തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി രോഗബാധ അതിവേഗം വ്യാപിക്കുന്നതിനിടെ 11 മാസത്തിനിടെ 5000-ത്തിലധികം പേരാണ് രോഗബാധിതരായത്. 356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസ ശരാശരി 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഈ വര്‍ഷം മരണപ്പെട്ട 386 പേരില്‍ 207 പേര്‍ക്ക് ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരാണ്. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണുണ്ടായത്. രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
മണ്ണില്‍ എലി, നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെ പകരുന്ന ലെപ്‌റ്റോസ്‌പൈറാ ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. ശരീരത്തില്‍ കാണുന്ന ചെറുമുറിവുകളിലൂടെയും പകര്‍ച്ച സംഭവിക്കാം. ശക്തമായ തലവേദനയോടുള്ള പനിയാണ് പ്രധാന ലക്ഷണം. പിന്നാലെ കഠിന ക്ഷീണം, പേശിവേദന, നടുവേദന, വയറിളക്കം എന്നിവയും പ്രകടമാകും.
രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭിച്ചാല്‍ പൂര്‍ണമായും രോഗമുക്തിയാര്‍ജിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, മൃഗമാലിന്യവുമായി സമ്പര്‍ക്കം ഒഴിവാക്കുക, മഴക്കാലത്ത് സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.