Connect with us

News

റിയല്‍ ചാമ്പ്യന്‍

രണ്ടാഴ്ച്ച മുമ്പാണ് 40 ല്‍ സറീന വില്ല്യംസ് റാക്കറ്റ് താഴെ വെച്ചത്. ഇപ്പോഴിതാ റോജറും വിടവാങ്ങുമ്പോള്‍ ടെന്നിസിനെ സ്‌നേഹിക്കുന്നവര്‍ക്കിത് ഇല പൊഴിയും കാലമാണ്.

Published

on

കമാല്‍ വരദൂര്‍

ലണ്ടന്‍: ഒരിക്കല്‍ കൂടി മാത്രമേ ടെന്നിസ് ലോകത്തിന് ആ പ്രതിഭയെ റാക്കറ്റുമായി മൈതാനത്ത് കാണാനാവു. ഈ മാസാവസാനം ലണ്ടനില്‍ ആരംഭിക്കുന്ന ലാവര്‍ കപ്പ് ടെന്നിസില്‍ ടീം യൂറോപ്പിനായി പങ്കെടുത്ത് വിരമിക്കുമെന്ന് ഇതിഹാസ താരം റോജര്‍ ഫെഡ്‌റര്‍ വ്യക്തമാക്കിയതോടെ കായിക ലോകത്തിന്റെ കണ്ണും കാതും ഈ ചാമ്പ്യന്‍ഷിപ്പിലേക്കായി. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള സ്വിസ് ഇതിഹാസം 2021 ലെ വിംബിള്‍ഡണിന് ശേഷം വലിയ വേദിയിലുണ്ടായിരുന്നില്ല. ശരീരം പറയുന്നു വിശ്രമിക്കാന്‍-41 കാരനായ ഫെഡ്‌റര്‍ വിരമിക്കല്‍ തീരുമാനത്തിന് പിറകിലെ കാരണങ്ങള്‍ വ്യക്തമാക്കി. 24 വര്‍ഷം കളിച്ചു. 24 മണിക്കൂര്‍ പോലെ തോന്നുന്നു. 1,500 ലധികം മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങളിലും വീറോടെയാണ് കളിച്ചത്. ഇപ്പോള്‍ ആ വീറ് പ്രകടിപ്പിക്കാന്‍ ശരീരത്തിനാവുന്നില്ല. അതിനാല്‍ മതിയാക്കുകയാണ്-സൂപ്പര്‍ താരം വ്യക്തമാക്കി.

കാല്‍മുട്ടിലെ വേദന കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം സജീവമായി മല്‍സര രംഗത്തില്ല. 2020 ന് ശേഷം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാനായത്. വിംബിള്‍ഡണില്‍ കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് ശേഷം അദ്ദേഹം കളത്തിലുണ്ടായിരുന്നില്ല. 2020 ല്‍ അദ്ദേഹം രണ്ട് കാല്‍മുട്ടിലും ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഗ്രാന്‍ഡ്സ്ലാം ചരിത്രത്തില്‍ ഫെഡ്‌റര്‍ക്ക് മുന്നില്‍ കിരീട നേട്ടത്തില്‍ രണ്ട് പേര്‍ മാത്രമേയുള്ളു. 22 കിരീടങ്ങള്‍ സ്വന്തമാക്കിയ റഫേല്‍ നദാലും 21 കിരീടങ്ങള്‍ സ്വന്തമാക്കിയ നോവാക് ദ്യോക്യോവിച്ചും. 1998 ലായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം. അന്ന് പ്രായം 16 മാത്രം. 2003 ല്‍ വിംബിള്‍ഡണിലുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഫെഡ്‌റര്‍ എട്ട് തവണയാണ് ഇവിടെ കിരീടം സ്വന്തമാക്കിയത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 2018 ലായിരുന്നു-36-ാം വയസില്‍ അദ്ദേഹത്തിന്റെ അവസാന ഗ്രാന്‍ഡ്സ്ലാം- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടം. 2004 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് വന്നത്. പിന്നെ 310 ആഴ്ച്ചകളില്‍ അദ്ദേഹം ആ സ്ഥാനം നിലനിര്‍ത്തി. വിംബിള്‍ഡണെ അതിയായി സ്‌നേഹിച്ച ഫെഡ്‌റര്‍ ആറ് തവണയാണ് മെല്‍ബണില്‍ ഒന്നാമനായത് അഞ്ച് തവണ യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. ഒരു തവണ ഫ്രഞ്ച് ഓപ്പണും. കളം വിടുമെങ്കിലും ടെന്നിസ് ലോകത്ത് തന്നെ താനുണ്ടാവുമെന്ന് ഫെഡ്‌റര്‍ വ്യക്തമാക്കി. ഏത് റോളിലായിരിക്കും ആ സ്ഥാനമെന്ന് പക്ഷേ അദ്ദേഹം പറഞ്ഞില്ല. വിരമിക്കല്‍ പ്രഖ്യാപനം ഫെഡ്‌റര്‍ നടത്തിയതോടെ ടെന്നിസ് ലോകം സൂപ്പര്‍ താരത്തിന്റെ മികവിനെ വാഴ്ത്തുകയാണ്. സമകാലികരായ റഫേല്‍ നദാല്‍, നോവാക് ദ്യോക്യവിച്ച് തുടങ്ങി പലരും സാമുഹ്യ മാധ്യമങ്ങളില്‍ ഫെഡ്‌റര്‍ക്ക് അഭിവാദ്യം നേര്‍ന്നു. ഇത്രയും നല്ല ഒരു സുഹൃത്തിനെ കണ്ടിട്ടില്ല എന്നായിരുന്നു നദാല്‍ പറഞ്ഞത്. ദ്യോക്യോവിച്ച് ഫെഡ്‌ററുമായുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ഈ മൂന്ന് പേരും തമ്മിലുള്ള പോര്‍മുഖങ്ങളായിരുന്നു ദീര്‍ഘകലാമായി ടെന്നിസ് ലോകം. ഗ്രാന്‍ഡ്സ്ലാമുകളില്‍ ഇവരായിരുന്നു ശ്രദ്ധാകേന്ദ്രം. പരുക്കില്‍ ഫെഡ്‌റര്‍ പിന്മാറിയപ്പോല്‍ ദ്യോക്യോവിച്ചിന് കോവിഡും വാക്‌സിനേഷന്‍ പ്രശ്‌നങ്ങളുമെല്ലാം പ്രശ്‌നമായി. നദാലാവട്ടെ സീസണിലെ ആദ്യ മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളിലും കിരീടം നേടി. നദാലും പരുക്കിന്റെ പിടിയില്‍ തന്നെയാണ്. ഫ്രഞ്ച് ഓപ്പണില്‍ അദ്ദേഹം കിരീടം സ്വന്തമാക്കിയത് വേദന സഹിച്ചാണ്. യു.എസ് ഓപ്പണില്‍ നേരത്തെ പുറത്തായതും പരുക്കില്‍ തന്നെ. പക്ഷേ ലേവര്‍ കപ്പില്‍ ഫെഡ്‌റര്‍ കളിക്കുന്ന യൂറോപ്യന്‍ സംഘത്തില്‍ നദാലുണ്ട്. ദ്യോക്യോവിച്ചും വരുമ്പോള്‍ മൂന്ന് പ്രധാനികള്‍ സ്വന്തം വന്‍കരക്കായി ഒരുമിക്കും.

ഇന്നലെ വിംബിള്‍ഡണ്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കണ്ട കുറിപ്പ് ഇപ്രകാരം: റോജര്‍, എവിടെ തുടങ്ങണമെന്നറിയില്ല. താങ്കളുടെ മഹായാത്രക്ക് സാക്ഷ്യം വഹിക്കുക എന്നത് വലിയ അഭിമാനമായിരുന്നു. ചാമ്പ്യന്‍ എന്ന പദത്തിന് എല്ലാ അര്‍ത്ഥത്തിലും അലങ്കാരമായിരുന്നു താങ്കള്‍. മൈതാനത്ത് താങ്കളുടെ ആ മഹാസാന്നിദ്ദ്യം ഞങ്ങള്‍ക്ക്് നഷ്ടമാവുകയാണ്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് നന്ദി മാത്രമാണ്- താങ്കള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച ഓര്‍മകള്‍ക്കും സന്തോഷത്തിനും നന്ദി….

ലോകത്തെ ഏറ്റവും വലിയ ടെന്നിസ് വേദികളിലൊന്നില്‍ ദീര്‍ഘ വര്‍ഷം ഒന്നാമനായി വാണ സ്വിസ് ഇതിഹാസത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ ആദരമാണ് ഈ വരികള്‍. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ടെന്നിസ് വേദിയില്‍ ഇത്രമാത്രം അഴകോടെ, അഭിമാനത്തോടെ കളിച്ച താരങ്ങള്‍ കുറവാണ്. 1877 മുതല്‍ ആരംഭിക്കുന്നതാണ് വിംബിള്‍ഡണ്‍ ചരിതം. വിംബിള്‍ഡണിലെ ഓള്‍ ഇംഗ്ലണ്ട്് മൈതാനത്ത് എത്രയോ താരങ്ങള്‍ വീരചരിതം കുറിച്ചിട്ടുമുണ്ട്. പക്ഷേ ജനപ്രിയന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ പ്രധാനി ഫെഡ്‌റര്‍ അല്ലാതെ മാറ്റുമല്ല. 24 വര്‍ഷം കരുത്തനായി കളിക്കുകയെന്നതിലുണ്ട് ഫെഡ്‌ററുടെ മികവ്. അദ്ദഹം ഇന്നലെ പറഞ്ഞതാണ് സത്യം 24 വര്‍ഷം 24 മണിക്കൂര്‍ പോലെയാണ് തോന്നുന്നത്. മൈതാനത്ത് അദ്ദേഹത്തിന് ശത്രുക്കളില്ല. വിംബിള്‍ഡണിലും ഫ്‌ളെഷിംഗ് മെഡോയിലും (യു.എസ് ഓപ്പണ്‍) റോഡ് ലീവര്‍ അറീനയിലും (ഓസ്‌ട്രേലിന്‍ ഓപ്പണ്‍) എന്തിന് അദ്ദേഹത്തിന് അത്ര സുഖാനുഭവങ്ങള്‍ നല്‍കാത്ത റോളണ്ട് ഗാരോസില്‍ (ഫ്രഞ്ച് ഓപ്പണ്‍) പോലും ആദരവ് മാത്രമായിരുന്നു എല്ലാവരും നല്‍കിയത്. പീറ്റ് സംപ്രാസ് ലോക ടെന്നിസിനെ ഭരിച്ചിരുന്ന കാലത്ത് ക്ലാസിക് ടെന്നിസിന്റെ വക്താവായി പതിനാറാം വയസില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം കുറിച്ച താരത്തിന്റെ മൈതാന ശരീര ഭാഷക്കാണ് ടെന്നിസ് ലോകം മാര്‍ക്കിട്ടത്. ഒരു വേളയിലും ക്ഷുഭിതനായിരുന്നില്ല ഫെഡ്‌റര്‍.

എല്ലാ പ്രതിയോഗികളെയും ബഹുമാനിച്ചായിരുന്നു 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയത്. സമകാലികരായ റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും കരുത്തരായി കളിച്ചപ്പോഴും അവരുടെ ഉറ്റചങ്ങാതി മറ്റാരുമായിരുന്നില്ല. ഈ മൂന്ന് പേരുമായിരുന്നല്ലോ ഗ്രാന്‍ഡ്സ്ലാം വേദികളുടെ അലങ്കാരങ്ങള്‍. വലിയ കിരീടങ്ങള്‍ ഇവര്‍ മാറി മാറി സ്വന്തമാക്കി. പ്രായം തങ്ങളെ തളര്‍ത്തുന്നില്ലെന്ന് മൂന്ന് പേരും പറയാതെ പറഞ്ഞു. ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രമായിരുന്നില്ല റോജറിന് പ്രിയങ്കരം. ഒളിംപിക്‌സുകളിലും ഏ.ടി.പി ടൂര്‍ ചാമ്പ്യന്‍ഷിപ്പുകളിലും അദ്ദേഹം ആവേശത്തോടെ പങ്കെടുത്തു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ് ടെന്നിസ് ഫൈനലില്‍ ആന്ദ്രെ മുറെ എന്ന ബ്രിട്ടിഷുകാരനെതിരായ അങ്കം ആരും മറക്കില്ല. രണ്ടാഴ്ച്ച മുമ്പാണ് 40 ല്‍ സറീന വില്ല്യംസ് റാക്കറ്റ് താഴെ വെച്ചത്. ഇപ്പോഴിതാ റോജറും വിടവാങ്ങുമ്പോള്‍ ടെന്നിസിനെ സ്‌നേഹിക്കുന്നവര്‍ക്കിത് ഇല പൊഴിയും കാലമാണ്. എങ്കിലും മൈതാനങ്ങളിലുടെ ഞങ്ങള്‍ക്ക് നല്‍കിയ ക്ലാസ് വിരുന്നിന് ഒരായിരം നന്ദി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിംഗ് ഇടപാടുകള്‍ക്ക് തടസം; പുതിയ ‘ഇന്‍കാള്‍ സ്‌കാം പ്രൊട്ടക്ഷന്‍’ ഫീച്ചറുമായി ഗൂഗിള്‍

ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും

Published

on

സ്‌കാം കോളുകള്‍ വരുന്നതിനിടെ ബാങ്കിംഗ് ആപ്പുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോക്താവിന് തത്സമയം മുന്നറിയിപ്പ് നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ പ്രതിരോധം കൂടുതല്‍ ശക്തവും സുരക്ഷിതവുമായ രൂപത്തില്‍ മാറ്റുന്നതിനായി ‘ഇന്‍കാള്‍ സ്‌കാം പ്രൊട്ടക്ഷന്‍’ (In-call scam protection) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി ബാങ്കില്‍ നിന്നാണെന്ന വ്യാജേന ആളുകളെ വിളിച്ച്, കോള്‍ ഡിസ്‌കണക്ട് ചെയ്യാതെ തന്നെ പണം കൈമാറാന്‍ ആവശ്യപ്പെടുന്നതാണ് സൈബര്‍ തട്ടിപ്പുകാരുടെ പ്രധാന രീതി.

ഇത്തരം തട്ടിപ്പുകള്‍ ഫലപ്രദമായി തടയുന്നതാണ് ഗൂഗിളിന്റെ പുതിയ സംവിധാനം. ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും. ഉപയോക്താവിന് ഉടന്‍ കോള്‍ കട്ട് ചെയ്യുകയോ സ്‌ക്രീന്‍ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്‍ സാധിക്കും. കോള്‍ തുടരുകയാണെങ്കില്‍ ഫോണില്‍ 30 സെക്കന്‍ഡ് നേരത്തേക്ക് പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടും. ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കള്‍ക്ക് ഇടപാടില്‍ നിന്ന് പിന്മാറാനും സാധിക്കും. പണം നഷ്ടപ്പെട്ടതിന് ശേഷമാണ് പല ഉപയോക്താക്കളും തട്ടിപ്പിനെ കുറിച്ച് തിരിച്ചറിയുന്നതെന്ന സാഹചര്യത്തില്‍, ഈ ഫീച്ചര്‍ ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

ആന്‍ഡ്രോയിഡ് 11ലും അതിനുമുകളിലുമുള്ള ഫോണുകളിലാണ് ഈ സുരക്ഷാ സംവിധാനം ലഭ്യമാകുക. സ്‌ക്രീന്‍ഷെയറിംഗ് തട്ടിപ്പുകള്‍ ചെറുക്കുന്നതിനായി ഗൂഗിള്‍ പേ, നവി, പേടിഎം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നും ഗൂഗിള്‍ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യു.കെ പോലുള്ള രാജ്യങ്ങളില്‍ ഈ സംവിധാനം പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കാന്‍ കമ്പനി തീരുമാനിച്ചത്.

Continue Reading

News

ഇന്‍ഡിഗോ വിമാനം റദ്ദായത്‌കൊണ്ട് യുപിഎസ്സി ഇന്റര്‍വ്യൂ നഷ്ടം; ‘മോള്‍ വലിയ വിഷമത്തിലാണ്’- പിതാവ്

‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

Published

on

കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കല്‍ മൂലം യുപിഎസ്സി (PSC/UPSC) ഇന്റര്‍വ്യൂ നഷ്ടപ്പെട്ട ഡോക്ടര്‍ ആയിഷ ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് തീയതി 1ന് രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി ആയിഷയെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി പക്ഷേ അവിടെനിന്നുള്ള വിമാനവും റദ്ദായി.

ഇതോടെ മൂന്നാം തീയതി നിശ്ചയിച്ചിരുന്ന UPSC ഇന്റര്‍വ്യൂ ഇവര്‍ക്ക് നഷ്ടമായി. യാത്ര റദ്ദാക്കിയതിനുശേഷം തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള സഹായം പോലും അധികൃതര്‍ നല്‍കിയില്ല എന്നാണ് പിതാവിന്റെ ആരോപണം. ‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

Continue Reading

News

17 ലക്ഷത്തിന്റെ വജ്ര പെന്‍ഡന്റ് വിഴുങ്ങി; ആറുദിവസത്തെ കാത്തിരിപ്പിന് ശേഷം ടാഗ് സഹിതം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു

സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍

Published

on

വെല്ലിങ്ടണ്‍: 17 ലക്ഷത്തിലേറെ വിലവരുന്ന വജ്രം പതിപ്പിച്ച പെന്‍ഡന്റ് വിഴുങ്ങിയ യുവാവില്‍ നിന്ന് ആറുദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ടാഗ് അടക്കം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു. ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണിലാണ് സിനിമാനാടകീയമായ ഈ സംഭവം. മുട്ടയുടെ ആകൃതിയിലുള്ള സ്വര്‍ണ ലോക്കറ്റില്‍ 183 വജ്രങ്ങളും രണ്ട് ഇന്ദ്രനീല കല്ലുകളും പതിപ്പിച്ച ഫെബേജ് പെന്‍ഡന്റാണ് യുവാവ് വിഴുങ്ങിയത്. 3.3 ഇഞ്ച് നീളവും 8.4 സെന്റീമീറ്റര്‍ ഭാരവുമുള്ള ഈ പെന്‍ഡന്റിന് 17 ലക്ഷത്തിലേറെ രൂപ വിലവരും.

മാലയും അതിന്റെ വില രേഖപ്പെടുത്തിയ ടാഗും അടക്കമാണ് 32കാരന്‍ വിഴുങ്ങിയത്. 1983ലെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യെ ആസ്പദമാക്കി തയ്യാറാക്കിയ ലിമിറ്റഡ് എഡിഷന്‍ ഫെബേജ് പെന്‍ഡന്റാണ് ഇത്. സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍. ഇത്തരത്തിലുള്ള 50 പെന്‍ഡന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നതാണ് ഇതിന്റെ വില ഇത്ര ഉയരാനുള്ള പ്രധാന കാരണം. റഷ്യയിലെ ഹൗസ് ഓഫ് ഫെബേജാണ് ഈ പെന്‍ഡന്റിന്റെ നിര്‍മ്മാതാക്കള്‍.

19ാം നൂറ്റാണ്ട് മുതല്‍ ഇത്തരം പെന്‍ഡന്റുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ടെങ്കിലും, അകത്ത് സ്വര്‍ണ നീരാളിയുള്ള മോഡല്‍ 1983ന് ശേഷം മാത്രമാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നവംബര്‍ 28ന് ഓക്ലാന്‍ഡിലെ പാട്രിഡ്ജ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. നവംബര്‍ 29ന് യുവാവിനെ മോഷണക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇയാള്‍ സദാസമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ചയാണ് തൊണ്ടിമുതല്‍ പൊലീസിന് വീണ്ടെടുക്കാനായത്. തിങ്കളാഴ്ച ഇയാളെ വീണ്ടും ഓക്ലാന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കും. ഈ സംഭവം ‘തൊണ്ടിമുതല്‍’ എന്ന സിനിമയിലെയും ജെയിംസ് ബോണ്ട് ചിത്രത്തിലെയും രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പൊലീസ് വിലയിരുത്തി.

Continue Reading

Trending