Connect with us

Sports

മാനസികമായി പ്രതിയോഗികളെ നേരിടാന്‍ ടുണീഷ്യ

Published

on

 

1978ലെ ലോകകപ്പ് നടന്നത് മറഡോണയുടെ നാടായ അര്‍ജന്റീനയില്‍. 24 ടീമുകള്‍ പങ്കെടുത്തു. ആ ലോകകപ്പിനെക്കുറിച്ചുള്ള വിവാദ നിര്‍വചനം കപ്പ് സ്വന്തമാക്കാന്‍ അര്‍ജന്റീനക്കാര്‍ വഴിവിട്ടു നീങ്ങി എന്നാണ്. അത് പകുതി സത്യവുമായിരുന്നു. ചില കളികളുടെ ഫലം നോക്കിയാലറിയാം കാര്യങ്ങള്‍.
86 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ദൈവത്തിന്റെ ഗോളുണ്ടല്ലോ- ആ ഗോള്‍ ദൈവം നേടിയതല്ല താന്‍ കൈ കൊണ്ട് നേടിയതാണെന്ന കുറ്റസമ്മതം കഴിഞ്ഞ ദിവസമാണല്ലോ മറഡോണ നടത്തിയത്. അന്ന് വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ ജനം തന്നെ കൈവെച്ചേനേ എന്ന് മറഡോണ പറഞ്ഞത് പോലെ 78 ലെ ലോകകപ്പില്‍ വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ കപ്പ് അര്‍ജന്റീനയില്‍ നിന്ന് എന്നേ ഫിഫ തിരിച്ചുവാങ്ങുമായിരുന്നു….. പറഞ്ഞ് വന്നത് അതല്ല. 78 ലെ ലോകകപ്പില്‍ രണ്ട് കന്നി രാജ്യങ്ങളുണ്ടായിരുന്നു. ടുണീഷ്യയും, ഇറാനും.
അതില്‍ ടുണീഷ്യക്കാര്‍ ഗ്രൂപ്പ് രണ്ടില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി മെക്‌സിക്കോ എന്ന കോ ണ്‍കാകാഫ് രാജ്യത്തെ തുരത്തിയിരുന്നു. അതും 3-1 എന്ന ആധികാരിക സ്‌കോറിന്. ലോക റാങ്കിങിലും കാല്‍പ്പന്ത് ചരിത്രത്തിലും തങ്ങളേക്കാള്‍ എത്രയോ മുന്‍പന്തിയിലുള്ള രാജ്യത്തെ രണ്ടാം പകുതിയിലെ അതിവേഗതയില്‍ നേടിയ മൂന്ന് ഗോളുകള്‍ക്കാണ് ടുണീഷ്യക്കാര്‍ വീഴ്ത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ആദ്യ വിജയമാണിത്. അന്നത്തെ ടുണീഷ്യ അല്ല ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ റാങ്കിങില്‍ 14 ല്‍ നില്‍ക്കുന്ന ടുണീഷ്യ. 1978 ലെ ലോകകപ്പിന് ശേഷം അവര്‍ മൂന്ന് ലോകകപ്പുകള്‍ കൂടി കളിച്ചു. 1998 ലും, 2002 ലും, 2006 ലും. 98 ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ആകെ ഒരു സമനില മാത്രമാണ് അവര്‍ക്ക്് നേടാനായത്.
ഇംഗ്ലണ്ടും, കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ റുമാനിയക്കെതിരെ നേടിയ സമനില. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ജപ്പാനും, ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പിലും ഒരു സമനില- ബെല്‍ജിയവുമായിട്ടായിരുന്നു അത്. 2006ലെ കപ്പില്‍ അവര്‍ കുറച്ച് കൂടി മെച്ചപ്പെട്ടു. മ്യൂണികിലെ അലയന്‍സ് അറീനയില്‍ സഊദി അറേബ്യയെ 2-2 ല്‍ തളച്ച് അവര്‍ സ്‌പെയിനിനോടും, യുക്രൈനോടും പൊരുതിയാണ് തോറ്റത്. നബീല്‍ മൗലോള്‍ എന്ന പഴയകാല താരമാണ് നിലവില്‍ ടുണീഷ്യന്‍ ടീമിന്റെ പരിശീലകന്‍. രാജ്യത്തെ ഫുട്‌ബോളില്‍ വ്യക്തമായ വിലാസമുള്ള നബീല്‍ ധാരാളം കിരീടങ്ങള്‍ പല ഘട്ടങ്ങളിലായി ടീമിന് സമ്മാനിച്ചിട്ടുണ്ട്. 2017 ഏപ്രിലിലാണ് അദ്ദേഹം ദേശീയ ടീമിന്റെ അമരത്ത് വരുന്നത്.
തുടര്‍ന്ന് ശക്തമായ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ അദ്ദേഹം ടീമിനെ കരുത്തോടെ നയിച്ചു. കോംഗോ, ലിബിയ, ഗ്വിനിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നായിരുന്നു ടുണീഷ്യ കയറി വന്നത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ നബില്‍ പ്രകടിപ്പിച്ച മികവ് ആക്രമണ ഫുട്‌ബോളിന്റെ പിറകെ പോയതായിരുന്നു. ഫുട്‌ബോള്‍ എന്ന വലിയ വികാരത്തിന്റെ ആഫ്രിക്കന്‍ വിലാസം അവരുടെ വന്യത തന്നെയാണ്. പ്രതിരോധ ഫുട്‌ബോളിലേക്കോ, സൗന്ദര്യ ഫുട്‌ബോളിലേക്കോ പോവാതെ പ്രതിയോഗികളെ ആക്രമണത്തിലൂടെ വീഴ്ത്തുക എന്നതാണ് കോച്ചിന്റെ പ്ലാന്‍. ആ സിദ്ധാന്തത്തില്‍ തന്നെയാണ് അദ്ദേഹത്തിന് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിനെ ലോകകപ്പിന്റെ വലിയ വഴിയില്‍ എത്തിക്കാനായത്. ആഫ്രിക്കന്‍ ഗ്രൂപ്പ് എയില്‍ ടുണീഷ്യയുടെ ഏറ്റവും മികച്ച മല്‍സരം കോംഗോക്കെതിരെ 2-2 ല്‍ അവസാനിച്ച പോരാട്ടമായിരുന്നു. അനീസ് ഭദ്രിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ മല്‍സരത്തില്‍ ടീമിന് തുണയായത്. കിന്‍ഹാസയിലെ ആ വിജയത്തിന് ശേഷം ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വഹാബി കസാറിയാണ് ടീമിലെ സൂപ്പര്‍ താരം. ഫ്രഞ്ച് ഒന്നാം ഡിവിഷനില്‍ റെനസിന് വേണ്ടി കളിക്കുന്ന ഈ മധ്യനിരക്കാരന്‍ യോഗ്യതാ റൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലും ടീമിന്റെ ഗോളടി യന്ത്രമായിരുന്നു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ മൗറീഷ്യാനയെ തകര്‍ത്ത ഗോളിനുടമ വഹാബിയായിരുന്നു. ലിബിയക്കെതിരായ മല്‍സരത്തിലും ഇദ്ദേഹത്തിന്റേതായിരുന്നു വിജയ ഗോള്‍. മന: ശാസ്ത്രപരമായി താരങ്ങളെ ഉത്തേജിപ്പിക്കുക എന്ന വഴിയിലും കോച്ച് നീങ്ങുന്നുണ്ട്. ഫിഫ റാങ്കിങിലെ പതിനാലാം സ്ഥാനമെന്നത് ചെറിയ കാര്യമല്ല. ആഫ്രിക്കയില്‍ നിന്നും ഇന്നുള്ള ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ലോകോത്തര ടീമുകളുമായി വലിയ വേദിയില്‍ മല്‍സരിക്കാനുള്ള ധൈര്യം ഈ റാങ്കിങ് നല്‍കുമെന്ന് വിശ്വസിക്കുന്നു നബീല്‍.
1982 ലും 1994 നുമിടയില്‍ രാജ്യത്തിന് വേണ്ടി കളിച്ച താരമാണ്. പരിശീലകന്‍ എന്ന നിലയില്‍ 2004 മുതല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്. ആ വര്‍ഷം ടുണീഷ്യ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കുമ്പോള്‍ സീനിയര്‍ കോച്ച് റോജര്‍ ലാമിറിന്റെ അസിസ്റ്റന്റായിരുന്നു നബീല്‍. അതിന് ശേഷം ടുണീഷ്യയിലെ ഏറ്റവും മികച്ച ക്ലബായ എസ്പരന്‍സ് ടുണീസിന്റെ കോച്ചായിരുന്നു. അവിടെ നിന്നാണ് ദേശീയ സംഘത്തില്‍ മുഖ്യ പരിശീലകനായി വരുന്നത്. ബെല്‍ജിയവും ഇംഗ്ലണ്ടും കളിക്കുന്ന ഗ്രൂപ്പ് ജിയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുക എന്നത് വലിയ വെല്ലുവിളിയാണെന്ന് കോച്ചിനറിയാം. എങ്കിലും അദ്ദേഹം ആവര്‍ത്തിച്ച് താരങ്ങളോട് പറയുന്ന കാര്യം മാനസികമാണ്- ഗ്രൂപ്പിലെ പ്രബലരെ കണ്ട് ഭയപ്പെടരുത്. നമ്മള്‍ ലോക റാങ്കിങില്‍ പതിനാലില്‍ നില്‍ക്കുന്നു. ആ വിശ്വാസത്തില്‍ കളിച്ചാല്‍ ജയിക്കാമെന്നാണ്.
ലോകകപ്പ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: അയ്മന്‍ മത്‌ലൂതി, ഫാറൂഖ് ബിന്‍ മുസ്തഫ, ഷബാബ് സഊദി, മൗവേസ് ഹസന്‍
പ്രതിരോധ നിര: ഹമദി നഗേസ്, ഡിലാന് ബ്രോണ്‍, റമി ബെദൂഇ, യോഹാന്‍ ബെനലൂവനെ, സയാം ബിന്‍ യൂസുഫ്, യസീനി മെറിയ, ഉസാമ ഹദ്ദാദി, അലി മൗലോള്‍. മധ്യനിര: ഇല്യാസ് ഷകീരി, മുഹമ്മദ് അമീന്‍ ബിന്‍ അമര്‍, ഗയ്‌ലീന്‍ ജലാലി, ഫെര്‍ജാനി സഅസി, അഹമ്മദ് ഖലീല്‍, സൈഫുദ്ദീന്‍ ഖവൂയി. മുന്നേറ്റനിര: ഫഖ്‌റുദ്ദീന്‍ ബിന്‍ യൂസുഫ്, അനീസ് ബദ്രി, ബസീം സ്രാര്‍ഫി, വഹ്ബി ഖസ്രി, നയീം സ്ലിതി, സാബര്‍ ഖലീഫ.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending