columns
കാലം തെറ്റിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേരള മോഡല്‍ ആശങ്കകളും
ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്‌സിറ്റികളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി സെന്ററിലെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുകമറ സൃഷ്ടിക്കുന്നത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും.

കെ.പി.എ മജീദ്
അച്യുതമേനോന്‍ സര്‍ക്കാറിന്റെ ഒരു പതിറ്റാണ്ടിന്റെ അടയാളപ്പെടുത്തലാണ് വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ കേരള മോഡല്‍. 1980 ന് മുമ്പ്തന്നെ കൊച്ചു മലയാളക്കരയെ അങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ആ സര്‍ക്കാറിന്റെ ഭാഗമായിരുന്ന മുസ്‌ലിംലീഗിന്റെകൂടി നേട്ടമാണത്. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ ആധികാരികമായി ഇതിനെ ബ്രാന്റു ചെയ്യുമ്പോള്‍ എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് നടന്നടുത്തതെന്നും എന്തുകൊണ്ട് ആ ഗതിവേഗം പിന്നീട് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വ്യാപിപ്പിക്കാനായില്ലെന്നുമുള്ള ചോദ്യം ബാക്കിയാണ്. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പഞ്ചവല്‍സര ഇടപെടല്‍ ആരോഗ്യരംഗത്തെ തുടര്‍ച്ചയുടെ ചെറു ചലനം സാധ്യമാക്കിയെന്നത് ശരിവെക്കുമ്പോഴും അര വ്യാഴവട്ടമായി കേരളം എന്തുകൊണ്ട് പിന്നാക്കം പോകുന്നുവെന്ന ചര്‍ച്ചക്കും പ്രസക്തിയുണ്ട്.
വിദ്യാഭ്യസരംഗത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് കേരള മോഡലിന്റെ കണക്കും കുതിപ്പും കിതപ്പുംകൂടി പരിശോധിക്കപ്പെടേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉളവാകുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസക്രമം പ്രാപ്യമാക്കാന്‍ പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസത്തെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2017 ഒക്‌ടോബര്‍ 10നാണ് ഖാദര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. 2019 ജനുവരിയില്‍ ആദ്യ ഘട്ടവും ഇപ്പോള്‍ രണ്ടാം ഘട്ടവുമായി പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. ഇതിനെ കൊള്ളാനും തള്ളാനും സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. അതുകൊണ്ട്തന്നെ സമൂഹത്തിനെയാകെ ബാധിക്കുന്നൊരു സുപ്രധാന വിഷയമായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് മാറിക്കഴിഞ്ഞു. ഇതില്‍ ആശങ്ക ഉയര്‍ത്തുന്ന പല നിര്‍ദേശങ്ങളുമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയാക്കണമെന്നും തുടര്‍ന്ന് നാലു മണി വരെ പാഠ്യേതര പഠനം നടപ്പാക്കണമെന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം. 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) സമയമാറ്റം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ അതിന്റെ അപ്രായോഗികത വ്യക്തമാക്കപ്പെട്ടതാണ്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് അന്നുപേക്ഷിച്ച അതേ വാദഗതികളാണ് ഖാദര്‍കമ്മിറ്റി കോപ്പിയടിച്ചത്. കെ.സി.എഫ് 2007 ചട്ടക്കൂടില്‍ പറയുന്നത്, പഠനം രാവിലെ ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും ഉചിതമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് (പേജ് 100) എന്നാണ്. ഇതുതന്നെയാണ് ശാസ്ത്രീയ പിന്‍ബലവുമില്ലാതെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പതിനെട്ടാം പേജില്‍ 33-ാമതായി പറയുന്നത്: ‘കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങിനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും…’ എന്നാല്‍, ഏറെ പഠന ഗവേഷണങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ (എന്‍.സിഎഫ്) പറയുന്നതിന് നേര്‍വിപരീതമാണ് മേല്‍ പറഞ്ഞ രണ്ടു നിരീക്ഷണങ്ങളും: ‘സ്‌കൂള്‍ സമയം ഒരു വിശേഷ വിഭവമാണ്, അയവുള്ള രീതിയില്‍ അത് ഉപയോഗിക്കണം, സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടറും സ്‌കൂള്‍ സമയവും പ്രാദേശികമായി നിശ്ചയിക്കാം, വിദ്യാലയ പ്രവൃത്തിദിവസത്തിന്റെ സമയ ക്രമം സ്‌കൂള്‍ തലത്തില്‍ ഗ്രാമപഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്തു നിര്‍ണയിക്കാം, അപ്പോള്‍ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് എത്ര ദൂരം യാത്ര ചെയ്യേണ്ടിവരുമെന്ന കാര്യംകൂടി പരിഗണിക്കണം, ഇതുവഴി മാത്രമെ വിദ്യാലയത്തില്‍ കുട്ടിയുടെ പങ്കാളിത്തം ഉറപ്പ്‌വരുത്താനാകൂ’ എന്നും എന്‍. സി.എഫ് 2005 വ്യക്തമാക്കുന്നു. എന്നിട്ടും മുമ്പ് മത പഠന സംരക്ഷണ പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിച്ച പഴയ സമയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുമതി ചെയ്യുകയാണ്.
ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കിയത് ക്രിസ്തീയ വിഭാഗത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ച, ഞായര്‍ അവധിക്ക് ശേഷം ചൊവ്വയും ബുധനും പൂജാ അവധി വരുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച പൊതു അവധി വേണമെന്ന ഹിന്ദു മുന്നണിയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ ഞായറിലെ ബലിപെരുന്നാളിന് പിറ്റേന്ന് ഒരു ദിനമെങ്കിലും അവധി നല്‍കണമെന്ന എം.എല്‍.എമാരുടെയും മുസ്‌ലിം സംഘടനകളുടെയും ആവശ്യത്തോട് മുഖം തിരിച്ചതും സമീപകാല ഉദാഹരണങ്ങളാണ്. സ്‌കൂള്‍ സമയ മാറ്റം മതാധ്യാപനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന സമസ്ത ഉള്‍പ്പെടെയുള്ളവരുടെ ആരോപണം ഗൗരവം അര്‍ഹിക്കുന്നതാണ്. ലക്ഷത്തിലേറെ മദ്രസാ അധ്യാപകരുടെ ജോലി, പത്തു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ധാര്‍മിക പഠനം തടസ്സപ്പെടല്‍ എന്നിവ തള്ളിക്കളയേണ്ടതായി ചിലര്‍ക്ക് തോന്നാം. എന്നാല്‍, നൂറ്റാണ്ടുകളായി മത പഠനം വ്യവസ്ഥാപിതമായി നടക്കുന്നതും മതപാഠശാലകള്‍ അപ്‌ഗ്രേഡ് ചെയ്ത് ഒട്ടേറെ പള്ളിക്കൂടങ്ങള്‍ ഉയര്‍ന്നുവന്നതുമായ നാട്ടില്‍ മുസ്‌ലിം വിരോധത്തിന്റെ പേരില്‍ എടുത്ത് ചാടുമ്പോള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഒരു വിഭാഗത്തെ പുറംതള്ളുക എന്ന ലക്ഷ്യം ഉണ്ടെന്ന ആരോപണം നിസ്സാരമല്ല.
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അവഗണിച്ച്, ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെക്കുമ്പോള്‍ അതു കേരള മോഡലിന്റെ കടക്കല്‍ കത്തിവെക്കലാണെന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെടും. എട്ടു മണിക്ക് സ്‌കൂളിലെത്താന്‍ എത്ര മണിക്ക് കുട്ടികളും രക്ഷിതാക്കളും വീട്ടില്‍നിന്ന് പുറപ്പെടേണ്ടിവരേണ്ടിവരുമെന്നതോ അതിനുള്ള ഭൗതിക സൗകര്യം നിലവില്‍ കേരളത്തിലില്ലെന്നതോ അവിതര്‍ക്കിതമാണ്. മലയോര മേഖലകളിലുള്ളവര്‍, ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമുള്ളവര്‍ തുടങ്ങിയവരെ അപ്പാടെ പുറംതള്ളുമ്പോള്‍ സമഗ്രമായി വിദ്യാഭ്യാസം നല്‍കി കേരളം ആര്‍ജ്ജിച്ച മോഡലാണ് റദ്ദാക്കപ്പെടുക. കുട്ടികളുടെ കൊഴിഞ്ഞു പോക്കിന്റെ തോതും ഇതു വര്‍ധിപ്പിക്കുമെന്നത് വസ്തുതയാണ്.
ഒരു സ്‌കൂളിലെ പരമാവധി കുട്ടികള്‍ ലോവര്‍ പ്രൈമറിയില്‍ 250 ഉം യു.പിയില്‍ 300 ഉം ഹൈസ്‌കൂളില്‍ 500 ഉം ഹയര്‍ സെക്കന്ററിയില്‍ 450 ഉം മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശം ഒരു വിഭാഗത്തെ പ്രാന്തവത്കരിക്കുമെന്ന് ഉറപ്പാണ്. ദക്ഷിണ കേരളത്തിലെയും മലബാറിലെയും പ്ലസ്‌വണ്‍, കോളജ് പഠന സൗകര്യ അന്തരം ഇപ്പോള്‍ തന്നെ കാണുന്നതാണ്. സ്ഥല പരിമിതിയും ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതലും കൊണ്ട് മലബാര്‍ വിദ്യാഭ്യസ മേഖല കഷ്ടപ്പെടുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ പഠനം പൗരാവകാശമാക്കിയ നാട്ടില്‍ സ്‌കൂളുകളില്ലാതെ കുട്ടികള്‍ വീട്ടിലിരിക്കേണ്ടി വരുമോയെന്നെങ്കിലും പ്രാഥമികമായി കമ്മിറ്റി പരിശോധിക്കേണ്ടതായിരുന്നു. അധ്യാപകരിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതിലും വലുതാണ്. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് രാവിലെ എട്ടു മുതല്‍ ഒന്നുവരെ പാഠങ്ങള്‍ പഠിപ്പിക്കലും തുടര്‍ന്ന് വൈകിട്ട് നാലുവരെ പാഠ്യതര വിഷയങ്ങള്‍ പഠിപ്പിക്കലുമായി രണ്ടു മണിക്കൂര്‍ അധിക ജോലി ചെയ്യിക്കുന്ന നിര്‍ദേശം അത്ര നിസ്സാരമല്ല. രാജ്യത്തെ നിയമവ്യവസ്ഥയും ജോലി ചെയ്യിക്കേണ്ട സമയവുമെല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ള നാടാണിത്. എയ്ഡഡ് അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. മാനേജ്‌മെന്റുകള്‍ക്കും സര്‍ക്കാറിനും ഇതില്‍ എത്രത്തോളം പങ്കാളിത്തമുണ്ടാവുമെന്ന് വ്യക്തമല്ല. എന്നാല്‍, വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളില്‍ മാത്രമേ മാനേജര്‍ നിയമനം നടത്താന്‍ പാടുള്ളൂവെന്ന കമീഷന്റെ നിര്‍ദേശം ആശയക്കുഴപ്പം വര്‍ധിപ്പിക്കാനും നിയമ യുദ്ധത്തിനുമെല്ലാം വഴിവെക്കും.
കഴിഞ്ഞ മൂന്ന് എല്‍.ഡി.എഫ് മന്ത്രിസഭാ കാലത്തും സ്‌കൂള്‍ സമയമാറ്റ ശ്രമം നടക്കുകയും പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തതാണ്. അതുകൊണ്ട് പ്രത്യേകിച്ചൊരു നഷ്ടവും കേരള വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചില്ലെന്നതുമാത്രം മതി സമയം തെറ്റിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നെല്ലും പതിരും തിരിച്ചറിയാന്‍. അടിസ്ഥാന വിഭാഗത്തെ ഉള്‍കൊള്ളുന്നതും തീര്‍ച്ചയായും അവര്‍ പരിഗണിക്കപ്പെടുന്നതുമായ വിദ്യാഭ്യാസ നയമാണ് നടപ്പാക്കേണ്ടത്. ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്‌സിറ്റികളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി സെന്ററിലെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുകമറ സൃഷ്ടിക്കുന്നത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala16 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF16 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്