X

ചോദ്യം ചെയ്യല്‍ നീണ്ടത് 11 മണിക്കൂര്‍; കസ്റ്റംസ് ഓഫീസില്‍ നിന്ന് ശിവശങ്കര്‍ മടങ്ങി

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ പതിനൊന്നു മണിക്കൂറാണ് കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തത്. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം.

യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 2017 മേയ് 26ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അനുപമയുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

web desk 3: