Video Stories
തോന്നല്‍ കാലത്തെ ചിറ്റപ്പന്‍മാര്‍
ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഇരട്ടച്ചങ്കന്‍ മുഖ്യന്‍ പറഞ്ഞത് കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും മാലോകര്‍ക്കു മനസിലായിക്കാണും. ആശ്രിത നിയമന തോന്നല്‍ കാലത്ത് ലാല്‍ സലാം വിളിച്ച സഖാക്കളൊക്കെ മന്ത്രിസ്ഥാനത്ത് വല്ല ചിറ്റപ്പന്‍മാരുമുണ്ടോ എന്ന് പരതുന്ന തിരക്കിലാണിപ്പോള്‍. പാര്‍ട്ടിക്കു ജയ് വിളിച്ച നേരത്ത് ചിറ്റപ്പന് ജയ് വിളിച്ചാല്‍ പോരേ എന്നാണ് സഖാക്കള്‍ തന്നെ പറയുന്നത്. ശരിയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ ശശിയാക്കുമെന്ന് നിനച്ചില്ലത്രേ!. അമ്പു കൊള്ളാത്തവരാരും ഇല്ല കളത്തില്‍ എന്നു പറഞ്ഞതു പോലെയാണ് ശരിയാക്കല്‍ ടീമിന്റെ സര്‍ക്കാറില്‍ ഇപ്പോഴത്തെ അവസ്ഥ.
ബന്ധു മിത്രാധികളെ ഉയര്‍ന്ന തസ്തികകളില്‍ തിരുകിക്കയറ്റുന്ന കാര്യത്തില്‍ ഒന്നാമന്‍ മുതല്‍ അവസാന സ്ഥാനക്കാരന്‍ വരെ ഒറ്റക്കെട്ടാണ്. എന്തായാലും ബന്ധു നിയമനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പേരുകള്‍ പുറത്തു വിടുന്ന മത്സരമാണ് നാള്‍ക്കു നാള്‍ കാണുന്നത്. എന്തൊക്കെയായിരുന്നു സത്യപ്രതിജ്ഞാ സമയത്തെ വീരവാദം. എന്റെ പേരില്‍ പലരും വരും അവരെ ആരേയും അടുപ്പിക്കരുതെന്ന് വീരവാദം പറഞ്ഞ മുഖ്യന്‍ തന്റെ ബന്ധുവിനെ പിടിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചാണ് മാതൃക കാണിച്ചത്. മുഖ്യന്റെ ഭാര്യാസഹോദരിയുടെ മകനായ ടി. നവീനെയാണ് ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിയമിച്ചത്. അഭിഭാഷകനെന്ന നിലയില്‍ 14 വര്‍ഷത്തെ അനുഭവപരിചയമുണ്ടെന്നും അതിനാല്‍ താന്‍ ഈ സ്ഥാനത്തിന് അര്‍ഹനാണെന്നുമാണ് നിയമനം കിട്ടിയ നവീന്‍ പറയുന്നത്. ബിവറേജസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ് നല്‍കിയിരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്ര ബോര്‍ഡ്. അതേ സമയം സ്റ്റാന്‍ഡിങ് കൗണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്നാണ് ആരോഗ്യ വകുപ്പു മന്ത്രി പറയുന്നത്. തോന്നലുകളുടെ കാലമാണല്ലോ ഇതും വെറും തോന്നലാവാം. വ്യവസായ മന്ത്രിയും സര്‍വോപരി മുഹമ്മദലിയെ കേരളത്തിന്റെ മെഡല്‍ നേട്ടക്കാരനുമായി പ്രഖ്യാപിച്ച് ബിബിസി മുതല്‍ ന്യൂയോര്‍ക് ടൈംസ് വരെയുള്ള മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായ ഇ.പി ജയരാജന്‍ ബന്ധുക്കളെ വിവിധ തസ്തികകളില്‍ നിയമിച്ച് വ്യവസായം അത്ര മോശം വകുപ്പൊന്നുമല്ലെന്ന് ആദ്യം തന്നെ തെളിയിച്ചു കഴിഞ്ഞതുമാണ്. വ്യവസായമന്ത്രിയുടെ ബന്ധുക്കളെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമിച്ച വിഷയത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന മുഖ്യന് ഇനിയിപ്പോ അതും തോന്നലായിരുന്നോ എന്നറിയില്ല. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി തന്റെ ബന്ധുവും എം.പിയുമായ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ തട്ടിക്കൂട്ട് പരിചയത്തിന്റെ പേരില്‍ നിയമിച്ച നടപടി ബൂമറാങ്ങായതോടെ മെല്ലെ പിന്‍വലിച്ചുവെങ്കിലും പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ചു നടക്കുന്ന ചരക്കുനീക്കങ്ങളുടെ ചുമതലയുളള ഒരു സര്‍ക്കാര്‍ സ്ഥാപനത്തെയാണ് ഉറ്റബന്ധുവിനെ പിടിച്ച് സിംപിളായി ഏല്‍പ്പിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നത് കൗതുകവും സര്‍വോപരി പാര്‍ട്ടി സഖാക്കള്‍ക്ക് വരും കാലത്ത് ഗവേഷണ പ്രബന്ധത്തിനുള്ള വക കൂടിയാണ്. നിയമനം കിട്ടി, കിട്ടിയില്ല എന്ന മട്ടില്‍ പുറത്തായ സുധീര്‍ നമ്പ്യാരുടെ ഭാര്യയെ പണ്ട് അമ്മായിഅമ്മ മരുമകള്‍ സ്‌നേഹത്തിന്റെ പേരില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫാക്കിയത് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഎസ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ ശ്രീമതി അന്നത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ച് പത്തുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തു വന്നത്.
വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് തന്റെ പോസ്‌റ്റെന്നും മനസ് പറഞ്ഞത് കൊണ്ടാണ് പത്തുകൊല്ലം മുന്‍പുളള കാര്യം ഇപ്പോള്‍ വ്യക്തമാക്കുന്നതെന്നും ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചെങ്കിലും സംഗതി പൊങ്കാലയായതോടെ പോസ്റ്റ് വന്നത് പോലെ മറഞ്ഞു. വിശദീകരണം ടിവിയില്‍ വാര്‍ത്തയായി എല്ലാവരും അറിഞ്ഞതിനാല്‍ പിന്നെ എന്തിനാണ് നിലനിര്‍ത്തുന്നത് എന്നതുകൊണ്ടാണ് പേജില്‍നിന്ന് മാറ്റിയതെന്നാണ് പഴയ മന്ത്രിയും നിലവിലെ എം.പിയുമായ ശ്രീമതി ചോദിക്കുന്നത്. സ്വജനപക്ഷപാതത്തിലൂടെ മകനെ ഉന്നത സ്ഥാനത്ത് എത്തിക്കാനുള്ള നീക്കം മുഖ്യന്‍ പൊളിച്ചതാണോ പോസ്റ്റിടാന്‍ കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനൊക്കില്ലതാനും. മംഗള്‍യാന്‍ സെക്രട്ടറിയുടെ കീഴില്‍ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉരുത്തിരിയുന്നതിന്റെ ഭാഗമായും ഇതിനെ ചില പാപ്പരാസികള്‍ കാണുന്നുണ്ട്. സംഗതി ഇവ്വിധം അവസാനിച്ചുവെന്നു കരുതാന്‍ വരട്ടെ തീര്‍ന്നില്ല, വ്യവസായ വകുപ്പിലെ മൂന്ന് സുപ്രധാന പദവികളില്‍ കൂടി മന്ത്രി ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ആരോപണം. ക്ലേ ആന്റ് സിറാമിക്‌സില്‍ മന്ത്രിയുടെ ജേഷ്ഠന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചെന്നും ബി.കോം ബിരുദം മാത്രമുള്ള ഇവര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നുമാണ് കേരളത്തിലെ പ്രമുഖ മൊഴിമാറ്റ വിദ്വാനും ഉള്ളിക്കറി സ്‌പെഷ്യലിസ്റ്റുമായ ബി.ജെ.പി സെക്രട്ടറി സുരുവേട്ടന്‍ പറയുന്നത്.
തോന്നലുകളുടെ കാലത്ത് സംഭവിച്ച തോന്നലാണോ എന്നറിയില്ല. മന്ത്രിയുടെ സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ മലപ്പട്ടം സ്വദേശിയായ ഉത്തമന്റെ മകനായ ജിന്‍സന്‍, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവരെയും സുപ്രധാന തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്നാണ് ടിയാന്റെ ആരോപണം. സംഗതി വിവാദമൊക്കെ ആയെങ്കിലും പാര്‍ട്ടി നേതാക്കള്‍ സ്വന്തം മക്കളുടെ പേരിന്റെ കൂടെ വാലായി ജാതിപ്പേര് ചേര്‍ക്കാറുണ്ടെന്ന നഗ്ന സത്യം അറിയാന്‍ എന്തായാലും ചിറ്റപ്പന്‍ നിമത്തമായിട്ടുണ്ട്. ചിറ്റപ്പന്റെ സ്‌നേഹം ഇവ്വിധമാണെങ്കില്‍ ഇനിയും ഉണ്ട് ബന്ധുക്കളെ സ്‌നേഹിക്കുന്ന മന്ത്രിമാര്‍ വേറേയും. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയും ബന്ധുനിയമന കാര്യത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോര്‍പറേഷനിലും മറ്റൊരു ബന്ധു ലോറന്‍സ് ഹറോള്‍ഡിനെ മത്സ്യഫെഡിലും, പരിചയക്കാരനായ രാജേഷിനെ കാപെക്‌സിലുമാണ് (കാഷ്യൂ വര്‍ക്കേഴ്‌സ് അപക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറീവ് സൊസൈറ്റി) മെഴ്‌സിക്കുട്ടിയമ്മ നിയമിച്ചത്.
ഇതില്‍ രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ മകനെ ഉന്നതപദവിയിലേക്ക് പരിഗണിക്കുന്നെന്നാണ് പരാതി. നിലവില്‍ ജോലി കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് ധാരണ. മരുമകളെ കിന്‍ഫ്രയിലും നിയമിച്ചു. എന്നാല്‍ തന്റെ മകന് അനധികൃതമായി ജോലി തരപ്പെടുത്തിയെന്ന തലത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നാണ് സ്വാശ്രയ കരാറിലൂടെ ഖ്യാതി നേടിയ ആരോഗ്യമന്ത്രി പറയുന്നത്. എംടെക് ബിരുദധാരിയായ മകന്‍, വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടി ക്രമമാകും ഇപ്പോള്‍ നടക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്. മാധ്യമങ്ങള്‍ക്കും തോന്നിയതാകാമല്ലോ. മരുമകളുടെ ജോലിയെക്കുറിച്ച് വരുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണത്രേ. മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുണ്ടായിരുന്നത്രേ. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടിയ സിപിഎം നേതാക്കളുടെ മക്കളില്‍ പലരും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി നായനാരുടെ ചെറുമകനെ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന്റെ തലപ്പത്തു നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 29 ന് ഉത്തരവു പുറത്തിറങ്ങി. മൂന്നാം തീയതി ജോലിയില്‍ പ്രവേശിച്ചതായും സ്ഥാപനത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു. മൂവായിരത്തോളം ജീവനക്കാരും ഇരുപതോളം സ്വകാര്യ കമ്പനികളുമുള്ള സ്ഥാപനമാണ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്. ഈ സ്ഥാപനത്തിന്റെ എംഡിയായാണ് ഇ കെ നായനാരുടെ മകളുടെ മകന്‍ സൂരജ് രവീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചത്. ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ 2008-2009 കാലത്ത് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചു എന്നാണ് സൂരജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ അവകാശപ്പെടുന്നത്. ഭൂര്‍ഷ്വാസികളുടെ സ്വര്‍ഗമായ ഇംഗ്ലണ്ടില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന സൂരജ് രവീന്ദ്രന്‍ ഏതെങ്കിലുമൊരു കമ്പനിയില്‍ എന്തെങ്കിലും തൊഴില്‍ ചെയ്തതായി ആര്‍ക്കും അറിയില്ല താനും. കെല്‍ട്രോണില്‍ 17 വര്‍ഷവും കിന്‍ഫ്രയുടെ ജനറല്‍ മാനേജരായി ഏഴു വര്‍ഷവും, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പ്രോജക്ട് മാനേജരായി എട്ടു വര്‍ഷവും പരിചയസമ്പത്തുള്ള ആളായിരുന്നു സൂരജ് രവീന്ദ്രന്റെ മുന്‍ഗാമി. ആ സ്ഥാനത്താണ് ഒരു യോഗ്യതയും പരിശോധിക്കപ്പെടാതെ, യാതൊരു പരിചയസമ്പത്തുമില്ലാത്ത സുരജ് രവീന്ദ്രന്‍ ചുമതലയേറ്റത്. പാര്‍ട്ടി നേതാക്കളുടെ കുടുംബത്തെ പാര്‍ട്ടിയല്ലാതെ വേറെയാരു സംരക്ഷിക്കും എന്ന ചോദ്യമാണ് ഇക്കാര്യത്തില്‍ നേതാക്കന്‍മാര്‍ ഉന്നയിക്കുന്നത്. ന്യായമാണെന്നു തോന്നും പക്ഷേ സിന്ദാബാദ് വിളിച്ച യോഗ്യതയുള്ള അണികളെ ആരു നോക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല താനും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി നിയമനങ്ങള്‍ പൂര്‍ണമായും സുതാര്യമാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. അപേക്ഷകരെ ക്ഷണിക്കാനും ഇന്റര്‍വ്യൂ നടത്താനും റിയാബിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്കു വേണ്ട യോഗ്യതകള്‍ നിഷ്‌കര്‍ഷിച്ച് കഴിഞ്ഞ ജൂലൈയില്‍ റിയാബ് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. എഞ്ചിനീയറിംഗ് ബിരുദമോ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദമോ ആയിരുന്നു പത്രപ്പരസ്യത്തില്‍ നിഷ്‌കര്‍ഷിച്ച വിദ്യാഭ്യാസ യോഗ്യത. സല്‍ക്കീര്‍ത്തിയുളള കമ്പനികളില്‍ പതിനഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യപ്പെട്ടിരുന്നു. അതില്‍ത്തന്നെ വലിയ സ്ഥാപനങ്ങളിലെ വലിയ ഡിവിഷനുകളില്‍ സീനിയര്‍ തലത്തില്‍ അഞ്ചുവര്‍ഷത്തെ സ്വതന്ത്ര ചുമതലയും നിഷ്‌കര്‍ഷിച്ചിരുന്നു. അതനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ചുരുക്കപ്പട്ടിക തയ്യാറാക്കിയതും. പക്ഷേ പട്ടിക വന്നപ്പോള്‍ എല്ലാം സ്വാഹ. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകനെ സുപ്രധാന തസ്ഥികയില്‍ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ മകനും നിയമനം നല്‍കാന്‍ തീരുമാനം. റോഡില്‍ പല്ലി ചത്താല്‍ പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാറുള്ള ടീംസിനെയൊന്നും ഇപ്പോള്‍ കാണാനുമില്ല. എന്തായാലും ഭരണം പരിഷ്‌കരിക്കാന്‍ കമ്മീഷനുണ്ടാക്കിയെന്ന പേരില്‍ തന്നെ മൂലക്കിരുത്തിയവര്‍ക്ക് പണി കൊടുക്കാന്‍ അവസരം കാത്തു നിന്ന കാസ്‌ട്രോ സഖാവിന് ഇപ്പോള്‍ ചാകരയാണ്. ഇനി ഓരോര്‍ത്തര്‍ക്കും ഓരോന്ന് തോന്നിത്തുടങ്ങിയാല്‍ ഈ നാടിന്റെ സ്ഥിതി എന്താകുമോ എന്തോ?.
ലാസ്റ്റ്‌ലീഫ്:
പെന്‍ഷന്‍ പ്രായം 65 ആക്കണമെന്ന് എ.ഐ. വൈ.എഫ്. യുവാക്കളുടെ അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിക്കു പ്രായം കൂടുമ്പോള്‍ ഇതല്ല ഇതിലുമപ്പുറം സംഭവിക്കും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
kerala9 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala11 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
india7 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

