Connect with us

Video Stories

പ്രവാചക സ്‌നേഹത്തിന്റെ പരിമളം

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
മാനവകുലത്തിന് മാര്‍ഗദര്‍ശിയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ സുദിനമാണിത്. സര്‍വചരാചരങ്ങളുടെയും സൃഷ്ടിപ്പിന് കാരണഭൂതരായ വിശ്വപ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതോടൊപ്പം അവിടത്തെ പവിത്രമായ ജീവിത പാഠങ്ങള്‍ പകര്‍ത്തിയെടുക്കാനുള്ള ഓര്‍മപ്പെടുത്തലുകളാണ് റബീഉല്‍ അവ്വല്‍ മാസം പ്രദാനം ചെയ്യുന്നത്. കലുഷിതമായ കാലക്രമത്തില്‍ ലോകര്‍ക്ക് കാരുണ്യമായി അവതരിച്ച അന്ത്യപ്രവാചകന്‍, അറുപത്തിമൂന്ന് വര്‍ഷംകൊണ്ട് അടയാളപ്പെടുത്തിയ അനുപമമായ വ്യക്തിത്വം ഇന്നും പ്രപഞ്ചമാകെ പ്രഭചൊരിഞ്ഞു നില്‍ക്കുകയാണ്. മനുഷ്യന്‍ അവനവനെ തന്നെ തിരിച്ചറിയാനും അതിലൂടെ സ്രഷ്ടാവിന്റെ മഹത്വത്തെ അടുത്തറിയാനും അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകനോടുള്ള അടങ്ങാത്ത അനുരാഗമാണ് വിശ്വാസികളുടെ ആത്മീയ ആഗ്രഹങ്ങളെ പരിപൂര്‍ണമാക്കുന്നത്. ‘സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും എന്നെ ഇഷ്ടംവക്കുന്നത് വരെ നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല’ എന്ന പ്രവാചകാധ്യാപനം വിശ്വാസികള്‍ അത്രമേല്‍ ഹൃദയത്തിലേറ്റു വാങ്ങിയതാണ്. അതിനാല്‍ ലോകം നിലനില്‍ക്കുന്ന കാലത്തോളവും ലോകാവസാനത്തിനു ശേഷവും പ്രവാചക സ്‌നേഹത്തിന്റെ അനുരണനങ്ങള്‍ അന്തരീക്ഷത്തില്‍ അലയൊലികള്‍ തീര്‍ക്കുകയും അലങ്കാരം ചൊരിയുകയും ചെയ്യും. മുഹമ്മദ്-സ്തുതിക്കപ്പെട്ടവന്‍- എന്ന നാമത്തെ അന്വര്‍ത്ഥമാക്കുന്നതിന് അല്ലാഹു കടഞ്ഞെടുത്ത ജീവിതമാണ് അശ്‌റഫുല്‍ ഖല്‍ഖ് മുഹമ്മദ് മുസ്തഫ (സ) തങ്ങളെ മറ്റുള്ളവരില്‍ നിന്നു വ്യതിരക്തനാക്കിയത്. പ്രപഞ്ചം തന്നെ പടക്കപ്പെടാന്‍ കാരണക്കാരനായി അല്ലാഹു കാത്തുവച്ച സത്യമായിരുന്നു പുണ്യ നബി എന്നതാണല്ലൊ യാഥാര്‍ഥ്യം. മാനവര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാണിച്ചുകൊടുത്ത പരിശുദ്ധ പ്രവാചകന്‍ ലോകത്തിന് മുഴുവന്‍ മാതൃകയായാണ് ജീവിച്ചത്. അന്ധകാരത്തിലും അജ്ഞതയിലും കഴിഞ്ഞിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സമൂഹത്തെ ഉത്തമ സംസ്‌കാരത്തിന്റെ ഉടമകളാക്കിയാണ് പുണ്യനബി പരിവര്‍ത്തിപ്പിച്ചത്. ആവശ്യാനുസരണം അറിവ് പകര്‍ന്നു നല്‍കിയും അതിലുപരി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവതരിപ്പിച്ചുമാണ് ആ ദൗത്യം പൂര്‍ത്തീകരിച്ചത്. ‘അവര്‍ക്കിടയില്‍ നിന്നു തന്നെ പ്രവാചകനെ നിയോഗിക്കുകയും ആ പ്രവാചകന്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും വേദഗ്രന്ഥം പഠിപ്പിക്കുകയും ചെയ്തു’വെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്്‌ലാം എന്ന മതത്തിലൂടെ ശാശ്വതമായ ശാന്തിയും സമാധാനവും പ്രബോധനം ചെയ്യുകയും അനശ്വരമായ നാളെയെ കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും ചെയ്ത ശേഷമാണ് ആ പൂര്‍ണ ചന്ദ്രന്‍ പോയ്മറഞ്ഞത്.
പുണ്യ പ്രവാചകനോളം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിത്വവും ഭൂമുഖത്തില്ല. പൊലിവേതുമില്ലാത്ത പരിതസ്ഥിതിയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും പതറാത്ത വിശ്വാസ ദാര്‍ഢ്യമാണ് പ്രവാചകനെ മുന്നോട്ടു നയിച്ചത്. മാതാപിതാക്കളുടെ കൈത്താങ്ങ് കിട്ടാതിരുന്ന കുട്ടിക്കാലം. സാധാരണക്കാരോടൊപ്പം ആടുകളെ മേച്ചുനടന്നിരുന്ന ബാല്യകാലം. കച്ചവടക്കാരനായി യൗവനം. ഇങ്ങനെ പലതരം ജീവിതാനുഭവങ്ങളിലൂടെയാണ് ലോകനായകന്‍ ഉയിര്‍ക്കൊള്ളുന്നത്. അക്ഷരജ്ഞാനം പോലുമില്ലാതെയാണ് അന്ത്യപ്രവാചകന്‍ അഖില ദേശങ്ങളുടെയും സര്‍വ യുഗങ്ങളുടെയും നേതാവാകുന്നത് എന്നത് എത്രമാത്രം അതിശയകരമാണ്. ലോകത്ത് ഏറ്റവുമധികം സ്വാധീന ശക്തിയുള്ള വ്യക്തികളില്‍ ഒന്നാമന്‍ ഇന്നും മുഹമ്മദ് നബി (സ)യാണ്. മതപരവും ഭൗതികവുമായ തലങ്ങളില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച ചരിത്രപുരുഷനാണ് മുഹമ്മദ് നബിയെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ മൈക്കല്‍ എച്ച് ഹാര്‍ട്ടിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.
ലോകത്തിന് ദിശാബോധം നല്‍കുന്ന ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ പാകമായ ചുറ്റുപാടിലല്ല പ്രവാചകന്‍ (സ) ജനിച്ചു വളര്‍ന്നത്. എന്നാല്‍ അല്ലാഹു ഏല്‍പിച്ച നിയോഗം ആത്മാര്‍ത്ഥമായി അനുസരിച്ചതാണ് അവിടത്തെ വിജയത്തിന് നിദാനമായ കാര്യങ്ങളില്‍ പ്രധാനം. ആ നിയോഗത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രവാചകന് സാധ്യമായി. ഭൗതിക ജീവിതത്തെ നിരാകരിക്കാതെ ആത്മീയമായി മനുഷ്യനെ സംസ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രവാചകന്റെ ഏറ്റവും വലിയ വിജയമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ഭൗതിക ജീവിതത്തില്‍ ആത്മീയതയുടെ പ്രഭ പ്രസരിപ്പിച്ചുള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പുണ്യ നബി(സ)ക്ക് സാധ്യമായി. ആത്മീയ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും വഴികള്‍ ലോകത്തിന് സമര്‍പ്പിച്ചത് മുഹമ്മദ് നബിയാണ്. ആധുനിക മുസ്്‌ലിം സമൂഹം ഇത്തരം വഴികളില്‍ നിന്ന് അകലുകയാണോ എന്ന് ആത്മാര്‍ത്ഥമായി പുനര്‍വിചിന്തനം നടത്തേണ്ട കാലമാണിത്. ആത്മീയ സ്വാതന്ത്ര്യത്തിനെന്ന പേരില്‍ അപരനെ അരുംകൊല ചെയ്യുന്ന ഐ.എസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ പ്രവാചകന്റെ സുന്ദരമായ ഇസ്്‌ലാമിന്റെ സങ്കല്‍പങ്ങളെയാണ് കളങ്കപ്പെടുത്തുന്നത്. ജിഹാദിന് തെറ്റായ വ്യാഖ്യാനം നല്‍കി വിമോചന പോരാട്ടങ്ങളിലേര്‍പ്പെടുന്നത് പ്രവാചക പാതയല്ല എന്ന് അസന്നിഗ്ധമായി പറയാനാവും. പ്രവാചകന്‍ ജീവിതത്തിലുടനീളം പ്രയോഗവത്കരിച്ച പരസ്പര സ്‌നേഹത്തിനും ബഹുമാനത്തിനും ഒട്ടും വില കല്‍പിക്കാത്തവരാണ് ഇന്ന് ലോകത്തിനു മുമ്പില്‍ ഇസ്്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പ്രവാചക മാതൃകകളായിരിക്കണം മുസ്്‌ലിംകള്‍ ജീവിത പാഠമായി സ്വീകരിക്കേണ്ടത്. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രവാചകാധ്യാപനങ്ങളെ മുറുകെ പിടിക്കാനുള്ള മനക്കരുത്താണ് മുസ്്‌ലിമിനെ നയിക്കേണ്ടത്. അല്‍ അമീന്‍- വിശ്വസ്തന്‍- എന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിളിച്ച മക്കയിലെ തന്റെ സ്വന്തക്കാര്‍ തന്നെയാണ് പ്രവാചകനെ അവസാനം അവിടെ നിന്ന് ആട്ടിയോടിക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിയത്. അല്ലാഹുവില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയും അണുവിട പോലും അനുസരണക്കേട് കാണിക്കാതിരിക്കുകയും ചെയ്തത് കൊണ്ടാണ് ആത്യന്തിക വിജയം പ്രവാചകനെ തേടിയെത്തിയത്. ആഗോളതലം മുതല്‍ പ്രാദേശിക തലംവരെയുള്ള പ്രതിസന്ധികളെ മുസ്്‌ലിംകള്‍ നേരിടേണ്ട ക്ഷമയുടെയും സഹനത്തിന്റെയും വഴികളാണ് ഇവിടെ പ്രവാചകന്‍ വരച്ചുകാണിച്ചത്.
സാമൂഹ്യ ജീവിതത്തില്‍ മാത്രമല്ല, വൈയക്തിക ജീവിതത്തിലും പ്രവാചകനേക്കാള്‍ മാതൃകാതുല്യരായി മറ്റാരെയും ചരിത്രത്തില്‍ കാണാനാവില്ല. വാക്കും പ്രവൃത്തിയും സ്വഭാവവും പെരുമാറ്റവും സ്ഫുടമായിരുന്നു. പ്രവാചകന്റെ സ്വഭാവമെന്തെന്ന ചോദ്യത്തിന് ‘വിശുദ്ധ ഖുര്‍ആന്‍’ എന്നായിരുന്നു അവിടത്തെ പ്രിയ പത്‌നിയുടെ മറുപടി. കുട്ടികളോടും മുതിര്‍ന്നവരോടും അഗതികളോടും അനാഥകളോടും പണ്ഡിതനോടും പാമരനോടുമെല്ലാം പ്രവാചകന് കൃത്രിമത്വമില്ലാത്ത പെരുമാറ്റ രീതിയായിരുന്നു. നടന്നുപോകുന്ന വഴിയില്‍ ഓടിക്കളിക്കുന്ന കൊച്ചുകുട്ടികളോട് സലാം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് വളര്‍ത്തുപുത്രന്‍ അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരസഹായമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനവുമായി കടന്നുചെന്ന എത്രയോ സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ കാണാനാവും. മറ്റുള്ളവര്‍ക്കു വേണ്ടി വിറകു വെട്ടുന്നതും ചുമന്നുകൊണ്ടുപോകുന്നതും ആ വലിയ ജീവിതത്തിനു കുറവായി തോന്നിയില്ല.
സര്‍വസ്വവും സമാധാനമായി കാണാനായിരുന്നു പ്രവാചകന്‍ ആഗ്രഹിച്ചിരുന്നത്. സംഘട്ടനങ്ങള്‍ ഒഴിവാക്കുന്നതിന് കരാറിലേര്‍പ്പെടുന്നത് അഭിമാനക്ഷതമായി കണ്ടില്ല. ഹുദൈബിയ സന്ധി ഇതിനു മകുടോദാഹരണമാണ്. പകരത്തിനു പകരം വീട്ടാനും പകയടങ്ങാതെ പ്രതികാരം തീര്‍ക്കാനും ആ മനസ്സ് വെമ്പല്‍കൊണ്ടില്ല. സഹിക്കാനും പൊറുക്കാനും മാത്രമല്ല, പരമാവധി വിട്ടുവീഴ്ച ചെയ്യാനും എതിരാളികളെ നിത്യശത്രുക്കളായി കാണാതിരിക്കാനും പ്രവാചകന്റെ വിശാല മനസിന് സാധിച്ചു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കാത്തവര്‍ അനുരഞ്ജനത്തിന് വന്ന വേളയില്‍ ‘നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ എന്നു പറഞ്ഞൊഴിയുകയാണ് അവിടന്ന് ചെയ്തത്.
മതത്തിന്റെ പേരില്‍ രക്തമൊഴുക്കുകയും അപരന്റെ വിശ്വാസത്തെ അപഹസിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം പ്രവാചകാധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മതവര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത്് രാജ്യഭരണം നടത്തുന്ന ഫാസിസ്റ്റുകളും ഇസ്്‌ലാം വിരോധികളും പ്രവാചക പാഠങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാകണം. ഇസ്്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാ കോണുകളില്‍ നിന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മതത്തിന്റെ സുന്ദരമായ മാര്‍ഗങ്ങളിലൂടെ ജീവിക്കാനും പ്രവാചക സന്ദേശങ്ങള്‍ അനാവരണം ചെയ്യാനും വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. ആര്‍ത്തിയോടെ ഭക്ഷണ തളികയിലേക്ക് കൈകള്‍ നീട്ടുന്നതു പോലെ ഇസ്്‌ലാമിനു നേരെ എതിരാളികള്‍ മുഷ്ടിചുരുട്ടുമ്പോള്‍ ഐക്യത്തിന്റെ പാശ്വം മുറുകെ പിടിക്കാന്‍ തയാറാകണം. മനസുകള്‍ തമ്മില്‍ കോര്‍ത്തിണക്കാനുള്ള പ്രാമാണിക പാഠങ്ങള്‍ വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കിയ പ്രവാചകനെയാണ് നാം പിന്‍പറ്റേണ്ടത്. രാജ്യത്ത് ഇസ്്‌ലാമിക ശരീഅത്തും വ്യക്തിനിയമങ്ങളും ചോദ്യംചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കൂടുതല്‍ അടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഭിന്നിപ്പ് ശത്രുക്കള്‍ക്ക് അവസരമൊരുക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
സാമ്പത്തിക ഞെരുക്കം കൊണ്ട് പ്രയാസപ്പെടുന്ന കാലമാണിത്. കേന്ദ്രസര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം ജനങ്ങളെ തെല്ലൊന്നുമല്ല പൊറുതിമുട്ടിക്കുന്നത്. അതിനാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും ആര്‍ഭാടമാവാതിരിക്കാനും ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും മിതവ്യയം പാലിക്കണമെന്ന പ്രവാചകാധ്യാപനം വിസ്മരിക്കരുത്. പരിസ്ഥിതി മലിനീകരണവും ശബ്ദമലിനീകരണവും ഇന്നു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്തുകളാണ്. പരിസ്ഥിതി സംരക്ഷണത്തിനും പരിസര ശുചീകരണത്തിനും പ്രവാചകന്‍ കാണിച്ച മാതൃകകള്‍ പിന്‍പറ്റുന്നതായിരിക്കണം ആഘോഷങ്ങളത്രയും. ഇരുലോക ജീവിത വിജയം കൈവരിക്കുന്നതിനും സാമൂഹിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും മാനവിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പ്രവാചക പാഠങ്ങള്‍ നമുക്ക് ഇനിയും പ്രചോദനമാകട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending