Connect with us

Health

അപസ്മാരത്തിന് ചികിത്സയുണ്ട്, ഫലപ്രദമായ ചികിത്സ

ഇതര രോഗാവസ്ഥകളില്‍ നിന്ന് വളരെ വ്യത്യസ്തങ്ങളായ പ്രത്യേകതകളുള്ള ഒന്നാണ് അപസ്മാരം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ രീതികളെ കുറിച്ചും അറിവുള്ളവര്‍ ദുര്‍ലഭമാണ് എന്നതാണ്.

Published

on

Dr. Abdurahiman. KP
സീനിയര്‍ കണ്‍സല്‍ട്ടന്റ്
ന്യൂറോളജി
ആസ്റ്റര്‍ മിംസ് കോഴിക്കോട്

ഇതര രോഗാവസ്ഥകളില്‍ നിന്ന് വളരെ വ്യത്യസ്തങ്ങളായ പ്രത്യേകതകളുള്ള ഒന്നാണ് അപസ്മാരം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ രീതികളെ കുറിച്ചും അറിവുള്ളവര്‍ ദുര്‍ലഭമാണ് എന്നതാണ്. ഈ രോഗത്തെക്കുറിച്ച് നിരവധി മിഥ്യാധാരണകള്‍ കാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതും ഇതിന് ഇപ്പോഴും വലിയ മാറ്റങ്ങളില്ല എന്നതുമാണ് രണ്ടാമത്തെ പ്രത്യേകത. മന്ത്രവാദത്തെയും അശാസ്ത്രീയമായ ചികിത്സാവിധികളേയും സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തിന് ഈ ആധുനിക കാലഘട്ടത്തിലും കുറവില്ല എന്നതാണ് ആശ്വാസകരമല്ല. പൊതുസമൂഹത്തില്‍ അപസ്മാര രോഗികള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലാണ് മൂന്നാമത്തെ പ്രത്യേകത, സുഹൃത്തുക്കളില്‍ നിന്ന് മാത്രമല്ല സ്വന്തം കുടുംബത്തില്‍ നിന്ന് പോലും ഉണ്ടാകുന്ന ഒറ്റപ്പെടല്‍ വലിയ ബുദ്ധിമുട്ടാണ് രോഗികള്‍ക്ക് സൃഷ്ടിക്കുന്നത്. ഒരു മാറാരോഗമായും ശാപമായും പരിഗണിക്കപ്പെടുന്ന അവസ്ഥയില്‍ നിന്ന് പ്രത്യാശനിറഞ്ഞ ദിശാബോധമുള്ള ഒരു കാഴ്ചപ്പാട് സമൂഹത്തില്‍ വളര്‍ന്ന് വരേണ്ടത് അത്യാവശ്യമാണ്.

നിരവധി ചികിത്സാ രീതികള്‍

നൂറില്‍ ഒരാള്‍ക്ക് അപസ്മാരമുണ്ട് എന്നാണ് പൊതുവായ കണക്ക്. ഇതില്‍ എഴുപത് ശതമാനത്തോളം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കുറവായ ഒന്നോ രണ്ടോ മരുന്നുകളാല്‍ പൂര്‍ണ്ണമായും രോഗശാന്തി ലഭിക്കും. മരുന്നുകള്‍ പരാജയപ്പെടുന്ന രോഗികളാണ് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുകയും കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്യുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയില്ല, രോഗം ഭേദമാകുമെന്ന പ്രത്യാശയുമില്ല എന്നതാണ് ഇവരനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.

മേല്‍പറഞ്ഞിരിക്കുന്ന രോഗികളില്‍ വലിയ ഒരു വിഭാഗത്തിന് പൂര്‍ണ്ണമായും രോഗം ഭേദമാക്കാന്‍ സാധിക്കുന്ന ശസ്ത്രക്രിയാ രീതി നിലവിലുണ്ട്. തലച്ചോറിനകത്ത് അപസ്മാരത്തിന് കാരണമാകുന്ന ശ്രോതസ്സിനെ കണ്ടെത്തുകയാണ് പ്രധാനം. ഇത് തിരിച്ചറിയുവാന്‍ ഇന്ന് ഫലപ്രദമായ പല മാര്‍ഗ്ഗങ്ങളുണ്ട്. 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വീഡിയോ റെക്കോര്‍ഡ് ആണ് ഇതില്‍ പ്രധാനപ്പെട്ടത്. രോഗിയുടെ മരുന്ന് കുറച്ച ശേഷം അപസ്മാരം ഉണ്ടാകുവാന്‍ ആനുവദിക്കുകയും തത്സമയം വീഡിയോ റെക്കോര്‍ഡിങ്ങിലും ഇ.ഇ,ജി യിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങളും ഇ,ഇ.ജി യിലെ വ്യതിയാനങ്ങളും രോഗിയുടെ ബന്ധുക്കള്‍ നല്‍കുന്ന അസുഖ വിവരങ്ങളും കോര്‍ത്തിണക്കി അപസ്മാരത്തിന്റ ഉത്ഭവ സ്ഥാനത്തെക്കുറിച്ച് ഒരു പരികല്‍പ്പന (Hypothesis) രചിക്കപ്പെടുന്നു.

തലച്ചോറില ഘടനാപരമായ വ്യത്യാസങ്ങള്‍ വിശദമായി നിരീക്ഷിക്കുന്നതിന് Epilespy Protocol MRI സഹായകരമാകുന്നു. കൂടാതെ PET Scan, HD EEG, MEG, Stereo EEG ഇങ്ങനെ പലവിധത്തിലുള്ള പരിശോധനകളും ചിലരില്‍ ആവശ്യമായി വന്നേക്കാം. ഇങ്ങനെ അപസ്മാരത്തിന് കാരണമാകുന്ന ശ്രോതസ്സിനെ കണ്ടെത്തിയ ശേഷം അതിനെ നീക്കം ചെയ്യുകയോ, ഇതര ഭാഗങ്ങളിലേക്കുള്ള ബന്ധം വിച്ഛേദിക്കുകയോ ചെയ്യുന്നതിനാല്‍ ഭൂരിഭാഗം രോഗികളും അപസ്മാര വിമുക്തരാകും. ദിവസം അഞ്ചോ പത്തോ പ്രാവശ്യം വരെ ഉണ്ടാകുന്ന രോഗത്താല്‍ സാധാരണ ജീവിതം അന്യമായിതീര്‍ന്ന ഇവര്‍ക്ക് തങ്ങളുടെ ജീവിതത്തിലേക്കും സ്വപ്‌നങ്ങളിലേക്കും ഉള്ള മടക്കയാത്രയായി തീരുന്നു ഈ ശസ്ത്രക്രിയ. കൂടുതല്‍ പേര്‍ക്കും അസുഖം പൂര്‍ണ്ണമായി ഭേദമാക്കാന്‍ ശസ്ത്രക്രിയയിലൂടെ സാധിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗത്തിന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കുവാനും ഇതുവഴി സാധിക്കുന്നു.

ശസ്ത്രക്രിയ സാധ്യമല്ലാത്ത രോഗികളില്‍ തലച്ചോറിനുള്ളിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന Deep Brain Stimulation എന്ന പ്രക്രിയ, അല്ലെങ്കില്‍ കഴുത്തിലൂടെ തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ഢമഴൗ െഞരമ്പിനെ ഉത്തേജിപ്പിക്കുന്ന Vagus Nerve Stimulation എന്നിവ പ്രയോജനപ്രദമായേക്കാം. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീനും കൊഴുപ്പും വര്‍ദ്ധിപ്പിക്കുന്ന കീറ്റോജനിക് ഡയറ്റ് ചില രോഗികളില്‍ വളരെ ഫലപ്രദമായി കാണപ്പെടുന്നു. രോഗത്തിന്റെ ചികിത്സ കൂടാതെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഏറ്റവും പ്രധാനമായും രോഗിയും കുടുംബങ്ങളും ഈ അസുഖത്തെ ചികിത്സിക്കാന്‍ കഴിയുന്ന ഒരു സാധാരണ രോഗമായി കരുതണം. തക്കതായ ചികിത്സ തേടുകയും ചെയ്യണം. കൂടാതെ ഈ വ്യക്തിക്ക് വേണ്ട ധൈര്യവും പിന്തുണയും നല്‍കണം. അവരെ സമൂഹത്തില്‍ നിന്നോ, ജോലി, വിദ്യാഭ്യാസം, കുടുംബ ജീവിതം ഇങ്ങനെ ഒരു മേഖലയില്‍ നിന്നും അകറ്റി നിര്‍ത്താതെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending