Connect with us

Features

സമാജം യുവജനോത്സവം: ഐശ്വര്യ ഷൈജിത് കലാതിലകം

മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു

Published

on

അബുദാബി മലയാളി സമാജം മൂന്ന് ദിവസങ്ങളിലായി നടത്തിയ യു.എ.ഇ ഓപ്പണ്‍ യുവജനോത്സവം സമാപിച്ചു. മൂന്ന് വേദികളിലായി മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.

നാടോടി നൃത്തം, ഭരതനാട്യം കുച്ചുപ്പിടി,മോണോ ആക്ട്, എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയിന്റ് നേടിയ പ്രൈവറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ഭവന്‍സ്) വിദ്യാര്‍ത്ഥിനി ഐശ്വര്യ ഷൈജിത് ഈ വര്‍ഷത്തെ സമാജം കലാതിലകമായി.
ഷൈജിത് കെ.പി.പ്രേമാ ഷൈജിത് ദമ്പതികളുടെ മകളാണ്.
കലാതിലക ട്രോഫി സമാജം പ്രസിഡന്റും ഡോ. ജസ്ലിന്‍ ജോസും ചേര്‍ന്ന് നല്‍കി. വനിതാവിഭാഗം ഭാരവാഹികള്‍ വിജയകിരീടം അണിയിച്ചു

വിവിധ ഗ്രുപ്പ് വിജയികളായി 15 പോയിന്റോടെ ശിവാനി സജീവ്,16 പോയിന്റോടെ ജേനാലിയ ആന്‍ 10 പോയിന്റോടെ നന്ദകൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

2020 ല്‍ 4200 കലാകാരികളെ അണിനിരത്തി മോഹിനിയാട്ടത്തില്‍ ഗിന്നസ് നേടിയ കലാമണ്ഡലം ഡോ. ധനുഷ സന്യാല്‍, കലാമണ്ഡലം അധ്യാപികയായ ലതിക എന്നിവര്‍ നാട്ടില്‍നിന്നെത്തി ഡാന്‍സ് മത്സരങ്ങള്‍ക്ക് വിധി കര്‍ത്താക്കളായി.

ഗള്‍ഫിലെ കുട്ടികള്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഇനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയതായും ശാസ്ത്രീയമായി ഡാന്‍സ് അഭ്യസിക്കുന്ന കുട്ടികളുടെ പ്രകടനങ്ങള്‍ കേരളത്തേക്കാള്‍ മികച്ചതായി അനുഭവപ്പെട്ടുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍നടന്ന
സമാപനച്ചടങ്ങില്‍ സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ സ്പെഷ്യലിസ്റ്റ് ന്യുറോളജിസ്റ്റ് ഡോ.ജസ്ലിന്‍ ജോസ് മുഖ്യാതിഥിയായിരുന്നു. ഇഫ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്‍, എല്‍എല്‍എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ നിവിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.

സമാജം കലാവിഭാഗം സെക്രട്ടറി റിയാസുദ്ധീന്‍ പി.ടി ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് സ്വാഗതവും നടത്തി.
ട്രഷറര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, യേശുശീലന്‍, സലിം ചിറക്കല്‍, എ.എം.അന്‍സാര്‍, അനില്‍കുമാര്‍ ടി.ഡി,ഫസലുദ്ധീന്‍ വനിതാ കമ്മിറ്റി ഭാരവാഹികളായ അനുപ ബാനര്‍ജി, ലാലി സാംസണ്‍, ബിനിമോള്‍ ടോമിച്ചന്‍, ബദരിയ്യ സിറാജ്, വാലന്റീര്‍ ടീം അനീഷ് ഭാസി, അമീര്‍ കല്ലമ്പലം, സലിം, ഷാജികുമാര്‍, ബിജുവാര്യര്‍ എന്നിവരും ഇതര സംഘടനാ ഭാരവാഹികളും മുന്‍ ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ്പ്രസിഡന്റ് രേഖിന് സോമന്‍ നന്ദി പറഞ്ഞു

columns

ഇതിഹാസമായ വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Published

on

സുകുമാരന്‍ മൂലേക്കാട്ട്

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പുതിയ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നു സത്യാഗ്രഹമെന്ന് എഴുതുകയും പറയുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് പൊതുവഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം ആരംഭിച്ചത്. 1923ല്‍ കാക്കിനാഡ കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി സഹോദരന്മാരുടെയും അനുഗ്രഹ ആശംസകളോടെ അയിത്തോച്ചാടനം വിഷയമാക്കി ടി.കെ. മാധവന്‍ ഒരു പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടി. അതിനു മുമ്പ് തിരുനെല്‍വേലിയില്‍ വെച്ച് ഗാന്ധിജിയെ കണ്ട് തിരുവിതാംകൂറിലെ അയിത്ത ജാതിക്കാര്‍ അനുഭവിക്കുന്ന അവശതയും കഷ്ടപ്പാടുകളും ടി.കെ. മാധവന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീണ്ടല്‍ തൊടീല്‍ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്ഷേത്ര പ്രവേശനം പതിത വര്‍ഗത്തിനും കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു പ്രസ്താവന എഴുതി ടി.കെ.മാധവനെ ഏല്‍പ്പിച്ച് പത്രങ്ങള്‍ക്ക് നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ ആ പ്രസ്താവന വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു.

കാക്കിനാഡ സമ്മേളനത്തിനു ശേഷം അയിത്തോച്ചാടന കമ്മറ്റി എന്ന പേരില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരു പ്രചരണകമ്മറ്റിയെ നിയോഗിച്ചു. കെ.പി. കേശവ മേനോന്‍, ടി.കെ. മാധവന്‍, കരൂറ് നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കണ്ണന്‍ തോടത്ത് വേലായുധ മേനോന്‍, കെ. കേളപ്പന്‍ എന്നിവരടങ്ങിയതായിരുന്നു ആ കമ്മറ്റി. ഈ കമ്മറ്റി തിരുവിതാംകൂറില്‍ പലയിടങ്ങളിലും സഞ്ചരിച്ച് 1924 ഫെബ്രുവരി 28 ാം തീയതി വൈക്കത്തെത്തി. വൈക്കത്തമ്പലത്തിന്റെ നാലു ദിശയിലുളള റോഡുകളില്‍ ഇനി അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കാണുകയുണ്ടായി. അന്നു വൈകുന്നേരം വൈക്കം കായല്‍ കരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് നാളെ അയിത്ത ജാതിക്കാരെക്കൂട്ടി നിരോധന പലക മറികടക്കുമെന്ന് കെ.പി. കേശവ മേനോന്‍ പ്രഖ്യാപിച്ചു. ഇത് ഭരണ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി. പലരും സന്ധി സംഭാഷണങ്ങളുമായി പ്രചാരണ ഡെപ്യൂട്ടേഷനെ സമീപിച്ചു. സന്ധി സംഭാഷണങ്ങളില്‍ നിന്ന് നിരോധനം മറികടക്കല്‍ ഒരു മാസത്തേക്ക് നീട്ടി വച്ചു. അതിന് ഫലപ്രാപ്തി ഉണ്ടായില്ല.

1924 മാര്‍ച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യഗ്രഹം സമാരംഭിച്ചു. ഈ ഒരു മാസത്തിനിടയില്‍ മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളോട് സമരം ആരംഭിക്കുന്നതിനും അതിനുവേണ്ട നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നു. സമര ആരംഭ ദിവസം വെളുക്കുന്നതിനു മുമ്പ് തന്നെ വൈക്കം പട്ടണം പുരുഷാരവത്താല്‍ നിബിഡമായിരുന്നു. മൂന്നു സത്യഗ്രഹ സേനാനികള്‍ കുളിച്ച് കുറിയിട്ട് നിരോധന പലക മറികടക്കാന്‍ സന്നദ്ധരായി വലിയ ജനാവലിയുടെ അകമ്പടിയോടെ സമരമുഖത്തെത്തി. സവര്‍ണനായ ഗോവിന്ദപണിക്കരും ഈഴവനായ ബാഹുലേയനും ദലിതനായ ചാത്തന്‍ കുഞ്ഞപ്പിയും ആയിരുന്നു ആ ധീര സമരഭടന്മാര്‍. ഓരോരുത്തരോടും ജാതി ചോദിച്ചു. സവര്‍ണനായ ഗോവിന്ദ പണിക്കര്‍ക്ക് കടന്നു പോകാം എന്ന് അനുമതി ലഭിച്ചു. തന്റെ സഹജാതരേയും കൊണ്ടല്ലാതെ എനിക്കു മാത്രമായി കടന്നു പോകേണ്ടതില്ലെന്ന് ഗോവിന്ദ പണിക്കര്‍ പ്രസ്താവിച്ചു. മൂവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവരെ ശിക്ഷിച്ച് ജയിലിലേക്കയച്ചു. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടി.കെ മാധവനും, കെ.പി. കേശവമേനോനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശ്രീമൂലം തിരുന്നാള്‍ തീപ്പെട്ടത് മൂലം ജയിലില്‍ കിടന്ന ഇവരെയെല്ലാം തുറന്നു വിട്ടു. പിന്നെ അറസ്റ്റ് ചെയ്യല്‍ നിര്‍ത്തി.

കൊല്ല വര്‍ഷം 1099ലെ വെളളപ്പൊക്കം ഒരു സുനാമി പോലെ ജനത്തിനനുഭപ്പെട്ട കാലം. വൈക്കത്തപ്പന്റെ തിരുനടയില്‍ കഴുത്തറ്റം വെളളം പൊങ്ങിയിരുന്നു. കഴുത്തറ്റം വെളളത്തില്‍ നിന്നുകൊണ്ട് ത്യാഗികളായ സമരസേനാനികള്‍ സമരം ചെയ്തു. സവര്‍ണരില്‍പ്പെട്ട ധാരാളം ആളുകള്‍ സമരത്തിന് അനുകൂലമായി വന്നുചേര്‍ന്നു കൊണ്ടിരുന്നു. ഈ സമയം സത്യഗ്രഹ ക്യാമ്പും, ഓഫീസും ശ്രീനാരായണ ഗുരുദേവന്‍ സ്വന്തം പേരില്‍ വാങ്ങിയ വെല്ലൂര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. എല്ലാ ദിവസവും അവിടെ നിന്നും ജാഥയായിട്ടാണ് സത്യഗ്രഹികള്‍ എത്തിയിരുന്നത്. വെളളപ്പൊക്കകാലത്ത് സമര സേനാനികളോട് ദാരുണമായാണ് വിരോധികള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ അതിദാരുണമായ ഒരു സംഭവം മൂവാറ്റുപുഴയില്‍ നിന്നും വന്ന ധര്‍മ്മ ഭടനായ രാമന്‍ ഇളയതിന്റെ കണ്ണില്‍ സവര്‍ണ്ണാനുകൂലികള്‍ ചുണ്ണാമ്പെഴുതിയതാണ്. രാമന്‍ ഇളയതിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിക്രൂരമായ മര്‍ദ്ദനമാണ് സമരവിരോധികള്‍ അഴിച്ചുവിട്ടത്. മര്‍ദ്ദനമേറ്റിട്ടും അഹിംസയെ മുറുകെ പിടിച്ച് ധര്‍മ്മസമരം മുന്നോട്ട് കൊണ്ടുപോകുവാന്‍ ദൈനംദിനം ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

സമരത്തിന് ജനമനസുകളുടെ കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നും ഒരു സവര്‍ണ ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാടെങ്ങും ആഹ്ലാദത്തോടെ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. നാഗര്‍കോവിലില്‍ നിന്നും എം.ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ തിരുവനന്തുപരത്ത് എത്തിച്ചേര്‍ന്നു. ഇതിന്റെ നേതാക്കള്‍ മഹാറാണിക്ക് നിവേദനം നല്‍കി. ശ്രീനാരായണ ഗുരുദേവന്‍ സത്യാഗ്രഹ ആശ്രമം സന്ദര്‍ശിക്കുകയും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സമര ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു.

1925 മാര്‍ച്ച് മാസത്തില്‍ മഹാത്മാ ഗാന്ധി വൈക്കത്തെത്തി ആശ്രമത്തില്‍ സന്നദ്ധ ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു. വൈക്കത്ത് ഇണ്ടന്‍തുരുത്തി മനയിലെത്തി സവര്‍ണ നേതാക്കളുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടാ യില്ല. രണ്ടു ദിവസത്തിനു ശേഷം മഹാത്മജി ആലപ്പുഴ-കൊല്ലം വഴി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെയും തിരുവനന്തപുരത്തെത്തി മഹാറാണിയേയും പൊലീസ് കമ്മീഷണര്‍ പിറ്റിനേയും കണ്ട് സമരം തീര്‍ക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി. പിറ്റുമായി ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തു. സമരം പിന്നെയും തുടര്‍ന്നു. 1925 നവംബര്‍ 23ാം തീയതി പ്രത്യക്ഷസമര പരിപാടികള്‍ അവസാനിപ്പിച്ചു. നവംബര്‍ 30ന് സമരവിജയ സമ്മേളനം നടത്തി ഇരുപത് മാസം നീണ്ടുനിന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരം അവസാനിപ്പിച്ചു.
സമര രംഗത്ത് അതുല്യമായ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയരായ ഒട്ടനവധി ആളുകളുണ്ട്. നേതൃത്വപരമായ സംഭാവന ചെയ്ത ആമചാടി തേവന്റെയും, ഇ.വി. രാമസ്വാമി നായിക്കരുടേയും ചിറ്റേടത്ത് ശങ്കുപിളള തുടങ്ങി എത്രയോ ത്യാഗികളുടെ കൂടി പങ്കാളിത്തം കൊണ്ടാണ് സമരം വിജയപ്രാപ്തിയില്‍ എത്തിയത്. പഞ്ചാബില്‍ നിന്നു വന്ന അകാലിദളിന്റെ സംഭാവന കുറച്ചു കാണേണ്ടതല്ല. സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രജാ സഭയില്‍ എന്‍. കുമാരന്‍ അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തിന് അനുകൂലമായി സവര്‍ണരുള്‍പ്പെടെയുളള മനുഷ്യ പക്ഷത്ത് നിന്നവരേയും ഓര്‍ക്കേണ്ടതുണ്ട്. പ്രമേയം വോട്ടിലിട്ടു. ഒരു വോട്ടിന് തളളപ്പെട്ടു. ആ ഒരു വോട്ട് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചകരില്‍ ഒരാളായ ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പരമേശ്വരന്റേതായിരുന്നു എന്നത് ഒരു വിരോധാഭാസമാണ്.
1936ല്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തോടെ എല്ലാ വഴികളിലും അയിത്ത ജനതയ്ക്ക് സഞ്ചാരത്തിനായി തുറന്നു കിട്ടി. അതിനു ശേഷം അതുവരെയുണ്ടായിരുന്ന വിപ്ലവകരമായ ചിന്ത അന്യാധീനപ്പെട്ടു പോയോ എന്ന് സന്ദേഹിക്കുന്നു. പുതിയ കാലഘട്ടത്തില്‍ അധികാരം അധഃസ്ഥിതരിലേക്ക് എന്ന മുദ്രാവാക്യം മുഴക്കി പതിത ജനസമൂഹത്തിന് ആവേശമുണര്‍ത്തിയവര്‍ നായാടി മുതല്‍ നമ്പൂതിരി വരെയുളളവരെ സംഘടിപ്പിക്കുവാന്‍ മുന്നോട്ടു വന്നത് കാലത്തിന്റെ തിരിച്ചുപോക്കായി വിലയിരുത്തുന്നു.

(ലേഖകന്‍ വൈക്കം സത്യഗ്രഹം ഒരു ഇതിഹാസ സമരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്.)

 

 

Continue Reading

columns

വൈക്കത്ത് നിന്നുയര്‍ന്നത് സാമൂഹ്യമാറ്റത്തിന്റെ ജ്വാല

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം 

മധ്യതിരുവിതാംകൂറില്‍ വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ നിന്ന് ജാതിവാദത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റ്, അത് ആളിപ്പടര്‍ന്ന് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന ജ്വാലയായി മാറി. വൈക്കം സത്യഗ്രഹം. ചരിത്രത്തില്‍ സമാനതകളിലാത്ത ആ പോരാട്ടത്തിന് ഇന്ന് നൂറുവയസ്. ചരിത്രപുസ്തകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന വൈക്കം സത്യഗ്രഹം ഒരു കാലഘട്ടത്തിലെ തിന്മകളെ പൊളിച്ചെഴുതുകയായിരുന്നു.

1924 മാര്‍ച്ച് 30 തുടങ്ങി 603 ദിവസം നീണ്ടുനിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സത്യഗ്രഹത്തിന് ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തില്‍ അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന ഒരു പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തത്.

കോണ്‍ഗ്രസ് നേതാവ് ടി.കെ മാധവനായിരുന്നു സമരനായകന്‍. അദ്ദേഹത്തിനൊപ്പം കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള തുടങ്ങിയവരും മുന്‍നിരയില്‍ നിന്നു. സവര്‍ണ ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് യാത്ര നിഷേധിക്കുകയും അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും കൊടികുത്തി വാഴുകയും ചെയ്ത കാലത്ത് ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ വിത്താണ് അന്ന് വൈക്കത്ത് പാകിയത്.

നമ്പൂതിരി, ക്ഷത്രിയര്‍, നായര്‍, നസ്രാണികള്‍, ഈഴവര്‍, എഴുത്തച്ഛന്‍, വിശ്വകര്‍മജര്‍, നാടാര്‍, അരയര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്നാല്‍ ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയാകുന്ന കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും മേല്‍ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവര്‍ക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളില്‍ ഈഴവര്‍ക്കും സവര്‍ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരെയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവ സമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു സംഘടിതസമര ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമുണ്ടാകുന്നത്. നാരായണഗുരു ധാര്‍മിക പിന്തുണ നല്‍കി. കുമാരനാശാനാകട്ടെ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നല്‍കി. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം.
ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള വഴികളില്‍ മാത്രം പ്രവേശനം നേടാന്‍ കഴിഞ്ഞതുകൊണ്ട്, അവര്‍ണജനതക്ക് സത്യാഗ്രഹത്തില്‍ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവര്‍ക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനുള്ള അവകാശമാകട്ടെ അവര്‍ക്ക് പൂര്‍ണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ണര്‍ക്ക് പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടിവന്നു- 1936ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമാകട്ടെ, സത്യഗ്രഹത്തെ തുടര്‍ന്ന് കിഴക്കുഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

Continue Reading

columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍- എഡിറ്റോറിയല്‍

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.

Published

on

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാരിന്റെ താല്‍പര്യമാണ്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും അപരനിര്‍മാണവും അതിന്റെ മുഖ്യ അജണ്ടയാണ്. സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ കാട്ടിയ തിടുക്കം ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇന്ത്യന്‍ ഫാസിസം അത്രത്തോളം വളര്‍ന്നുവെന്ന് സാരം. ഇനിയും നോക്കിനിന്നാല്‍ ജനാധിപത്യ ഇന്ത്യയെ എന്നെന്നേക്കും നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കണ്ട പ്രതിപക്ഷ ഐക്യം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഐക്യം വിളിച്ചോതുന്നതായിരുന്നു. കോണ്‍ഗ്രസിനോട് അകലം പാലിച്ചുനിന്ന ആം ആദ്മി, ടി.എം.സി, ബി.ആര്‍.എസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ ക്യാമ്പില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹം നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചര്‍ച്ചയായത്. ഞൊടിയിടയില്‍ രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസുമായി ഒത്തുചേരാതെയും മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാധ്യമാവാതെയും തന്‍പൊരിമ കാണിച്ച് നിന്നിരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ഐക്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി തലവന്‍ കേജ്‌രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നേതാക്കള്‍പോലും പിന്തുണയുമായി എത്തി. ദുര്‍ബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തില്‍നിന്നും ഉയര്‍ന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് മുമ്പും രാജ്യം വേദിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്ന് ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഹിമാചല്‍പ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയേയുമാണെന്നു അയോഗ്യത സംഭവത്തിലൂടെ വ്യക്തമായി. അതുവഴി പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേക്കുള്ള ഇതര പാര്‍ട്ടികളുടെ അവകാശവാദത്തിന് ഉത്തരം നല്‍കാനും കോണ്‍ഗ്രസിനായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് രാഹുലിനെ അയോഗ്യനാക്കിയ സംഭവം.

രാജ്യത്തെ ഉന്നതമായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കം ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആശങ്ക വിതച്ചിട്ടുണ്ട്. രാഹുലിന്റെ അയോഗ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ പ്രതികരണം ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി. ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിനുള്ള നിമിത്തമായി മാറട്ടെ രാഹുലിന്റെ അയോഗ്യത.

Continue Reading

Trending