crime

‘യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്’, വധുക്കൾ സ്വയം മാല ചാർത്തി, സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

By webdesk14

February 04, 2024

ഉത്തര്‍പ്രദേശി മുറ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹവിവാഹ പദ്ധതിയുടെ മറവില്‍ നടത്തിയ തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കും വിവാഹത്തിനെത്തിയ എട്ട് ‘വധു’മാര്‍ക്കെതിരെയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരി 25ന് ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്.

വധുക്കള്‍ കല്യാണമണ്ഡപത്തില്‍ വരനില്ലാതെ ഇരിക്കുന്നതിന്റെയും, സ്വയം താലി ചാര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതിയില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്. വധൂവരന്മാരായി വേഷമിടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ചില സ്ത്രീകള്‍ക്ക് വരന്മാരില്ലായിരുന്നു. അവര്‍ തന്നെയാണ് താലിയിട്ടത്.

സമൂഹവിവാഹത്തിലെ മുഖ്യാതിഥി ബിജെപി എംഎല്‍എ കേത്കി സിംഗ് ആയിരുന്നു. നിര്‍ധന കുടുംബാംഗങ്ങളുടെ വിവാഹത്തിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമൂഹവിവാഹ പദ്ധതി രൂപവത്കരിച്ചത് എന്നാണ് പറയുന്നത്. പദ്ധതിപ്രകാരം 51,000 സര്‍ക്കാര്‍ വധൂവരന്മാര്‍ക്ക് നല്‍കും. ഇതില്‍ 35,000 പെണ്‍കുട്ടിക്കും 10,000 വിവാഹ സാമഗ്രികള്‍ വാങ്ങുന്നതിനുമാണ് നല്‍കുക. 6,000 രൂപ വിവാഹ ചടങ്ങ് നടത്താനുമായി നല്‍കും.