Connect with us

Video Stories

പാരീസ് ഉടമ്പടിയില്‍ ഒറ്റപ്പെടുന്ന അമേരിക്ക

Published

on

കെ. മൊയ്തീന്‍കോയ

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതിനു പുറമെ, അക്ഷരാര്‍ത്ഥത്തില്‍ ലോക സമൂഹത്തില്‍ അമേരിക്ക ഒറ്റപ്പെടുന്ന അവസ്ഥയും സംജാതമാക്കി. അത്യപൂര്‍വമായ ഈ അവസ്ഥയുടെ പ്രത്യാഘാതം അമേരിക്ക അനുഭവിക്കാനിരിക്കുകയാണ്. ട്രംപിന്റെ ജല്‍പനങ്ങള്‍ക്കു വില കല്‍പിക്കാതെ ഉടമ്പടിയുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ട്രംപിന് കനത്ത പ്രഹരമാണ്. അതേസമയം പിന്മാറ്റ പ്രഖ്യാപനത്തില്‍ വളരെയേറെ ആക്ഷേപിച്ചത് ഇന്ത്യക്കും ചൈനക്കും എതിരായിട്ടാണെങ്കിലും ട്രംപിന് മറുപടി നല്‍കുന്നതില്‍ നമ്മുടെ രാജ്യത്തിന്റെ പ്രസ്താവന മൃദുഭാഷയായത് പരിഹാസത്തിന് കാരണമായി തീര്‍ന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കാര്‍ബണ്‍ നിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരികയാണ് പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. 2015 ഡിസംബര്‍ 24ന് യു.എന്‍ നേതൃത്വത്തില്‍ പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് ഉടമ്പടി തീരുമാനം. 197 രാജ്യ പ്രതിനിധികള്‍ സംബന്ധിച്ചു. 2016 ഏപ്രില്‍ 22 ന് ഉടമ്പടി ഒപ്പുവെച്ചു. 195 രാജ്യങ്ങളാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 148 രാജ്യങ്ങള്‍ സ്വന്തം പാര്‍ലമെന്റില്‍ പാസാക്കി. 2016 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 56 ശതമാനം നടത്തുന്ന 72 രാജ്യങ്ങള്‍ അംഗീകരിച്ചതോടെ 2016 നവംബര്‍ നാലിന് ഉടമ്പടി പ്രാബല്യത്തില്‍ വന്നു. ആഗോള താപ നിലയത്തിലെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസിനു താഴെ നിലനിര്‍ത്താനാണ് നടപടി. ഇത് ഓരോ രാജ്യവും സ്വന്തം നിലയില്‍ സ്വീകരിക്കണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കണം. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക താല്‍പര്യം പാരീസ് ഉടമ്പടി യാഥാര്‍ത്ഥ്യമാക്കുന്നതിനുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് നിര്‍ദേശിക്കുന്നു. 2050 നും 2100നും ഇടക്ക് ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കും. കാര്‍ബണ്‍ പുറത്തുവിടുന്നതില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. ചൈനയും ഇന്ത്യയും മുന്നിലും പിന്നിലുമുണ്ട്.
ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പാരീസ് ഉടമ്പടി രൂപപ്പെട്ടത്. നിക്കരാഗ്വയും സിറിയയുമാണ് ഒപ്പുവെക്കാതെ മാറിനിന്നത്. ലോക രാജ്യങ്ങള്‍ ശുദ്ധ ഇന്ധനങ്ങളിലേക്ക് മാറുമ്പോള്‍ ഉടമ്പടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കക്ക് നഷ്ടം വരുത്തും. യൂറോപ്യന്‍ യൂണിയനും ചൈനയും കൈകോര്‍ക്കുന്നതോടെ അമേരിക്കക്ക് നഷ്ടമാകുന്നത് ലോക നേതൃത്വമാണ്. മറുവശത്ത് റഷ്യയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ആധിപത്യത്തിന് തന്ത്രപരമായ നീക്കവും നടക്കുന്നു. മധ്യപൗരസ്ത്യ ദേശം റഷ്യന്‍ ആധിപത്യത്തിലേക്ക് സാവകാശം നീങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ആഴ്ച ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് ഒറ്റപ്പെട്ടാണ് മടങ്ങിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ നിലപാട് ഉച്ചകോടിയെ തകര്‍ത്തു. മറ്റ് രാഷ്ട്രങ്ങളുടെ നായകര്‍ ഒന്നടങ്കം ട്രംപിനോട് പിന്തിരിയാന്‍ കേണുവെങ്കിലും നിലപാട് മാറ്റിയില്ല. 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നേരത്തെ കാലാവസ്ഥ ഉടമ്പടിക്കു രൂപം നല്‍കുമ്പോഴും അമേരിക്ക പുറംതിരിഞ്ഞുനിന്നതാണ്. പാരീസ് ഉടമ്പടി ആയപ്പോഴേക്കും ഒബാമയുടെ നേതൃത്വം ലോകാഭിപ്രായത്തോടൊപ്പം നിന്നു.
ട്രംപിന്റെ പിന്‍മാറ്റ പ്രഖ്യാപനത്തിന്റെ കുന്തമുന ഇന്ത്യക്കും ചൈനക്കുമെതിരായിട്ടാണ്. ‘കുറേ രാജ്യങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പാ’ണ് ഉടമ്പടിയെന്നാണ് ട്രംപിന്റെ കടുത്ത ഭാഷാ പ്രയോഗം. ‘2020 ഓടെ കല്‍ക്കരി ഉത്പാദനം ഇരട്ടിയാക്കാന്‍ ഇന്ത്യക്കു അനുമതി നല്‍കി. കോടിക്കണക്കിന് വിദേശ സഹായം നേടിയെടുക്കാന്‍ മാത്രമാണ് ഇന്ത്യ ഉടമ്പടിയില്‍ ഒപ്പുവെച്ചത്’. ട്രംപ് ഇങ്ങനെ ആരോപിക്കുമ്പോള്‍ കനത്ത തിരിച്ചടി പ്രതീക്ഷിച്ചതാണെങ്കിലും പരാമര്‍ശങ്ങളോട് മൗനം പാലിക്കുകയായിരുന്നു നമ്മുടെ സര്‍ക്കാര്‍. ലോകത്തിനു നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് മാത്രം പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. ലോക രാജ്യങ്ങളുടെ കര്‍ക്കശ പ്രതികരണത്തോടൊപ്പം ചേര്‍ത്തുവായിക്കാന്‍ പോലും ഇന്ത്യന്‍ പ്രതികരണത്തിന് ശേഷിയില്ലാതെ പോയത് ട്രംപ് ഭക്തികൊണ്ടാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം.
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ കാത്തുസൂക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ക്കു കാര്‍ബണ്‍ ദ്വാരങ്ങള്‍ സൃഷ്ടിക്കുക കാരണം ഉഷ്ണം പതിന്മടങ്ങ് കൂടി. ഇതുമൂലം മഞ്ഞുമലകള്‍ ഉയരുകയും സമുദ്രനിരപ്പ് ഉയരുകയുമാണ്. അന്റാര്‍ട്ടിക്കയില്‍ പ്രത്യക്ഷപ്പെടുന്ന ദ്വാരം വലുതായി വരുന്നു. മഞ്ഞുരുക്കം ഇനിയും കൂടിയാല്‍ ദ്വീപ് സമൂഹങ്ങള്‍ കടലില്‍ മുങ്ങിപ്പോകാനാണത്രെ സാധ്യത. ഭൂമിയില്‍ കൃഷിനാശം വ്യാപകമാകും. ഇവയൊക്കെ തടയാന്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ ഉടമ്പടിക്ക് ഫലമില്ലാതെ വരും.
ട്രംപിന് നിലപാട് തിരുത്തേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പിന്മാറ്റം നടപ്പാക്കാന്‍ മൂന്നു വര്‍ഷം കാത്തിരിക്കണം. അപ്പോഴേക്കും ട്രംപിന്റെ കാലാവധി അവസാനിക്കും. ബരാക് ഒബാമയുടെ നിലപാട് തിരുത്തുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ വാഗ്ദാനം നടപ്പാക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. ഇതിന്റെ പ്രത്യാഘാതം അപക്വമതിയായ ഈ ഭരണാധികാരിക്ക് അറിയാതെ പോയി. ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ചപ്പോള്‍ ബാധിച്ചത് അമേരിക്കയിലെ മൂന്നു കോടി സാധാരണക്കാരെയാണ്. മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരായ യാത്രാവിലക്ക് ട്രംപിന്റെ മറ്റൊരു വിവരശൂന്യ നടപടിയാണ്. അമേരിക്കയില്‍ തന്നെ 20 പ്രമുഖ കമ്പനികള്‍ക്ക് ഉടമ്പടിയുമായി മുന്നോട്ടുപോകണമെന്നാണ് അഭിപ്രായം. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങി പ്രധാന സംസ്ഥാന ഗവര്‍ണര്‍മാര്‍ കാലാവസ്ഥാ കൂട്ടായ്മക്കു രൂപം നല്‍കി മുന്നോട്ടുപോകുന്നു. 61 മേയര്‍മാര്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു. സംസ്ഥാനങ്ങളും നഗരങ്ങളും വ്യവസായ സ്ഥാപനങ്ങളും നിലവിലെ സ്ഥിതിയുമായി മുന്നോട്ടുപോകുമെന്ന് മുന്‍ പ്രസിഡന്റ് ഒബാമ പരസ്യമായി നിലപാട് സ്വീകരിച്ചു. ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ കമ്പനികള്‍ എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. ലോക നേതാക്കള്‍ അമേരിക്കക്ക് എതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ചരിത്രം അപൂര്‍വമാണ്. ‘തെറ്റ് ചെയ്തത് പ്രപഞ്ചത്തോടാ’ണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുറന്നടിച്ചു. മാപ്പര്‍ഹിക്കാത്ത നീക്കമെന്നാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലമെര്‍ക്കലിന്റെ പ്രതികരണം. നിരാശപ്പെടുത്തുന്ന നിലപാട് എന്നാണ് യു.എന്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറാസിന്റെ അഭിപ്രായം. അമേരിക്കയില്ലാത്ത ഉടമ്പടി വ്യര്‍ത്ഥമെന്നായിരുന്നു റഷ്യന്‍ നിലപാട്. യൂറോപ്പില്‍ അമേരിക്കക്ക് എതിരെ ഐക്യനിര ഉയര്‍ന്നുകഴിഞ്ഞു. ആഗോള താപനത്തിന് എതിരായ പ്രവര്‍ത്തനം ട്രംപിനെ യൂറോപ്പിന് അപ്രിയനാക്കിയിട്ടുണ്ട്.
‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തിലൂടെ ട്രംപിന്റെ ലക്ഷ്യം അമേരിക്കയുടെ ദേശീയ വികാരം ഇളക്കിവിടുകയാണ്. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം എന്തിന് നല്‍കണമെന്ന ട്രംപിന്റെ ചോദ്യം താല്‍ക്കാലിക ആശ്വാസം പകരുന്നതാകാമെങ്കിലും ഭാവി ഇരുളടഞ്ഞതാണ്. തൊഴില്‍ നഷ്ടത്തിന്റെ കണക്കിനും പ്രസക്തിയില്ല. ഭീകരത പോലെ ഏറ്റവും വലിയ വിപത്താണ് കാലാവസ്ഥാ വ്യതിയാനം എന്ന തിരിച്ചറിവ് ട്രംപിന് ഇല്ലാതെ പോകുന്നത് അത്ഭുതകരം തന്നെ. കാലാവസ്ഥയുടെ താളം കീഴ്‌മേല്‍ മറിയുന്നതും പകര്‍ച്ചവ്യാധികള്‍ പടരുന്നതും വികാരജീവിയായ ട്രംപ് പ്രശ്‌നമായി കാണുന്നില്ലത്രെ. ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അപകടകരമായ അവസ്ഥയിലേക്കാണ് ലോകത്തെ തള്ളിവിടുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം രൂപം നല്‍കിയ ഉടമ്പടി പിച്ചിച്ചീന്താന്‍ ട്രംപിനെ ലോക സമൂഹം അനുവദിക്കരുത്. 194 രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയെ കടിഞ്ഞാണിടാന്‍ കഴിയും. യൂറോപ്പില്‍ രൂപപ്പെടുന്ന ഐക്യനിരയോട് ചൈനയും റഷ്യയുമൊക്കെ ചേര്‍ന്ന്‌നിന്നാല്‍ ട്രംപ് എത്ര വമ്പനാണെങ്കിലും മുട്ടുകുത്തേണ്ടിവരും, തീര്‍ച്ച.

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Video Stories

വ്യക്തിപൂജയില്‍ നിന്നും ഭക്തി പൂജയിലേക്ക്

Published

on

വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്‍ട്ടി രീതിയല്ല പാര്‍ട്ടിയാണ് മുകളില്‍ പാര്‍ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ട് തന്നെ വ്യക്തിപൂജയും അമിത ഭക്തിയുമൊക്കെ എക്കാലവും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കാരണഭൂതം തിരുവാതിരയിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ സ്തുതി പാടലിന്റെ പാരമ്യതയില്‍ എത്തിച്ച് പാര്‍ട്ടി മാറ്റം വ്യക്തമാക്കിയിരുന്നു. കാരണഭൂതന്‍ എന്നായിരുന്നു അന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നിതാ വ്യക്തിപൂജയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് വന്നിരിക്കുകയാണ്. മാരക വേര്‍ഷന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പുറത്ത് വന്നത്. കാരണ ഭൂതനില്‍ നിന്ന് ഫീനിക്സ് പക്ഷിയായും പടനായകനുമൊക്കെയായിട്ടാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നത് പണ്ടേ സി.പി.എമ്മുകാരുടെ രീതിയായതിനാല്‍ പിണറായി സ്തുതി പാട്ട് എഴുതിയ ധനവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍ നിയമനത്തിന് അപേക്ഷ നല്‍കും മുമ്പേ നിയമനവും കാറുള്‍പ്പെടെ സൗകര്യവും നല്‍കി പിണറായി ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ മുഖമായ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലും കടത്തി വെട്ടി. ലോക രാഷ്ട്രീയത്തില്‍ തന്നെ വ്യക്തിപൂജയുടെ മാരക വേര്‍ഷന്‍സ് കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി. ഇതിന്റെ ജീവിച്ചിരിക്കുന്ന രണ്ട് വേര്‍ഷനുകളായാണിപ്പോള്‍ പിണറായിയും കിങ് ജോങ് ഉന്നും നിലനില്‍ക്കുന്നത്. യുഗോസ്ലാവിയയില്‍ ജോസ് മാര്‍ഷല്‍ ടിറ്റോ, അല്‍ബേനിയയില്‍ ആന്‍വര്‍ ഹോജ, റൊമാനിയിലെ നിക്കോളാസ് ചെസ്സ്‌ക്യൂ, റഷ്യയില്‍ സാലിന്‍, ലെനിന്‍ എന്തിന് മാര്‍ക്സിസം എന്നത് തന്നെ മാര്‍ക്‌സിനോടുള്ള അദ്ദേഹത്തിന്റെ ചിന്തകളോടുള്ള വ്യക്തിപൂജയാണ്. ഡബിള്‍ ചങ്ക് മള്‍ട്ടിപ്പിള്‍ ചങ്ക് എന്നൊക്കെ അണികളായ പാണന്‍മാര്‍ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും പിണറായിക്കായുള്ള വ്യക്തിപൂജ എല്ലാ സീമകളും കടന്നാണിപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞത് പിണറായി വിജയന്‍ സൂര്യനാണെന്ന്. അത് പക്ഷേ ജ്വലിക്കുന്നതാണോ കെട്ടതാണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ദൈവമില്ലെന്ന് പറഞ്ഞിരുന്ന പാര്‍ട്ടി ഒടുവില്‍ പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണ് പറഞ്ഞതും ഈയടുത്ത കാലത്താണ്. സഹകരണ മന്ത്രി വാസവനായിരുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. മുമ്പ് വ്യക്തി പൂജയുടെ പേരില്‍ പി ജയരാജിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പിണറായി വിജയനെതിരെ ഒരു വ്യക്തിപൂജ സ്തുതിഗാനങ്ങള്‍ വരുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പിണറായി വിജയന്റെ അറിവോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ആലപിക്കപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

മുമ്പ് സി.പി.എം സമ്മേളനത്തിനിടെ വി.എസിനായി ആര്‍ത്തുവിളിച്ചവരെ നിലക്കു നിര്‍ത്താന്‍ പിണറായി നടത്തിയ ആക്രോശം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കള്ളുകുടിച്ചു വന്നു വല്ലതും കാണിക്കാന്‍ ആണെങ്കില്‍ വേറെ സ്ഥലം നോക്കണം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. അത് മദ്യപിച്ച് വന്ന ആളുകള്‍ ചെയ്തുകൂട്ടിയ ഒരു പ്രവര്‍ത്തിയായിട്ടാണ് വിലയിരുത്തിയിരുന്നത്. വി.എ സ് ആരാധന എന്ന് പറയുന്നത് പിണറായി വിജയനോടുള്ള അടിമത്വം നിറഞ്ഞ ആരാധനയോട് ഒരിക്കലും ചേര്‍ത്ത് വെക്കാനോ താരതമ്യം ചെയ്യാനോ പോലും കഴിയില്ലെന്നത് മറ്റൊരു കാര്യം. പിണറായിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കീഴിലേക്ക് പാര്‍ട്ടി മാറും മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്നും നേതാക്കളുടെ പടങ്ങള്‍ വന്നിരുന്നില്ല. അച്യുതാനന്ദന്റെ പടങ്ങള്‍ വെച്ച് ആരാധിക്കു ന്നതിനെതിരെ ഇതേ പിണറായി വിജയനും മറ്റു നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പടവാളേന്തിയിരുന്നു. പക്ഷേ ഇതൊക്കെ പഴയ കഥ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ പിണറായിയുടെ പടം വെച്ച് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകള്‍ നിരന്നതും മറക്കാനാവില്ല. 2016 തൊട്ട് ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഒരു അധികാരത്തിലേക്കുള്ള വരവിനെ ആഘോഷിക്കുന്ന നിലയിലും അദ്ദേഹം അധികാരത്തില്‍ ഇരുന്നുകൊണ്ടാണ് ഈ പാര്‍ട്ടിയെയും കേരളത്തിലെ ജനങ്ങളെയും ഒക്കെ തന്നെ മുന്നോട്ടു നയിക്കുന്നതും എന്ന തരത്തിലുള്ള അറു ബോറന്‍, വഷളന്‍ പാട്ടുകള്‍ വരാന്‍ തുടങ്ങിയത്.

ജീവിച്ചിരിക്കുന്ന നേതാക്കളെ പുകഴ്ത്തുക അവര്‍ക്ക് വേണ്ടി സിന്താബാദ് വിളിക്കുക അങ്ങനെ ഒരു രീതി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാണുന്ന മുണ്ടുടുത്ത മോദിയുടെ ഭരണ കാലത്ത് സിപിഎമ്മിന്റെ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത നിറഞ്ഞ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴയ രീതിയില്‍ പോയി കഴിഞ്ഞാല്‍ പാര്‍ട്ടി വളരില്ല ഇതുപോലെയുള്ള സ്തുതിഗാനങ്ങളും പാട്ടുകളും ഫ്‌ളകസുകളും പോസ്റ്ററുകളും ഒക്കെ ഇല്ലാതെ പാര്‍ട്ടി വളരില്ല എന്ന തോന്നലിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. എല്ലാ കാലത്തും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഹമ്മദലിയിലൂടെ കേരളത്തിന് ഒളിംപിക്സ് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത മുന്‍ മന്ത്രി ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നായിരുന്നു വാഴ്ത്തു പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി.

 

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Trending