india
‘അയാളുടെ മുഖത്ത് തുപ്പിവെക്കണം’; ഗാന്ധിജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ കേസ്
ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്.
ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർവേഷ് കുമാർ പാൽ പരാതി നൽകുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.
‘ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വീഡിയോയിൽ അവഹേളനപരമായ പരാമർശങ്ങൾ നടത്തി. ഒപ്പം മഹാത്മ ഗാന്ധിക്കെതിരെയും നരസിംഹാനന്ദ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ‘ഗാന്ധിയുടെ മുഖത്ത് തുപ്പണം’ തുടങ്ങിയ പരാമർശങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്,’ സർവേഷ് കുമാർ പാൽ പറഞ്ഞു.
പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.
ഇത് ആദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലാണ് നരസിംഹാനന്ദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
india
ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.
india
രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.
india
ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍
അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.
ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
News3 days ago
ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി ഇലോണ്‍ മസ്ക്
-
kerala2 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം