kerala

ശബരിമല സ്വര്‍ണക്കൊള്ള; പിന്നില്‍ വന്‍ ഗൂഢാലോചന, ദേവസ്വം മന്ത്രി രാജിവെക്കണം: വി ഡി സതീശന്‍

By webdesk17

October 12, 2025

ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഢാലോചനയും ഉള്ളതായി വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025ല്‍ വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടതെന്തിനെന്നും വി ഡി സതീശന്‍ ചോദിച്ചു. ശബരിമലയിലെ ദ്വാരപാല ശില്‍പങ്ങള്‍ മോഷ്ടിച്ച് വിറ്റെന്ന് തെളിഞ്ഞതിനാല്‍ സര്‍ക്കാറിനും ദേവസ്വം വകുപ്പിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ കട്ടിളപ്പടിയിലെ സ്വര്‍ണപാളികള്‍ കടത്തിയ കേസിലാണ് സി.പി.എം നേതാവും 2019ല്‍ ദേവസ്വം പ്രസിഡന്റുമായ എ. പത്മകുമാറിനെയും ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേര്‍ത്തിരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്ും വി ഡി സതീശന്‍ പറഞ്ഞു.

കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒന്നാം പ്രതിയാക്കി 10 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കവര്‍ച്ച, വ്യാജരേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍ ഉണ്ട്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

കസ്റ്റഡിയില്‍ എടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് സംഘം കടക്കുമെന്നാണ് സൂചന. പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് അന്വേഷണം ആരംഭിക്കും. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍ അതേ രീതിയില്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈകോടതി നിര്‍ദേശം.