Connect with us

film

ഇത്തവണ റൊമാന്‍സ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അര്‍ജുന്‍ അശോകന്‍. ‘ആനന്ദ് ശ്രീബാല’ ഈ വെള്ളിയാഴ്ച എത്തുന്നു.

ഇത്തവണ റൊമാൻസ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അർജുൻ അശോകൻ. ‘ആനന്ദ് ശ്രീബാല’

Published

on

മലയാളത്തിലെ യുവ നടന്മാരിലൊരാളായ അര്‍ജ്ജുന്‍ അശോകന്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചത് തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങള്‍ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അര്‍ജ്ജുന്‍ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ചം’ത്തിലെ സിനു സോളമന്‍, ‘ഭ്രമയുഗം’ത്തിലെ തേവന്‍, ‘ആനന്ദ് ശ്രീബാല’യിലെ ആനന്ദ് എന്നിങ്ങനെ നീളുന്ന ലിസ്റ്റില്‍ എവിടെയും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനെ പ്രേക്ഷകര്‍ക്ക് കാണാനാവില്ല.

2012-ല്‍ പുറത്തിറങ്ങിയ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അര്‍ജ്ജുന്‍ അശോകന്‍ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2014-ല്‍ ‘ടു ലെറ്റ് അമ്പാടി ടോക്കീസ്’ല്‍ ആന്റണിയായ് പ്രത്യക്ഷപ്പെട്ടു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘പറവ’യിലെ ഹക്കീംമായും വേഷമിട്ടു. മുഖം സുപരിചിതമായതോടെ കഥാപാത്രങ്ങളുടെ ചാകര തന്നെ അര്‍ജ്ജുനെ തേടിയെത്തി. വരത്തന്‍, മന്ദാരം, സ്റ്റാന്‍ഡ് അപ്പ്, അണ്ടര്‍ വേള്‍ഡ്, വോള്‍ഫ്, ജാന്‍ എ മന്‍, അജഗജാന്തരം, തട്ടാശ്ശേരു കൂട്ടം, ചാവേര്‍, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

നവംബര്‍ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. റൊമാന്‍സ്, കോമഡി, നായകന്‍, പ്രതിനായകന്‍, കാമുകന്‍ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ അര്‍ജ്ജുന്‍ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അര്‍ജ്ജുന്‍ അവതരിപ്പിച്ചിട്ടില്ല. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്‍ന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്. കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അര്‍ജ്ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അപര്‍ണ്ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

film

സൂപ്പർ വിജയത്തിലേക്ക് “ജെ എസ് കെ”; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ്  ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ.

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” സൂപ്പർ വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം ഇപ്പൊൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ്  ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ.

ഒരേ സമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് “ജെ എസ് കെ” എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ത്രില്ലർ ചിത്രങ്ങളുടെ ആരാധകരും മികച്ച തീയേറ്റർ അനുഭവം നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് എന്നതും ചിത്രത്തിൻ്റെ മാസ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട്. വളരെ ശക്തമായ ഒരു പ്രമേയമാണ് വമ്പൻ കാൻവാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.  പഞ്ച് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ വൈകാരിക നിമിഷങ്ങൾക്കും ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഭാഗങ്ങൾക്കും തുല്യമായ പ്രാധാന്യമുണ്ട്. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി കരിയറിലെ ഏറ്റവും ശ്രദ്ധേയമായ  പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്.

ഇവരെ കൂടാതെ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ബൈജു സന്തോഷ്,  ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്,  മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്,  ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.

Continue Reading

film

ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍.

Published

on

നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തലയോലപ്പറമ്പ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നതായാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം(rights) നല്‍കി ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. നിവിന്‍ പോളിയുടെ ‘പോളി ജൂനിയര്‍ ‘ എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.

Continue Reading

film

പ്രമുഖ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വെച്ചാണ് മരിച്ചത്.

Published

on

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വെച്ചാണ് മരിച്ചത്. 83 വയസായിരുന്നു. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ശ്രീനിവാസ റാവു ഒരു നാടക കലാകാരനായിട്ടാണ് തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. എന്നിരുന്നാലും, പ്രതിഘടന എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. കോട്ട ശ്രീനിവാസ റാവുവും ബാബു മോഹനും തെലുങ്ക് ചലച്ചിത്രമേഖലയില്‍ ഒരു ഹിറ്റ് കോമഡി ജോഡിയായി മാറി.

ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 ല്‍ വിജയവാഡ ഈസ്റ്റ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.

Continue Reading

Trending