kerala
ധനപ്രതിസന്ധി മറച്ച് വച്ചുള്ള നികുതിക്കൊള്ള; സാധാരണക്കാരുടെ നടുവൊടിക്കും; ജനദ്രോഹ ബജറ്റിനെതിരെ യുഡിഎഫ് സമരം തുടങ്ങി
സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനപ്രതിസന്ധി മറച്ചുവച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എം ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്
സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനപ്രതിസന്ധി മറച്ചുവച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എം ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ഒരു നിയന്ത്രണവും ഇല്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനവാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നിട്ടും മദ്യവില കൂട്ടി. ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യും.
യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നും അകലുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളെ അംഗീകരിക്കാനാകില്ല. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം 4000 കോടി രൂപയാകും. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും ദുരിതം അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണം. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുകയാണ്.
സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുകയാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടനുസരിച്ച് 19 സംസ്ഥാനങ്ങളില്‍ 5 വര്‍ഷത്തിനിടെ നികുതി പിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ദേശീയ തലത്തില്‍ 6 മുതല്‍ 10 ശതമാനം വരെ നികുതി വര്‍ധനവുണ്ടായപ്പോള്‍ കേരളത്തില്‍ അത് 2 ശതമാനത്തിലൊതുങ്ങി. നികുതി പിരിവ് ദയനീയമായി പരാജയപ്പെട്ടു.
കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നിട്ടും അതേ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച 7500 കോടിയുടെ വയനാട്, 12000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശ പാക്കേജുകളൊക്കെ എവിടെപ്പായി? ഈ ബജറ്റില്‍ അത് 75 കോടിയുടെ ഇടുക്കി പാക്കേജും 25 കോടിയുടെ വയനാട് പാക്കേജുമായി മാറി. പാക്കേജുകളൊന്നും പ്രഖ്യാപിച്ചതല്ലാതെ ഒരു കാലത്തും നടന്നിട്ടില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കൊന്നും വിശ്വാസ്യതയില്ലാതായി മാറിയിരിക്കുകയാണ്.
കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും ഇല്ലാതായി. ബജറ്റിന് പുറത്ത്, വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വായ്പകള്‍ വാങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കിഫ്ബി രൂപീകരിച്ചത്. കിഫ്ബി തുടങ്ങിയ കാലത്ത് പ്രതിപക്ഷം മുന്നറിയിപ്പ് നല്കിയതു പോലെ ഇപ്പോഴത് ബജറ്റിന് അകത്തേക്ക് വന്നിരിക്കുകയാണ്. സോഷ്യല്‍ സെക്യൂരിറ്റി മിഷന് ലിമിറ്റഡും പ്രസക്തിയില്ലാത്ത കമ്പനിയായി മാറി. സാമൂഹിക സുരക്ഷാ പെന്ഷന് വര്‍ധിപ്പിക്കാതെയാണ് 1200 കോടിയുടെ നികുതി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുമ്പോഴും അതിനെ നേരിടാന്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. 9 ലക്ഷം പേരാണ് ലൈഫ് മിഷന് പട്ടികയിലുള്ളത്. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് തുകയാണ് നീക്കിവച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോഴും അവര്‍ക്കുള്ള ഒരു സഹായവുമില്ല. മിനിമം വില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. വനം വന്യജീവി ആക്രമണം നേരിടാനും നഷ്ടപരിഹാരം നല്‍കാനുമുള്ള തുക വകയിരുത്തിയിട്ടില്ല. വിമാന നിരക്ക് കേന്ദ്രവും സംസ്ഥാനവും ഇടപെടുന്നതിന് പകരം ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തുമെന്നത് നടക്കാത്ത പദ്ധതിയാണ്. തീരദേശ, ആദിവാസി, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനപഥങ്ങളെ ബജറ്റ് പൂര്‍ണമായും അവഗണിച്ചു. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ രംഗവും മെച്ചപ്പെടുത്തി രാജ്യം വിടുന്ന ചെറുപ്പക്കാരെ പിടിച്ച് നിര്‍ത്താനുള്ള ഒരു പദ്ധതിയുമില്ല.
കിഫ്ബിക്ക് വേണ്ടിയാണ് മോട്ടോര്‍ വാഹനങ്ങളെ കൊള്ളയടിക്കുന്ന നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബൈക്കുകാരെ പോലും വെറുതെ വിട്ടില്ല. വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്ന് പറയുമ്പോഴാണ് വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. ശാസ്ത്രീയമോ നീതിയുക്തമോ ആയ നികുതി വര്‍ധനയല്ല ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹികക്ഷേമ പരിപാടികള്‍ നടപ്പാക്കി ബദല്‍ നയമാണ് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് വേണ്ടി ഏറ്റവും കുറവ് പണം നീക്കിവച്ച സംസ്ഥാനമാണ് കേരളമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രഖ്യാപനങ്ങളാണ്.
വര്‍ക്ക് നിയര്‍ ഹോം, ഗ്രഫീന്‍, റിംഗ് റോഡ്, ജല പാത ഉള്‍പ്പെടെയുള്ള പദ്ധതികളൊക്കെ കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണ്. ഇതൊക്കെ എവിടെ വരെ എത്തിയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാണ്. നാല് ലക്ഷം കോടിരൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ജി.എസ്.ഡി.പിയുടെ 39.1 ശതമാനമാണ് കടം. മറ്റു സംസ്ഥാനങ്ങളില്‍ ഇത് 30 ശതമാനത്തില്‍ താഴെയാണ്. ആളോഹരി കടവും വര്‍ധിച്ചിരിക്കുകയാണ്. എന്നിട്ടും ചെലവ് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നികുതി ഭരണ സംവിധാനം ദയനീയമായി പരാജയപ്പെട്ടു. പതിനായിരക്കണക്കിന് കോടി രൂപയാണ് നികുതിയായി പരിച്ചെടുക്കാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News7 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

