Connect with us

Health

രോഗമറിഞ്ഞിട്ടും ചികിത്സിക്കാത്ത പെണ്‍കുട്ടി.! -ഡോ. കെ. വി. ഗംഗാധരന്‍

പലവിധങ്ങളാ കാരണങ്ങളാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടാതെ പോകുന്നതെന്ത് എന്ന് പൊതുസമൂഹത്തിന് പറയാനുള്ള ഉത്തരങ്ങളുടെ കൂടി സൂചിക. ഗൗരവതരമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

Published

on

ഡോ. കെ. വി. ഗംഗാധരന്‍
ഓങ്കോളജി വിഭാഗം മേധാവി
ആസ്റ്റര്‍ മിംസ്

ഇന്നത്തെ ദിവസം അവളെക്കുറിച്ചല്ലാതെ ഞാന്‍ ആരെക്കുറിച്ച് പറയും? ഇന്നലെ ഒ പി യില്‍ വന്നത് മുതല്‍ മനസ്സിലൊരു വിങ്ങലാണവള്‍. ‘ഡോക്ടറിങ്ങോട്ടൊന്നും പറയേണ്ട, എന്നെ രക്ഷപ്പെടുത്തേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്, ഡോക്ടറുടെ മാത്രം ഉത്തരവാദിത്തം. ഡോക്ടര്‍ ശ്രമിക്കൂന്നേ, ഞാന്‍ സഹകരിച്ചോളാം’ പുഞ്ചിരിച്ചുകൊണ്ട്, അതും പറഞ്ഞാണ് ഒ പി യില്‍ നിന്നവള്‍ ഇറങ്ങിപ്പോയത്. രക്ഷപ്പെടുത്താനുള്ള സാധ്യത വിദൂരമാണെന്ന് എനിക്കറിയാം, എന്നേക്കാള്‍ നന്നായിട്ട് അവള്‍ക്കുമറിയാം. എന്നിട്ടും, ഇറങ്ങിപ്പോകുമ്പോള്‍ പറഞ്ഞ ആ വാക്ക്, തൊണ്ടയിലൊരു കുരുക്കായി ഇങ്ങനെ കുടുങ്ങിക്കിടക്കുന്നു. നിശ്വാസവും ഉച്ഛ്വാസവും തൊണ്ടയില്‍ തന്നെ കുടങ്ങിക്കിടക്കുന്നു.

‘ഞാനൊരു ഡോക്ടറല്ലെ, വെറും ഡോക്ടറല്ലല്ലോ കാന്‍സറിന് ചികിത്സിക്കുന്ന ഡോക്ടറല്ലേ, ഇത്തരം അവസ്ഥയിലുള്ള എത്രപേരെ ദിവസവും കാണുന്നു. എന്നിട്ടും ഇങ്ങനെ ആകുലത തോന്നുന്നതെന്തെ?’ പലവട്ടം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഇന്ന് രാവിലെയാണ് ആ പെണ്‍കുട്ടി ഒ പി യില്‍ കാണാന്‍ വന്നത്. കൂടെ വന്നത് അടുത്ത ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയാണ്. 25 വയസ്സ് മാത്രം പ്രായമേയുള്ളൂ, ക്ഷീണിതയാണെങ്കിലും സുന്ദരിയാണ്, പുഞ്ചിരിക്കുമ്പോള്‍ വല്ലാത്തൊരു ആകര്‍ഷണീയത മുഖത്തുണ്ട്, വിവാഹിതയല്ല, ഒരു സ്വകാര്യ കോളജില്‍ അദ്ധ്യാപികയാണ്. വളരെ നന്നായി സംസാരിക്കുന്ന പ്രകൃതം, സംസാരത്തിനിടയിലാണ് പരിശോധനാഫലങ്ങളിലൂടെ കണ്ണോടിച്ചത്. കാന്‍സര്‍ തന്നെയാണ്, അതിനേക്കാള്‍ സങ്കടം നാലാം സ്റ്റേജിലെത്തിയിരിക്കുന്നു. എന്നാല്‍ എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നുമല്ല, പ്രത്യക്ഷത്തില്‍ എല്ലാ ലക്ഷണങ്ങളുമുണ്ടായിട്ടും, വിദ്യാസമ്പന്നയായ, സ്വന്തമായി വരുമാനമുള്ള ഈ പെണ്‍കുട്ടി നാളിതുവരെ ഒരു ഡോക്ടറെ കാണുകയോ, പരിശോധിക്കുകയോ, ചികിത്സ നടത്തുകയോ ചെയ്തില്ല എന്നതാണ്. കണ്ടില്ലെന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാവില്ല, ആധുനിക വൈദ്യശാസ്ത്രമല്ലാത്ത മറ്റൊരു ചികിത്സാ മേഖലയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരു പരിശോധനയും നടത്താതെ രോഗത്തിന്റെ കാഠിന്യം പോലും മനസ്സിലാക്കാതെ ഒരു വര്‍ഷത്തോളമായി ചികിത്സ നടത്തിയിട്ടുണ്ട്.

കൈവിട്ട അവസ്ഥയാണ്. എനിക്കാതെ തല പെരുക്കുന്നത് പോലെ തോന്നി. സ്വാഭാവികമായും ദേഷ്യം തന്നെയാണ് ആദ്യം തോന്നിയ വികാരം. പരമാവധി കടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ആ കുട്ടി തിരികെ ഇങ്ങോട്ട് തന്നെ ചോദിച്ചു.

‘ഏതാണ്ട് തീരുമാനമാകുന്ന അവസ്ഥയാണല്ലേ ഡോക്ടറേ?’ഒന്നും പറയാനാകാതെ ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി. ‘കാന്‍സറാണെന്നെനിക്കറിയാം സാറെ, കാലമെത്താതെയുള്ള മരണം കാത്തിരിക്കുന്നുവെന്നുമറിയാം. ജീവിക്കാനുള്ള കൊതിയില്ലാഞ്ഞിട്ടല്ല…പറയാന്‍ വന്നത് പൂര്‍ത്തിയാക്കാതെ ഒരു ദീര്‍ഘനിശ്വാസത്തിലവസാനിപ്പിച്ചെന്നെ നോക്കി.അതുവരെ നിശ്ശബാദനായിരുന്ന ഞാന്‍ ഒന്നും പറയാതെ തന്നെ ശിരസ്സുയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി.

‘ഡോക്ടറെ, എന്റെ മൂത്ത ചേച്ചിക്ക് ഇതേ അസുഖമായിരുന്നു, എന്റെ അമ്മയ്ക്കും ഇതു തന്നെയായിരുന്നു അസുഖം. സ്തനാര്‍ബുദം! രണ്ട് പേരും നേരത്തെ തന്നെ പോയി. ചികിത്സ ബാക്കിവെച്ചത് വലിയ സാമ്പത്തിക ബാധ്യത മാത്രം. .അത് വീട്ടുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ ഞാനും കണ്ടിരുന്നു’
‘എന്നിട്ടെന്തേ ചികിത്സ തേടാതിരുന്നത്’ ഒറ്റവാക്കില്‍ അല്‍പ്പം ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. ”ചേച്ചിയുടേയും അമ്മയുടേയും ചികിത്സകൊണ്ട് തന്നെ സാമ്പത്തികനില ഏതാണ്ട് താറുമാറായി കഴിഞ്ഞിരിക്കുന്നു. കടം വീട്ടുവാന്‍ വേണ്ടി മാത്രമാണ് ഡോക്ടറേ ഞാനിപ്പോള്‍ ജോലിക്കോ പോകുന്നത്. എന്റെ കൂടി ചികിത്സയുടെ ഭാരം താങ്ങാന്‍ ഇനി ആരും ബാക്കിയില്ലല്ലോ!”.

ഒന്നും പറയാനാകാതെ അവളുടെ മുഖത്തേക്ക് വെറുതെ നോക്കിയിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ‘സാമ്പത്തികമായി വളരെ മോശമായ സ്ഥിതിയാണ് ഡോക്ടറെ, ഇതിനിടയിലാണ് അമ്മ കാന്‍സര്‍ വന്ന് മരിച്ചത്. കുറേ നാള്‍ ചികിത്സിച്ചു. കാര്യമുണ്ടായില്ല. അതിനിടയില്‍ അച്ഛന്‍ ആക്‌സിഡന്റായി മരിച്ചു. പിന്നെ ചേച്ചിയും ഞാനും മാത്രമായിരുന്നു. അതിനിടയിലാണ് ചേച്ചിക്ക് സ്തനാര്‍ബുദ ലക്ഷണം കണ്ടത്. ആദ്യമൊന്നും അവളാരോടും പറഞ്ഞില്ല. അവസാനമാകുമ്പോഴേക്കും കൈവിട്ട് പോയിരുന്നു. കുറേ ചികിത്സിച്ചു. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ഒടുക്കം താമസിക്കുന്ന വീടുള്‍പ്പെടെ കുറേ ഏറെ കടങ്ങള്‍ മാത്രം ബാക്കിയായി അവളും പോയി’.

‘ഇപ്പോള്‍ ഞാനും, ഇപ്പോള്‍ കൂടെ വന്ന കസിന്‍, ഇവളും…അങ്ങിനെ പേരെടുത്ത് പറായന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ആശ്രയം പോലുമുള്ളൂ. ബാങ്കില്‍ നിന്ന് വീട് എന്ന് ജപ്തി ചെയ്യുമെന്നറിയില്ല. സഹായിക്കാനോ കാത്തിരിക്കാനോ ആരുമില്ല. വെറുതെ ഒരു ചടങ്ങിന് ചികിത്സയ്ക്കായി വന്നു എന്ന് മാത്രം’.

‘ഡോക്ടറെ, എന്റെ ജീവിതം എന്റെ ആഗ്രഹം പോലുമല്ല, ഡോക്ടര്‍ ഒരു നല്ല ഡോക്ടറാണെങ്കില്‍ എന്നെ രക്ഷപ്പെടുത്തേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ഡോക്ടറുടെ മാത്രം ഉത്തരവാദിത്തം’.
ഇത്രയും പറഞ്ഞുകൊണ്ടവള്‍ എഴുന്നേറ്റ് പോകുമ്പോഴും ഞാന്‍ നിസ്സഹായനായിരുന്നു. എന്ത് പറയണമെന്നറിയില്ല. നേരത്തെ തന്നെ ചികിത്സ തേടിയിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷപ്പെടുത്തമായിരുന്നു. പക്ഷെ, ആ പെണ്‍കുട്ടിയുടെ സാഹചര്യം, അവളനുഭവിച്ച വെല്ലുവിളികള്‍, അവളുടെ അമ്മ, ചേച്ചി, അച്ഛന്‍…എങ്ങിനെ അവളെ കുറ്റപ്പെടുത്താനാകും? അനുഭവങ്ങള്‍ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാകുമ്പോള്‍ മാത്രമേ നമുക്ക് യാഥാര്‍ത്ഥ്യം തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ….

അവള്‍ക്ക് നല്ലത് മാത്രം സംഭവിക്കട്ടേ…ജീവന്‍ രക്ഷപ്പെടുത്തിയെടുക്കാന്‍ പരമാവധി പരിശ്രമിക്കാം, ബാക്കിയെല്ലാം…. എന്റെ അനുഭവം കൃത്യമായ സൂചികകൂടിയാണ്. പലവിധങ്ങളാ കാരണങ്ങളാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടാതെ പോകുന്നതെന്ത് എന്ന് പൊതുസമൂഹത്തിന് പറയാനുള്ള ഉത്തരങ്ങളുടെ കൂടി സൂചിക. ഗൗരവതരമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. എത്ര വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടിയെത്താന്‍ മടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന കാലത്ത് വിദ്യാഭ്യാസമില്ലാത്തവരുടെ കാര്യം പറയേണ്ടതുണ്ടോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending