന്നിന്റെ മണിനാദവുമാണത്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കുന്ന 2150 കോടിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് കേരളത്തില്‍ ഇന്നും കത്തിനില്‍ക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായായ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിംഗ് ഏജന്‍സിയായ സി.ഡി.പി.ക്യുവാണെന്നത് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന ഇടപാടില്‍ സത്യം മറച്ചുവെക്കുന്നതിന് കള്ളത്തിനുമേല്‍ കള്ളം അടുക്കിവെക്കുകയാണ് സര്‍ക്കാരും കിഫ്ബിയും ചെയ്തത്. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ എന്തിനായിരുന്നു ഇത്രയേറെ കള്ളങ്ങള്‍ സര്‍ക്കാരും കിഫ്ബിയും പറഞ്ഞത്?
എസ്.എന്‍.സി ലാവ്‌ലിനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ലാവ്‌ലിന്‍ ബന്ധത്തെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തുവിട്ടപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലാവ്‌ലിന് മസാലാബോണ്ട് വാങ്ങിയ സി.ഡി. പി.ക്യൂവുമായി ഗാഢമായ ബന്ധമാണുള്ളതെന്നതിന് തെളിവ് ഹാജരാക്കിയപ്പോള്‍ ചെറിയ ബന്ധമേ ഉള്ളൂ എന്ന് പറഞ്ഞ് ഐസക്ക് മലക്കംമറിഞ്ഞു. ചെറിയ ബന്ധമല്ല എസ്.എന്‍.സി ലാവ്‌ലിനെ നയിക്കുന്നത് തന്നെ സി.ഡി.പി.ക്യൂവാണ് എന്ന വലിയ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളാണ് പിന്നീട് പുറത്തുവന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പബ്ലിക് ഇഷ്യൂ ആയാണ് മസാലാബോണ്ടുകള്‍ ലിസ്റ്റ്് ചെയ്തതെന്നും ലോകത്താര്‍ക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്നീടത്തെ നിലപാട്. മാത്രമല്ല, നാല്‍പതോളം കമ്പനികള്‍ കിഫ്ബിയുടെ മസാലാ ബോണ്ടില്‍ ആകൃഷ്ടരായി എത്തിയെന്നും അവരോടെല്ലാം ചര്‍ച്ച നടത്തിയ ശേഷമാണ് സി.ഡി. പി.ക്യൂവിലെത്തിചേര്‍ന്നതെന്നുമാണ് സര്‍ക്കാരും കിഫ്ബിയും പറഞ്ഞത്. ധനമന്ത്രി തോമസ് ഐസക്കാകട്ടെ ഒരുപടികൂടികടന്ന് കടന്നാക്രമിക്കുകയും ചെയ്തു. പബ്ലിക്ക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും മത്തിക്കച്ചവടം പോലെയല്ല ബോണ്ട് ഇഷ്യൂ എന്നും അദ്ദേഹം പറഞ്ഞു. അതായത് മസാലാബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാല്‍ അതില്‍ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ അതും പെരും കള്ളമായിരുന്നു. പബ്ലിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയാണ് മസാലാബോണ്ട് ആദ്യം പ്ലേസ്‌ചെയ്തതെന്നതിന്റെ തെളിവ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രേഖകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാബോണ്ട് പ്രൈവറ്റ് പ്ലോസ്‌മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ കാതലായ ചോദ്യം ഉയരുന്നു. പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തി ബോണ്ട് വില്‍പന നടത്തിയ കാര്യം പരമ രഹസ്യമായിവെച്ചശേഷം പബ്ലിക് ഇഷ്യൂവാണ് നടത്തിയതെന്ന പെരുംകള്ളം എന്തിനാണ് പറഞ്ഞത്? മസാലാബോണ്ട് വില്‍പന നടത്താന്‍ എന്തിന് കാനഡ തെരഞ്ഞെടുത്തു? എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ ആസ്ഥാനമായ കാനഡയില്‍ചെന്ന് ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യൂവുമായി ഇടപാട് നടത്തിയകാര്യം മറച്ചുവച്ചത് എന്തോ ഒളിക്കാനുള്ളതുകൊണ്ടല്ലേ?
മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍. സി ലാവ്‌ലിനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ആ കേസ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കിടക്കുന്നു. ഈ പശ്ചാത്തലത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ വീണ്ടും ലാവ്‌ലിന്‍ ഗന്ധമുള്ള ഇടപാട് നടക്കുകയും അത് മൂടിവെക്കപ്പെടുകയും ചെയ്യുന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ ഇടപാടെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും വ്യക്തമാക്കണം. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് മസാല ബോണ്ടെന്നും ആ ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നുമുള്ള വാദമാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഉയര്‍ത്തുന്നത്. എന്നാല്‍ ഇത് വലിയ സാമ്പത്തിക അടിമത്തത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കാന്‍ പോകുന്നത്. 2150 കോടിയുടെ മസാലബോണ്ട് സി.ഡി.പി.ക്യു വാങ്ങിയത് അഞ്ച് വര്‍ഷത്തേക്കാണ്. 9.72 ശതമാനം കൊള്ളപ്പലിശയാണ് കിഫ്ബി നല്‍കേണ്ടത്. അതായത് 2150 കോടിയുടെ ബോണ്ടിന് അഞ്ച് വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കേണ്ടിവരും. അങ്ങിനെവരുമ്പോള്‍ പലിശ മൊത്തം എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയാകും. അപ്പോള്‍ 2150 കോടി രൂപക്ക് 5 വര്‍ഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നല്‍കേണ്ടിവരും. വര്‍ഷത്തില്‍ 209 കോടി രൂപയാണ് പലിശയായി നല്‍കേണ്ടത്. ഇതില്‍ കിഫ്ബി വീഴ്ചവരുത്തിയാല്‍ ഗ്യാരന്റി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. മന്ത്രിസഭയോടോ, നിയമസഭയോടെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ സ്വതന്ത്ര റിപ്പബ്ലിക്കായി കെട്ടിപ്പൊക്കിയ കിഫ്ബി എന്ത് വീഴ്ചവരുത്തിയാലും അതെല്ലാം താങ്ങേണ്ടത് സര്‍ക്കാരാണ്. തികച്ചും ഭരണഘടനാവിരുദ്ധമായ നടപടി കൂടിയാണ് ഈ മസാലോബോണ്ട്. ഭരണഘടനയുടെ അനുഛേദം 293 (1) ല്‍ വ്യക്തമായി പറയുന്നത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലുള്ള കടമെടുപ്പ് ഇന്ത്യയുടെ ഭൂപരിധിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്. സംസ്ഥാനം ഗ്യാരന്റിയായിനിന്ന് വിദേശത്ത്‌നിന്നും പണം കടമെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഇതിനര്‍ത്ഥം. എന്നാല്‍ ആര്‍.ബി.ഐയുടെ അനുമതി ഉണ്ടെന്ന് പറഞ്ഞാണ് ഭരണഘടനാ ലംഘനം നടത്തുന്നത്. ആര്‍.ബി.ഐ എന്നാല്‍ സ്റ്റാറ്റിയൂട്ടറി ബോഡി മാത്രമാണ്. അതൊരിക്കലും ഭരണഘടനക്ക് മുകളില്‍ ആകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പിന് സാധൂകരണം ഉണ്ടാക്കാനും സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ കൂട്ടുപിടിക്കുകയാണ്.
വാഹന ടാക്‌സ്, ഫ്യുവല്‍ ടാക്സ് എന്നിവയില്‍നിന്ന് ലഭിക്കുന്ന പണംകൊണ്ടാണ് മസാല ബോണ്ടിന്റെ തുകയായ 2150 കോടിയും പലിശയും സര്‍ക്കാര്‍ നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ നന്നെ കുറവാണ്. അപ്പോള്‍ ഉറപ്പായി ലഭിക്കുന്ന ഇത്തരം വരുമാനം മുഴുവനും പലിശ കൊടുക്കാന്‍വേണ്ടി ഉപയോഗിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കാതലായ കാര്യങ്ങള്‍ക്ക് പണം ഇല്ലാതെ വരും. മാത്രമല്ല ഇവ രണ്ടും ജനങ്ങളില്‍ നിന്ന് നേരിട്ടു പിരിക്കുന്ന നികുതിയാണ്. ജനങ്ങളില്‍നിന്ന് നേരിട്ട് പിരിക്കുന്ന നികുതി ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കിഫ്ബി എന്ന സ്ഥാപപനം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ നല്‍കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മസാലാബോണ്ട് സംബന്ധിച്ച് ഇതുവരെ കിട്ടിയ രേഖകള്‍ അനുസരിച്ച് മാര്‍ച്ച് 29 ന് മുമ്പ്തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്‍പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മണി മുഴക്കുന്നത് വേഷം കെട്ടല്‍ മാത്രമാണ്. കനഡയിലെ ക്യുബക്കില്‍ രഹസ്യമായി ചെന്ന് സി. ഡി.പി.ക്യു എന്ന കമ്പനിക്ക്‌വേണ്ടി പ്രൈവറ്റ് ഇഷ്യു നടത്തിയതിന്‌ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി പബ്ലിക് ഇഷ്യു എന്ന നാടകം കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്. സി.ഡി.പി.ക്യൂവിനും അത് വഴി ലാവ്‌ലിനും എന്തൊക്കെ ഓഫറുകളാണ് ഇടപാടിന്റെ മറവില്‍ നല്‍കിയതെന്നാണ് ഇനി അറിയാനുള്ളത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. സി.ഡി.പി.ക്യു പെന്‍ഷന്‍ ഫണ്ട് ഇന്‍വെസ്റ്റര്‍ മാത്രമായാണ് രൂപീകരിച്ചതെങ്കിലും ഇന്നവര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം, അടിസ്ഥാന സൗകര്യമേഖല, പ്രൈവറ്റ് ഇക്യുറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക ആട്ടോമേറ്റഡ് റെയില്‍വേ ട്രാന്‍സിറ്റ് അടക്കം കാനഡയിലെ മറ്റു രാജ്യങ്ങളിലെയും നിരവധി പ്രോജക്ടുകള്‍ നടപ്പാക്കുന്നത് സി.ഡി.പി.ക്യു ഇന്‍ഫ്രാ എന്ന സ്ഥാപനമാണ.് സി.ഡി.പി.ക്യു ഇന്‍ഫ്രാ ആകട്ടെ ഈ പദ്ധതികളുടെ നടത്തിപ്പനായി സബ് കോണ്‍ട്രാക്ട് നല്‍കുകയും അതിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത് എസ്.എന്‍.സി ലാവ്ലിനാണ്. സി.ഡി.പി.ക്യു ഏറ്റെടുക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് എസ്.എന്‍.സി ലാവ്ലിനാണെന്നര്‍ത്ഥം. അതായത് മറ്റെന്തെക്കയോ ഉടമ്പടികള്‍ പഴയ കാനഡ ചങ്ങാതികളുമായി വീണ്ടും ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് സംശയിക്കേണ്ടത്.
കൊള്ളപ്പലിശയക്കുള്ള ഈ ഇടപാടുകള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുക. മസാല ബോണ്ടിനൊപ്പം കിഫ്ബി വാങ്ങിയ മറ്റു കടങ്ങളുടെ പലിശ കൊടുത്ത്തീര്‍ക്കാനായി വീണ്ടും കടംവാങ്ങേണ്ടിവരും. കാരണം സര്‍ക്കാരിന്റെ പൊതു കടം ഒരോ വര്‍ഷവും വര്‍ധിക്കുകയും ധനാഗമ മാര്‍ഗങ്ങള്‍ ചുരുങ്ങി വരികയുമാണ്. പലിശയും കടവും തിരിച്ചടക്കുന്നതില്‍ കിഫ്ബി വീഴ്ച വരുത്തിയാല്‍ അതില്‍മേല്‍ വീണ്ടും സര്‍ക്കാര്‍ ഗ്യാരന്റിനിന്ന് കൂടുതല്‍ കടം വാങ്ങി പലിശ തിരിച്ചടക്കേണ്ടിവരും. നിലവില്‍ സംസ്ഥാനത്തിന്റെ പൊതു കടം വളരെ ഉയര്‍ന്ന തോതിലാണുള്ളത്. ഇനിയും കടം വാങ്ങുന്നത് സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കും. കിട്ടുന്ന എല്ലാ വരുമാനവും കടം വീട്ടാനും പലിശ കൊടുക്കാനും മാത്രം ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കും. വലിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടതായിവരും. എന്നാല്‍ മസാല ബോണ്ടുകളില്‍നിന്നുള്ള പണം ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ പാടില്ലെന്ന നിബന്ധന റിസര്‍വ് ബാങ്ക് വെച്ചിട്ടുള്ളത്‌കൊണ്ട് ഭൂമി അക്വയര്‍ ചെയ്യാന്‍ വേറെ പണം വേണ്ടി വരും. അത് സര്‍ക്കാര്‍ മറ്റു വിധത്തിലുള്ള വായ്പയായി വാങ്ങേണ്ടിവരും. ഇതെല്ലാം എങ്ങിനെ അടച്ച്തീര്‍ക്കുമെന്ന് സര്‍ക്കാരിന് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. പൊതു കടം സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ 30 ശതമാനം ആയിക്കഴിഞ്ഞു. 2019- 2022 ല്‍ മസാല ബോണ്ട് കൂടാതെയുള്ള മറ്റ് വായ്പയുടെ പലിശയും തിരിച്ചടവുംകൂടി 6000 കോടി രൂപയിലധികം സര്‍ക്കാരിന് ചെലവാക്കേണ്ടതായി വരും. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുന്നതും വന്‍തോതിലുള്ള കമ്മീഷനുകള്‍ അടക്കമുള്ള അഴിമതിക്ക് അരങ്ങൊരുക്കുന്നതുമായിരിക്കും 2150 കോടിയുടെ മസാല ബോണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending