Culture
ഇത് അവര്‍ പരിഹസിച്ച ‘അമുല്‍ ബേബിയല്ല’; ഇന്ദിരയുടെ ചെറുമകന് രാഹുല്‍ ഗാന്ധിയാണ്….

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല. വര്‍ഗ്ഗീയവാദത്തിന്റെയും വിദ്വേഷത്തിന്റേയും കലാപത്തിന്റേയും വഴികള്‍ അവര്‍ മാറ്റി മാറ്റി പ്രയോഗിച്ചു. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായ അണ്ണാ ഹസാരയുടേയും ബാബാ രാംദേവിന്റേയും സമരങ്ങളും ഊഹക്കണക്കില് നിന്നുണ്ടായ 2ജി അഴിമതിക്കേസുമെല്ലാം അത്തരത്തില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തതായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന തടസം നെഹ്റു കുടുംബമാണെന്ന തിരിച്ചറിവും സംഘപരിവാറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് സംഘപരിവാര്‍ വളരെ മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രാഹുല്‍ ഒന്നിനും കൊള്ളാത്തവനാണെന്നും അമുല്‍ ബേബിയാണെന്നും അവര്‍ തന്ത്രപൂര്‍വ്വം പ്രചരിപ്പിച്ചു. സംഘപരിവാര്‍ പ്രചാരണത്തിന്റെ ഭവിഷ്യത്ത് അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഇടതുപക്ഷവും മതേതരവാദികളും പലപ്പോഴും അതേറ്റുപാടി. അങ്ങനെ രാഹുല്‍ ഒന്നിനും പറ്റാത്തവനെന്ന ഒരു പൊതുബോധം സംഘപരിവാര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തു. എല്ലാത്തിനും പരിഹാരമായി മോദി വരട്ടെയെന്ന പ്രചാരണത്തില്‍ വീണവര്‍ മോദിയെ അധികാരത്തിലേറ്റി.
എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ രാഹുല്‍ എന്ന നേതാവിലേക്കാണ് രാജ്യത്തെ മതേതര പൊതുസമൂഹം ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഇന്ത്യയുടെ ഭാവി നേതാവിനെയാണ് രാജ്യം ഇന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കണ്ടത്. മോദിയേയും ബി.ജെ.പിയേയും വസ്തുനിഷ്ഠമായി വിലയിരുത്തുന്ന, സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്ന, ഭാവിക്കായി ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന പുതുനായകന്, അതാണ് ഇന്ന് പ്ലീനറി സമ്മേളനത്തില്‍ കണ്ട രാഹുല്‍ ഗാന്ധി.
ആര്.എസ്.എസിനേയും മോദിയേയും കൃത്യമായി തുറന്നു കാണിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. കോണ്‍ഗ്രസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുമ്പോള്‍ ആര്.എസ്.എസ് അത് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രാജ്യം അപകടത്തിലാണെന്ന് പറയാന്‍ ജനങ്ങള്‍ക്കിടയിലേക്ക് വരേണ്ടി വന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയമാണെന്നും രാഹുല്‍ പറഞ്ഞു.
ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും സംഘപരിവാറിന് അഹിതകരമായത് സംസാരിച്ചതാണ് അവര്‍ കൊല്ലപ്പെടാന്‍ കാരണം. ആര്.എസ്.എസിന് അഹിതകരമായത് സംസാരിച്ചാല്‍ കൊന്നുകളയുമെന്നാണ് ഗൗരിയേയും കല്‍ബുര്‍ഗിയേയും വധിച്ചതിലൂടെ ആര്.എസ്.എസ് നല്കുന്ന സന്ദേശം. സത്യസന്ധരായ വ്യവസായികളെ തകര്‍ക്കുകയും അഴിമതിക്കാരെ വളര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് ഒരിക്കലും പോകാത്ത എല്ലാ പ്രതിസന്ധികളിലും രാജ്യത്തിന്റെ കൂടെ നിന്ന മുസ്ലിംഗളോട് അവര്‍ പാക്കിസ്ഥാനില്‍ പോകാന്‍ പറയുകയാണ്. മോദി എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നത് മുതലാത്തവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മൗലികമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. നുണകള്‍ക്ക് മുകളിലാണ് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യുകയായിരുന്നു. രാജ്യത്തിന് മടുത്തിരിക്കുന്നു, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴികാട്ടണം. കുരുക്ഷേത്രയുദ്ധത്തില്‍ കൗരവര്‍ അധികാരത്തിന് വേണ്ടി യുദ്ധം ചെയ്തപ്പോള്‍ പാണ്ഡവര്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് യുദ്ധം ചെയ്തത്. ഇവിടെ ആര്.എസ്.എസും ബി.ജെ.പിയും അധികാരത്തിനായി പടനയിക്കുമ്പോള്‍ പാണ്ഡവരായ കോണ്‍ഗ്രസ് സത്യത്തിനായി പോരാടുകയാണ്. ബി.ജെ.പിയുടെ അധ്യക്ഷനായി കൊലക്കേസ് പ്രതിയെ ജനങ്ങള്‍ അംഗീകരിക്കും എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നത് ഉയര്‍ന്ന നിലയിലാണെന്നും രാഹുല്‍ പറഞ്ഞു.
മോദി വിമര്‍ശനത്തിനപ്പുറം സ്വയം വിമര്‍ശിക്കാനുള്ള പക്വതയും രാഹുല്‍ കാണിച്ചു. മോദി കരുതുന്നത് അയാള്‍ ദൈവമാണ് തെറ്റ് പറ്റില്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ മനുഷ്യരാണ് തെറ്റ് പറ്റും. രണ്ടാം യു.പി.എ സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞില്ല. താനിത് സന്തോഷത്തോടെയല്ല പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അത് പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
ഈ പ്ലീനറി സമ്മേളനത്തില്‍ രാജ്യം കണ്ടത് എതിരാളില്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയെയല്ല. രാഷ്ട്ര ശില്പിയായ നെഹ്റുവിന്റെ പിന്മുറക്കാരനെയാണ്. രാജ്യം കണ്ട കരുത്തയായ പ്രധാനമന്ത്രിയായ ഇന്ദിരയുടെ കൊച്ചുമകനെയാണ്. ഇത് അവര്‍ പറഞ്ഞ അമുല്‍ ബേബിയല്ല; ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്.
Film
‘നാന് എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.
റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര് 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.
നാഗാര്‍ജുന, ആമിര്‍ ഖാന്, ശ്രുതി ഹാസന്, സൗബിന് ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.
Film
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണി പ്രിയദര്ശന് സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന് കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.
മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്ട്രോള് റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.
Film
സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന് സ്റ്റീഫന്‍
ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന് പറഞ്ഞു.

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന് പറഞ്ഞു.
സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന് പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന് പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന് വ്യക്തമാക്കി.
അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന് തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി