Health
ഭീതിയിലാഴ്ത്തി ഷിഗെല്ല രോഗം; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍
കുറച്ച് ദിവസങ്ങളായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കഴിഞ്ഞ ദിവസം ഈ ബാക്ടീരിയ ബാധിച്ച് ഒരു 11 വയസ്സുകാരന് മരണമടഞ്ഞ വാര്‍ത്ത എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഏതൊരു സാഹചര്യത്തിലും നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് ഷിഗെല്ല ബാക്ടീരിയകള്‍. എന്താണ് യഥാര്‍ത്ഥത്തില്‍ ഷിഗെല്ല ബാക്ടീരിയകളെന്നും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനായി എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും കണ്ടെത്താം.
എന്താണ് ഷിഗെല്ല ബാക്ടീരിയ?
ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസര്‍ജ്യവുമായുള്ള സമ്പര്‍ക്കത്തിലൂടെയും, ചില സാഹചര്യങ്ങളില്‍ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകള്‍ വ്യാപനം നടത്തുന്നത്. പ്രായമായവരേക്കാളും മുതിര്‍ന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. എന്നാല്‍ ഷിഗെല്ല ബാധിച്ച എല്ലാവരിലും ഒരുപോലെ രോഗലക്ഷങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല. പ്രധാനമായും ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതല്‍ ലക്ഷണങ്ങളെ പുറത്തു കാട്ടുന്നത്.
ലക്ഷണങ്ങള്‍
തുടര്‍ച്ചയായ വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി ഇതോടൊപ്പം ഉണ്ടാകാം. ഷിഗെല്ല ബാധിച്ചവരുടെ മലത്തില്‍ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഷിഗെല്ല വൈറസ് ബാധിച്ച് 3 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നു. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍, അണുബാധയുടെ ലക്ഷണങ്ങള്‍ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാം.
വയറിളക്കവും ഷിഗെല്ലയുടെ മറ്റ് ലക്ഷണങ്ങളും സാധാരണയായി 2 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കം കുറയുന്നില്ലെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രോഗം ബാധിച്ച് നിങ്ങളുടെ ശരീരത്തില്‍ ഭക്ഷണമോ ജലാംശമോ ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഷിഗെല്ലോ വൈറസുമായി ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചാല്‍ പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ട കാര്യം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ്.
ചികിത്സ
ബാക്ടീരിയ ബാധിച്ചതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ചെറുക്കുക എന്നതാണ് മിക്ക സാഹചര്യങ്ങളിലും ആദ്യമേ ചെയ്യേണ്ട കാര്യം. ഈ ഘട്ടത്തില്‍ ധാരാളം ദ്രാവകങ്ങള്‍ കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഇലക്ട്രോലൈറ്റ് അടങ്ങിയവ. ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. രോഗവുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉചിതമല്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകളെ കൂടുതല്‍ നേരം നിലനിര്‍ത്തുകയും അണുബാധയെ കൂടുതല്‍ വഷളാക്കുകയും ചെയ്തേക്കാം.
കഠിനമായ ലക്ഷണങ്ങള്‍ പുറത്തു കാണുകയാണെങ്കില്‍ അല്ലെങ്കില്‍ മുന്‍പേ പറഞ്ഞ പോലെ 3 ദിവസത്തിനു ശേഷവും ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ വൈദ്യചികിത്സ ആവശ്യമാണ് എന്നറിയുക. രോഗം സ്ഥിരീകരിച്ചാല്‍ ദഹനനാളത്തില്‍ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ശരിയായ മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
Health
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന് വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല് കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
-
kerala19 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india18 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala21 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala18 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More20 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala17 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

