Connect with us

Video Stories

വിസാനിയന്ത്രണം സൃഷ്ടിക്കുന്ന തൊഴില്‍ പ്രതിസന്ധി

Published

on

എച്ച്.വണ്‍ ബി വിസയിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ചെറുതല്ലാത്ത ആശങ്ക പടര്‍ത്തുന്നുണ്ട്. അമേരിക്കന്‍ കമ്പനികളിലെ പുറംകരാര്‍ തൊഴില്‍ അവസരങ്ങള്‍ക്ക് കോട്ടം തട്ടുന്നതോടെ ഇന്ത്യയിലെ ഐ.ടി മേഖലയുടെ നട്ടെല്ലിനു തന്നെയാവും ക്ഷതമേല്‍ക്കുക. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പതിവില്‍ കവിഞ്ഞ ജാഗ്രതയും ഇടെപടലും ഉണ്ടാവുകയും യു.എസ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല സമീപനം സൃഷ്ടിച്ചെടുക്കാന്‍ കഴിയുകയും ചെയ്തില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരിക്കും ഈ മേഖലയില്‍ രൂപപ്പെടുക.

വ്യാഴാഴ്ച ലോവയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് എച്ച്.വണ്‍ ബി വിസയിലെത്തുന്ന തൊഴിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലുടനീളം സമാനമായ പ്രചാരണം ട്രംപ് നടത്തിയിരുന്നു. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ അമേരിക്കന്‍ യുവത്വത്തിന്റെ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിസ്‌നി വേള്‍ഡിനെതി െയു.എസ് പൗരന്മാരായ തൊഴിലാളികള്‍ നടത്തിയ നിയമനടപടികളെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.എസ് പ്രസിഡണ്ട് പദവിയില്‍ എത്തുന്നതോടെ ട്രംപ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു പലരുടേയും കണക്കുകൂട്ടല്‍. പുറംകരാര്‍ ജോലി തടയുന്നത് നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റിക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പിരിച്ചുവിടുന്ന യു.എസ് പൗരന്മാരുടെ തൊഴില്‍ അവസരം വിദേശികള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും ഇതിനുവേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.
14 ദശലക്ഷം വിദേശ തൊഴിലാളികളാണ് അമേരിക്കയിലുള്ളത്. ഐ.ടി, കാള്‍സെന്റര്‍, എഞ്ചിനീയറിങ്, ഉത്പാദന മേഖലകളിലാണിവര്‍ തൊഴിലെടുക്കുന്നത്. ഉത്പാദന മേഖലയില്‍ ഭൂരിഭാഗം മെക്‌സിക്കന്‍ പൗരന്മാരാണെങ്കില്‍ മറ്റ് മൂന്നുമേഖലകളിലും മേധാവിത്വം ഇന്ത്യക്കാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയില്‍. യു.എസ് കമ്പനികളിലെ ഐ.ടി മേഖലയിലെ പുറംകരാര്‍ ജോലികളുടെ 86 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്കാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് അഞ്ചുശതമാനം പ്രാതിനിധ്യമാണുള്ളത്. മറ്റു വിദേശ രാഷ്ട്രങ്ങളുടെ പ്രാതിനിധ്യം ഒരു ശതമാനമോ അതില്‍ താഴെയോ ആണ്. ഐ.ടി മേഖലയിലെ തൊഴിലുകള്‍ക്ക് വിദേശികളെ കൊണ്ടുവരുന്നതിനായി യു.എസ് കമ്പനികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച്.വണ്‍ ബി വിസ. അതുകൊണ്ടുതന്നെ ഇവക്ക് ഏര്‍പ്പെടുത്തുന്ന ഏതു തരത്തിലുള്ള നിയന്ത്രണവും ആദ്യം ബാധിക്കുക ഇന്ത്യയെ ആയിരിക്കും. ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ വഴിയാണ് പുറംകരാര്‍ ജോലിക്കായി ഇന്ത്യക്കാര്‍ ഏറെയും യു.എസില്‍ എത്തുന്നത്. പുറംകരാര്‍ തൊഴില്‍ നിയന്ത്രിക്കുന്നതിന് ന്യൂജേഴ്‌സിയില്‍നിന്നുള്ള ഡമോക്രാറ്റിക് അംഗം ബില്‍ പാസ്‌കറെല്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ഡാന റൊരാബേച്ചര്‍ എന്നിവര്‍ നേരത്തെ യു.എസ് പ്രതിനിധിസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. യു.എസ് കമ്പനികളിലെ പകുതിയില്‍ അധികം തൊഴിലാളികള്‍ വിദേശികള്‍ ആകരുതെന്നാണ് ബില്ലിന്റെ ആകെത്തുക. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികള്‍ ഉള്ള കമ്പനികള്‍ക്ക് പുതിയ എച്ച്.വണ്‍ ബി വിസ അനുവദിക്കരുതെന്നായിരുന്നു ബില്ലിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഇതും ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഐ.ടി മേഖലയേയാണ്.
ആഗോള സാമ്പത്തിക മാന്ദ്യം വരിഞ്ഞുമുറുക്കിയ വേളയിലാണ് യു.എസ് കമ്പനികള്‍ പുറംകരാര്‍ തൊഴില്‍ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഇന്ന് കമ്പനികളുടെ വലിയ ആശ്രയമായി അത് മാറിയിട്ടുണ്ട്. തൊഴില്‍രംഗത്തെ ‘സ്വദേശിവല്‍ക്കരണ’ പ്രഖ്യാപനത്തിന് അമേരിക്കന്‍ യുവാക്കളില്‍നിന്ന് വലിയ തോതിലുള്ള പിന്തുണ ലഭിക്കുമ്പോഴും അമേരിക്കന്‍ കമ്പനികളോ സാമ്പത്തിക വിദഗ്ധരോ ഈ നീക്കത്തെ പിന്തുണക്കുന്നില്ല. യു.എസിനെ അപേക്ഷിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ തൊഴില്‍ വിപണികളിലേക്ക് യു.എസ് കമ്പനികളെ ആകര്‍ഷിക്കുന്നത് വേതനത്തിലെ കുറവാണ്. നിയന്ത്രണം വരുന്നതോടെ വിദേശികളെ ഒഴിവാക്കി യു.എസ് പൗരന്മാരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ ആനുപാതികമായി ഉത്പന്നത്തിന്റെ വില കൂട്ടേണ്ടിവരും. ഇതോടെ വിദേശ വിപണികളില്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ കഴിയാതെ അമേരിക്കന്‍ കമ്പനികള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഇവരുടെ വാദം. രണ്ടു മാര്‍ഗങ്ങളേ അമേരിക്കന്‍ കമ്പനികള്‍ക്ക് മുന്നില്‍ പിന്നീട് ശേഷിക്കൂ എന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒന്നുകില്‍ ബിസിനസ് അവസാനിപ്പിക്കുക, അല്ലെങ്കില്‍ ബിസിനസ് പൂര്‍ണമായും പുറംകരാര്‍ തൊഴില്‍ സ്വാതന്ത്ര്യമുള്ള വിദേശരാജ്യങ്ങളിലേക്ക് പറിച്ചുനടുക. രണ്ടായാലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ അത് ദോഷകരമായി ബാധിക്കും. യു.എസ് സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയും അമേരിക്കന്‍ കമ്പനികളുടെ എതിര്‍പ്പും അവഗണിച്ച് മുന്‍ നിലപാടുകളില്‍ ട്രംപിന് എത്രത്തോളം ഉറച്ചുനില്‍ക്കാന്‍ കഴിയും എന്നതാണ് ചോദ്യം. ഭീകരവാദത്തിനെതിരായ പോരാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയെ അനുകൂലിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകാപുരഷനായി വാഴ്ത്തുകയും ചെയ്യുന്ന ട്രംപ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കുന്ന വിസാ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ഐ.ടി മേഖലയില്‍ ഉരുണ്ടു കൂടാന്‍ ഇടയുള്ള പ്രതിസന്ധിയെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശി വല്‍ക്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കു പിന്നാലെയാണ് യു.എസ് ചുവടുവെപ്പ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഒരേ സമയം ചിറകരിയപ്പെടുന്നത്. നോട്ടു നിരോധനം പോലുള്ള നടപടികള്‍ ആഭ്യന്തര വിപണിയില്‍ സൃഷ്ടിക്കാന്‍ ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മാന്ദ്യം കൂടിയാവുമ്പോള്‍ പ്രതിസന്ധി മൂര്‍ദ്ധന്യതയില്‍ എത്തും. അതിനെ നേരിടാന്‍ പ്രായോഗികമായ കൂടുതല്‍ നടപടികളും മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ ദുരന്തസമാനമായ സാഹചര്യത്തിലേക്കായിരിക്കും രാജ്യം കൂപ്പുകുത്തുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending