india

സ്ത്രീകള്‍ക്കെതിരായ അതിക്രമം;2021ല്‍ വനിതാ കമ്മീഷനിലെത്തിയത് 31,000 പരാതികള്‍

By Test User

January 02, 2022

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ദേശീയ വനിതാ കമ്മീഷനില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 31,000 പരാതികള്‍. ഇതില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്നാണ്. 2014നു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കേസാണിത്.2020നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 30 ശതമാനം പരാതികളാണ് വര്‍ധിച്ചത്. 30864 പരാതികള്‍ ദേശീയ വനിതാ കമ്മീഷന് ലഭിച്ചതില്‍ 11,013 പരാതികള്‍ സ്ത്രീകളുടെ മാന്യമായ ജീവിതത്തെ തേജോവധം ചെയ്യപ്പെട്ട പരാതികളാണ്. 6633 കേസുകള്‍ ഭവന പീഡനത്തിനും 4589 കേസുകള്‍ സ്ത്രീധന പീഡനത്തിനുമാണ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ നിന്നും 15828 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. ഡല്‍ഹിയില്‍ 3336 പരാതികളും മഹാരാഷ്ട്ര 1504, ഹരിയാന 1460, ബിഹാര്‍ 1456 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കമ്മീഷന് ലഭിച്ച പരാതികള്‍.

2021 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ദിനേന 3100 പരാതികളെന്ന തോതിലാണ് കമ്മീഷന് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. 1819 പരാതികള്‍ സ്ത്രീകളെ ശല്യം ചെയ്തതിനും 1675 പരാതികള്‍ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിവ ആരോപിച്ചുമാണ് കമ്മീഷന് ലഭിച്ചത്. 1537 പരാതികള്‍ സ്ത്രീകള്‍ക്കെതിരായ പൊലീസ് അതിക്രമത്തിന്റെ പേരിലാണ്. 858 പരാതികള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരിലുമാണെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.