Connect with us

Culture

നടന്നത് ആസൂത്രിത വധശ്രമം; നസീം പിടിച്ചുവച്ചു ശിവരഞ്ജിത്ത് കുത്തി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Published

on

തന്നെ കുത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖില്‍ പറഞ്ഞതായി അച്ഛന്‍ ചന്ദ്രന്‍. അക്രമത്തില്‍ പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. പൊക്കം കുറഞ്ഞ ചിലരെ കണ്ടാലറിയാമെന്നും അഖില്‍ പറഞ്ഞതായി അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. തന്നെ കുത്തിയത് എസ്.എഫ്.ഐ കോളജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.

അതേസമയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള അഖിലിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് ഡോക്ടര്‍മാര്‍ അനുമതി നല്‍കിയേക്കും.

അഖിലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ മൊഴിയെടുക്കാനാകില്ലെന്നാണ് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നും അതിനായി ബാക്കിയുള്ളവര്‍ തന്നെ പിടിച്ചു വച്ചുവെന്നും അഖില്‍ പറഞ്ഞതായി അഛന്‍ പറയുന്നു. തന്നെ ആക്രമിക്കാനായി ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. തന്നെ പിടിച്ചു വച്ചതും പിന്നീട് പ്രശ്‌നമുണ്ടാക്കിയവരെയും കണ്ടാലറിയാം. കുത്തിയതിന് ശേഷവും എസ്എഫ്‌ഐക്കാര്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് അഖില്‍ പറഞ്ഞതായി ചന്ദ്രന്‍ വ്യക്തമാക്കി. കുത്തിയതിന് പരാതി കൊടുക്കരുതെന്നായിരുന്നു എസ്എഫ്‌ഐക്കാരുടെ ഭീഷണി.

താനും സിപിഎം അനുഭാവിയാണെന്നും പക്ഷേ, മകനെ കുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ചന്ദ്രന്‍ ആവശ്യപ്പെട്ടു.

നേരത്തേ, എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്തുക്കളുടെ മൊഴി. കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്‍ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്‌ഐ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആസ്പത്രിയിലേക്ക് എത്തിച്ചതെന്നാണ് സഹപാഠികളുടെ മൊഴി.

അതേസമയം കുത്തേറ്റ സംഭവത്തില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. സംഘര്‍ഷം എസ്.എഫ്. ഐ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കോളജില്‍ കിടന്ന് വിളഞ്ഞാല്‍ കുത്തികൊല്ലുമെടാ എന്ന് പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്.ഐ.ആര്‍ വിശദമാക്കുന്നു.
എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധിക്കുന്നവരെ വകവരുത്താന്‍ മനപ്പൂര്‍വം സൃഷ്ടിച്ച സംഘര്‍ഷമായിരുന്നു കോളജിലുണ്ടായത്. അഖില്‍ കോളജ് കന്റീനില്‍ ഇരുന്നു പാട്ടുപാടിയതിനെതുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ യൂണിറ്റ് മുറിയില്‍ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്.
12ന് രാവിലെ പ്രതികള്‍ കോളജില്‍ സംഘം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം. രാവിലെ 10.30ന് കോളജ് ക്യാംപസിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈര്‍ഖാനോട് ക്ലാസില്‍ പോകാന്‍ എസ്.എഫ്.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈര്‍ഖാന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ നാലാം പ്രതി അദ്വൈത് മുഖത്ത് അടിച്ചു. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചു കീറി.
പത്ത് മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈര്‍ഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളേജ് ഗേറ്റിന്റെ ഭാഗത്ത് തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിന് മുന്നില്‍ വന്നുനിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്ന് ഷര്‍ട്ടില്‍ വലിച്ചു തടഞ്ഞുനിര്‍ത്തി. തുടര്‍ന്നാണ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തിയതെന്നും എഫ്.ഐ.ആര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending