Connect with us

Video Stories

നന്ദിയാരോട് ചൊല്ലേണ്ടൂ….?!

Published

on

എസ്. കൂട്ടുമ്മുഖം

രാത്രി സമയത്ത് വയല്‍-പുഴ-റെയില്‍-കടലോരങ്ങളിലോ പൂട്ടിയിട്ട പീടികത്തിണ്ണകളിലോ, ആല്‍ത്തറകളിലോ ഒത്തുകൂടി നന്നായിട്ടൊന്ന് പൂശി; പാട്ടും കൂത്തുമായി കഴിഞ്ഞുകൂടി; പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ പൊട്ടിപ്പൊട്ടി കരഞ്ഞും സമയം ചിലവിട്ട്; ദേഷ്യമുള്ളവരെയൊക്കെ തെറി കൊണ്ടഭിഷേകം ചെയ്തു; ”വേലിചാട്ടം” ഉണ്ടെങ്കില്‍ അതുമൊപ്പിച്ച്; ആടിയുലഞ്ഞ് വീട്ടിലെത്തി കെട്ടിയവളോട് ”ങ്ട്ട് വാടീ” എന്നാക്രോശിച്ചോ അല്ലെങ്കില്‍ തേനേ…പാലേ…കല്‍ക്കണ്ടമേ… എന്ന് വിളിച്ചോ വയറ്റിലെയും മനസ്സിലെയും വിശപ്പ് മാറ്റി ഗാഢനിദ്രയിലേക്ക് മയങ്ങി വീഴുന്നവര്‍.
രാവിലെ എഴുന്നേറ്റ് ദിനചര്യകള്‍ നടത്തി ക്ഷീണം മാറാത്ത ദേഹവും ഉറക്കച്ചവിട് മാറാത്ത മുഖവുമായി പണിസ്ഥലത്തെത്തി; ചെങ്കല്ല് ചുമന്നും സിമന്റ് കുഴച്ചും കമ്പിവളച്ചും കോണ്‍ഗ്രീറ്റ് പണിയില്‍ ഏര്‍പ്പെട്ടും കഠിനാദ്ധ്വാനത്തിന്റെ വീരഗാഥകള്‍ രചിക്കുന്നവര്‍. വൈകുന്നേരം പണി തീരുന്ന സമയമായിക്കിട്ടുവാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നവര്‍. ഒഴുക്കിയ വിയര്‍പ്പിന്റെ വിലയായി കിട്ടിയ നൂറിന്റെ നോട്ടുകള്‍ വാങ്ങി പോക്കറ്റിലിടുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വെട്ടിത്തിളങ്ങും. പിന്നെ കൈകാലുകള്‍ ഒന്ന് കുടഞ്ഞ് ബൈക്കിലേക്ക് ഒരു ചാടിക്കയറ്റമാണ്. ബൈക്കില്ലാത്തവര്‍ ഓടി ഓട്ടോയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിപ്പാണ്. അവര്‍ തിരക്ക് കൂട്ടി പോകുന്നതെവിടേക്കെന്നല്ലേ? മറ്റെവിടേക്കുമല്ല; ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളിലേക്ക്!
സിനിമാശാലകള്‍ക്കും ധര്‍മ്മാസ്പത്രികള്‍ക്കും റേഷന്‍-മാവേലി സ്റ്റോറുകള്‍ക്കും മുമ്പില്‍ നീണ്ട ക്യൂകള്‍ നാം ഏറെ കണ്ടതാണ്. മുമ്പില്‍ കയറിക്കൂടുവാന്‍ വ്യഗ്രത കാട്ടുന്നവരാണ് അത്തരം ക്യൂകളിലെ അധികമാളുകളും. കൃത്യമായി ഉന്തും തള്ളുമുണ്ടാക്കി അതിനിടയില്‍ ക്യൂവിന്റെ മുമ്പില്‍ കയറിപ്പറ്റുന്ന വിദ്വാന്മാര്‍ ധാരാളം. ഉന്തും തള്ളലും അടിപിടിയായി രൂപാന്തരപ്പെടുന്നത് സര്‍വസാധാരണമാണ്.
എന്നാല്‍ ബീവറേജിന്റെ മുമ്പിലെ ക്യൂവില്‍ ഇടം പിടിക്കുവാന്‍ ഓടിക്കിതച്ചെത്തുന്നവരെ പോലുള്ള മര്യാദരാമന്മാരെ നമുക്ക് മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? ഇല്ലേയില്ല. നല്ല അനുസരണശീലമുള്ള എല്‍.പി സ്‌കൂള്‍ കുട്ടികളെ പോലെ അടക്കത്തോടും ഒതുക്കത്തോടും കൂടി ശാന്തപ്രിയരായി ക്യൂവില്‍ നില്‍ക്കുന്നവര്‍. ദേശീയ പാതയോരങ്ങളിലെ ബീവറേജ് ഔട്ട്‌ലറ്റുകളുടെ മുമ്പിലെ ക്യൂകള്‍ കൗതുകത്തോടെയാണ് കാണാനാവുക. അവിടെ കശപിശയില്ല; ഉന്തും തള്ളുമില്ല; അടിപിടിയില്ല; കയ്യൂക്ക് കാണിക്കലുമില്ല. അത്തരം ബീവറേജ് ക്യൂകളിലെ ആളുകളെ നിയന്ത്രിക്കുവാന്‍ ഒരിക്കല്‍ പോലും പൊലീസിനെ വിളിച്ചിട്ടുണ്ടാകുകയുമില്ല.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷം കുപ്പികള്‍ കയ്യില്‍ കിട്ടുമ്പോള്‍ കിട്ടാക്കനി കിട്ടിയ വെപ്രാളമാണ് പലരിലുമുണ്ടാകുക. സാധനവുമായി റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇരുദിശകളില്‍ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചവര്‍ ചിന്തിക്കാറില്ല. ബീവേറജുകള്‍ക്ക് മുമ്പില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു.
യു.ഡി.എഫ് ഭരണ കാലത്ത് ഒട്ടേറെ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടുകയും; എല്ലാ ഗാന്ധിജയന്തി ദിനങ്ങളിലും പത്ത് ശതമാനം മദ്യവിതരണ കേന്ദ്രങ്ങള്‍ എന്നെന്നേക്കുമായി അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാതയോരത്തിന് അഞ്ഞൂറ് മീറ്ററിനുള്ളിലുള്ള ബിവറേജ് വിതരണ കേന്ദ്രങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലെ വിളമ്പ് കേന്ദ്രങ്ങളും കള്ള്ഷാപ്പുകളും അടച്ചിടണമെന്ന ഡിസംബര്‍ 15ന്റെ സുപ്രീംകോടതി വിധി മറികടക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കളിച്ച കളി ചെറുതൊന്നുമല്ല. പൊതുഖജനാവിലെ ലക്ഷങ്ങള്‍ ചിലവിട്ടാണ് മദ്യ വിതരണം അനുസൃതം തുടരാന്‍ വളഞ്ഞതും തെളിഞ്ഞതുമായ വഴികളിലൂടെ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അവസാനം മാര്‍ച്ച് 31ന് സുപ്രീംകോടതി മുന്‍ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി ഏപ്രില്‍ ഒന്ന് മുതല്‍ കോടതി തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.
വിധി അനുകൂലമായി വരുമെന്ന് കരുതിയിരുന്ന പിണറായി സര്‍ക്കാറിനെയും മദ്യരാജാക്കന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് അന്താരാഷ്ട്ര വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനായിരുന്നു. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴ് വീണശേഷം യാത്രാമധ്യേ ബീവറേജിന്റെ മുന്‍ ഔട്ട്‌ലറ്റുകളിലേക്ക് കണ്ണോടിച്ചു; പൂരം കഴിഞ്ഞ ഉത്സവ പറമ്പിനെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് എല്ലായിടങ്ങളിലും.
ഇന്ത്യയിലങ്ങോളമുള്ള ആയിരക്കണക്കില്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ കൊട്ടിയടക്കുവാന്‍ ഇടയാക്കിയ അത്യപൂര്‍വ സംഭവഗതിക്ക് കാരണക്കാരായ ആരോടാണ് നന്ദി പറയേണ്ടത്? പ്രശ്‌നം കോടതിക്കകത്തേക്കെത്തിച്ച അന്യായക്കാരോടാണോ; കേസ് ശക്തിയുക്തം വാദിച്ച അഭിഭാഷകരോടാണോ; അന്തിമവിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡിനോടും എല്‍.എന്‍ റാവുവിനോടുമാണോ?
അതല്ല; വിശുദ്ധ ഖുര്‍ആനിലെയും ബൈബിളിലെയും ഗീതയിലെയും മഹത് വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഘോരം ഘോരം പ്രസംഗിച്ച് മദ്യവിമുക്ത നാടിന് വേണ്ടി ദിനരാത്രങ്ങള്‍ ചിലവിട്ട ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററോടും അദ്ദേഹത്തിന്റെ സഹചാരികളായ ഫാദര്‍ മുഴുത്തേറ്റത്തോടും ഡോ. യൂസുഫ് നദ്‌വിയോടും പപ്പന്‍ കന്നാട്ടിയോടുമാണോ? പ്രകടനങ്ങളും പിക്കറ്റിംഗുകളും നടത്തി അറസ്റ്റ് വരിച്ച ആയിരങ്ങളായ മദ്യവിരുദ്ധ പോരാളികളോടാണോ?
നന്ദിയാരോട് ചൊല്ലേണ്ടു എന്ന ചോദ്യം നിലനിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി സഖാവിനോടൊരപേക്ഷ. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴിട്ടതില്‍ ഏറ്റവും സന്തോഷിക്കുന്നത് വിട്ടമ്മമാരാണ്. മദ്യ രാജാക്കന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മദ്യത്തിന്റെ ഒഴുക്ക് ശക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് വിപരീത ഫലമുണ്ടാക്കും. അത്തരം നന്ദികെട്ട നീക്കങ്ങള്‍ താങ്കളില്‍ നിന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയോടെ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending