Connect with us

Article

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്.

Published

on

അബ്ദുല്ല വാവൂര്‍

പത്ത് വര്‍ഷത്തെ ഇടവേളക്ക്‌ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരിഷ്‌കരണത്തിന്റെ മുന്നോടിയായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 തയ്യാറാക്കാനുള്ള ചര്‍ച്ചാകുറിപ്പുകള്‍ സമൂഹ ചര്‍ച്ചക്കായി പുറത്തിറക്കി കഴിഞ്ഞു. 25 മേഖലകളില്‍ 25 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു അതിന്റെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകളും അഭിപ്രായ ക്രോഡീകരണവും നടത്തി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 പുറത്തിറക്കും.

34 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ ഓരോന്നോരോന്നായി നടപ്പാക്കി വരികയുമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട്പിടിച്ചു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗരേഖ എന്ന നിലയില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്രം തയ്യാറാക്കുകയും അത് രേഖയായി സ്വീകരിച്ചു സംസ്ഥാനങ്ങള്‍ ചട്ടക്കൂട് തയ്യാറാക്കലുമാണ് നേരത്തെയുള്ള രീതി. കേന്ദ്രം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാനുള്ള മാന്‍ഡേറ്റ് പുറത്തിറക്കി എന്നതൊഴിച്ചാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സംസ്ഥാനങ്ങളോട് ആദ്യം പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ട്‌പോകുന്നത്.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികരംഗത്ത് സമൂല പരിഷ്‌കരണങ്ങള്‍ക്ക് തുടക്കംകുറിച്ചത് തൊണ്ണൂറുകളില്‍ ആണ്. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും പറഞ്ഞ സ്‌കൂള്‍ പ്രാപ്യത, പഠന തുടര്‍ച്ച ഉറപ്പാക്കല്‍ എന്നിവയൊക്കെ സംസ്ഥാനം ഏറെക്കുറെ പരിഹരിച്ച പ്രശ്‌നങ്ങളാണ്. ഇവിടെ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ പന്ത്രണ്ടാം ക്ലാസ്‌വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇത് 40 ശതമാനം മാത്രമാണ്. എന്നാല്‍ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ പ്രതീക്ഷിത നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1994ല്‍ നടപ്പാക്കിയ അവശ്യപഠന നിലവാര (MLL) പദ്ധതി. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒരു കൂട്ടം പ്രാപ്തികള്‍ പ്രാവിണ്യ നിലവാരത്തില്‍ എല്ലാകുട്ടികളും നേടിയിരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പട്ടികയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഇത്. 1995മുതല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് ജില്ലകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കിയ ഡി.പി.ഇ.പി പദ്ധതിയുടെ അനുഭവങ്ങളും പിന്നീട് നടന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക് നയിച്ചു. 1997ല്‍ ശിശു കേന്ദ്രീകൃത സമീപനവും ജ്ഞാന നിര്‍മിതി വാദത്തിന്റെ താത്വികാടിത്തറയിലും പാഠ്യപദ്ധതി പരിഷ്‌കരിച്ചു. ഈ പരിഷ്‌കരണത്തോടെ പരമ്പരാഗതമായ പഠന രീതിയില്‍ കാതലായ മാറ്റം വന്നു. പഠനം കുട്ടികള്‍ക്ക് ആകര്‍ഷകവും അവരില്‍ ആഹ്ലാദകരമായ മാനസികാവസ്ഥയും സൃഷ്ടിച്ചു. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയബന്ധിതവുമായ പഠന തന്ത്രങ്ങള്‍ ക്ലാസ്മുറികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. മൂല്യനിര്‍ണയ രീതി സമഗ്രമായി പരിഷ്‌കരിച്ചു. ടെര്‍മിനല്‍ പരീക്ഷയോടൊപ്പം നിരന്തര വിലയിരുത്തല്‍ കൂടി കൊണ്ട് വന്നു. ഓര്‍മ പരീക്ഷിക്കുന്ന രീതിയില്‍നിന്ന് അന്വേഷണ നിരീക്ഷണ പാടവവും അപഗ്രഥന വിശകലന ശേഷിയുമൊക്കെ വിലയിരുത്തലിന്റെ ഭാഗമായി. 2005ല്‍ രാജ്യത്താദ്യമായി കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്കിന് പകരം ഗ്രേഡിംഗ് നടപ്പാക്കി.

2005ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിലവില്‍ വന്നു. അതിനനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപീകൃതമായി. അത്‌വരെ കേരളം പിന്തുടര്‍ന്ന ജ്ഞാന നിര്‍മിതി, സാമൂഹ്യജ്ഞാന നിര്‍മിതി സമീപനത്തിലേക്ക് മറ്റൊരു ആശയം കൂടി കടന്ന്‌വന്നു. ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ വിമര്‍ശനാത്മക ബോധനമാണത്. യുക്തിസഹവും കാര്യകാരണ ബന്ധവുമായ രീതികളിലൂടെ വിദ്യാര്‍ത്ഥിയെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയുള്ള പാഠ്യപദ്ധതിയുടെ ചാലക ശക്തി വിമര്‍ശനാധിഷ്ഠിത ബോധന രീതിയാണ്. ഈ ദര്‍ശനം പാഠ്യപദ്ധതിയില്‍ വന്നത് പ്രശ്‌നോന്നീത സമീപനത്തിലൂടെയാണ്. എട്ട് പ്രശ്‌നമേഖലകളില്‍ ഊന്നി കൊണ്ടുള്ള പാഠ്യപദ്ധതി സമീപനം വലിയ വിവാദങ്ങളുണ്ടാക്കി. മതേതര ആശയങ്ങള്‍ സന്നിവേശിപ്പിക്കാനായി (പറയപ്പെടുന്ന ലക്ഷ്യം) ഏഴാംതരം സാമൂഹ്യശാസ്ത്രത്തില്‍ മത മില്ലാത്ത ജീവന്‍ എന്ന ശീര്‍ഷത്തില്‍ ഒരു പാഠം കൊണ്ട് വന്നു. അത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവാദ പാഠങ്ങള്‍ ഒഴിവാക്കി. 2007ലെ പരിഷ്‌കാരം അക്കാദമിക മേഖലയെ പിറകോട്ടടിപ്പിച്ചു എന്നാണ് പിന്നീട് കണ്ടെത്തിയത്. അന്നത്തെ സര്‍ക്കാര്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനായി ഡോ. കെ.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വെച്ചു. പാഠ്യപദ്ധതിയില്‍ നിരവധി പ്രശ്‌നങ്ങള്‍ കമ്മിറ്റി കണ്ടെത്തി. 2010ല്‍ ഡോ. നാഗരാജുവിന്റെ നേതൃത്വത്തില്‍ എസ്.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ കുറിച്ചും പാഠ്യപദ്ധതിയെ കുറിച്ചും പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പാഠപുസ്തങ്ങളില്‍ ഉള്ളടക്കക്കുറവുണ്ടെന്നും സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി അദ്ധ്യാപക സഹായികളില്‍ കൊടുത്തപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും പഠനം കണ്ടെത്തി. നിര്‍ദേശങ്ങളും പഠനങ്ങളും സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചെങ്കിലും കാര്യമായ ഇടപെടലുകള്‍ ഇല്ലാതെ പോയി.

2011 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അന്നത്തെ പാഠ്യപദ്ധതിയിലുള്ള പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ അബ്ദുല്‍ അസീസ് ചെയര്‍മാനായി വിദഗ്ധ സമിതിയെ നിയമിച്ചു. സോഷ്യല്‍ കണ്‍സ്ട്രക്ടീവിസം, വിമര്‍ശനാത്മക ബോധനം എന്നിവയില്‍ ബോധനം പരിമിതപെടുത്തിയത് ഫലപ്രദമായി ബോധനം നടത്തുന്നതിന് അധ്യാപകര്‍ക്ക് തടസ്സമായി കമ്മിറ്റി കണ്ടെത്തി. ഭാഷാ പഠനത്തില്‍ അക്ഷരബോധം, പദബോധം എന്നിവയുടെ ഉപയോഗത്തിലും വിദ്യാര്‍ഥികള്‍ പിന്നാക്കമായി തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാനത്തെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2014-15 വര്‍ഷത്തില്‍ 1,3,5,7,9 ക്ലാസ്സുകളിലേതും 201516ല്‍ 2,4,6,8,,12 ക്ലാസുകളിലേതും 201617ല്‍ 10,11 ക്ലാസ്സുകളിലേതും പരിഷ്‌കരിച്ചു. ഈ പാഠ്യപദ്ധതിയാണ് നിലവിലുള്ളത് .

ജ്ഞാന നിര്‍മിതി വാദത്തിലധിഷ്ഠിതമായ പഠന നേട്ടങ്ങള്‍ ഉറപ്പാക്കുന്ന പാഠ്യപദ്ധതിയാണിപ്പോഴുള്ളത് എന്നതാണിതിന്റെ സവിശേഷത. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പഠന തന്ത്രങ്ങളാണ് പുസ്തകങ്ങളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നപോലെ ഓരോ തലത്തിലും കുട്ടി നേടേണ്ട ശേഷി പാഠപുസ്തകങ്ങളില്‍ ഉറപ്പാക്കി. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍കൂടി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്തിയതും ഒന്ന് രണ്ട് ക്ലാസ്സുകളില്‍ ഗണിതപഠനത്തിന് പ്രത്യേകം പുസ്തകം കൊണ്ട് വന്നതും ഉല്‍ഗ്രഥന സമീപനം തുടര്‍ന്നതും പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. പാഠപുസ്തകത്തില്‍ ഐ.ടി സാധ്യത പരമാവധി കൊണ്ട്‌വന്നതും ഓരോ ക്ലാസ്സിനനുസരിച്ച് ഉള്ളടക്കം വിന്യസിച്ചതും സവിശേഷതയാണ്. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായില്ലെന്നതും ദേശീയ പഠനങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ വിവിധ ശേഷി വികാസത്തില്‍ മികച്ചുനില്‍ക്കുന്നതും ഈ പാഠ്യപദ്ധതിയുടെ ഫലമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും അതില്‍നിന്ന് പിന്നീട് പിറകോട്ട് പോയി.

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ഇക്കാര്യത്തിലെ മാതൃക പല സംസ്ഥാനങ്ങളും പകര്‍ത്തിയതുമാണ്. ലിംഗ സമത്വം കൈവരിക്കാന്‍ പാഠ്യപദ്ധതിയില്‍ എന്തൊക്കെ വേണമെന്നത് 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ അക്കമിട്ടു പറയുന്നുണ്ട്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007, പേജ് 99). ഇത്തരത്തിലുള്ള വിവാദങ്ങള്‍ കടന്ന്കൂടിയതായിരുന്നു 2007ലെ പരിഷ്‌കരണത്തിന്റെ പ്രധാന പോരായ്മകള്‍.

പുതിയ പാഠ്യപദ്ധതിയില്‍ സ്വീകരിക്കുന്ന സമീപനം വളരെ പ്രധാന പെട്ടതാണ്. ഏറെ വിമര്‍ശനങ്ങള്‍ കേട്ട എല്ലാ വിദഗ്ധ സമിതികളും തള്ളിക്കളഞ്ഞ പ്രശ്‌നോന്നീത സമീപനം വീണ്ടും കൊണ്ട് വന്നാല്‍ അത് ക്ലാസ്സ്‌റൂം വിനിമയത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പാഠ്യ പദ്ധതി ചട്ടക്കൂട് ഉണ്ടാക്കി പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് കടക്കും മുമ്പ് ഇപ്പോള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ പോരായ്മകള്‍ പഠനം നടത്തി കണ്ടെത്തണം. പത്തു വര്‍ഷത്തോളം പഴക്കമുള്ള പാഠപുസ്തകങ്ങളാണ് ചില ക്ലാസ്സുകളിലെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇക്കാലത്തിനിടയില്‍ വൈജ്ഞാനിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവ പുതിയ പുസ്തകങ്ങളില്‍ ഉള്‍ചേര്‍ക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത പഠന വിടവ് കുട്ടികളില്‍ ഒരുപാട് അക്കാദമിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ ഒരുതരം പഠനവിരസത സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയൊക്കെ പുതിയ പാഠപുസ്തകങ്ങളില്‍ അഭിസംബോധന ചെയ്യണം. ദേശീയ വിദ്യാഭ്യസ നയത്തോടുള്ള നിലപാടും വ്യക്തമാക്കേണ്ടതുണ്ട്. രാജ്യം നാളിതുവരെ കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണമായും ത്യജിച്ച് ഏക ശിലാത്മകമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ നയം അപകടകരമാണ്. സംഘ്പരിവാര്‍ ആശയങ്ങളെ പുല്‍കാന്‍ കെല്‍പുള്ള തലമുറ സൃഷ്ടിക്കലാണ് ഈ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ട. ഇത് തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുതകുന്ന സമീപനം കൈക്കൊള്ളുകയാണ് കേരളം വേണ്ടത്.

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending