Connect with us

kerala

ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നെന്ന് സൈന്യം; പ്രതികൂല കാലാവസ്ഥ, ദൗത്യം അതികഠിനം

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.

Published

on

മനുഷ്യനെക്കാള്‍ ഉയരമുള്ള പടുകൂറ്റന്‍ പാറകള്‍, തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റും ചെളിയും മണ്ണും. കുതിച്ചെത്തിയ ഉരുള്‍ ഒരു വലിയ പ്രദേശത്തേക്കുള്ള ആകെയുള്ള സഞ്ചാരമാര്‍ഗമായ പാലമുള്‍പ്പെടെ കവര്‍ന്നു. ഇതോടെ ദുരന്തമേഖലയില്‍ കുടുങ്ങിയത് നൂറില്‍ കൂടുതല്‍ മനുഷ്യര്‍.. മലവെള്ളത്തില്‍ ചാലിയാറിലൂടെ കിലോമീറ്ററുകളോളം ഒഴുകിപ്പോയതും നിരവധിപേര്‍. മണ്ണിനടിയില്‍ അകപ്പെട്ടവരെത്രയെന്ന് ഇനിയും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ സൈന്യത്തിന്റെ കൈത്താങ്ങിനുമുന്നില്‍ കേരളമൊന്നാകെ കരങ്ങള്‍ കൂപ്പുന്നു.

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവില്‍ പ്രദേശങ്ങള്‍ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഉത്തരാഘണ്ഡിലടക്കം രക്ഷാ പ്രവര്‍ത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയില്‍ 3 വലിയ പ്രദേശങ്ങള്‍ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യര്‍ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ സൈന്യം പതറാതെ മുന്നില്‍ നിന്ന് നയിച്ചു. ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് നിന്ന്, മുമ്പേ ആളുകളെ മാറ്റി പാര്‍പ്പിച്ചെങ്കിലും ഇരുപതോളം ആളുകള്‍ അവിടെ കുടുങ്ങിയിരുന്നു. ഇവിടേക്ക് എത്തിചേരാനും ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്നതും ശ്രമകരമായ ദൗത്യമായിരുന്നു. വനത്തിലൂടെയും പുഴയിലൂടെയും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ചെത്തിയ സൈന്യം ഉയരത്തില്‍നിന്ന് സാഹസികമായി ഇറങ്ങിയാണ് 19 പേരെയും രക്ഷപ്പെടുത്തിയത്.

സൈന്യത്തിന്റെ രക്ഷാകരമെത്തിയതോടെയാണ്, സംസ്ഥാനം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും കഴിഞ്ഞത്. താത്കാലിക പാലം നിര്‍മ്മിച്ച് മുണ്ടക്കൈയുമായുള്ള ബന്ധം വീണ്ടെടുത്തതോടെയാണ് മേഖലയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. പരിമിതികള്‍ക്ക് നടുവില്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളിലൂടെയും ദുരന്തഭൂമി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാകും. രാത്രി വൈകിയും നിര്‍മാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനായത്.

ദുരന്തമുണ്ടായി ആദ്യ ദിനം മുതല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനവുമായി സജീവമാണ് സൈന്യം. 500 ഓളം സൈനികര്‍ വിവിധമേഖലകളിലായി ദുരിതബാധിതമേഖലയിലുണ്ട്. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരും മേഖലയിലുണ്ട്. രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നതുവരെ സൈന്യം മേഖലയില്‍ തുടരും. പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ ബെയ്ലി പാലം ഇവിടെ നിലനിര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു വ്യക്തമാക്കി. കൂടുതല്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ കാണാനില്ല, മണ്ണിടിയാനുള്ള സാധ്യത, കനത്ത മഴ. രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നുവെന്ന് സൈനികര്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ രക്ഷാമാര്‍?ഗങ്ങള്‍ കണ്ടെത്തി മേജര്‍ ജനറല്‍ വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ആദ്യ ദിനം മുതല്‍ മേഖലയില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏകോപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ദിനം വരെയും സൈന്യം മേഖലയില്‍ തുടരുമെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending